സഹയാത്രികര്‍

Sunday, February 14, 2010

മഹാപഥത്തിലേക്കുള്ള വഴി


ഇരുണ്ട പഥങ്ങള്‍ക്കൊടുവില്‍
വെണ്മയാര്‍ന്ന മഹാപഥം.
മുമുക്ഷുക്കളുടെ കേദാരം .
സ്നാനഘട്ടങ്ങള്‍ ഏറ്റുവാങ്ങിയ
പാപ സഞ്ചയങ്ങളുടെ
വിടുതലില്‍ നിന്ന്
സത്യപഥത്തിലേക്ക് ,
മഹാ പഥത്തിലേക്ക് .
പുകമറയില്‍ വഴിയടഞ്ഞ
പിന്‍ താഴ്വരകളില്‍ നിന്നും ,
ഹിമക്കാറ്റില്‍
ഒരു ചുടു നിശ്വാസം വന്നുവോ ?
ഉപേക്ഷിച്ചു പോവുന്ന ആത്മാവും ,
പിന്നിട്ട കര്‍മ്മപഥങ്ങളും
തികട്ടിയെറിഞ്ഞ ഒരു സത്യമുണ്ട് .
ഉഴറിപിടഞ്ഞത്‌ .
ഉയിര്‍ത്തെഴുന്നേറ്റ്
സ്നാനഘട്ടങ്ങള്‍ തോറുമലയാന്‍
വിധിക്കപ്പെട്ട പേ പിടിച്ച നരന്‍ .
കവാടത്തില്‍ കാത്തുനില്‍പ്പിന്റെ
നീളം അളന്ന വെറും ശരീരങ്ങളും .
സ്നാനഘട്ടങ്ങള്‍ തിളച്ചുമറിയുകയാണ് .
മഹാപഥത്തിന്റെ കവാടങ്ങള്‍
അടഞ്ഞേ കിടക്കുകയാണ് .
ശരീരവും , ആത്മാവും
വേറിട്ട കാഴ്ചകള്‍ .
മോക്ഷഘട്ടങ്ങള്‍
ശാന്തമാവുന്നതും,
കവാടങ്ങള്‍ തുറക്കുന്നതും കാത്ത് കാത്ത്
ആത്മാക്കളുടെ നീളുന്ന വരികള്‍ ...

Sunday, February 7, 2010

ഇടറി വീണപ്പോള്‍


അടരുവാന്‍ വയ്യ...
ആരോ പാടുന്നു.
കനല്‍മാരി പെയ്തിറങ്ങുന്നു .
കടവത്തൊരു തോണി യാത്രയാവുന്നു.
കനലെരിയും മുന്‍പ് ,
കടവിയിടിയും മുന്‍പ് ,
ഇടവപ്പാതിയുടെ ഇരുണ്ട മുഖം മറന്ന്
കനവില്‍ നിന്നൊരു മടക്ക യാത്ര ...

ചോരയില്‍ മണക്കുന്നത്

യാത്രക്കിടയിലെപ്പോഴോ
വിപ്ലവകാരിയായി.
കരളില്‍ കൊടി നാട്ടി ,
തീപ്പന്തങ്ങളില്‍ പുതുസൂര്യനെ കണ്ടു .
ജ്വാലാമുഖിയായി .
ഇടറിയ പദ ചലനങ്ങള്‍ക്ക്
വേഗതയുടെ വിശേഷണമായി .
നിറം ചേര്‍ക്കാത്ത ചിന്തകളില്‍
ഒറ്റ മനുഷ്യനായി .
എന്നിട്ടും..
ഒരമ്പില്‍ തന്നെ അയാളിലെ
വിപ്ലവകാരിയുടെ പടം പൊഴിഞ്ഞു .
നഗ്നനായ ദൈവത്തെ കൂട്ട് പിടിച്ച്
അയാള്‍ വര്‍ഗീയ വാദിയായി
യാത്ര തുടര്‍ന്നു..........

Friday, February 5, 2010

രണ്ടു കവിതകള്‍-- സൌഹൃദം , കവികള്‍


സൌഹൃദം
--------------
ഹൃദയങ്ങള്‍ സംസാരിച്ചിരുന്നില്ലത്രേ !
തള്ളിയകറ്റുമ്പോഴും
മണ്ണോടു ചേര്‍ന്ന്
യാചിച്ചിരുന്നു.
ഹൃദയങ്ങള്‍ പറിച്ച് മാറ്റരുതെന്ന്!
പ്രസവത്തില്‍ വീണ്ടും ചാപ്പിള്ള തന്നെ !
ഉത്തരം മുട്ടിക്കുന്ന ഒരു ചോദ്യമായ്
സൌഹൃദം .


കവികള്‍
------------
കള്ളിന്റെ കലിപ്പില്‍
തെറിയും, കവിതകളും.
സംസ്കാര ഭണ്ഡാരം
കട്ടില്‍ ചുവട്ടില്‍ .
മലര്‍ന്നു കിടന്നൊരു കവിത .
കാര്‍ക്കിച്ചൊരു തുപ്പും.
ഗന്ധര്‍വനാണോ കവി ?
അതോ
ജലപ്പിശാച്ജന്മമോ ?

Friday, January 29, 2010

മൂന്നു കവിതകള്‍


രാത്രി സഞ്ചാരിയുടെ നിഴല്‍
-------------------------------------

നിഴലിനു പാകമായ വസ്ത്രം.
കറുപ്പിന്റെ പശിമയില്‍
ഇഴചേര്‍ന്ന ഒറ്റയുടുപ്പ്.
ആക്രോശിക്കുമ്പോള്‍ വായില്ല,
വീശിയടിക്കുമ്പോള്‍ കൈകളില്ല,
ഓടിയടുക്കുമ്പോള്‍ കാല്‍കളില്ല.
എന്നാലും
എന്നിലേക്ക്‌ താഴ്ത്തിയിറക്കുന്ന
കത്തിമുനക്ക് തിളക്കമുണ്ട് .
കര്‍മ്മകാണ്ഡം കഴിഞ്ഞു.
അവന്റെയും, എന്റെയും.

ഒറ്റയാന്‍
-----------
ചിന്നംവിളിച്ചലറുന്നോരുടല്‍ കാണാം
ഉന്നംതെറ്റാതിമകള്‍ കൊയ്യും കരുത്തറിയാം
തെന്നിതെറിച്ചമറും മനസ്സിന്‍ വിങ്ങലുകള്‍
മണ്ണിലിന്നിതാരറിവൂ സ്വയം ഹത്യകള്‍ .

ജാലക വിരികള്‍
----------------------
കാഴ്ച നഷ്ടപ്പെടുത്തികൊണ്ട് ,
വായു സഞ്ചാരം തടസ്സപ്പെടുത്തികൊണ്ട് ,
ജാലക വിരികള്‍ .
വകഞ്ഞു മാറ്റിയാല്‍
ഓര്‍മ്മകളുടെ തുലാവര്‍ഷം .
ഞാനാകെ നനയുകയാണ്‌ .
വിരികള്‍ താഴ്ത്തിക്കോട്ടേ ?

Friday, January 22, 2010

മഞ്ഞ ലോഹം സംസാരിക്കുമ്പോള്‍

ഒരു പ്രദര്‍ശന വസ്തുവിന്റെ
അസ്ഥിത്വം പേറുന്ന
യാഥാര്‍ത്യങ്ങള്‍ എന്നെ
കളങ്കപ്പെടുത്തിയിരിക്കുകയാണ് .
കാലങ്ങളായി തുടര്‍ന്ന്കൊണ്ടേയിരിക്കുന്നത് .
കണ്ണീരുപ്പു വീണു കറുത്ത
എന്റെ ഉടല്‍.
കണ്ണുള്ളവര്‍ കാണാത്തത്.
നിറം മങ്ങിയ
അല്ലെങ്കില്‍
കടുത്ത യാതനകള്‍ എനിക്ക്
ഇന്നും നിത്യ കാഴ്ചകളാണ് .
താലോലിക്കപ്പെടുമ്പോഴും,
ഭ്രാന്തമായ് എന്നേ വാരിപ്പുണരുമ്പോഴും
പൊട്ടിച്ചിരികള്‍ക്കിടയിലെ
പടര്‍ന്നുകയറുന്ന ദീനത
എനിക്ക് മാത്രമറിയാം.
രാഷ്ട്രങ്ങള്‍ നിധികുംഭമായ്
എന്നെ നിലനില്‍പ്പിന്റെ അടയാളമാക്കുന്നു .
കുടുംബങ്ങള്‍ പറിച്ചു ചീന്തിയ
സ്നേഹ രഹിത വിപ്ലവത്തിലും
എന്നെ മുന്നില്‍ നിര്‍ത്തുന്നു.
പടിയിറങ്ങുന്ന പെണ്‍കുട്ടികളുടെ മാനം
എന്നില്‍ തട്ടി പിടഞ്ഞു തീരുന്നു.
ഞാന്‍ തീര്‍ത്തുമൊരനാവശ്യ വസ്തുവാണെന്ന്
എന്നാണീ വിഡ്ഢികള്‍ മനസ്സിലാക്കുന്നത് ?
എന്നിലേല്‍ക്കുന്ന തീരാ കളങ്കങ്ങള്‍ ,
ശാപ വചനങ്ങള്‍ , എല്ലാം...
കണ്ണിയടര്‍ന്ന മനുഷ്യ ബന്ധം പോലെ
ചിതറി പടരുകയാണ്.
വീര്‍പ്പുമുട്ടലിന്റെ
അത്യുംഗശ്രുംഗങ്ങളില്‍ ഞാന്‍ .
പിടഞ്ഞുണരാത്ത മനുഷ്യ മനസ്സാക്ഷി കൂടുകളില്‍ നിന്ന്
ഇനി ഒരിക്കലും നീതി ലഭിക്കുകയില്ല .
മലിനയായിരിക്കുന്നു ഞാന്‍ .
ഭൂമിയുടെ ഉള്‍ച്ചൂട് ഇപ്പോഴും എനിക്കറിയാം.
രൂപമില്ലാത്ത ആ പ്രാകൃതനാളുകള്‍
മതിയെനിക്ക് .
എനിക്ക് തിരിച്ചുപോവണം.
മണ്ണിന്റെ ഊഷ്മളതയിലേക്ക് .
എന്റെ ലോകത്തേക്ക് .

Friday, January 15, 2010

കാമം ക്രോധം മോഹം


-1-
വെടികൊണ്ട ചെന്നായ പോലു-
ഴറിപാഞ്ഞു നടക്കുന്നു മനം .
ചുവന്ന നാക്കിന്‍ തുമ്പില്‍
രക്തത്തുള്ളികള്‍ , വളഞ്ഞ ദ്രുംഷ്ടങ്ങള്‍ .

മലര്‍ന്നു തൂങ്ങും തുറിച്ച കണ്ണില്‍
കലര്‍ന്നു ജഗത്തിന്‍ സര്‍വ്വ പാപങ്ങളും .
തളര്‍ന്നു വീഴും നേരമായല്ലോ
വിളര്‍ത്തു മയങ്ങും വിറച്ചോരുടലും .
-2-
പിന്നാമ്പുറത്തു മയങ്ങും മനസ്സും
മുന്നിലായ് തിളങ്ങും വജ്രായുധങ്ങളും ,
കോപ്പുകൂട്ടി പടക്കിറങ്ങുന്നു
രാത്രിഞ്ചരന്മാരിരുള്‍ഗുഹാജീവികള്‍ .

പടവെട്ടുന്നു സ്വയം നെഞ്ചിലാഴ്ത്തുന്നു ഖഡ്ഗം
വിരല്‍ താഴ്ത്തുന്നു കടുംനിറമുറിപ്പാടുകളില്‍ .
അത്യുഗ്രമാം വിറയലില്‍
ക്രോധാഗ്നി ജ്വാലയില്‍
എരിഞ്ഞമരുന്നു സ്വയം
പിടഞ്ഞു തീരുന്നു സ്വരവും.
-3-
വിളറും മൃഗതൃഷ്ണപോല്‍ പുളയും ,
വിരല്‍തുമ്പിനാലുഴറി പരതും,
നെഞ്ചകത്തില്‍ പിടഞ്ഞുണരും കിളി
മയങ്ങും ക്ഷണനേരങ്ങളില്‍ .

മലരും തേനൂറും സുഗന്ധപുഷ്പങ്ങള്‍
ചാന്ദ്ര രാവില്‍ തേടും പ്രണയ സന്ദേശങ്ങള്‍ .
കൊഴിയും വരണ്ട വിഷാദ പുഷ്പങ്ങ-
ളറിയുമിരുളിന്‍ തീരാകളങ്കങ്ങള്‍

Thursday, January 14, 2010

ഒളിവിലെ ലൈംഗികത


ഒളിവിലെ ലൈംഗികതയെപ്പറ്റി
കാമാത്തിപ്പുരയില്‍ നിന്നാരോ ...
ഉണ്ടിരിക്കുമ്പോള്‍ ഉള്‍വിളിയായോ
ചടഞ്ഞിരിക്കുമ്പോള്‍ പിടഞ്ഞുണര്‍ന്നോ
ഉയിര്‍ കൊണ്ടതാവാം .
അക്ഷരങ്ങള്‍ കലപില കൂട്ടി
അഗ്നിവളയങ്ങളായി.
അക്ഷരങ്ങളുടെ പിറകിലൊളിച്ചത്
സല്‍ക്കര്‍മങ്ങള്‍ അറിയാത്തവന്‍ .
വര്‍ഷാവര്‍ഷം വാക്കുകളുടെ ശേഖരം
തെമ്മാടിക്കുഴിയില്‍ നിക്ഷേപിക്കുന്നവന്‍ .
പുറകിലെ ശൂന്യതയും ,
മുന്നിലെ വന്യതയും
കണ്ടു ഭയന്നവന്‍ .
ആള്‍കൂട്ടത്തെ വിലയ്ക്ക് വാങ്ങാനാവില്ലല്ലോ !!
കാറ്റ് പറത്തിവിട്ട വാക്കുകളുടെ
വിഷധൂളികള്‍ ജോലി ലഘൂകരിക്കും .
പുരസ്കാരങ്ങള്‍ ഇനിയും വേണം.
ആശംസകള്‍ നിറയെ വേണം .
വരും കാലങ്ങളില്‍ എന്റെ മാവ് ആദ്യം പൂക്കണം .
ഞാനുമൊരു തേന്മാവാവണം .
അതിനിന്നേ തുടങ്ങണം.
ഇതിനൊക്കെ ഞാനെന്റെ
കര്‍മ്മങ്ങളിലെ സത്യസന്ധത
വിളിച്ചു പറഞ്ഞേ പറ്റൂ..
ഒളിവിലെ കര്‍മ്മഫലം ..

Sunday, December 27, 2009

കരച്ചില്‍ നഷ്ടപ്പെട്ടതെപ്പോള്‍ ..


താളത്തോടെ കരഞ്ഞിരുന്നോ
ഞാന്‍ പണ്ട് ,!!
ഓര്‍മ്മകള്‍ രൂപം പ്രാപിക്കും മുന്‍പ് .
പല്ല് മുളക്കും മുന്‍പാവാം.
അത് കഴിഞ്ഞെപ്പോഴാണ് ഞാന്‍
കരച്ചിലിന്നൊരു താളം കണ്ടെത്തിയത്.
അത് ആരെ കൈവിട്ട് പോയപ്പോഴായിരുന്നു .
ഒരു ദ്രുതതാളം മനസ്സിലുണ്ട് .
പിന്നണിയിലെ ഉപകരണങ്ങളോടോപ്പം
അഭിനയിച്ച് കരഞ്ഞത് .
ആള്‍കൂട്ടത്തില്‍ നിന്ന്
ആര്‍ക്കോ വേണ്ടി
മൂക്ക് പിഴിഞ്ഞ് കരഞ്ഞത് .
നീ എന്തിനാണ് കരയുന്നത് ?
ആരാണെന്നോട് ഒരിക്കല്‍ ചോദിച്ചത് ?
ആരും കാണാത്തോരീയിരുണ്ട
ഇടനാഴിയില്‍
ഞാന്‍ മുഖം പൊത്തി തേങ്ങി ....
ആരും കണ്ടില്ല .
എന്‍റെ കരച്ചില്‍ .
ആര്‍ത്തലക്കുന്ന നിലവിളികള്‍ക്കിടയില്‍
ഞാനിപ്പോള്‍ തേങ്ങാന്‍ പോലുമാവാതെ ...........
........

Monday, December 21, 2009

വാര്‍ത്തയാവാഞ്ഞത്


ഉറക്കച്ചടവില്‍
പുതുവാര്‍ത്തകള്‍ തേടുന്നവന്റെ
നെഞ്ചിലേക്ക്
വാര്‍ത്തകളില്ലാത്ത അല്ലെങ്കില്‍ ഉണ്ടാക്കുന്ന
ഒരു പത്രം.
വാര്‍ത്തകള്‍ കിടിലങ്ങളാവാന്‍
പാര്‍ശ്വവല്‍ക്കരിക്കണം .
സത്യത്തിനും വേണം
പൊള്ളയായ ഒരു വശം.
കണ്ണടക്കുന്ന നിമിഷം
സത്യം മറുകര കടന്നിരിക്കണം.
മണ്മറഞ്ഞ ദേശീയ മഹാരഥന്മാര്‍
സാക്ഷികളല്ലേ.
ഇപ്പോള്‍ കാറ്റ് മാറി വീശിയതല്ലേ.
പത്രധര്‍മം അല്ലാതെ മറ്റെന്താണ്
ഉലയുക.
അതും വയനാടന്‍ കാറ്റില്‍.

Friday, December 4, 2009

ആറാമിന്ദ്രിയം - കവിത സമാഹാരം

ഈ മാസം പന്ത്രണ്ടാം തിയ്യതി അതായത് ഡിസംബര്‍ 12 നു എന്റെ കവിതകള്‍ പ്രസിദ്ധീകരിക്കുകയാണ് . ഈ സന്തോഷ വിവരം എല്ലാ ബ്ലോഗര്‍മ്മാരെയും അറിയിച്ചുകൊള്ളുന്നു. "ആറാമിന്ദ്രിയം " എന്നാണു കവിത സമാഹാരത്തിന്റെ പേര്‍. മധുരം മലയാളം പബ്ലിഷിംഗ് ഹൌസ് ആണ് പുസ്തകം പുറത്തിറക്കുന്നത്. കോഴിക്കോട് അരയടത്തുപാലം ഗ്രൗണ്ടില്‍ ഭാഷ ഇന്‍സ്റ്റിട്യൂട് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പുസ്തകോല്‍സവത്തില്‍ വെച്ചാണ് പ്രകാശനം ചെയ്യുന്നത്. സമയം നാല് മണി .
പ്രാകാശകന്‍ : ശ്രീ. എന്‍.മാധവന്‍ കുട്ടി.സ്വീകര്‍ത്താവ് : ശ്രീ.പി.കെ. ഗോപി.പുസ്തകങ്ങള്‍ പരിചയപ്പെടുത്തുന്നത് - പ്രോഫസ്സര്‍. സി.പി.അബുബക്കര്‍.

Wednesday, November 25, 2009

സുഹൃത്തിനോടും ....


ഉച്ചയുടെ കൊടുംചൂടില്‍
വിയര്‍ത്തൊലിച്ചു കടന്നു വന്നവന്‍ .
വരണ്ട മുഖം പറഞ്ഞതും ,
വിറയ്ക്കുന്ന നനഞ്ഞ കൈകള്‍
മുടിയിഴകളിലുഴറി നടന്നതും ,
അലസമായ മൌനം കൊണ്ട്
ഞാന്‍ മറച്ചു കളഞ്ഞു.
വളരെമുന്‍പേ ,
കളിവഞ്ചികള്‍
മുക്കികളഞ്ഞ്
പളുങ്ക് കൊട്ടാരത്തില്‍
സുഖവാസത്തിലായിരുന്നു ഞാന്‍ .
സുഹൃത്തിന്റെ മുറിവായില്‍
വാക്കുകള്‍ പിടഞ്ഞുണര്‍ന്നു .
കോട്ടുവായിട്ടു , കളിയാക്കി,
ഈച്ചയാട്ടി, ഇമകളടച്ചൂ ഞാന്‍ .
തുടരുന്ന പരിദേവനങ്ങള്‍ക്കൊടുവില്‍
യാത്രപറച്ചില്‍ കഴിഞ്ഞിരുന്നു.
പടിവാതില്‍ ചാരിയമര്‍ന്നു.
നെടുനിശ്വാസത്തോടെ
ചാരുകസേരയില്‍ ഞാന്‍ .
" ഗുരുവായൂരപ്പാ രക്ഷിക്കണേ "

Wednesday, November 18, 2009

യാത്രാവസാനം

വേരുകള്‍ തേടുന്ന പാഴ്മരം പോല്‍
ഒരു പ്രണയജന്മത്തിന്റെ
അസ്തമനതീരത്തില്‍ നമ്മള്‍.
പഴുത്തിലകള്‍ ഭൂമിയോട് ചൊല്ലിയ
പഴങ്കഥകളില്‍
ഭൂമിയുടെ നെഞ്ചകം തുടിച്ചു.
തരിശു നിലങ്ങളിലെ
ഊഷ്മാവിന്റെ അലകള്‍
നിന്റെ കണ്‍കളില്‍ .
അസ്തമന സൂര്യന്റെ വാടിയ നിറങ്ങളില്‍
പ്രണയ നിരാസത്തിന്റെ
ക്ഷതമേറ്റ ചുവപ്പ് .
മൌനത്തിന്റെ അനന്തവിഹായസ്സില്‍
കൊഴിഞ്ഞു വീഴുന്ന
മയില്‍പീലികള്‍
വിരഹതാളം സൃഷ്ടിക്കുന്നു .
ഒരു മനുഷ്യ ജന്മത്തിന്റെ
എല്ലാ തീക്ഷ്ണതകളും
ഏറ്റുവാങ്ങി,
മടക്കയാത്രയില്‍
ഒരേ താളമായ്..
ഒരേ മന്ത്രമായ്..
പ്രപഞ്ചഹൃദയത്തിലേക്ക്
ഊളിയിട്ടിറങ്ങട്ടെ .



Friday, November 6, 2009

വന്ദേമാതരം


കുടിവെള്ളത്തില്‍
കീടങ്ങളെന്ന് ചിലര്‍.
പ്രാണവായുവില്‍
വിശുദ്ധ പ്രണയത്തിന്‍
അശുദ്ധിയെന്നാരോ ..
നടക്കും വഴികളില്‍
മടക്കാത്ത വിഷപ്പത്തിയുമായ്
അവനും..
വിയര്‍ക്കും ശനിനേരങ്ങളില്‍
കയര്‍ക്കും നിഴലിനോടും .
മറക്കും അകക്കണ്ണ് കാണാതെ
പുറപ്പെട്ടു പോയവരെയും .
തകര്‍ക്കും സ്വഗൃഹങ്ങള്‍ ,
വിലക്കും സ്വാതന്ത്ര്യ ഗീതങ്ങളെ ,
കുടത്തിന്നുള്ളിലൊളിപ്പിക്കും
ഉദിക്കും സൂര്യനെയും..

Thursday, October 22, 2009

വേദി


ഇരിപ്പിടങ്ങള്‍ കൈയ്യടക്കിയവരാല്‍
വേദികള്‍ നിറഞ്ഞിരുന്നു.
അവ്യക്തമാം ഭാഷണങ്ങളാല്‍
സദസ്സ് നിര്‍ജ്ജീവമായ്‌ പോയിരുന്നു.
പാടിപ്പതിഞ്ഞ ഗാനങ്ങള്‍
വൃഥാ ആലപിച്ചും ,
പഴങ്കഥകളില്‍
വര്‍ത്തമാനത്തിന്റെ
നിഗൂഡതകള്‍ കലര്‍ത്തിയും
ആരൊക്കെയോ ...
അപ്പോഴും ,
കാത്തിരുന്നവരുടെ
കാല്‍സ്പര്‍ശമേല്‍ക്കാതെ
വേദി
മലര്‍ന്നു കിടന്നിരുന്നു.

Tuesday, October 20, 2009

യാത്രയില്‍ കണ്ടത്.....

കറുത്ത വൃത്തത്തില്‍
കാഴ്ചകള്‍ മങ്ങുമ്പോള്‍ ,
ഉണര്‍വേകിയോരിടം
മറഞ്ഞുപോകുമ്പോള്‍,
ചങ്കില്‍ കൊത്തി വലിക്കയാണ്
പങ്കുവെച്ചവരും , കൂടെ
പങ്കായം തുഴഞ്ഞവരും .....

Saturday, October 10, 2009

നമ്പൂരിവര


നമ്പൂരി രേഖ
വര്‍ണ്ണങ്ങളില്‍ അല്ല വിരിഞ്ഞത് .
അത് ജീവല്സ്പന്ദനമായിരുന്നു .
കറുത്ത വര്‍ണത്തില്‍ .
കറുപ്പില്‍ വര്‍ണ്ണം
ദര്ശിക്കാത്തവര്‍ക്കിടയില്‍
അത് തിളക്കമാര്‍ന്നിരുന്നു.
ഹൃദയരക്തമൊഴുക്കിയവന്റെ
ശ്വാസഗന്ധത്തില്‍
അവ ചുറ്റിപടര്‍ന്നിരുന്നു.
വരികളും , വരകളും
ചേര്‍ന്ന് വര്‍ണ്ണാഭമായ
ഒരു കാഴ്ച .
* * * *
എനിക്ക് മേല്‍
പടര്‍ന്നു കയറിയ
സുഗന്ധവാഹിയായ
പടര്‍വള്ളികള്‍ .

Wednesday, October 7, 2009

വിരലടയാളങ്ങള്‍


നിലവിളികളുടെ ആഴങ്ങളില്‍ നിന്ന്
ഉയരുന്ന കനത്ത നിശ്വാസങ്ങള്‍ .
കടന്നു പോവുന്ന ദിനങ്ങളില്‍ നിന്ന്
ഓര്‍ത്തുവെക്കേണ്ടതും ,
തിരിച്ച് പിടിക്കേണ്ടവയുമായ
മുറിവ് പറ്റി തിരികെ പോയ
യാഥാര്‍ത്യങ്ങളിലെ പഴമ്പൊരുളുകള്‍.
എനിക്ക് വേണ്ടി യാതൊന്നും
കരുതി വയ്ക്കേണ്ടതില്ല .
പുറകെ വരുന്നവന്
പതിച്ചു നല്‍കേണ്ടത് .
പുകമറ സൃഷ്ടിച്ച്‌ ,
വഴികള്‍ മുടക്കി ,
ജാലവിദ്യ കാണിച്ചു മയക്കി
കൂട്ടത്തില്‍ ആരൊക്കെയോ ...
ചോദ്യങ്ങള്‍ നിരത്തുന്നവര്‍ക്കിടയില്‍ ,
പിടിയമര്‍ത്തുന്ന കടല്‍കൊള്ളക്കാര്‍ക്കിടയില്‍
എന്റെ മുഖം
വരണ്ട കാറ്റിനു വഴങ്ങുന്ന
ഇല കൊഴിഞ്ഞ മരം പോലെ
വൃഥാ വേരുകള്‍ അമര്‍ത്തുകയാണ് .
മണല്‍ കാറ്റിനുമുണ്ടൊരു രുദ്ര താളം .
ഹുങ്കാരത്തോടെ വീശിയടിക്കുമ്പോള്‍
പതം പറഞ്ഞ രാവുകളും ,
പിന്‍നിലാവില്‍ മയങ്ങിയ സ്വപ്നങ്ങളും
ഒരു പിന്‍വിളിക്ക് പോലും
കാതോര്‍ക്കാതെ ഇടറി മാറുകയാണ് .
മുന്നോട്ടാണെങ്കിലും
സ്പഷ്ടമായി അറിയാം .
മടക്കയാത്രയിലാണെന്ന്.
വന്നിടത്തേക്കു തന്നെയെന്ന്‌.

Saturday, October 3, 2009

കതീശുമ്മക്ക്

കതീശുമ്മയുടെ സാഫല്ല്യം
ഒതുക്കപെട്ട ഒരു വിഭാഗത്തിന്റെ
തിരതള്ളിച്ചയാണ് .
ഇരുണ്ട മച്ചിലേക്ക്
കടന്നു വന്ന തിരിനാളമാണ്.
പുസ്തക താളുകളില്‍
അക്ഷരങ്ങള്‍ കരഞ്ഞുണര്‍ന്നത് ,
കാലം കനിഞ്ഞരുളിയ
നീണ്ട കാത്തിരിപ്പിന്റെ
അന്ത്യദശയിലാണെങ്കിലും,
ഏടുകള്‍ മറിയുമ്പോള്‍
കാലങ്ങള്‍ക്കു മുന്‍പ്
കല്‍പ്പഴുതിലൂടെ കണ്ടിരുന്ന
ദിവ്യ വെളിച്ചം .
അതറിവിന്റെ വെളിച്ചമായിരുന്നു .
അതാരാണടച്ചത് ?
അന്ധകാരകരിമ്പടകെട്ടില്‍ നിന്നും
മറ നീക്കി പുറത്തു വന്നപ്പോള്‍
ചുറ്റിനും പറന്നു നടക്കുന്ന
അക്ഷര കുഞ്ഞുങ്ങള്‍ .
വാരിപോത്തി ഹൃദയത്തോട്
ചേര്‍ത്തപ്പോള്‍
അക്ഷരങ്ങള്‍ക്കും കണ്ണീരിന്റെ നനവ് ,
ഉപ്പു രസം .
എന്തിനായിരുന്നു ഞങ്ങളെ ...?
കതീശുമ്മ തേങ്ങി .
അക്ഷരങ്ങള്‍
നിറകണ്ണുകളോടെ നോക്കിയിരുന്നു .


Friday, October 2, 2009

ചാരന്‍


ഏതോ ജന്മങ്ങള്‍ക്ക്
കാവലാളായി
പിറന്നു വീഴുന്നവന്‍ .
പുറപ്പെട്ടുപോവുന്നത്
മടങ്ങിയെത്താത്ത
നിയോഗവുമായി.
ദൃഷ്ട്ടിയൂന്നി ,
കാത്തു കൂര്‍പ്പിച്ച്,
ഒരു പാളയത്തില്‍ നിന്ന്
മറ്റൊന്നിലേക്ക്‌.
ആത്മസമര്‍പ്പണത്തിന്റെ
വേദിയില്‍
കൂരമ്പേറ്റ് പിടയേണ്ടവന്‍ .
അതാണ്‌ ജന്മസുകൃതം .
കടമയില്‍ വെള്ളം ചേര്‍ക്കാത്തവന്‍ .
നിനക്ക് നിഘണ്ടു സമവാക്യം.
അതിര്‍ത്തിരേഖകളില്‍
കാവലാളുകള്‍
നിനക്ക് വഴികാട്ടികള്‍ .
ഒരേ ബിന്ദുവില്‍
സമ്മേളിക്കേണ്ടുന്ന
പ്രവര്‍ത്തിമൂല്ല്യങ്ങളെ
പിരിച്ചകറ്റാന്‍
യാത്രയുടെ തുടക്കത്തില്‍
അന്ത്യശാസനം ചാര്‍ത്തപ്പെട്ടവന്‍ .
ചരിത്രത്തിന്റെ
അടുക്കിയ ഖണ്ഡങ്ങളില്‍
വികൃതമായി ചിത്രീകരണം.
നിനക്കുറങ്ങാമിനി .
ഇരുള്‍പൊയ്കകളില്‍ ,
മരുപറമ്പുകളില്‍ ,
നീയെറിഞ്ഞുടച്ച
ജീവന്റെ സ്പടികയാനങ്ങള്‍
ഉരുകിയമരുകയാണ് .
ഉരുകിചേര്‍ന്ന് പിടയുന്ന ജീവന്‍
മാപ്പ് തരില്ലോരിക്കലും .