സഹയാത്രികര്‍

Wednesday, November 25, 2009

സുഹൃത്തിനോടും ....


ഉച്ചയുടെ കൊടുംചൂടില്‍
വിയര്‍ത്തൊലിച്ചു കടന്നു വന്നവന്‍ .
വരണ്ട മുഖം പറഞ്ഞതും ,
വിറയ്ക്കുന്ന നനഞ്ഞ കൈകള്‍
മുടിയിഴകളിലുഴറി നടന്നതും ,
അലസമായ മൌനം കൊണ്ട്
ഞാന്‍ മറച്ചു കളഞ്ഞു.
വളരെമുന്‍പേ ,
കളിവഞ്ചികള്‍
മുക്കികളഞ്ഞ്
പളുങ്ക് കൊട്ടാരത്തില്‍
സുഖവാസത്തിലായിരുന്നു ഞാന്‍ .
സുഹൃത്തിന്റെ മുറിവായില്‍
വാക്കുകള്‍ പിടഞ്ഞുണര്‍ന്നു .
കോട്ടുവായിട്ടു , കളിയാക്കി,
ഈച്ചയാട്ടി, ഇമകളടച്ചൂ ഞാന്‍ .
തുടരുന്ന പരിദേവനങ്ങള്‍ക്കൊടുവില്‍
യാത്രപറച്ചില്‍ കഴിഞ്ഞിരുന്നു.
പടിവാതില്‍ ചാരിയമര്‍ന്നു.
നെടുനിശ്വാസത്തോടെ
ചാരുകസേരയില്‍ ഞാന്‍ .
" ഗുരുവായൂരപ്പാ രക്ഷിക്കണേ "

Wednesday, November 18, 2009

യാത്രാവസാനം

വേരുകള്‍ തേടുന്ന പാഴ്മരം പോല്‍
ഒരു പ്രണയജന്മത്തിന്റെ
അസ്തമനതീരത്തില്‍ നമ്മള്‍.
പഴുത്തിലകള്‍ ഭൂമിയോട് ചൊല്ലിയ
പഴങ്കഥകളില്‍
ഭൂമിയുടെ നെഞ്ചകം തുടിച്ചു.
തരിശു നിലങ്ങളിലെ
ഊഷ്മാവിന്റെ അലകള്‍
നിന്റെ കണ്‍കളില്‍ .
അസ്തമന സൂര്യന്റെ വാടിയ നിറങ്ങളില്‍
പ്രണയ നിരാസത്തിന്റെ
ക്ഷതമേറ്റ ചുവപ്പ് .
മൌനത്തിന്റെ അനന്തവിഹായസ്സില്‍
കൊഴിഞ്ഞു വീഴുന്ന
മയില്‍പീലികള്‍
വിരഹതാളം സൃഷ്ടിക്കുന്നു .
ഒരു മനുഷ്യ ജന്മത്തിന്റെ
എല്ലാ തീക്ഷ്ണതകളും
ഏറ്റുവാങ്ങി,
മടക്കയാത്രയില്‍
ഒരേ താളമായ്..
ഒരേ മന്ത്രമായ്..
പ്രപഞ്ചഹൃദയത്തിലേക്ക്
ഊളിയിട്ടിറങ്ങട്ടെ .



Friday, November 6, 2009

വന്ദേമാതരം


കുടിവെള്ളത്തില്‍
കീടങ്ങളെന്ന് ചിലര്‍.
പ്രാണവായുവില്‍
വിശുദ്ധ പ്രണയത്തിന്‍
അശുദ്ധിയെന്നാരോ ..
നടക്കും വഴികളില്‍
മടക്കാത്ത വിഷപ്പത്തിയുമായ്
അവനും..
വിയര്‍ക്കും ശനിനേരങ്ങളില്‍
കയര്‍ക്കും നിഴലിനോടും .
മറക്കും അകക്കണ്ണ് കാണാതെ
പുറപ്പെട്ടു പോയവരെയും .
തകര്‍ക്കും സ്വഗൃഹങ്ങള്‍ ,
വിലക്കും സ്വാതന്ത്ര്യ ഗീതങ്ങളെ ,
കുടത്തിന്നുള്ളിലൊളിപ്പിക്കും
ഉദിക്കും സൂര്യനെയും..