സഹയാത്രികര്‍

Wednesday, June 10, 2009

മുഖം നഷ്ടപെട്ടവര്‍

നട്ടുച്ച നേരങ്ങളില്‍
മരിച്ചവര്‍
എന്നോട് സംസാരിച്ചിരുന്നു.
പലപ്പോഴും.
അവസാനം വന്ന പെണ്‍കുട്ടി പറഞ്ഞു :
"എന്നെ വിസ്മൃതിയുടെ കവാടം
കടക്കാന്‍ അനുവദിക്കരുതേ .
ഞാനശക്തയാണ് ..
എനിക്ക് കാല്‍കളില്ല ..
കൈകളില്ല .."
തേങ്ങി പറഞ്ഞ അവള്‍ക്ക്
മണ്ണെണ്ണയുടെ ഗന്ധമായിരുന്നു .

വൃദ്ധയായ സ്ത്രീ പറഞ്ഞത് :
" നീ വേദനിക്കാതിരിക്കാന്‍
വേദന വിഴുങ്ങിയവള്‍ ഞാന്‍ "
വിതുമ്പി പറഞ്ഞ അവര്‍ക്ക്
കൊട്ടന്‍ചുക്കാദിയുടെ ഗന്ധമായിരുന്നു .

പതുങ്ങി വന്ന വൃദ്ധന്‍ പറഞ്ഞത് :
" വറ്റി തീരാത്ത
ഉരുക്കിയൊഴിച്ച
ഞാനെന്ന ലാവയില്‍
എന്തിനെന്നറിയാതെ ..."
മാപ്പിരക്കുന്ന കണ്ണുകളോടെ
കഞ്ചാവിന്റെ മണം നിറച്ച്‌ അയാളും...

ഇടയ്ക്കു കയറി വന്ന
ചെറുപ്പക്കാരന്‍ ഒരിക്കല്‍ പോലും
തല താഴ്ത്തിയിരുന്നില്ല .
" വേഗതയുടെ അളവുകോല്‍ ഞാന്‍.
ഏത് കിനാക്കളും എന്റെ കാല്‍കീഴില്‍.
പൊടിഞ്ഞമരുന്ന കാലങ്ങളില്‍ ,
തീച്ചുണ്ട് ചുംബിക്കുന്ന
അനിയന്ത്രിതമായ ശരവേഗം ഞാന്‍ .
എനിക്ക് മേല്‍ ഞാന്‍ മാത്രം ."
അവന്‍ മറയുമ്പോള്‍
ആദ്യമായ്‌ ഗര്‍വിന്റെ മണം എനിക്കനുഭവപ്പെട്ടു .
പക്ഷെ എന്നാലും ..
ചെറുപ്പക്കാരനോട്‌ മാത്രം
ഞാന്‍ പൊരുത്തപ്പെട്ടുപോയിരുന്നു .
കാരണം
അവനു എന്റെ ഛായയായിരുന്നു .

Tuesday, June 9, 2009

വിട പറയുന്നു ഞാന്‍...

കൊച്ചീ നഗരമേ ഇനി വിട,
എന്റെയീ ജീവിത ചരിത്രത്തില്‍
വഴിത്തിരിവില്‍ ,പകര്‍ന്നു പോകുന്നു
ഞാനെന്‍ ആത്മ നൊമ്പര ചാറുകള്‍..

ദൂരെയായ് കായല്‍ ചാലില്‍ കപ്പലിന്‍
ഹുങ്കാരം, ഓളപരപ്പില്‍ ഊളിയിട്ടിറങ്ങി
പൊങ്ങിയെന്നെ പുല്കുമീയിളം കാറ്റും...
വയ്യെനിക്കൊര്‍ക്കുവാനോന്നും .....

ഒരു പൂക്കാലം നീയെനിക്കെകിയോരിക്കല്‍ ,
പൂവട്ടക തന്നെ നീ തട്ടിപറിച്ചു.....
തേരേറ്റി കൊണ്ടുപോയ് നീയൊരിക്കല്‍,
തേര്‍ചക്രം തന്നെ നീ ഊരിയെറിഞ്ഞു..

വഴുക്കലില്‍ തെന്നിവീഴാതെ ,
ഇരുളിന്‍ മറ പറ്റി നടക്കാതെ ,
പുറകിലായ് ഒരു മുഖവും
ഒരു പിന്‍വിളിക്കിട നല്‍കാതെ ...
നടന്നു നീങ്ങുന്നു.. ഞാന്‍....

ദൂരെയായ് , ഈ ത്രിസന്ധ്യ തന്‍ മാറില്‍
ചാഞ്ഞോരാ ഗ്രാമ സൌന്ദര്യം
പിന്നിലായ് വിളിച്ചോതുന്നു..
തിരികെ വരുക നീ.. തിരികെ വരുക..

Friday, May 29, 2009

ഹൃദയം പറഞ്ഞത്

ഭൂതഗണങ്ങളെ പോലെ
വാക്കുകള്‍ ഉറഞ്ഞു തുള്ളുമ്പോള്‍
വഴിയരുകിലേക്ക്
പതുങ്ങുന്ന ഒരു മുഖം .

ഒരു വ്യാളീമുഖം
തീര്‍ക്കുന്നു ഞാന്‍ .

ഏറ്റുമുട്ടലിലും ,
വാക്ക്‌ പയറ്റിലും
സ്വന്തമായ്‌ ഒരു വേദി .
പിടഞ്ഞു മാറുന്നവനെ...
അന്നം തരുന്നവനെ ...
സത്യം പറയുന്നവനെ ...
ഒടുവില്‍
ദൃക്‌സാക്ഷി ആയവനെ പോലും
പകയൊടുങ്ങാതെ
ഞാന്‍ ‍...


അവയവങ്ങളെ
സ്നേഹം കൊണ്ടളക്കുമ്പോള്‍
ഹൃദയം എന്നോട് പിണങ്ങും .
അറുത്തു മാറ്റിയ
ഹൃദയാന്തര്‍ ഭാഗത്ത്
ഏറ്റവും അടിത്തട്ടില്‍
എന്നിട്ടും
ഒളിമങ്ങാതെ കിടന്നതെന്താണ് ?
എനിക്ക് ഉത്തരമേ വേണ്ട ..
ഒന്നിനും ...
കൈയൊഴിയുന്ന
ഹൃദയങ്ങള്‍ എല്ലാംകൂടി
എനിക്കുവേണ്ടി
ഒരു ഇരിപ്പിടം തെയ്യാറാക്കിയെക്കും .
അവിടെ
ഹൃദയസ്പന്ദനം നിലച്ച് ,
നീലവര്‍ണ്ണമായ്‌ ,
അനന്തവിഹായസ്സില്‍ കണ്ണും നട്ട്
ഒരു പ്രതിമ പോല്‍ ഞാന്‍ ...

Tuesday, May 26, 2009

അമ്മയുടെ മണം

പകല്‍ ചൂടിന്റെ കാഠിന്യത്തില്‍ ,
ഉള്ളില്‍ അമരുന്ന
പെരും കടച്ചിലില്‍ ,
ഉഷ്ണ സഞ്ചാരങ്ങളുടെ
തീവേഗങ്ങളില്‍ ,
വീടണയാത്ത ..
കാല്‍ കുഴഞ്ഞ
ഇരുളിന്‍ യാത്രയില്‍ ,
വൈകാരികതയുടെ
തനി നിറങ്ങളില്‍ ...
കാല്‍ മുട്ട് വിറയലില്‍ ,
തേങ്ങി പറഞ്ഞ
പിടഞ്ഞു പറഞ്ഞ
വാക്കിന്‍ സഞ്ചാരങ്ങളില്‍ ,
അവസാനം
ആര്‍ത്തു കരഞ്ഞ
അവബോധങ്ങളിലൂടെ
ബോധം വിട്ടൊഴിഞ്ഞപ്പോള്‍
ചങ്ങല കുരുങ്ങിയ
വൃണച്ചാലുകളില്‍
നിന്റെ കരസ്പര്‍ശം മാത്രം ...
എങ്ങും പാല്‍ മണം മാത്രം.
അമ്മിഞ്ഞപ്പാല്‍ മണം മാത്രം .

Saturday, May 16, 2009

ഇനിയും വൈകിയിട്ടില്ല...

പച്ച മണ്ണിന്റെയും
ചന്ദനതിരിയുടെയും
ഗന്ധം പേറുന്ന ഖബറുകള്‍ ..
വഴികാട്ടികളെ പോലെ....

വായ്താരികളൊടുങ്ങാത്ത ,
യുദ്ധക്കളങ്ങള്‍ മാത്രം സൃഷ്ട്ടിക്കപെടുന്ന
ഈ ഭൂമിയില്‍
ഞാന്‍ ഒരു പ്രവാസിയായോ?

അന്ന്
സാക്ഷാത്ക്കാരത്തിന്റെ
നിര്‍വൃതിയില്‍ ,
മണല്‍ മേടുകളില്‍
വിരിഞ്ഞ
ഇതള്‍ കൊഴിയാത്ത പുഷ്പം.
നൂറ്റാണ്ടുകളായ്
കനല്‍ എരിയുന്ന
പ്രകാശ നാളം .

ഇന്ന്
എരിഞ്ഞമരുന്ന ജനസഞ്ചയങ്ങള്‍ .
പിറവി തൊട്ടേ
ചെയ്യാത്ത കര്‍മ്മങ്ങളാല്‍
ചരിത്രത്തിലേക്ക്
മുദ്ര ചാര്‍ത്തപെട്ടവര്‍ .
പെരും കളങ്കങ്ങളുടെ
ചെറിയ കൂട്ടായ്മയില്‍
വലിചിഴക്കപെട്ട ജനതതി .

സംരക്ഷകന്റെ സിദ്ധാന്തങ്ങളില്‍
പുരുഷപ്രജ ശക്തിയുടെ മാര്‍ഗത്തില്‍ ,
മരയഴികള്‍ക്കപുറത്തു
ഇരുണ്ട തുണിയില്‍ പൊതിഞ്ഞ
മജ്ജയില്‍ തീനാളങ്ങളുള്ളവളും ...
ഇവരെ വേര്‍തിരിക്കാനാര്‍ക്കും കഴിയരുതെ...

തോളോട് തോള്‍ ചേര്‍ക്കട്ടെ ..
ഭൂതവും , ഭാവിയും മറന്ന്
വര്‍ത്തമാനത്തിന്റെ
ദശാസന്ധിയില്‍
ഞങ്ങള്‍
പുതുചേരിയില്‍ അണി നിരക്കട്ടെ.
നാളേക്ക് നേരെ തിരിയുന്ന
സത്യം പറയുന്ന
ഘടികാര സൂചി പോലെ ..

വാക്കുകളുടെ വിലാപം

പിടഞ്ഞുണരുന്നു ...
പിടഞ്ഞു തീരുന്നു...
പക്ഷെ അതിലെ സാംഗത്യം !!!
അലിഞ്ഞു ചേരലില്‍
ഉളവായ
അഗാധതയിലെ നീരൊഴുക്ക്..
തെളിനീരോഴുക്ക്.
അതെനിക്ക് സ്പഷ്ടമായറിയാം.

ദൂരെ നിന്നൊരു വിളി...
വൈകി കിട്ടിയൊരെഴുത്ത്...
ദേശാടനം കഴിഞ്ഞെത്തിയ
പക്ഷി കൂട്ടം നെല്കിയ ദേശങ്ങള്‍
അളന്ന കുറിപ്പ്...
ഉത്തേജനം പകര്‍ന്ന
പ്രസരിപ്പ് , കാണാത്തിടങ്ങളിലേക്ക് ..

പക്ഷെ, ഒരിക്കല്‍
കളഞ്ഞു കിട്ടിയത്
വാക്കുകള്‍ അടക്കം ചെയ്ത
ഒരു പെട്ടി.
താക്കോല്‍ കൂട്ടം നഷ്ടപെട്ടതും ...
ഉള്ളില്‍ നിന്നും സീല്‍ക്കാരം..
പ്രകാശം കാണാത്തവയുടെ ...
ആയിരം മിന്നാമിനുങ്ങുകളുടെ
പ്രകാശ വലയത്തില്‍
ഞാന്‍ തുറന്നു വിട്ടതും ,
പറന്നിറങ്ങിയ
വെട്ടു കിളികളെ പോലെ
ക്ഷണ നേരം കൊണ്ടെല്ലാം !!!

എന്നാലും
വാക്കുകളുടെ മഹാ പ്രളയത്തില്‍
ഒരാലിലയില്‍ തന്നെ ഞാന്‍
കാല്‍വിരലീമ്പികിടക്കും ...
എല്ലാം ഏറ്റുവാങ്ങി കൊണ്ടും...
എല്ലാം തിരികെ നേടി കൊണ്ടും ...

Thursday, May 7, 2009

ചാവേര്‍ പറയുന്നത് ....

എന്റെ പള്ളിമിനാരത്തില്‍
ചിതറി തെറിച്ച
ചാവേര്‍ ഞാന്‍.

എന്റെ കര്‍ത്തവ്യത്തില്‍
എഴുതി ചേര്‍ത്ത
വ്യംഗ്യം.

കൂരാകൂരിരുട്ടില്‍
നെയ്തുണ്ടാക്കിയ
വരണ്ടുണങ്ങിയ തത്വം .

സ്വത്വം മറന്നത്.

അവസാനത്തെ ശ്വാസത്തില്‍
അവനും ഞാനും പറഞ്ഞത് .
" അള്ളാ ....."

Sunday, March 22, 2009

തികച്ചും വൈയക്തികം

നൊമ്പരങ്ങളുടെ
വിറയ്ക്കുന്ന
പനിതുരുത്തിലാണെങ്കിലും
പൈശാചികമായ
അമരത്വം കാക്കുന്ന ,
ജീവനില്‍ വിഷമുള്ള്
ഒളിപ്പിച്ചവന്‍ ഞാന്‍ .

കാല്‍കീഴിലമര്‍ന്നവനെയും ,
കാലടികള്‍ ചുംബിച്ചവനെയും
കാരാഗൃഹത്തിലേക്കുള്ള
ഇടനാഴി കാട്ടികൊടുത്തവന്‍ .

പ്രാര്‍ത്ഥന ഗീതികളാലപിക്കുന്നവരുടെ
തുറന്ന വായിലേക്ക്
ഇരുമ്പ് ചീളുകള്‍ ചിതറിച്ചവന്‍ .

സ്വശരീരം
അകംപുറം മറിച്ച്‌
മിടിക്കുന്ന
ഭീഭല്‍സമാം
ഹൃദയം കാണിക്കുന്നവന്‍ .

കാലിടറിയവന്റെ
ചുമലില്‍,
വിലപിക്കുന്നവന്റെ
കണ്ണ് ചൂഴ്ന്നു വെച്ച്
ചേതനയറ്റ ദൃശ്യങ്ങള്‍
കാണിക്കുന്നവന്‍ .

അത്താണികള്‍
പങ്കുവെപ്പുകാരുടെ
കൂത്തരങ്ങാവുമ്പോള്‍ ,
അയച്ചുവിടുന്ന
നിശ്വാസങ്ങള്‍
വാമോഴിയായ് പരിണമിക്കുമ്പോള്‍ ,
വാതില്‍ കൊട്ടിയടച്ച്,
മൌനചിതല്‍പുറ്റുകളില്‍
ഒളിക്കുന്നു ....

ഉള്ളില്‍ രൂപപ്പെടുന്ന
കടും സിദ്ധാന്തങ്ങളുമായ്,
കൂര്‍ത്ത നഖമുനയുമായ് ,
ശരീരം തന്നെ ആയുധമാക്കി
ഞാന്‍ പുനര്‍ജനിക്കും

Friday, February 27, 2009

വാക്കുകള്‍

ധൂപകൂട്ടിനും,
മണിയടിയൊച്ചകള്‍ക്കുമിടയില്‍
ശൂലമുനയില്‍ കൊരുത്ത
അഘോരമായ വാക്കുകള്‍ .


വേര്‍പിരിയലിന്റെ തരിശുഭൂവില്‍
ഒരു കണക്കിലും പെടാത്ത ,
ഒരു വാക്കില്‍ ആവര്‍ത്തിക്കുന്ന
മൂന്നു പിഴവുകള്‍ ..

മരകൂട്ടിന്‍ കിളിവാതിലിലൂടെ
പെയ്തിറങ്ങിയ
പാപസങ്കീര്‍ണതകളുടെ
മഹാവാക്യങ്ങള്‍ .


പൌരോഹിത്യത്തിന്റെ
സിംഹാസനമുറപ്പിച്ച
മധ്യസ്ഥ വേദികളില്‍ ,
പെരുമ്പറ കൊട്ടുന്ന
സമാധി മന്ദിരങ്ങളില്‍ ,
അടിവരയിട്ടുറപ്പിക്കുന്ന
അന്ത്യശാസനങ്ങളില്‍ ,
ഞാന്‍ വ്യക്തമായി കേട്ടത്
ആരുടെ സ്വരമായിരുന്നു...?
ഒരേ ശബ്ദത്തില്‍ പിണങ്ങി പറയുന്നത്..?
ഒരേ ശ്വാസത്തില്‍ അലറി പറയുന്നത്...?

Sunday, February 8, 2009

അറാമിന്ദ്രിയം

നേരിന്റെ ബലിത്തറകളില്‍
ചേതനക്ക്‌ അരിയും, പൂവും വിതറിയ ,
അനുഗ്രഹാശിസ്സുകള്‍ ഏറ്റുവാങ്ങിയ ,
നോവറിവിന്റെ തീരകാഴ്ചകള്‍ .
പഴന്തുണിമണമൂറും മുറിയില്‍ ,
വേവുകട്ടിലില്‍ മയങ്ങുന്ന ,
അഴിയാകുരുക്കില്‍ പിടയുന്ന
എണ്ണിയാലോടുങ്ങാത്ത നിഴല്‍കാഴ്ചകള്‍ .


കാറ്റ് കൊണ്ടുപോകുന്ന വീഥികളില്‍,
പൊടിമണ്ണമര്‍ന്ന വയലോരങ്ങളില്‍ ,
ജീവനമര്‍ന്ന നഗരപ്രാന്തങ്ങളില്‍ ,
അറിവിലും, പൊരുളിലും
അമര്‍ത്തിയടച്ച വാക്കിന്റെ പിടച്ചിലുകള്‍.
എവിടെയോ തുടങ്ങിയ
ഒരിക്കലും അവസാനിക്കാത്ത
ഉള്ളടഞ്ഞ ശബ്ദവിന്യാസം .


ആവിയില്‍ പുഴുങ്ങിയ
ജീവനാഡികളില്‍ കൂടി ,
വിയര്‍പ്പും, രക്തവും ഊറുന്ന,
പരിണാമമില്ലാത്ത നിലക്കാത്ത ഒഴുക്കില്‍ ,
ആദിയില്‍ നിന്ന് തികട്ടിവരുന്ന ജീവഗന്ധം .
കാല്‍കീഴില്‍ ,പശിമമണ്ണില്‍
ഇതള്‍ വിരിയാത്ത കുരുന്നുചെടിയുടെ
നിശ്വാസഗന്ധം.

തെരുവോരമുറങ്ങാത്ത രാവ്.
നനഞ്ഞൊട്ടിയ മാറിലമര്‍ന്ന
കുഞ്ഞധരങ്ങളില്‍ മദ്യരുചി .
പിഞ്ഞാണങ്ങള്‍ കലമ്പിയതും ,
കല്‍ച്ചട്ടികളില്‍ പൂച്ച പെറ്റതും ,
വറവുമണങ്ങള്‍ രുചികൂട്ട് തേടിയതും ,
എല്ലാം..
പ്രതിവാര ചിന്തകള്‍ക്ക് മുതല്‍കൂട്ട് ..


കൂട്ടിപിടിച്ച കൈവിരലുകളില്‍
ഊര്‍ന്നു വീഴുന്ന കുന്നിമണികള്‍ .
കുന്നിമണികള്‍ക്കിടയില്‍ ഒരു തുള്ളി രക്തം.
കാഴ്ചയും, കേള്‍വിയും , രുചിയും, ശ്വാസവും മറികടന്ന്
പിടിച്ചടക്കിയ സ്പര്‍ശന വേഗം .


കാറ്റട്ടഹസിക്കുന്നു .....
പെരുംമഴയലച്ചു പെയ്യുന്നു ...
തകര്‍ന്നടിഞ്ഞ കരിങ്കല്‍ ഭിത്തികളില്‍ ഒട്ടിപിടിച്ച....
പറിഞ്ഞു കീറിയ ഹൃദയം ..
എന്റെ ആറാമിന്ദ്രിയം .

അറിഞ്ഞ സത്യം

ഒരിക്കല്‍പോലും നീ
തിരിഞ്ഞുനോക്കിയില്ല.
ഉരുളടഞ്ഞതും,
നനവൂറുന്നതുമായ
ഇടനാഴികകളിലൂടെ
നടന്നകന്ന
പ്രാണന്റെ നിഴലിനെ നീ അളന്നില്ല.
മഴപ്പാറലുകളില്‍
മുഖം തുടച്ച് നിവര്‍ന്ന ആ
അരുണിമയാര്‍ന്ന മുഖം നീ
മറവിയില്‍ കുതിര്‍ത്ത് കളഞ്ഞു .
നീ തേടിയലഞ്ഞ രാവുകളില്‍,
ഉറങ്ങാതെയിരുന്ന രാവാന്ത്യത്തില്‍ ,
ഒരു ഇടിമിന്നല്‍ പോലെ
നീ തിരിച്ചറിഞ്ഞ സത്യം...
നിന്റെ മാത്രം സത്യം..
നീ പൊരുതി നേടിയ ,
നിന്റെതെന്നു മാത്രം അവകാശപ്പെടാവുന്നത് ..
അതൊന്നുമാത്രം മതിയായിരുന്നു
നിനക്ക് നിന്റെ തൂലികയില്‍
നിറം പകരുവാനും..
വീണ്ടും തിരിച്ച് വരാനും.. പക്ഷെ...

Sunday, January 18, 2009

നിക്കാഹ്

അറബി കല്യാണങ്ങള്‍
അണിയറയില്‍
മയങ്ങുമ്പോള്‍
മംഗലാപുരത്ത് നിന്നൊരു മാരന്‍.
ഏതൊരു യാതനക്കുമൊടുവില്‍
കനവിന് ചുറ്റും
മതിലുകള്‍ കെട്ടാന്‍ വന്നവന്‍.
മരുഭൂവില്‍ ചിതറിയ
പഴകിയ മീസാന്‍ കല്ലുകള്‍ .
അത് നെഞ്ചില്‍ പാകിയാണ്
അവള്‍ അന്ന് കടല്‍ കടന്നത്......
ഇന്നും .. ആര്‍ക്കു വേണ്ടിയാണ്
ഞാന്‍ ഈ അതിര്‍ത്തി കടന്നു വന്നത്.
അഞ്ചില്‍ ഒരുവള്‍ ആയിരിക്കുന്നു ഞാന്‍.

വിശുദ്ധിയില്‍,
ഉള്‍ക്കരുത്തില്‍,
ബലി സമര്‍പ്പണങ്ങളില്‍,
മരുക്കാറ്റിലെ ഉള്‍ചൂടില്‍ ,
പ്രദക്ഷിണ വഴികളില്‍ ,
കല്ലേറിന്‍റെ മാഹാത്മ്യത്തില്‍ ,
അതിലേറെ ..
എന്‍റെ വയലോരങ്ങളില്‍
ഉഷസ്സിലും ,
മധ്യാഹ്നത്തിലും,
പ്രദോഷത്തിലും,
പഞ്ചാക്ഷരങ്ങള്‍ ഓതിയവര്‍...
ഒരിക്കല്‍ പോലും എന്നെ തേടിയില്ല.
എന്നെ കണ്ടത് പോലുമില്ല .!!
പിറവിക്കു മേലെ മറ്റെന്താണ് ഉള്ളത് ?
ഉണ്ടെങ്കില്‍ എനിക്കുള്ള ഉത്തരവും
ഞാന്‍ തന്നെ തേടേണ്ടിയിരിക്കുന്നു.
പറങ്കിമാവിന്‍റെ ശിഖരങ്ങള്‍ തഴുകുന്ന ,
മഞ്ഞപ്പുല്‍ക്കാടിന്നിടയില്‍,
എന്നും വിഹ്വലതയില്‍ കഴിഞ്ഞൊരെന്നെ ,
കൂര്‍മ്പിച്ച കല്ലിന്‍റെ അടയാളത്തില്‍
ഉറക്കികിടത്തുമോ നിങ്ങള്‍. ?
നിങ്ങളില്‍ നിന്ന് എന്‍റെ പ്രതീക്ഷ
ഇത് മാത്രം ..

മറക്കാത്ത മാറാട്

കടല്‍കാറ്റിനും
മണല്‍ചൂടിനും ഇടയില്‍
വേവറിഞ്ഞ പകലുകള്‍.
പിറവിയെടുത്ത ജീവനും
കടല്‍ചൂരിലമര്‍ന്ന വികാരങ്ങള്‍ക്കും
പച്ചക്ക് തീ കൊളുത്തി
രണ്ടായി പിരിഞ്ഞ രാവുകള്‍.
രാത്രികളും, പകലുകളും
കൂട്ടി കിഴിച്ചപ്പോള്‍
ചേതനക്ക്‌ നഷ്ടമായ
ഉള്ളറിവ് പരതുന്നു ഞങ്ങള്‍.
പതിമൂന്നും, അറുപത്തിരണ്ടും
കൂട്ടിയാല്‍ ഒരു ജന്മ്മമാവുമോ ?
ജന്മ്മങ്ങളിലെ അവസാനത്തെ നോവറിവ് ?
പിടിവാശിയുടെ അത്യുംഗശ്രുംഗങ്ങളില്‍ ,
കാരണമറിയാത്ത കൂട്ട് ചേരലില്‍ ,
പിടഞ്ഞുണരാത്ത മനസ്സാക്ഷിവേദികളില്‍ ,
ആടിയുലയുന്ന പകല്‍സ്വപ്നങ്ങളില്‍ ,
നീരുറവയില്‍ കിനിയുന്ന സൂക്ഷ്മാണുക്കളും
ചേര്‍ന്ന് വീറോടെ കത്തിയത് ....
ഞങ്ങള്‍ അറിയുന്നു... എല്ലാം...
ഇത്തിള്‍ക്കണ്ണികളെ പോറ്റുന്ന യുവത്വം
മാറോടണച്ചത്
പൊട്ടിയൊലിച്ച തലച്ചോറില്‍ നിന്നും ,
വിങ്ങിയടര്‍ന്ന ഹൃദയങ്ങളില്‍ നിന്നും ,
രാകിയെടുത്തതും ,
ആകാശരാജാക്കന്മ്മാര്‍
പകര്‍ന്നു കൊടുത്ത
രസക്കൂട്ടും ചേര്‍ന്ന
പൊതിചോറ്.
കാരിരുമ്പിന്‍റെ കാഠിന്യം
മറന്ന ജേതാവിനെ പോലെ
ആരുടെ ഹൃദയങ്ങളാണ് അവര്‍ പോറ്റുന്നത് ?
ഇരുമ്പാണി പറിഞ്ഞ യക്ഷിയെപോലെ ,
കുടം തുറന്നു വിട്ട ഭൂതത്തെപോലെ ,
പിടിയമര്‍ന്ന,
പിണഞ്ഞു കയറിയ നാഗങ്ങള്‍ .
തേടിയലയുകയാണ് ഭൂതാത്മാവുകള്‍ ..
ശരീരങ്ങള്‍ രക്ഷയാക്കിയവര്‍.
രക്ഷയില്ലാത്തത് ശരീരങ്ങള്‍ക്കല്ല.
ആത്മാവുകള്‍ക്കാണ്.
ഒന്നും പറഞ്ഞു തീരാതെ പോയ
മടങ്ങി വരാത്ത ആത്മാക്കള്‍ക്ക് .
കടല്‍ കടന്ന യൌവനങ്ങള്‍ക്കും..

Sunday, January 4, 2009

ഉഷ്ണ സന്ധ്യകള്‍ III

അടിചേല്‍പ്പിക്കപെട്ട
കര്‍ത്തവ്യബോധത്തിന്‍റെ
ആളുന്ന ചിതയില്‍
ആദ്യം മുകുളിക.
പിന്നീട് അളക.
എന്നിട്ടും മധുചുംബനത്തിന്റെ
രസക്രീഡകള്‍
അയവിറക്കുവാന്‍ മാത്രം യോഗ്യന്‍ എന്നോ ഞാന്‍?
അതോ വിധിക്കപെട്ടവനോ ?
അന്ത്യനിമിഷത്തിലെങ്കിലും
ഒരാര്‍ത്തനാദം ഞാന്‍ കേട്ടല്ലോ !!
എല്ലാം കേള്‍ക്കേണ്ടവന്‍ എങ്കിലും ....
പദചലനങ്ങളിലെ
ഉണരാതെ പോയ
ആദിമ നാദം ഞാന്‍ കേട്ടില്ല.
പിടിച്ചുണര്‍ത്തിയ
ലാളനകളിലെ
അലിഞ്ഞു ചേരല്‍...
ഒന്നും..??
ആര്യാവര്‍ത്തത്തിനപ്പുറം
കാനനങ്ങളില്‍
കാല്‍പ്പാടുകള്‍ പോലും അവശേഷിപ്പിക്കാതെ
വിരസതയിലേക്ക്‌
നടന്നു പോയ എന്‍റെ യതി...
ഉത്തരം തന്നത് അവന്‍ മാത്രം .
എനിക്ക് വേണ്ടി പിടയപെട്ടത്‌ ..
ജീവിതം ഹോമിച്ചത് അവന്‍ മാത്രം..
അവള്‍ ..?
ആദിയിലും , അന്ത്യത്തിലും
പിടയുന്ന ഒരു ജീവനായ് ..
പിടി തരാത്ത ഒരു ജന്മ്മമായ് ..
അമാനുഷികതയില്‍ തുടങ്ങി
" എന്നെ മറക്കരുതേ " യെന്നു
പുലമ്പി...
കേള്‍വിക്കാരില്ലാതെ...
കാര്‍മേഘങ്ങള്‍ ഒടുങ്ങാതെ..
അയവിറക്കലില്‍ പിടയാതെ...
നീ ഇന്നും അശോകവനിയില്‍ തന്നെ..
നീ എന്നും കാരാഗൃഹത്തില്‍ തന്നെ..

( വി. എസ്. ഖണ്ടേക്കറിന്റെ യയാതി എന്ന നോവല്‍ വായിച്ചിട്ട്.

Friday, December 19, 2008

ഉഷ്ണ സന്ധ്യകള്‍ II

കടം പോലും പറയാതെ
രാത്രികളിലെ നിശ്വാസങ്ങള്‍
ആഴ്ന്നിറങ്ങിയ കൂടാരങ്ങള്‍ .
തീക്കടല്‍ തിരയേറ്റികൊണ്ടുപോയതും ..
തുറമുഖങ്ങള്‍ പിന്‍വലിഞ്ഞോളിച്ചതും..
വഴിവിളക്കുകള്‍ വൃഥാ തെളിഞ്ഞതും..
ഉന്‍മാദിനികള്‍ കൂട്ട് ചേര്‍ന്നതും..
പഴയ ഭ്രഷ്ടിന്‍റെ കഥകള്‍ പറഞ്ഞു ചിരിച്ചതും
താത്രികുട്ടി ഇന്നും ഓര്‍ക്കുന്നു.
പേര്‍ വിളിച്ചു പറയാം ഞാന്‍...

രചയിതാവിന്‍റെ പ്രക്രിയകളില്‍
കരവിരുതിന്‍റെ പ്രീണനങ്ങള്‍ .
മോഹാലസ്യങ്ങളില്‍ കുടുങ്ങിയ
ഇന്ദ്രിയാനുഭൂതികള്‍ .
ലാസ്യത്തിന്‍റെ
പിന്നാമ്പുറങ്ങളില്‍
കരഞ്ഞുറങ്ങിയ ഒരു ജന്മ്മത്തിന്‍റെ
നിഷേധത്തിന്‍റെയും , വിശ്വാസത്തിന്‍റെയും
കണ്ണികള്‍ അടര്‍ന്ന ചേതനകള്‍ .
പകയടങ്ങിയ ആദ്യത്തവള്‍ ആരാണ്??
പൌരാണികതയില്‍ തുടങ്ങി
കാലങ്ങളോളം
നിന്നില്‍ അമരുന്ന
തീരാകളങ്കങ്ങള്‍.
ഒരു യാത്രയിലും
കൂട്ടായ് വരാത്തവള്‍ !!
അവനോടു പിണങ്ങിയേ
അവളുടെ ജീവിതസമസ്യക്ക്
ഉത്തരം കിട്ടുകയുള്ളൂവെന്നോ ?

Sunday, December 14, 2008

ഉഷ്ണസന്ധ്യകള്‍ ...

നീ
അകകാമ്പിലെ കനല്‍കണ്ണ്.
കടും നിറങ്ങളില്‍ എഴുതിയ
വ്യാജരേഖകളില്‍
എഴുതാപുറങ്ങളിലെ
അദൃശ്യ സാന്നിദ്ധ്യം.
ഇടനിലക്കാരുടെ പേകൂത്തുകളില്‍
അഴിഞ്ഞുലഞ്ഞ നിശാവസ്ത്രം നീ .
നിഴല്‍ മയങ്ങുന്ന നിലാരാത്രികളില്‍
ആനന്ദമൂര്‍ഛയിലെ
അശ്രുകണം നീ.
വേരറ്റു ചിതറിയ
മഹാ വൃക്ഷത്തിന്‌
പൂമരത്തിന്റെ പേര് നല്‍കിയവള്‍ നീ .
ലാവണങ്ങളില്‍
പണക്കിഴികളില്‍ ബന്ധിതയായവള്‍.
അനുരാഗത്തിന്റെ
സമതലഭൂവില്‍
കടന്നുപോയവന്റെ
കൈരേഖകള്‍ പരതുന്നവള്‍.
ഞരമ്പുകളില്‍ കിളിര്‍ത്തത്
ഏതു അസ്വസ്ഥതയുടെ
തീനാമ്പുകളാണ് .?
കടന്നുപോയവരോട്
കലഹിക്കാതെ
കാടാറുമാസത്തിലെങ്കിലും
അത്യുഷ്ണത്തിന്‍റെ
പുതപ്പ് വലിച്ചെറിയാന്‍
കാത്തിരിക്കുന്നവള്‍.....
എന്തിനും, ഏതിനും ,
മറക്കാതെ കാത്തിരിക്കുന്നവള്‍.
അവള്‍ നീ തന്നെ.
നീ മാത്രം.

Monday, November 3, 2008

അഹം ...

കാലങ്ങള്‍ തെളിയിച്ചു കഴിഞ്ഞിരിക്കുന്നു.
എന്നിട്ടും....
വീടകങ്ങളില്‍ തുടങ്ങി
തെരുവില്‍ അമരുന്ന
ഇന്ദ്രിയാവേഗങ്ങള്‍ ...
അലകളിളക്കി
തെരുവുകള്‍ നിറഞ്ഞൊഴുകി
കുതിച്ചു കയറുന്നത് അവനിലേക്കാണ് ...
ഉന്‍മൂലനം തന്നെ സമര ലക്‌ഷ്യം ...
ഏതോരു യാതനക്കുമൊടുവില്‍
'എന്‍റെ' നെറ്റിമേല്‍ തന്നെ
ഇരുമ്പാണി അടിക്കല്‍ .
ഒരിക്കലും നീ
സ്നേഹം മാത്രം പകുത്തില്ല ...
അന്ത്യനിമിഷത്തില്‍
ഒരു ഞെട്ടലോടെ ഞാനറിഞ്ഞു ...
പകുത്തു നല്‍കാതെ പാഴാക്കി കളഞ്ഞ
നിമന്ത്രണങ്ങള്‍ അടങ്ങിയ ഒരു ചെപ്പ് ..
യുഗാന്തരങ്ങളോളം
ഞാന്‍ തുറക്കാഞ്ഞത് ..
അറിവില്ലായ്മയുടെ
ശവക്കല്ലറയില്‍,
ചീഞ്ഞമരുന്നു അവന്‍ ...
ദുര്‍ഗന്ധം വമിപ്പിച്ച് ,
ദൃംഷ്ടങ്ങള്‍ ചാടിച്ച് ,
ഒരു ഡ്രാക്കുളയാവണമവന്...
ലകഷ്യങ്ങളില്‍ ആവിര്‍ഭവിക്കുന്നത്....
തിരനാടകങ്ങളില്‍ ഉയിര്‍ കൊള്ളുന്നത്‌
അവന്‍റെ വേഷം മാത്രം...
നിന്നില്‍ നിന്നും വമിക്കുന്ന
ജീവശ്വാസത്തിന്‍ ആവിയില്‍
ഞാനും ഉരുകിയമരുകയാണ്..
പ്രക്രിയകളില്‍ അവസാനം
നിന്‍റെ ജന്മമം സഫലമാവുമല്ലോ ..!!
അപ്പോഴും ഞാന്‍ എന്നെ
സക്രിയനാക്കുകയാണ് .
ഞാനും നീയും അമര്‍ന്നലിയട്ടെ ഭൂവില്‍
രണാങ്കണം വേദിയില്‍ എന്‍റെ ഒരു ആശംസ...

Sunday, October 26, 2008

ദീപാവലി .........

ആയിരം ചെരാതുകള്‍ തെളിയുമ്പോള്‍
കാഴ്ച്ചകളില്‍ മയങ്ങി ഉണരും ചിത്രങ്ങള്‍ ...
ഏതു വനാന്തരങ്ങളില്‍ വരച്ചതാണീ ചിത്രം..?
എവിടെ കൊളുത്തിയതാണീ നാളമാദ്യം ?
അവിടെ നാം നില്‍ക്കുന്നിപ്പോഴും....
ഒരു ചുവടും മുന്നോട്ടു വെക്കാതെ..
ആരീ ചെരാതില്‍ എണ്ണ നിറക്കുന്നു?
അതിന്നെന്തേയിത്ര കറുത്തുപോയ്?
എണ്ണയല്ലിത് .. ചോരയാണ് .. കട്ടചോര..
ഇതില്‍ എങ്ങനെ ഞാന്‍ തിരിമുക്കി തെളിക്കും..?
ആരോഴുക്കും കണ്ണീരില്‍
ഞാന്‍ ദീപമോളിപ്പിക്കും ?
ഏതു ഹൃദയത്തില്‍ ഞാനിത് കൊളുത്തും..
ദീപമണഞയെന്‍ ഹൃദയത്തിലാദ്യം കൊളുത്തട്ടെ..
പകരട്ടെ ഹൃദയങ്ങളിലേക്ക് ...
ഇത് ആയിരം ജ്വാലാമുഖികള്‍ ആവാന്‍
എന്‍റെ ജീവനും ബലിനല്‍കിടാം ..

Thursday, October 16, 2008

കാറ്റ് പറത്തികൊണ്ടുപോവുന്നത് .......

എനിക്കറിയാം ..
മനസ്സിനെ ..
തീരാവ്യഥകള്‍ കൊണ്ടുപോവുന്നത്
ഏതോ മണലാരണ്യത്തിന്‍റെ
ഗഹനതകളിലേക്കാണ്‌..
വിരഹത്തിന്റെ മുള്‍ചെടിക്കാടുകളില്‍
ചോരവാര്‍ന്ന ഹൃദയം ..
കാറ്റു മേയാന്‍ വിടുന്ന
പകലിന്‍റെ ഉഷ്ണ സഞ്ചാരങ്ങള്‍..
ഒരു തുള്ളി ജലത്തില്‍
കനവിലെ ഒരായിരം മുഖങ്ങള്‍ .
എന്‍റെ ജീവിതം ..
എന്‍റെ പ്രാണന്‍ ...
എന്‍റെതെല്ലാം .. എല്ലാം...
പകലിന്‍റെ ഉഗ്രതയിലും
വേവാത്ത വില്പന ചരക്ക്‌...
അകലങ്ങളിലെ
ആളിതെളിയുന്ന
മൃഗതൃഷ്ണയില്‍
ആവിയായി പോവുന്ന
കാത്തിരിപ്പുകള്‍ ..
ഒരു കരിഞ്ഞ പുല്‍ നാമ്പിനും
പിടിവിടാത്ത ജന്മ്മത്തിനുമിടയില്‍
കാറ്റു പറത്തികൊണ്ടുപോയ ജീവിതം..
ഇലവീഴാ മരുഭൂവില്‍
അലിഞ്ഞുപോയ കന്മദം ...
അതിശൈത്യരാവുകളില്‍
അനന്തതയില്‍ ,
നിലാവില്‍ ,
നിഴല്‍ വീഴ്ത്തുന്ന സഞ്ചാരപഥങ്ങള്‍..
രൂപം മാറുന്ന നിഴലുകള്‍ ..
പകലുകളുടെയും, രാവുകളുടെയും
നീളുന്ന യാത്രക്കൊടുവില്‍
ഏതൊരു കൂടാരത്തിലെ
തണുപ്പില്‍ ഞാനുറങ്ങും..?
മറ്റൊരു ഉണര്‍വിലേക്ക്
കുതിക്കാനായ് ..??

Thursday, October 2, 2008

അവള്‍.. അനാമിക ...

മഴ പെയ്തു തീരുവോളം
കാത്തു ഞാന്‍ നിന്നെ...
ഇനി ബാക്കിയൊന്നുമില്ല..
അവശേഷിച്ച ജലകണങ്ങള്‍
കാറ്റിന്‍ ചെയ്തികളാല്‍
പനിനീര്‍ വര്‍ഷമാവുന്നു....
നിനക്കേറ്റം ഇഷ്ടം എന്തായിരുന്നു...?
ഈ ജാലകത്തിനപ്പുറം
ഓര്‍മ്മകളുടെ ഇരുളാര്‍ന്ന
വനസ്ഥലികളിലൂടെ നീ
പോയ് മറഞ്ഞതെവിടെ ?
ക്ലാസുമുറികളുടെ ദൈന്യതയില്‍
സന്ദേശങ്ങളുടെ മുഖാവരണങ്ങളില്‍
കൊഴിഞ്ഞുപോയ നിന്‍ വിസ്മയങ്ങള്‍ ...
മനസ്സിന്‍റെ വിഹ്വലതയില്‍
കാഴ്ചകള്‍ എല്ലാം നിനക്ക്
അന്യമായോ?
ശേഷിക്കുന്ന ...
നീ അടര്‍ത്തിയിട്ട പൂക്കള്‍ക്കിടയില്‍
ഒരു കാവല്‍ക്കാരന്റെ രൂപമോ എനിക്ക്?
ആരായിരുന്നു നീ എനിക്ക് ...??
കാണാതെ പോയ പുറം കാഴ്ചകളില്‍ നിന്നും ,
അനന്തതയില്‍ നിന്നും,
എന്നിലേക്ക്‌ പറന്നടുത്ത
നീലവര്‍ണ്ണ പക്ഷി ...
നിന്നില്‍ നിന്നും ഊര്‍ന്നു വീണ നിന്‍റെയിളം
തൂവല്‍...
എന്‍റെ നെറ്റിമേല്‍ ഉഴിയുകയാണ് .
അദൃശ്യമായ ഒരു വിരല്‍ സ്പര്‍ശം .
അത് നീയായിരുന്നു..
നീയെന്ന അനാമിക .
പേരില്ലാത്തവള്‍ .
എന്‍റെ ഉടപ്പിറന്നോള്‍..