സഹയാത്രികര്‍

Tuesday, October 20, 2009

യാത്രയില്‍ കണ്ടത്.....

കറുത്ത വൃത്തത്തില്‍
കാഴ്ചകള്‍ മങ്ങുമ്പോള്‍ ,
ഉണര്‍വേകിയോരിടം
മറഞ്ഞുപോകുമ്പോള്‍,
ചങ്കില്‍ കൊത്തി വലിക്കയാണ്
പങ്കുവെച്ചവരും , കൂടെ
പങ്കായം തുഴഞ്ഞവരും .....

Saturday, October 10, 2009

നമ്പൂരിവര


നമ്പൂരി രേഖ
വര്‍ണ്ണങ്ങളില്‍ അല്ല വിരിഞ്ഞത് .
അത് ജീവല്സ്പന്ദനമായിരുന്നു .
കറുത്ത വര്‍ണത്തില്‍ .
കറുപ്പില്‍ വര്‍ണ്ണം
ദര്ശിക്കാത്തവര്‍ക്കിടയില്‍
അത് തിളക്കമാര്‍ന്നിരുന്നു.
ഹൃദയരക്തമൊഴുക്കിയവന്റെ
ശ്വാസഗന്ധത്തില്‍
അവ ചുറ്റിപടര്‍ന്നിരുന്നു.
വരികളും , വരകളും
ചേര്‍ന്ന് വര്‍ണ്ണാഭമായ
ഒരു കാഴ്ച .
* * * *
എനിക്ക് മേല്‍
പടര്‍ന്നു കയറിയ
സുഗന്ധവാഹിയായ
പടര്‍വള്ളികള്‍ .

Wednesday, October 7, 2009

വിരലടയാളങ്ങള്‍


നിലവിളികളുടെ ആഴങ്ങളില്‍ നിന്ന്
ഉയരുന്ന കനത്ത നിശ്വാസങ്ങള്‍ .
കടന്നു പോവുന്ന ദിനങ്ങളില്‍ നിന്ന്
ഓര്‍ത്തുവെക്കേണ്ടതും ,
തിരിച്ച് പിടിക്കേണ്ടവയുമായ
മുറിവ് പറ്റി തിരികെ പോയ
യാഥാര്‍ത്യങ്ങളിലെ പഴമ്പൊരുളുകള്‍.
എനിക്ക് വേണ്ടി യാതൊന്നും
കരുതി വയ്ക്കേണ്ടതില്ല .
പുറകെ വരുന്നവന്
പതിച്ചു നല്‍കേണ്ടത് .
പുകമറ സൃഷ്ടിച്ച്‌ ,
വഴികള്‍ മുടക്കി ,
ജാലവിദ്യ കാണിച്ചു മയക്കി
കൂട്ടത്തില്‍ ആരൊക്കെയോ ...
ചോദ്യങ്ങള്‍ നിരത്തുന്നവര്‍ക്കിടയില്‍ ,
പിടിയമര്‍ത്തുന്ന കടല്‍കൊള്ളക്കാര്‍ക്കിടയില്‍
എന്റെ മുഖം
വരണ്ട കാറ്റിനു വഴങ്ങുന്ന
ഇല കൊഴിഞ്ഞ മരം പോലെ
വൃഥാ വേരുകള്‍ അമര്‍ത്തുകയാണ് .
മണല്‍ കാറ്റിനുമുണ്ടൊരു രുദ്ര താളം .
ഹുങ്കാരത്തോടെ വീശിയടിക്കുമ്പോള്‍
പതം പറഞ്ഞ രാവുകളും ,
പിന്‍നിലാവില്‍ മയങ്ങിയ സ്വപ്നങ്ങളും
ഒരു പിന്‍വിളിക്ക് പോലും
കാതോര്‍ക്കാതെ ഇടറി മാറുകയാണ് .
മുന്നോട്ടാണെങ്കിലും
സ്പഷ്ടമായി അറിയാം .
മടക്കയാത്രയിലാണെന്ന്.
വന്നിടത്തേക്കു തന്നെയെന്ന്‌.

Saturday, October 3, 2009

കതീശുമ്മക്ക്

കതീശുമ്മയുടെ സാഫല്ല്യം
ഒതുക്കപെട്ട ഒരു വിഭാഗത്തിന്റെ
തിരതള്ളിച്ചയാണ് .
ഇരുണ്ട മച്ചിലേക്ക്
കടന്നു വന്ന തിരിനാളമാണ്.
പുസ്തക താളുകളില്‍
അക്ഷരങ്ങള്‍ കരഞ്ഞുണര്‍ന്നത് ,
കാലം കനിഞ്ഞരുളിയ
നീണ്ട കാത്തിരിപ്പിന്റെ
അന്ത്യദശയിലാണെങ്കിലും,
ഏടുകള്‍ മറിയുമ്പോള്‍
കാലങ്ങള്‍ക്കു മുന്‍പ്
കല്‍പ്പഴുതിലൂടെ കണ്ടിരുന്ന
ദിവ്യ വെളിച്ചം .
അതറിവിന്റെ വെളിച്ചമായിരുന്നു .
അതാരാണടച്ചത് ?
അന്ധകാരകരിമ്പടകെട്ടില്‍ നിന്നും
മറ നീക്കി പുറത്തു വന്നപ്പോള്‍
ചുറ്റിനും പറന്നു നടക്കുന്ന
അക്ഷര കുഞ്ഞുങ്ങള്‍ .
വാരിപോത്തി ഹൃദയത്തോട്
ചേര്‍ത്തപ്പോള്‍
അക്ഷരങ്ങള്‍ക്കും കണ്ണീരിന്റെ നനവ് ,
ഉപ്പു രസം .
എന്തിനായിരുന്നു ഞങ്ങളെ ...?
കതീശുമ്മ തേങ്ങി .
അക്ഷരങ്ങള്‍
നിറകണ്ണുകളോടെ നോക്കിയിരുന്നു .


Friday, October 2, 2009

ചാരന്‍


ഏതോ ജന്മങ്ങള്‍ക്ക്
കാവലാളായി
പിറന്നു വീഴുന്നവന്‍ .
പുറപ്പെട്ടുപോവുന്നത്
മടങ്ങിയെത്താത്ത
നിയോഗവുമായി.
ദൃഷ്ട്ടിയൂന്നി ,
കാത്തു കൂര്‍പ്പിച്ച്,
ഒരു പാളയത്തില്‍ നിന്ന്
മറ്റൊന്നിലേക്ക്‌.
ആത്മസമര്‍പ്പണത്തിന്റെ
വേദിയില്‍
കൂരമ്പേറ്റ് പിടയേണ്ടവന്‍ .
അതാണ്‌ ജന്മസുകൃതം .
കടമയില്‍ വെള്ളം ചേര്‍ക്കാത്തവന്‍ .
നിനക്ക് നിഘണ്ടു സമവാക്യം.
അതിര്‍ത്തിരേഖകളില്‍
കാവലാളുകള്‍
നിനക്ക് വഴികാട്ടികള്‍ .
ഒരേ ബിന്ദുവില്‍
സമ്മേളിക്കേണ്ടുന്ന
പ്രവര്‍ത്തിമൂല്ല്യങ്ങളെ
പിരിച്ചകറ്റാന്‍
യാത്രയുടെ തുടക്കത്തില്‍
അന്ത്യശാസനം ചാര്‍ത്തപ്പെട്ടവന്‍ .
ചരിത്രത്തിന്റെ
അടുക്കിയ ഖണ്ഡങ്ങളില്‍
വികൃതമായി ചിത്രീകരണം.
നിനക്കുറങ്ങാമിനി .
ഇരുള്‍പൊയ്കകളില്‍ ,
മരുപറമ്പുകളില്‍ ,
നീയെറിഞ്ഞുടച്ച
ജീവന്റെ സ്പടികയാനങ്ങള്‍
ഉരുകിയമരുകയാണ് .
ഉരുകിചേര്‍ന്ന് പിടയുന്ന ജീവന്‍
മാപ്പ് തരില്ലോരിക്കലും .

Saturday, September 26, 2009

മേല്‍കൂരയില്ലാത്തവര്‍

(ഇത് കവിതയില്‍ ഒരു പരീക്ഷണം ആണ്. രണ്ടു പേര്‍ ചേര്‍ന്ന് എഴുതിയത്. സ്വീകരിക്കുക. അനുഗ്രഹിക്കുക. ഞാന്‍ ഗിരിഷ് വര്‍മ ആന്‍ഡ്‌ ഡോക്ടര്‍ സലില മുല്ലന്‍.)

പരസ്പര വിശ്വാസത്തിന്‍
സാധാരണ കരാറില്‍
വിളങ്ങി ചേരുന്ന ചോതന .
ചതി മണക്കുന്ന കരാറില്‍
പങ്കുകച്ചവടത്തിന്റെ
ശേഷിപ്പുകള്‍
വിഴുപ്പായ്‌ ചുമക്കേണ്ടുന്ന ദീനത...

മുതുകില്‍ നികുതിഭാരം കെട്ടിവച്ച്
ചാട്ടവാറോങ്ങി
കഴുത്തില്‍ കുരുക്കിട്ടു വലിച്ച്
ആസിയാനെന്ന വാള്‍മൂര്ച്ചയിലേക്ക് .

മുന്നിലും പിന്നിലും കണ്ണാടി വച്ച്
ചീര്‍ത്ത ഉടല് പ്രദര്‍ശിപ്പിച്ച്
അത് ഞാനെന്നു വിശ്വസിപ്പിച്ചു .
അല്ലെയോ കണ്കെട്ടുകാരാ ,
അവസാന തുള്ളി ചോരയും
വാര്‍ന്നു പോകുമ്പൊള്‍
പിന്നെ നീ എന്തിനാകും
നാവുനീട്ടുക ?

കളകള്‍ നിറഞ്ഞ വയലുകള്‍ .
ഇത്തിള്‍ക്കണ്ണികള്‍ നീരൂറ്റുന്ന
നാട്ടുമരങ്ങള്‍.
പന്നികൂറ്റന്മാര്‍ ഉഴുത് മറിക്കുന്ന
സമതലങ്ങള്‍ .
കാകന്മാര്‍ കൂടുപേക്ഷിക്കുന്ന
തെങ്ങിന്‍മണ്ടകള്‍.
അവശേഷിച്ച ചാരക്കൂനയില്‍ നിന്നു
പെറുക്കിയടുക്കിയ അസ്ഥിഖണ്ഡങ്ങളില്‍ നിന്ന്
നീ എന്താണ്‌ പടുത്തുയര്‍ത്താന്‍
വ്യാമോഹിക്കുന്നത് ?

അടഞ്ഞ പീടികയുടെ വരാന്ത
ഓരോ രാത്രിയിലും സാമ്രാജ്യമാക്കി
നായയോടൊപ്പം,
തല ചായ്ക്കാന്‍ ഇടമില്ലാതെ
തെരുവില്‍ അലയുന്നവന്‍.
ഏന്തിവലിഞ്ഞു നീങ്ങുമ്പോഴും
പാദങ്ങള്‍ തേയുമ്പോഴും
ഓരോ ചോദ്യവും മരിച്ചു വീഴുന്നു,
ഇനിയുമെത്ര ദൂരം,
എവിടേക്ക്?

Saturday, September 19, 2009

വിശുദ്ധപശു


ആകാശചന്തയിലെ
കന്നുകാലി കൂട്ടങ്ങള്‍
കുളമ്പടിച്ച് തിമിര്‍ക്കുന്നു .
കാരണം
സ്വര്‍ഗത്തിലെ കാമധേനു
അവരെ തിരിച്ചറിഞ്ഞിരിക്കുന്നു .

ഭൂമിയുടെ സ്പര്‍ശനം
അറിയാത്ത കാമധേനുവിനു
സ്വര്‍ഗത്തില്‍ രാജകീയ മേയല്‍ .
നക്ഷത്ര കൊട്ടാരത്തില്‍
സ്വര്‍ണ്ണ പാത്രത്തില്‍
അകിട് ചുരത്തല്‍ .
തലപ്പാവ് ധരിച്ച സേവകന്മാര്‍
വൈക്കോല്‍ തുറുവിന് കാവല്‍ .
വാഴ്ത്തപ്പെട്ടവരുടെ കൂട്ടത്തില്‍
ഈ വിശുദ്ധ പശുവും
ചരിത്രത്തിന്റെ താളുകളിലേയ്ക്കോ ?

Thursday, September 17, 2009

അഹം ബ്രഹ്മാസ്മി

ഓര്‍മ്മകളില്‍ തീനാമ്പ് .
മിന്നുന്ന നക്ഷത്രകൂട്ടങ്ങളോടൊപ്പം
ഒരു രാത്രിസഞ്ചാരിയുടെ
നെടുവീര്‍പ്പുകള്‍ .
മിന്നല്‍പ്പിണരുകളും,
ഇടിമുഴക്കങ്ങളും,
പ്രകമ്പനം കൊള്ളുന്ന
ഇരുളടഞ്ഞ നിലവറയിലെ
ഉഷ്ണസഞ്ചാരം .
പേരറിയാത്ത
ഭാഷയറിയാത്ത
പൊരുളറിയാത്ത
നിലവിളികള്‍ ഉയരുന്ന തടവുമുറി.
എവിടെയാണ് ഞാന്‍?
ഒന്നിനും വഴങ്ങാത്ത
അവയവങ്ങള്‍ .
ഉമിനീരൊലിക്കുന്ന മുഖം തുടക്കാന്‍ ..
സ്വന്തം പേര് പറഞ്ഞു പഠിക്കാന്‍ ..
ആരോ കരയുന്നുണ്ട് ..
കണ്ണീരൊലിക്കുന്ന മുഖം .
ഇവള്‍... ആര് ?
****
അവസാനത്തെ സ്വപ്നം എന്തായിരുന്നു?
കടലാസ് വഞ്ചിയില്‍
തീരം കാണാത്ത ഒരു യാത്ര .
എനിക്കറിയാം.. എല്ലാം..
എന്നെയും, എന്റെ സര്‍വ്വസ്വവും ..
ഹുങ്കാരത്തോടെ
ഒരു കൂറ്റന്‍ തിരമാലയില്‍
ഞാന്‍ മുങ്ങി താണു.
കയ്യില്‍ പിടികിട്ടിയ
വലംപിരി ശംഖില്‍
കൊത്തിവെച്ച പേര്
സ്പഷ്ടമായ്‌ വായിക്കാം .
മലര്‍ന്നു കിടക്കുമ്പോള്‍
നെഞ്ചില്‍ തന്നെയുണ്ടായിരുന്നു
ശംഖ് .
ഹൃദയം പുറത്തു വിടുന്ന ശ്വാസത്തില്‍ ..
ശംഖിലൂടെ ...
-അഹം ബ്രഹ്മാസ്മി -

Wednesday, September 16, 2009

തുറന്നടച്ച മനസ്സ്

ആര്‍ത്തിരമ്പു കയായിരുന്നു അവിടം.
ഉള്ളില്‍ കൂടാരങ്ങള്‍ തീര്‍ത്ത
സ്വപ്നതുണ്ടുകള്‍ക്ക്
പ്രഹരമേറ്റ രാവുകളില്‍ ,
പേടിസ്വപ്നങ്ങളുണര്‍ത്തിവിട്ട
ആ രാവുകളിലൊന്നില്‍,
നെഞ്ചമര്‍ത്തിപ്പിടഞ്ഞപ്പോള്‍ ,
ഇഴകള്‍ ചേര്‍ന്ന
ജീവിത യാത്രയില്‍ ,
കെട്ട് മുറുകുന്ന
ദശാ സന്ധിയില്‍ ,
ഇനി ഒരിക്കലും കൂടെ വരില്ലെന്ന്
പറഞ്ഞു കുഞ്ഞുനിഴല്‍ .
പതുങ്ങുന്ന ആ കാഴ്ച ..
പിന്നിട്ട വഴികളില്‍ അനാഥത്വം ,
മുന്നിലും..

ഏകാന്തതയുടെ നിഴല്‍ മറഞ്ഞ ,
മങ്ങിയ സായന്തനങ്ങളില്‍
അവ വീണ്ടും
എന്തോ ഓര്‍മ്മപ്പെടുത്തുന്ന
സീല്‍ക്കാര ശബ്ദത്തോടെ ,
മുന്നറിയിപ്പുമായ്..
-ഇനി കാത്തിരിക്കേണ്ടെന്ന് -
"എന്നും അരികത്തുള്ളതിനെ
മറ്റൊരു കാത്തിരിപ്പെന്തിനു "
ഉച്ചത്തില്‍ പറഞ്ഞവസാനിപ്പിച്ചത്
നിറഞ്ഞ മനസ്സോടെ ,
എന്നിട്ടും,
ആര്‍ത്തിരമ്പുകയായിരുന്നു അവിടം...

Tuesday, September 8, 2009

ഒറ്റയാള്‍ പട്ടാളം


(സബീന പോള്‍ എന്ന ധീര വനിതക്ക് )


ഹാലിളകി പായുന്ന
പെരുംകുതിരകള്‍ ,
പെരുച്ചാഴിപടയുടെ
മുന്നേറ്റത്തില്‍
അസ്ഥിവാരം തകര്‍ന്ന
നിലപാട് തറകള്‍ ,
പങ്കുവെപ്പുകാരും ,
ഇലനക്കി ചാരന്മാരും
രമിച്ചു പാര്‍ക്കുന്ന,
തിട്ടൂരം കൈമാറ്റം നടത്തുന്ന
പളുങ്ക് മാളികകള്‍ ,
ഉത്സവ ചാര്‍ത്തിനുള്ള
ചേരുവകള്‍ തീര്‍ക്കുമ്പോള്‍
കിടിലം കൊള്ളാന്‍
പ്രത്യേക വെടി വഴിപാടുകള്‍ .

അസ്വസ്ഥതയുടെ
പൂര്‍ണ്ണകുഭങ്ങളാലെതിരേറ്റി ,
നിശാചരരുടെ
ചവിട്ടു നാടകം കാണിച്ച്
സ്വീകരണ ഘോഷങ്ങള്‍ .
പെരുങ്കള്ളന്മാരുടെ
കാറ്റ് പറഞ്ഞ കഥകള്‍ കേട്ടു
ഭയപ്പാടോടെ ...

കിനാവുറഞ്ഞ രാത്രികളിലേക്ക്
മന്ദസ്മിതത്തില്‍ കൊടുങ്കാറ്റ്
സൃഷ്ടിച്ചു കൊണ്ട്
കടന്നു വന്നവള്‍ .
ഉരുക്കിയെടുത്ത പകല്‍ നിയമങ്ങളുടെ
സര്‍വ്വവിജ്ഞാനകോശം
ചുട്ടെരിക്കാന്‍
അളവുകോലുകള്‍ തെറ്റിച്ച
കണക്കു മന്ദിരങ്ങള്‍
ഇടിച്ചു നിരത്താന്‍ ..
ഒറ്റയാള്‍ പട്ടാളം .
ശിക്ഷാ കാലങ്ങള്‍ ഇനിയും വന്നേക്കാം .
ഞങ്ങള്‍ ചെവി യോര്‍ക്കുനത്
പ്രൌടമായ ഈ ആജ്ഞാസ്വരംമാത്രം .

പോയ കാലം പറഞ്ഞ ഒരു
കഥയുണ്ട് മനസ്സില്‍
കേള്‍വിയുടെയും, കാഴ്ചയുടെയും
മൂര്‍ദ്ധന്യാവസ്ഥയില്‍
തെളിയുന്ന കൂട്ട്കച്ചവടം .
ആവര്‍ത്തനത്തിന്‍റെ വിരസതയില്‍ ഇന്നും
തകര്‍ത്താടുന്നത്‌ ..

Sunday, August 23, 2009

പഴയകാല കവിതകള്‍ (തുടരും )

ജനനത്തിലും മരണത്തിലും

ഒരു പുലര്‍കാല സ്വപ്നതടസ്സം പോലെ ,
അവിഘ്നമായ്‌ ഒഴുകിയിരുന്ന ഒരു നദിയെ
അണക്കെട്ട് ബാധിക്കുന്നത് പോലെ ,
വൈകി ഉണരലലിലെ ആത്മ സംഘര്‍ഷം പോലെ ,
പാതി പാടി നിര്‍ത്തിയ ഒരു വികാരോത്തേജക ഗാനം പോലെ ,
വിരിയാതെ, പുഴുതിന്ന്, നഷ്ട സൌഭാഗ്യം പേറി
വികൃത രൂപിയായ ഒരു പൂമൊട്ടിനെ പോലെ ,
ഞാന്‍ എന്നില്‍ മരിക്കാന്‍ തുടങ്ങുന്നു...

പഴയകാല കവിതകള്‍ (തുടരും)

വരാമന്നേറ്റവരിന്നെവിടെ ?

മനസ്സില്‍ സായന്തനങ്ങളുടെ
തുടിപ്പുമായ്‌ വരാമന്നേറ്റവനിന്നെവിടെ ?
ഇരുളാര്‍ന്ന ഇടനാഴികകളില്‍
മുനിഞു കത്തുന്നതെങ്കിലും
ആ പ്രഭയൂറും കൈചെരാതുമായ്‌
വരാമന്നേറ്റവനിന്നെവിടെ ?
പാതി മയങ്ങിയ സന്ധ്യകളില്‍
ആ ചോള വയല്‍ക്കരയിലെ
കറുത്ത ഗായകന്റെ
ഗസലുകളില്‍ ഉയര്‍ന്ന
വിഷാദരാഗമിന്നെവിടെ ?
ആ ഗായകനിന്നെവിടെ ?
മൌനമാകുന്ന വിരിയാത്ത പൂമൊട്ടുമായ്
അകത്തളത്തില്‍ നിന്ന്
മറക്കുടയുപേക്ഷിച്ച്
പഴമയുടെ ഗന്ധവുമായ്‌
എന്നിലേക്ക്‌ നടന്നടുത്തവളിന്നെവിടെ ?
വരാമന്നേറ്റവരൊക്കെയിന്നെവിടെയോ ആണ് ..

പഴയകാല കവിതകള്‍ (തുടരും)

വെളിപാടിലേക്ക്

എന്റെ ഉച്ചയുറക്കത്തിന്‍
നൂല്‍പാലം പൊട്ടിച്ചതാരുതാന്‍ ?
സന്ധ്യയും രാത്രിയുമകലെ
കാത്തിരിക്കുന്നുണ്ടെങ്കിലും,
മനുഷ്യാവബോധം
കലവറയില്ലാ നിയതത്തെ
നിര്‍ണയിക്കും നേരമാം
വാസരത്തിന്‍ മധ്യാഹ്നത്തില്‍
ഞാന്‍ തളര്‍ന്നുറക്കമായന്നോ ..!
അന്നേരമൊരു നനുത്ത കരസ്പര്‍ശം .
ആരുമില്ലരികത്ത് ...
ദൂരെ നിന്നോ മഴക്കോളുകളെത്തീടുന്നു.
ഒരാരവം !
എന്നരുകില്‍ കൂടി .. ജന്നല്‍ വഴിയൊരു കാറ്റ്
വഴുതിയിറങ്ങുന്നു.

പഴയകാല കവിതകള്‍ (തുടരും )

ഉണരുന്നു ഞാന്‍

ഒരു കവിതപോലെന്‍ മനസ്സിന്നുണരുന്നു..
ഒരു നേര്‍ത്ത തലോടലിനായ്..
ഒരു നേരിയ മുഗ്ദ മന്ദസ്മിദത്തിനായ്‌ ..
ഒരുവേള എന്നിലെ മൂകമാം തേങ്ങലിന്‍ ഒടുക്കത്തിനായ്‌ ..


എനിക്ക് സ്നേഹിക്കണം

എനിക്ക് സ്നേഹിക്കണം .
ഉരുക്കില്‍ നിന്നും ഇരുമ്പെന്നപോല്‍ ,
കാമത്തില്‍ നിന്നും കുളിര്‍ത്ത സ്നേഹത്തെ
ഊറ്റിയെടുക്കണമെനിക്കായി.


ദൈവം
ആയുധങ്ങള്‍ക്കിടയി-
ലോരായുധമാണ് ദൈവം।


എവിടെ ?
സാന്ധ്യതാരകളുണര്‍ന്നില്ലിനിയും
സാന്ധ്യരാഗമൊഴുകിയില്ലിനിയും
തുടുപ്പാര്‍ന്നൊരു മുഖമെത്തിയില്ലിനിയും
തണുപ്പാര്‍ന്ന കൈകള്‍ പുണര്‍ന്നില്ലിനിയും

നേട്ടം

മിഴിയുറവകളെ
ഇനി പതഞ്ഞോഴുകൂ .
വിഭ്രമങ്ങളെ
ഊഞാലാട്ടിയ മനസ്സേ
ഇനി
പ്രത്യാഘാതങ്ങളുടെ
സേതുബന്ധനം
തകര്‍ത്തൊഴുകൂ .
അമ്മയുടെ മടിയില്‍

വീണ് ഉള്‍ക്കരുത്ത് നേടൂ ..



പഴയകാല കവിതകള്‍ ( തുടരും )

മുഖങ്ങള്‍

തെളിമ നഷ്ടപെട്ട ജലാശയം
പോലെയാണ് എന്റെ മനസ്സിപ്പോള്‍ .
ഓളങ്ങള്‍ പോലും
കാറ്റിന്റെ കുസൃതി ചെയ്തികളുടെ
സന്തതികളായിരുന്നു .
നേരെ മുകളില്‍ നീലാകാശം
ചിലപ്പോള്‍ നക്ഷത്ര പൂക്കളുടെ
കണ്ണുചിമ്മല്‍ .
സ്നേഹത്തിന്‍റെ കുത്തൊഴുക്ക് പോലെ
മേഘങ്ങള്‍ .
പുലരി പടിയിറങ്ങുമ്പോള്‍
ഉണര്‍ത്തുപാട്ട്‌ പാടി പൂക്കളെ
നുള്ളി ഉണര്‍ത്തുമ്പോള്‍
എന്നും വൈകാതെ
ഉണര്‍ന്നു കാത്തിരുന്നു.
പുളകത്തില്‍ ആദ്യമായ്‌
സ്നേഹനൊമ്പരങ്ങള്‍ .
ഒടുവില്‍ ,
പ്രദോഷത്തിന്‍റെ ദുഃഖസാന്ദ്രമായ
കൊച്ചുമുഖം .
വിധവയുടെ മനസ്സുപോലെ .
അവിടെ അപ്പോഴും ശാന്തതയായിരുന്നു .
നേരിന്‍റെ നേര്‍വഴികള്‍ .
അതില്‍ കൂടിയേ സഞ്ചരിചിട്ടുള്ളൂ.
ഒരു മഞ്ഞുതുള്ളിയില്‍ ഒരു കവിത പോലും
ഒളിച്ചിരിപ്പില്ല .
മഹാ മൌനം മാത്രം
പേടിപെടുത്തുന്ന മഹാ മൌനം മാത്രം .

Saturday, August 22, 2009

പഴയകാല കവിതകള്‍ ( തുടരും )

ഇവിടെ ഞാനും മനുഷ്യനായി



ഇവിടെയീ ഇരുണ്ട മുറിയില്‍ ,ജനലില്‍
കൊരുത്ത ചിലന്തി വലതന്‍ മൌനം പോല്‍
ഞാനിരിക്കുന്നു, ചിന്തകളെ പൊന്നിന്‍ താക്കോലിട്ടു
തിരിക്കവേ ,പൊക്കിള്‍കൊടി വിറപ്പിച്ചുച്ചത്തില്‍
കരയുമൊരു കുഞ്ഞായ്‌ മാറുന്നു ഞാന്‍ .
അമ്മതന്‍ ആത്മ സംതൃപ്തി തന്‍ നിശ്വാസങ്ങളേല്ക്കവേ ,
മിഴികളടയവെ , എന്‍ കുഞ്ഞുഹൃദയമാദ്യമായ്‌ തുടിച്ച നേരം ,
കണ്‍പോളകളില്‍ തെറിച്ച ചുവപ്പാം രശ്മികളെ
ജയിപ്പാനായ്‌ കണ്‍തുറക്കാനഞ്ഞ നേരം ,
കഴിഞ്ഞീല (കഴിവില്ലാത്തവന്‍ ,ഭീരു ) പ്രധിഷേതാര്‍ഹമാം
കൈകാലുകള്‍ കുടഞ്ഞനേരമമ്മ കൈകളിലെടുത്തമ്മിഞ്ഞ
നല്‍കവേ, വീണ്ടും തഴപായതന്‍
മൃദുത്വമറിയവെ .. കണ്‍ തുറന്നു ഞാന്‍
ജ്വലിച്ചു നിലക്കുമര്‍ക്കനെയെതിരേറ്റു,
മിഴികളിലൊരു നിശ്ചയദാര്‍ട്യത്തോടെ.
പിന്നെ .. കല്പ്പടുവുകളിലാഞ്ഞു ചവുട്ടി
ഞാനെത്ര ദിനങ്ങള്‍ .
കഴിയുന്നീലിപ്പോള്‍
കത്തുന്ന സൂര്യനോടുച്ചത്തിലലറുവാനും
കണ്‍തുറന്നുണര്‍വിന്റെ നോവറിയുവാനും.
നിത്യനിദ്രയിലമര്‍ന്നമ്മതന്‍
കൈകളില്ലയെന്നെയുയര്‍ത്തുവാന്‍
അമൃത്‌ ചുരത്തും മാറിടമില്ല,
തഴ പായതന്‍ മൃദുത്വമില്ല ,
തളരുമ്പോഴുച്ചത്തിലലറാത്തൊരു വായുണ്ട്.
കത്തുന്ന സൂര്യനുമുണ്ട് ..
പക്ഷെ... എന്തുണ്ട് ?

Monday, August 17, 2009

പഴയകാല കവിതകള്‍ (തുടരും)

സമര്‍പ്പണം .....

എന്‍റെയീ കവിതകള്‍
(ഹൃദ്‌രക്തരേഖകള്‍ )
വികാര വേലിയേറ്റങ്ങള്‍ ,
ഇറക്കങ്ങള്‍.. തളര്‍ച്ച -
യകറ്റാന്‍ പാട്ട് പാടി
ത്തരും വാനമ്പാടികള്‍;

വിശുദ്ധിതന്‍ നിലത്തെ -
ഴുത്തുകള്‍, ഉണ്മതന്‍
വാതില്‍പ്പാളികള്‍
തുറക്കുമാജ്ഞാനുവര്‍ത്തികള്‍

പഴയ സംസ്കാരപക്ഷി-
തന്‍ തൂവല്‍ തഴുകും
വിശ്വാസങ്ങള്‍, ആത്മപ്രേ-
രണകള്‍, മോഹങ്ങള്‍ .

ഇതു താന്‍ നിങ്ങള്‍ക്ക്
സമര്‍പ്പണം, എന്‍റെ
ഹൃദയതുടിപ്പാം പ്രിയ
സ്നേഹിതര്‍ക്കായ്‌ മാത്രം…





പഴയകാല കവിതകള്‍ (തുടരും)

ഇതളുകള്‍ .... വരികള്‍ ....


സ്നേഹത്തിനു എങ്ങിനെ
ഒരു നിര്‍വചനം കൊടുക്കും …??
ജീവന്‍റെ നാളം കൊളുത്തിയവള്‍…
അറിവിന്‍റെ ആദ്യാക്ഷരം പകര്‍ന്നയാള്‍ …
കൈപിടിച്ചു നടത്തിയവര്‍ ….
ലഹരിയുടെ വഴങ്ങാത്ത നിമിഷങ്ങളില്‍
രാവിന് കൂട്ടിരുന്നവര്‍ …

ഇവര്‍ ….

നിര്‍വചനപദങ്ങളുടെ ചോരയും നീരും …………….



2

അമ്പലനടയിലെ അരയാല്‍മരം ……..
അതിന്‍റെ വേരില്‍ നിന്നാവാം
എന്‍റെ വീടിന്നുച്ചിയില്‍ ഒരു പുതുനാമ്പ് …..
വേരറ്റു പോയ നിമിഷത്തില്‍
ആഴങ്ങളിലൂടെ വേദനയറിയുന്നു …
അരയാല്‍മരം കണ്ണീര്‍ പൊഴിക്കുന്നു ……….

പഴയകാല കവിതകള്‍ (തുടരും)

നിഴല്‍ പാടുകള്‍ .........

തിരിഞ്ഞു നോക്കുന്നു ഞാന്‍…. .
ഓര്‍മ്മയുടെ പിന്നാമ്പുറങ്ങളില്‍ നിന്ന്
എത്തി നോക്കുകയാണ്
ഞാന്‍ കളഞ്ഞിട്ട
മയില്‍‌പീലി കണ്ണുകള്‍ …

തേടി വരുന്ന അമ്മയുടെ
പദസ്വനങ്ങള്‍… കണ്ണീരുപ്പിന്‍റെ
നനവുകള്‍… നോവിന്‍റെ ഒരു കടലാഴം
ദര്‍ശിച്ച വാല്‍സല്ല്യരൂപം …

വീര്‍പ്പുമുട്ടി ഭാണ്ട്ടകെട്ടില്‍
കുത്തി നിറച്ച് വഴിയില്‍ ഉപേക്ഷിച്ച
സ്വപ്ന കരിന്തുണ്ടുകള്‍ …

വേര്‍പാടിന്‍റെ അര്‍ദ്ധവത്തായ ഒരീണം …
നോക്കുന്ന നേരം മറയുന്ന രൂപം
വീണ്ടും തിരിഞ്ഞു നോക്കുന്നു ഞാന്‍…
എന്നിട്ടും …

തിരിഞ്ഞു നോക്കാതെ നടക്കാന്‍ പഠിക്കുന്നില്ല ഞാന്‍………



പഴയകാല കവിതകള്‍ (തുടരും)

ശിഷ്ടം..........

അങ്ങകലെ ….
എന്‍റെ കൊച്ചു ഗ്രാമത്തില്‍ ..
വിദൂഷകന്മാരുടെ ഇടയില്‍
വേര്‍തിരിഞ്ഞു കേട്ടൊരാ ശബ്ദം ,
രാത്രിയുടെ കൊല്ലുന്ന നിശബ്ദതയില്‍
ഒരു വിരഹഗാനത്തിന്നു
കാതോര്‍ക്കവേ, അവന്‍,
ചുണ്ടില്‍ ഗസലുകളുമായി
വന്നിരുന്നു ,
അവന്‍ രാപ്പാടിയായി …
ശ്യാമവര്‍ണ്ണം കുങ്കുമവര്‍ണ്ണത്തിന്
വഴി മാറി കൊടുക്കുന്നത് വരെ……
ഒടുവില്‍ …
തന്ത്രികള്‍ പൊട്ടിയ തംബുരുവില്‍
രാപ്പാടിയുടെ നിശ്വാസങ്ങള്‍
വിറങ്ങലിക്കവേ,
തുലനം ചെയ്യാത്ത ത്രാസ്സില്‍
ഞാന്‍ കുരുങ്ങി കിടന്നു …
"ശിഷ്ടം"
എന്നും…….. തീരാത്ത നഷ്ടങ്ങള്‍
കുമിഞ്ഞു കൂട്ടുന്നു ……………..