സഹയാത്രികര്‍

Friday, January 22, 2010

മഞ്ഞ ലോഹം സംസാരിക്കുമ്പോള്‍

ഒരു പ്രദര്‍ശന വസ്തുവിന്റെ
അസ്ഥിത്വം പേറുന്ന
യാഥാര്‍ത്യങ്ങള്‍ എന്നെ
കളങ്കപ്പെടുത്തിയിരിക്കുകയാണ് .
കാലങ്ങളായി തുടര്‍ന്ന്കൊണ്ടേയിരിക്കുന്നത് .
കണ്ണീരുപ്പു വീണു കറുത്ത
എന്റെ ഉടല്‍.
കണ്ണുള്ളവര്‍ കാണാത്തത്.
നിറം മങ്ങിയ
അല്ലെങ്കില്‍
കടുത്ത യാതനകള്‍ എനിക്ക്
ഇന്നും നിത്യ കാഴ്ചകളാണ് .
താലോലിക്കപ്പെടുമ്പോഴും,
ഭ്രാന്തമായ് എന്നേ വാരിപ്പുണരുമ്പോഴും
പൊട്ടിച്ചിരികള്‍ക്കിടയിലെ
പടര്‍ന്നുകയറുന്ന ദീനത
എനിക്ക് മാത്രമറിയാം.
രാഷ്ട്രങ്ങള്‍ നിധികുംഭമായ്
എന്നെ നിലനില്‍പ്പിന്റെ അടയാളമാക്കുന്നു .
കുടുംബങ്ങള്‍ പറിച്ചു ചീന്തിയ
സ്നേഹ രഹിത വിപ്ലവത്തിലും
എന്നെ മുന്നില്‍ നിര്‍ത്തുന്നു.
പടിയിറങ്ങുന്ന പെണ്‍കുട്ടികളുടെ മാനം
എന്നില്‍ തട്ടി പിടഞ്ഞു തീരുന്നു.
ഞാന്‍ തീര്‍ത്തുമൊരനാവശ്യ വസ്തുവാണെന്ന്
എന്നാണീ വിഡ്ഢികള്‍ മനസ്സിലാക്കുന്നത് ?
എന്നിലേല്‍ക്കുന്ന തീരാ കളങ്കങ്ങള്‍ ,
ശാപ വചനങ്ങള്‍ , എല്ലാം...
കണ്ണിയടര്‍ന്ന മനുഷ്യ ബന്ധം പോലെ
ചിതറി പടരുകയാണ്.
വീര്‍പ്പുമുട്ടലിന്റെ
അത്യുംഗശ്രുംഗങ്ങളില്‍ ഞാന്‍ .
പിടഞ്ഞുണരാത്ത മനുഷ്യ മനസ്സാക്ഷി കൂടുകളില്‍ നിന്ന്
ഇനി ഒരിക്കലും നീതി ലഭിക്കുകയില്ല .
മലിനയായിരിക്കുന്നു ഞാന്‍ .
ഭൂമിയുടെ ഉള്‍ച്ചൂട് ഇപ്പോഴും എനിക്കറിയാം.
രൂപമില്ലാത്ത ആ പ്രാകൃതനാളുകള്‍
മതിയെനിക്ക് .
എനിക്ക് തിരിച്ചുപോവണം.
മണ്ണിന്റെ ഊഷ്മളതയിലേക്ക് .
എന്റെ ലോകത്തേക്ക് .

Friday, January 15, 2010

കാമം ക്രോധം മോഹം


-1-
വെടികൊണ്ട ചെന്നായ പോലു-
ഴറിപാഞ്ഞു നടക്കുന്നു മനം .
ചുവന്ന നാക്കിന്‍ തുമ്പില്‍
രക്തത്തുള്ളികള്‍ , വളഞ്ഞ ദ്രുംഷ്ടങ്ങള്‍ .

മലര്‍ന്നു തൂങ്ങും തുറിച്ച കണ്ണില്‍
കലര്‍ന്നു ജഗത്തിന്‍ സര്‍വ്വ പാപങ്ങളും .
തളര്‍ന്നു വീഴും നേരമായല്ലോ
വിളര്‍ത്തു മയങ്ങും വിറച്ചോരുടലും .
-2-
പിന്നാമ്പുറത്തു മയങ്ങും മനസ്സും
മുന്നിലായ് തിളങ്ങും വജ്രായുധങ്ങളും ,
കോപ്പുകൂട്ടി പടക്കിറങ്ങുന്നു
രാത്രിഞ്ചരന്മാരിരുള്‍ഗുഹാജീവികള്‍ .

പടവെട്ടുന്നു സ്വയം നെഞ്ചിലാഴ്ത്തുന്നു ഖഡ്ഗം
വിരല്‍ താഴ്ത്തുന്നു കടുംനിറമുറിപ്പാടുകളില്‍ .
അത്യുഗ്രമാം വിറയലില്‍
ക്രോധാഗ്നി ജ്വാലയില്‍
എരിഞ്ഞമരുന്നു സ്വയം
പിടഞ്ഞു തീരുന്നു സ്വരവും.
-3-
വിളറും മൃഗതൃഷ്ണപോല്‍ പുളയും ,
വിരല്‍തുമ്പിനാലുഴറി പരതും,
നെഞ്ചകത്തില്‍ പിടഞ്ഞുണരും കിളി
മയങ്ങും ക്ഷണനേരങ്ങളില്‍ .

മലരും തേനൂറും സുഗന്ധപുഷ്പങ്ങള്‍
ചാന്ദ്ര രാവില്‍ തേടും പ്രണയ സന്ദേശങ്ങള്‍ .
കൊഴിയും വരണ്ട വിഷാദ പുഷ്പങ്ങ-
ളറിയുമിരുളിന്‍ തീരാകളങ്കങ്ങള്‍

Thursday, January 14, 2010

ഒളിവിലെ ലൈംഗികത


ഒളിവിലെ ലൈംഗികതയെപ്പറ്റി
കാമാത്തിപ്പുരയില്‍ നിന്നാരോ ...
ഉണ്ടിരിക്കുമ്പോള്‍ ഉള്‍വിളിയായോ
ചടഞ്ഞിരിക്കുമ്പോള്‍ പിടഞ്ഞുണര്‍ന്നോ
ഉയിര്‍ കൊണ്ടതാവാം .
അക്ഷരങ്ങള്‍ കലപില കൂട്ടി
അഗ്നിവളയങ്ങളായി.
അക്ഷരങ്ങളുടെ പിറകിലൊളിച്ചത്
സല്‍ക്കര്‍മങ്ങള്‍ അറിയാത്തവന്‍ .
വര്‍ഷാവര്‍ഷം വാക്കുകളുടെ ശേഖരം
തെമ്മാടിക്കുഴിയില്‍ നിക്ഷേപിക്കുന്നവന്‍ .
പുറകിലെ ശൂന്യതയും ,
മുന്നിലെ വന്യതയും
കണ്ടു ഭയന്നവന്‍ .
ആള്‍കൂട്ടത്തെ വിലയ്ക്ക് വാങ്ങാനാവില്ലല്ലോ !!
കാറ്റ് പറത്തിവിട്ട വാക്കുകളുടെ
വിഷധൂളികള്‍ ജോലി ലഘൂകരിക്കും .
പുരസ്കാരങ്ങള്‍ ഇനിയും വേണം.
ആശംസകള്‍ നിറയെ വേണം .
വരും കാലങ്ങളില്‍ എന്റെ മാവ് ആദ്യം പൂക്കണം .
ഞാനുമൊരു തേന്മാവാവണം .
അതിനിന്നേ തുടങ്ങണം.
ഇതിനൊക്കെ ഞാനെന്റെ
കര്‍മ്മങ്ങളിലെ സത്യസന്ധത
വിളിച്ചു പറഞ്ഞേ പറ്റൂ..
ഒളിവിലെ കര്‍മ്മഫലം ..

Sunday, December 27, 2009

കരച്ചില്‍ നഷ്ടപ്പെട്ടതെപ്പോള്‍ ..


താളത്തോടെ കരഞ്ഞിരുന്നോ
ഞാന്‍ പണ്ട് ,!!
ഓര്‍മ്മകള്‍ രൂപം പ്രാപിക്കും മുന്‍പ് .
പല്ല് മുളക്കും മുന്‍പാവാം.
അത് കഴിഞ്ഞെപ്പോഴാണ് ഞാന്‍
കരച്ചിലിന്നൊരു താളം കണ്ടെത്തിയത്.
അത് ആരെ കൈവിട്ട് പോയപ്പോഴായിരുന്നു .
ഒരു ദ്രുതതാളം മനസ്സിലുണ്ട് .
പിന്നണിയിലെ ഉപകരണങ്ങളോടോപ്പം
അഭിനയിച്ച് കരഞ്ഞത് .
ആള്‍കൂട്ടത്തില്‍ നിന്ന്
ആര്‍ക്കോ വേണ്ടി
മൂക്ക് പിഴിഞ്ഞ് കരഞ്ഞത് .
നീ എന്തിനാണ് കരയുന്നത് ?
ആരാണെന്നോട് ഒരിക്കല്‍ ചോദിച്ചത് ?
ആരും കാണാത്തോരീയിരുണ്ട
ഇടനാഴിയില്‍
ഞാന്‍ മുഖം പൊത്തി തേങ്ങി ....
ആരും കണ്ടില്ല .
എന്‍റെ കരച്ചില്‍ .
ആര്‍ത്തലക്കുന്ന നിലവിളികള്‍ക്കിടയില്‍
ഞാനിപ്പോള്‍ തേങ്ങാന്‍ പോലുമാവാതെ ...........
........

Monday, December 21, 2009

വാര്‍ത്തയാവാഞ്ഞത്


ഉറക്കച്ചടവില്‍
പുതുവാര്‍ത്തകള്‍ തേടുന്നവന്റെ
നെഞ്ചിലേക്ക്
വാര്‍ത്തകളില്ലാത്ത അല്ലെങ്കില്‍ ഉണ്ടാക്കുന്ന
ഒരു പത്രം.
വാര്‍ത്തകള്‍ കിടിലങ്ങളാവാന്‍
പാര്‍ശ്വവല്‍ക്കരിക്കണം .
സത്യത്തിനും വേണം
പൊള്ളയായ ഒരു വശം.
കണ്ണടക്കുന്ന നിമിഷം
സത്യം മറുകര കടന്നിരിക്കണം.
മണ്മറഞ്ഞ ദേശീയ മഹാരഥന്മാര്‍
സാക്ഷികളല്ലേ.
ഇപ്പോള്‍ കാറ്റ് മാറി വീശിയതല്ലേ.
പത്രധര്‍മം അല്ലാതെ മറ്റെന്താണ്
ഉലയുക.
അതും വയനാടന്‍ കാറ്റില്‍.

Friday, December 4, 2009

ആറാമിന്ദ്രിയം - കവിത സമാഹാരം

ഈ മാസം പന്ത്രണ്ടാം തിയ്യതി അതായത് ഡിസംബര്‍ 12 നു എന്റെ കവിതകള്‍ പ്രസിദ്ധീകരിക്കുകയാണ് . ഈ സന്തോഷ വിവരം എല്ലാ ബ്ലോഗര്‍മ്മാരെയും അറിയിച്ചുകൊള്ളുന്നു. "ആറാമിന്ദ്രിയം " എന്നാണു കവിത സമാഹാരത്തിന്റെ പേര്‍. മധുരം മലയാളം പബ്ലിഷിംഗ് ഹൌസ് ആണ് പുസ്തകം പുറത്തിറക്കുന്നത്. കോഴിക്കോട് അരയടത്തുപാലം ഗ്രൗണ്ടില്‍ ഭാഷ ഇന്‍സ്റ്റിട്യൂട് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പുസ്തകോല്‍സവത്തില്‍ വെച്ചാണ് പ്രകാശനം ചെയ്യുന്നത്. സമയം നാല് മണി .
പ്രാകാശകന്‍ : ശ്രീ. എന്‍.മാധവന്‍ കുട്ടി.സ്വീകര്‍ത്താവ് : ശ്രീ.പി.കെ. ഗോപി.പുസ്തകങ്ങള്‍ പരിചയപ്പെടുത്തുന്നത് - പ്രോഫസ്സര്‍. സി.പി.അബുബക്കര്‍.

Wednesday, November 25, 2009

സുഹൃത്തിനോടും ....


ഉച്ചയുടെ കൊടുംചൂടില്‍
വിയര്‍ത്തൊലിച്ചു കടന്നു വന്നവന്‍ .
വരണ്ട മുഖം പറഞ്ഞതും ,
വിറയ്ക്കുന്ന നനഞ്ഞ കൈകള്‍
മുടിയിഴകളിലുഴറി നടന്നതും ,
അലസമായ മൌനം കൊണ്ട്
ഞാന്‍ മറച്ചു കളഞ്ഞു.
വളരെമുന്‍പേ ,
കളിവഞ്ചികള്‍
മുക്കികളഞ്ഞ്
പളുങ്ക് കൊട്ടാരത്തില്‍
സുഖവാസത്തിലായിരുന്നു ഞാന്‍ .
സുഹൃത്തിന്റെ മുറിവായില്‍
വാക്കുകള്‍ പിടഞ്ഞുണര്‍ന്നു .
കോട്ടുവായിട്ടു , കളിയാക്കി,
ഈച്ചയാട്ടി, ഇമകളടച്ചൂ ഞാന്‍ .
തുടരുന്ന പരിദേവനങ്ങള്‍ക്കൊടുവില്‍
യാത്രപറച്ചില്‍ കഴിഞ്ഞിരുന്നു.
പടിവാതില്‍ ചാരിയമര്‍ന്നു.
നെടുനിശ്വാസത്തോടെ
ചാരുകസേരയില്‍ ഞാന്‍ .
" ഗുരുവായൂരപ്പാ രക്ഷിക്കണേ "

Wednesday, November 18, 2009

യാത്രാവസാനം

വേരുകള്‍ തേടുന്ന പാഴ്മരം പോല്‍
ഒരു പ്രണയജന്മത്തിന്റെ
അസ്തമനതീരത്തില്‍ നമ്മള്‍.
പഴുത്തിലകള്‍ ഭൂമിയോട് ചൊല്ലിയ
പഴങ്കഥകളില്‍
ഭൂമിയുടെ നെഞ്ചകം തുടിച്ചു.
തരിശു നിലങ്ങളിലെ
ഊഷ്മാവിന്റെ അലകള്‍
നിന്റെ കണ്‍കളില്‍ .
അസ്തമന സൂര്യന്റെ വാടിയ നിറങ്ങളില്‍
പ്രണയ നിരാസത്തിന്റെ
ക്ഷതമേറ്റ ചുവപ്പ് .
മൌനത്തിന്റെ അനന്തവിഹായസ്സില്‍
കൊഴിഞ്ഞു വീഴുന്ന
മയില്‍പീലികള്‍
വിരഹതാളം സൃഷ്ടിക്കുന്നു .
ഒരു മനുഷ്യ ജന്മത്തിന്റെ
എല്ലാ തീക്ഷ്ണതകളും
ഏറ്റുവാങ്ങി,
മടക്കയാത്രയില്‍
ഒരേ താളമായ്..
ഒരേ മന്ത്രമായ്..
പ്രപഞ്ചഹൃദയത്തിലേക്ക്
ഊളിയിട്ടിറങ്ങട്ടെ .



Friday, November 6, 2009

വന്ദേമാതരം


കുടിവെള്ളത്തില്‍
കീടങ്ങളെന്ന് ചിലര്‍.
പ്രാണവായുവില്‍
വിശുദ്ധ പ്രണയത്തിന്‍
അശുദ്ധിയെന്നാരോ ..
നടക്കും വഴികളില്‍
മടക്കാത്ത വിഷപ്പത്തിയുമായ്
അവനും..
വിയര്‍ക്കും ശനിനേരങ്ങളില്‍
കയര്‍ക്കും നിഴലിനോടും .
മറക്കും അകക്കണ്ണ് കാണാതെ
പുറപ്പെട്ടു പോയവരെയും .
തകര്‍ക്കും സ്വഗൃഹങ്ങള്‍ ,
വിലക്കും സ്വാതന്ത്ര്യ ഗീതങ്ങളെ ,
കുടത്തിന്നുള്ളിലൊളിപ്പിക്കും
ഉദിക്കും സൂര്യനെയും..

Thursday, October 22, 2009

വേദി


ഇരിപ്പിടങ്ങള്‍ കൈയ്യടക്കിയവരാല്‍
വേദികള്‍ നിറഞ്ഞിരുന്നു.
അവ്യക്തമാം ഭാഷണങ്ങളാല്‍
സദസ്സ് നിര്‍ജ്ജീവമായ്‌ പോയിരുന്നു.
പാടിപ്പതിഞ്ഞ ഗാനങ്ങള്‍
വൃഥാ ആലപിച്ചും ,
പഴങ്കഥകളില്‍
വര്‍ത്തമാനത്തിന്റെ
നിഗൂഡതകള്‍ കലര്‍ത്തിയും
ആരൊക്കെയോ ...
അപ്പോഴും ,
കാത്തിരുന്നവരുടെ
കാല്‍സ്പര്‍ശമേല്‍ക്കാതെ
വേദി
മലര്‍ന്നു കിടന്നിരുന്നു.

Tuesday, October 20, 2009

യാത്രയില്‍ കണ്ടത്.....

കറുത്ത വൃത്തത്തില്‍
കാഴ്ചകള്‍ മങ്ങുമ്പോള്‍ ,
ഉണര്‍വേകിയോരിടം
മറഞ്ഞുപോകുമ്പോള്‍,
ചങ്കില്‍ കൊത്തി വലിക്കയാണ്
പങ്കുവെച്ചവരും , കൂടെ
പങ്കായം തുഴഞ്ഞവരും .....

Saturday, October 10, 2009

നമ്പൂരിവര


നമ്പൂരി രേഖ
വര്‍ണ്ണങ്ങളില്‍ അല്ല വിരിഞ്ഞത് .
അത് ജീവല്സ്പന്ദനമായിരുന്നു .
കറുത്ത വര്‍ണത്തില്‍ .
കറുപ്പില്‍ വര്‍ണ്ണം
ദര്ശിക്കാത്തവര്‍ക്കിടയില്‍
അത് തിളക്കമാര്‍ന്നിരുന്നു.
ഹൃദയരക്തമൊഴുക്കിയവന്റെ
ശ്വാസഗന്ധത്തില്‍
അവ ചുറ്റിപടര്‍ന്നിരുന്നു.
വരികളും , വരകളും
ചേര്‍ന്ന് വര്‍ണ്ണാഭമായ
ഒരു കാഴ്ച .
* * * *
എനിക്ക് മേല്‍
പടര്‍ന്നു കയറിയ
സുഗന്ധവാഹിയായ
പടര്‍വള്ളികള്‍ .

Wednesday, October 7, 2009

വിരലടയാളങ്ങള്‍


നിലവിളികളുടെ ആഴങ്ങളില്‍ നിന്ന്
ഉയരുന്ന കനത്ത നിശ്വാസങ്ങള്‍ .
കടന്നു പോവുന്ന ദിനങ്ങളില്‍ നിന്ന്
ഓര്‍ത്തുവെക്കേണ്ടതും ,
തിരിച്ച് പിടിക്കേണ്ടവയുമായ
മുറിവ് പറ്റി തിരികെ പോയ
യാഥാര്‍ത്യങ്ങളിലെ പഴമ്പൊരുളുകള്‍.
എനിക്ക് വേണ്ടി യാതൊന്നും
കരുതി വയ്ക്കേണ്ടതില്ല .
പുറകെ വരുന്നവന്
പതിച്ചു നല്‍കേണ്ടത് .
പുകമറ സൃഷ്ടിച്ച്‌ ,
വഴികള്‍ മുടക്കി ,
ജാലവിദ്യ കാണിച്ചു മയക്കി
കൂട്ടത്തില്‍ ആരൊക്കെയോ ...
ചോദ്യങ്ങള്‍ നിരത്തുന്നവര്‍ക്കിടയില്‍ ,
പിടിയമര്‍ത്തുന്ന കടല്‍കൊള്ളക്കാര്‍ക്കിടയില്‍
എന്റെ മുഖം
വരണ്ട കാറ്റിനു വഴങ്ങുന്ന
ഇല കൊഴിഞ്ഞ മരം പോലെ
വൃഥാ വേരുകള്‍ അമര്‍ത്തുകയാണ് .
മണല്‍ കാറ്റിനുമുണ്ടൊരു രുദ്ര താളം .
ഹുങ്കാരത്തോടെ വീശിയടിക്കുമ്പോള്‍
പതം പറഞ്ഞ രാവുകളും ,
പിന്‍നിലാവില്‍ മയങ്ങിയ സ്വപ്നങ്ങളും
ഒരു പിന്‍വിളിക്ക് പോലും
കാതോര്‍ക്കാതെ ഇടറി മാറുകയാണ് .
മുന്നോട്ടാണെങ്കിലും
സ്പഷ്ടമായി അറിയാം .
മടക്കയാത്രയിലാണെന്ന്.
വന്നിടത്തേക്കു തന്നെയെന്ന്‌.

Saturday, October 3, 2009

കതീശുമ്മക്ക്

കതീശുമ്മയുടെ സാഫല്ല്യം
ഒതുക്കപെട്ട ഒരു വിഭാഗത്തിന്റെ
തിരതള്ളിച്ചയാണ് .
ഇരുണ്ട മച്ചിലേക്ക്
കടന്നു വന്ന തിരിനാളമാണ്.
പുസ്തക താളുകളില്‍
അക്ഷരങ്ങള്‍ കരഞ്ഞുണര്‍ന്നത് ,
കാലം കനിഞ്ഞരുളിയ
നീണ്ട കാത്തിരിപ്പിന്റെ
അന്ത്യദശയിലാണെങ്കിലും,
ഏടുകള്‍ മറിയുമ്പോള്‍
കാലങ്ങള്‍ക്കു മുന്‍പ്
കല്‍പ്പഴുതിലൂടെ കണ്ടിരുന്ന
ദിവ്യ വെളിച്ചം .
അതറിവിന്റെ വെളിച്ചമായിരുന്നു .
അതാരാണടച്ചത് ?
അന്ധകാരകരിമ്പടകെട്ടില്‍ നിന്നും
മറ നീക്കി പുറത്തു വന്നപ്പോള്‍
ചുറ്റിനും പറന്നു നടക്കുന്ന
അക്ഷര കുഞ്ഞുങ്ങള്‍ .
വാരിപോത്തി ഹൃദയത്തോട്
ചേര്‍ത്തപ്പോള്‍
അക്ഷരങ്ങള്‍ക്കും കണ്ണീരിന്റെ നനവ് ,
ഉപ്പു രസം .
എന്തിനായിരുന്നു ഞങ്ങളെ ...?
കതീശുമ്മ തേങ്ങി .
അക്ഷരങ്ങള്‍
നിറകണ്ണുകളോടെ നോക്കിയിരുന്നു .


Friday, October 2, 2009

ചാരന്‍


ഏതോ ജന്മങ്ങള്‍ക്ക്
കാവലാളായി
പിറന്നു വീഴുന്നവന്‍ .
പുറപ്പെട്ടുപോവുന്നത്
മടങ്ങിയെത്താത്ത
നിയോഗവുമായി.
ദൃഷ്ട്ടിയൂന്നി ,
കാത്തു കൂര്‍പ്പിച്ച്,
ഒരു പാളയത്തില്‍ നിന്ന്
മറ്റൊന്നിലേക്ക്‌.
ആത്മസമര്‍പ്പണത്തിന്റെ
വേദിയില്‍
കൂരമ്പേറ്റ് പിടയേണ്ടവന്‍ .
അതാണ്‌ ജന്മസുകൃതം .
കടമയില്‍ വെള്ളം ചേര്‍ക്കാത്തവന്‍ .
നിനക്ക് നിഘണ്ടു സമവാക്യം.
അതിര്‍ത്തിരേഖകളില്‍
കാവലാളുകള്‍
നിനക്ക് വഴികാട്ടികള്‍ .
ഒരേ ബിന്ദുവില്‍
സമ്മേളിക്കേണ്ടുന്ന
പ്രവര്‍ത്തിമൂല്ല്യങ്ങളെ
പിരിച്ചകറ്റാന്‍
യാത്രയുടെ തുടക്കത്തില്‍
അന്ത്യശാസനം ചാര്‍ത്തപ്പെട്ടവന്‍ .
ചരിത്രത്തിന്റെ
അടുക്കിയ ഖണ്ഡങ്ങളില്‍
വികൃതമായി ചിത്രീകരണം.
നിനക്കുറങ്ങാമിനി .
ഇരുള്‍പൊയ്കകളില്‍ ,
മരുപറമ്പുകളില്‍ ,
നീയെറിഞ്ഞുടച്ച
ജീവന്റെ സ്പടികയാനങ്ങള്‍
ഉരുകിയമരുകയാണ് .
ഉരുകിചേര്‍ന്ന് പിടയുന്ന ജീവന്‍
മാപ്പ് തരില്ലോരിക്കലും .

Saturday, September 26, 2009

മേല്‍കൂരയില്ലാത്തവര്‍

(ഇത് കവിതയില്‍ ഒരു പരീക്ഷണം ആണ്. രണ്ടു പേര്‍ ചേര്‍ന്ന് എഴുതിയത്. സ്വീകരിക്കുക. അനുഗ്രഹിക്കുക. ഞാന്‍ ഗിരിഷ് വര്‍മ ആന്‍ഡ്‌ ഡോക്ടര്‍ സലില മുല്ലന്‍.)

പരസ്പര വിശ്വാസത്തിന്‍
സാധാരണ കരാറില്‍
വിളങ്ങി ചേരുന്ന ചോതന .
ചതി മണക്കുന്ന കരാറില്‍
പങ്കുകച്ചവടത്തിന്റെ
ശേഷിപ്പുകള്‍
വിഴുപ്പായ്‌ ചുമക്കേണ്ടുന്ന ദീനത...

മുതുകില്‍ നികുതിഭാരം കെട്ടിവച്ച്
ചാട്ടവാറോങ്ങി
കഴുത്തില്‍ കുരുക്കിട്ടു വലിച്ച്
ആസിയാനെന്ന വാള്‍മൂര്ച്ചയിലേക്ക് .

മുന്നിലും പിന്നിലും കണ്ണാടി വച്ച്
ചീര്‍ത്ത ഉടല് പ്രദര്‍ശിപ്പിച്ച്
അത് ഞാനെന്നു വിശ്വസിപ്പിച്ചു .
അല്ലെയോ കണ്കെട്ടുകാരാ ,
അവസാന തുള്ളി ചോരയും
വാര്‍ന്നു പോകുമ്പൊള്‍
പിന്നെ നീ എന്തിനാകും
നാവുനീട്ടുക ?

കളകള്‍ നിറഞ്ഞ വയലുകള്‍ .
ഇത്തിള്‍ക്കണ്ണികള്‍ നീരൂറ്റുന്ന
നാട്ടുമരങ്ങള്‍.
പന്നികൂറ്റന്മാര്‍ ഉഴുത് മറിക്കുന്ന
സമതലങ്ങള്‍ .
കാകന്മാര്‍ കൂടുപേക്ഷിക്കുന്ന
തെങ്ങിന്‍മണ്ടകള്‍.
അവശേഷിച്ച ചാരക്കൂനയില്‍ നിന്നു
പെറുക്കിയടുക്കിയ അസ്ഥിഖണ്ഡങ്ങളില്‍ നിന്ന്
നീ എന്താണ്‌ പടുത്തുയര്‍ത്താന്‍
വ്യാമോഹിക്കുന്നത് ?

അടഞ്ഞ പീടികയുടെ വരാന്ത
ഓരോ രാത്രിയിലും സാമ്രാജ്യമാക്കി
നായയോടൊപ്പം,
തല ചായ്ക്കാന്‍ ഇടമില്ലാതെ
തെരുവില്‍ അലയുന്നവന്‍.
ഏന്തിവലിഞ്ഞു നീങ്ങുമ്പോഴും
പാദങ്ങള്‍ തേയുമ്പോഴും
ഓരോ ചോദ്യവും മരിച്ചു വീഴുന്നു,
ഇനിയുമെത്ര ദൂരം,
എവിടേക്ക്?

Saturday, September 19, 2009

വിശുദ്ധപശു


ആകാശചന്തയിലെ
കന്നുകാലി കൂട്ടങ്ങള്‍
കുളമ്പടിച്ച് തിമിര്‍ക്കുന്നു .
കാരണം
സ്വര്‍ഗത്തിലെ കാമധേനു
അവരെ തിരിച്ചറിഞ്ഞിരിക്കുന്നു .

ഭൂമിയുടെ സ്പര്‍ശനം
അറിയാത്ത കാമധേനുവിനു
സ്വര്‍ഗത്തില്‍ രാജകീയ മേയല്‍ .
നക്ഷത്ര കൊട്ടാരത്തില്‍
സ്വര്‍ണ്ണ പാത്രത്തില്‍
അകിട് ചുരത്തല്‍ .
തലപ്പാവ് ധരിച്ച സേവകന്മാര്‍
വൈക്കോല്‍ തുറുവിന് കാവല്‍ .
വാഴ്ത്തപ്പെട്ടവരുടെ കൂട്ടത്തില്‍
ഈ വിശുദ്ധ പശുവും
ചരിത്രത്തിന്റെ താളുകളിലേയ്ക്കോ ?

Thursday, September 17, 2009

അഹം ബ്രഹ്മാസ്മി

ഓര്‍മ്മകളില്‍ തീനാമ്പ് .
മിന്നുന്ന നക്ഷത്രകൂട്ടങ്ങളോടൊപ്പം
ഒരു രാത്രിസഞ്ചാരിയുടെ
നെടുവീര്‍പ്പുകള്‍ .
മിന്നല്‍പ്പിണരുകളും,
ഇടിമുഴക്കങ്ങളും,
പ്രകമ്പനം കൊള്ളുന്ന
ഇരുളടഞ്ഞ നിലവറയിലെ
ഉഷ്ണസഞ്ചാരം .
പേരറിയാത്ത
ഭാഷയറിയാത്ത
പൊരുളറിയാത്ത
നിലവിളികള്‍ ഉയരുന്ന തടവുമുറി.
എവിടെയാണ് ഞാന്‍?
ഒന്നിനും വഴങ്ങാത്ത
അവയവങ്ങള്‍ .
ഉമിനീരൊലിക്കുന്ന മുഖം തുടക്കാന്‍ ..
സ്വന്തം പേര് പറഞ്ഞു പഠിക്കാന്‍ ..
ആരോ കരയുന്നുണ്ട് ..
കണ്ണീരൊലിക്കുന്ന മുഖം .
ഇവള്‍... ആര് ?
****
അവസാനത്തെ സ്വപ്നം എന്തായിരുന്നു?
കടലാസ് വഞ്ചിയില്‍
തീരം കാണാത്ത ഒരു യാത്ര .
എനിക്കറിയാം.. എല്ലാം..
എന്നെയും, എന്റെ സര്‍വ്വസ്വവും ..
ഹുങ്കാരത്തോടെ
ഒരു കൂറ്റന്‍ തിരമാലയില്‍
ഞാന്‍ മുങ്ങി താണു.
കയ്യില്‍ പിടികിട്ടിയ
വലംപിരി ശംഖില്‍
കൊത്തിവെച്ച പേര്
സ്പഷ്ടമായ്‌ വായിക്കാം .
മലര്‍ന്നു കിടക്കുമ്പോള്‍
നെഞ്ചില്‍ തന്നെയുണ്ടായിരുന്നു
ശംഖ് .
ഹൃദയം പുറത്തു വിടുന്ന ശ്വാസത്തില്‍ ..
ശംഖിലൂടെ ...
-അഹം ബ്രഹ്മാസ്മി -

Wednesday, September 16, 2009

തുറന്നടച്ച മനസ്സ്

ആര്‍ത്തിരമ്പു കയായിരുന്നു അവിടം.
ഉള്ളില്‍ കൂടാരങ്ങള്‍ തീര്‍ത്ത
സ്വപ്നതുണ്ടുകള്‍ക്ക്
പ്രഹരമേറ്റ രാവുകളില്‍ ,
പേടിസ്വപ്നങ്ങളുണര്‍ത്തിവിട്ട
ആ രാവുകളിലൊന്നില്‍,
നെഞ്ചമര്‍ത്തിപ്പിടഞ്ഞപ്പോള്‍ ,
ഇഴകള്‍ ചേര്‍ന്ന
ജീവിത യാത്രയില്‍ ,
കെട്ട് മുറുകുന്ന
ദശാ സന്ധിയില്‍ ,
ഇനി ഒരിക്കലും കൂടെ വരില്ലെന്ന്
പറഞ്ഞു കുഞ്ഞുനിഴല്‍ .
പതുങ്ങുന്ന ആ കാഴ്ച ..
പിന്നിട്ട വഴികളില്‍ അനാഥത്വം ,
മുന്നിലും..

ഏകാന്തതയുടെ നിഴല്‍ മറഞ്ഞ ,
മങ്ങിയ സായന്തനങ്ങളില്‍
അവ വീണ്ടും
എന്തോ ഓര്‍മ്മപ്പെടുത്തുന്ന
സീല്‍ക്കാര ശബ്ദത്തോടെ ,
മുന്നറിയിപ്പുമായ്..
-ഇനി കാത്തിരിക്കേണ്ടെന്ന് -
"എന്നും അരികത്തുള്ളതിനെ
മറ്റൊരു കാത്തിരിപ്പെന്തിനു "
ഉച്ചത്തില്‍ പറഞ്ഞവസാനിപ്പിച്ചത്
നിറഞ്ഞ മനസ്സോടെ ,
എന്നിട്ടും,
ആര്‍ത്തിരമ്പുകയായിരുന്നു അവിടം...

Tuesday, September 8, 2009

ഒറ്റയാള്‍ പട്ടാളം


(സബീന പോള്‍ എന്ന ധീര വനിതക്ക് )


ഹാലിളകി പായുന്ന
പെരുംകുതിരകള്‍ ,
പെരുച്ചാഴിപടയുടെ
മുന്നേറ്റത്തില്‍
അസ്ഥിവാരം തകര്‍ന്ന
നിലപാട് തറകള്‍ ,
പങ്കുവെപ്പുകാരും ,
ഇലനക്കി ചാരന്മാരും
രമിച്ചു പാര്‍ക്കുന്ന,
തിട്ടൂരം കൈമാറ്റം നടത്തുന്ന
പളുങ്ക് മാളികകള്‍ ,
ഉത്സവ ചാര്‍ത്തിനുള്ള
ചേരുവകള്‍ തീര്‍ക്കുമ്പോള്‍
കിടിലം കൊള്ളാന്‍
പ്രത്യേക വെടി വഴിപാടുകള്‍ .

അസ്വസ്ഥതയുടെ
പൂര്‍ണ്ണകുഭങ്ങളാലെതിരേറ്റി ,
നിശാചരരുടെ
ചവിട്ടു നാടകം കാണിച്ച്
സ്വീകരണ ഘോഷങ്ങള്‍ .
പെരുങ്കള്ളന്മാരുടെ
കാറ്റ് പറഞ്ഞ കഥകള്‍ കേട്ടു
ഭയപ്പാടോടെ ...

കിനാവുറഞ്ഞ രാത്രികളിലേക്ക്
മന്ദസ്മിതത്തില്‍ കൊടുങ്കാറ്റ്
സൃഷ്ടിച്ചു കൊണ്ട്
കടന്നു വന്നവള്‍ .
ഉരുക്കിയെടുത്ത പകല്‍ നിയമങ്ങളുടെ
സര്‍വ്വവിജ്ഞാനകോശം
ചുട്ടെരിക്കാന്‍
അളവുകോലുകള്‍ തെറ്റിച്ച
കണക്കു മന്ദിരങ്ങള്‍
ഇടിച്ചു നിരത്താന്‍ ..
ഒറ്റയാള്‍ പട്ടാളം .
ശിക്ഷാ കാലങ്ങള്‍ ഇനിയും വന്നേക്കാം .
ഞങ്ങള്‍ ചെവി യോര്‍ക്കുനത്
പ്രൌടമായ ഈ ആജ്ഞാസ്വരംമാത്രം .

പോയ കാലം പറഞ്ഞ ഒരു
കഥയുണ്ട് മനസ്സില്‍
കേള്‍വിയുടെയും, കാഴ്ചയുടെയും
മൂര്‍ദ്ധന്യാവസ്ഥയില്‍
തെളിയുന്ന കൂട്ട്കച്ചവടം .
ആവര്‍ത്തനത്തിന്‍റെ വിരസതയില്‍ ഇന്നും
തകര്‍ത്താടുന്നത്‌ ..