സഹയാത്രികര്‍

Monday, March 22, 2010

അവസാനത്തെ യാത്ര





ഓര്‍ത്തുവെച്ചതൊക്കെ
പഴങ്കഥകളിലെ
പതിരുകളാവുന്നു.

പ്രണയലാവയൊഴുകിപ്പരന്ന്
ഹൃദയവടിവുകള്‍ നഷ്ടമായ
ഒരു വെറും പരുത്ത പ്രതലം !!

ഞരമ്പുണര്‍വിന്റെ
കഴിഞ്ഞകാലങ്ങളില്‍ നിന്ന്
മുറിവൊലിച്ച് പറക്കുന്നൊരു
തൂവല്‍ കൊഴിയും പക്ഷിയുണരുന്നു .

വിരല്‍ തൊടുന്ന
ഗദ്ഗദങ്ങളുടെ
അവശേഷിപ്പുകളില്‍
കാലം വീര്‍പ്പടക്കി
കമഴ്ത്തിയൊഴിക്കുന്ന കാനല്‍ജലം .

നഷ്ടങ്ങളുടെ ഉറവയില്‍ കിനിയുന്നതും,
നിറവിന്റെ വ്യാപ്തിയില്‍ കുമിളകള്‍ ചിലമ്പുന്നതും,
പിരിമുറുക്കത്തിന്റെ മഹാമേരുക്കളില്‍
വിറങ്ങലിച്ചു തീരുകയാണ്.

പച്ചപ്പിന്റെ ഒരു കണികയും
ഈ ഭൂമിയിലില്ലന്നോ?

ഇളകുന്ന പ്രതിഛായയില്‍
എന്‍റെ മുഖം
വിറങ്ങലിച്ച പ്രതിരൂപം.

ഇനിയും യാത്ര .
മടുപ്പിക്കുന്നത്.
അവസാനിക്കാത്തത് .

Wednesday, March 17, 2010

പുക


അവസാനത്തെ പുകയില്‍
അവശേഷിച്ച രസവും കലരുന്നു.
തുടര്‍ന്ന് കയ്പ്പ് രസം ആണെന്നറിയാം ...
അത് കഴിഞ്ഞു രസമില്ലായ്മയും.
രുചിയുടെ ഈ കലര്‍പ്പില്‍
ഉമിനീരില്‍ , രസമുകുളങ്ങളില്‍
പിടഞ്ഞു തീരുന്ന മാധുര്യമുണ്ട്‌ ...
കയ്പ്പിന്റെ അധിനിവേശത്തില്‍
ഒതുങ്ങിപോകുന്നത് .
തീരാത്ത ഭാവരസങ്ങളുടെ കുത്തൊഴുക്കില്‍
ഒഴുകിപോയത്‌.
എനിക്കുവേണ്ടി മാത്രം കടഞ്ഞെടുക്കാന്‍
ഒരു കടകോല്‍ അന്വേഷിക്കുകയാണ് ഞാന്‍ .

Wednesday, March 10, 2010

കുറുങ്കവിതകള്‍


പട്ടുനൂല്‍പുഴുക്കള്‍
------------------

വാക്കുകള്‍ തനിക്ക്
പട്ടുനൂല്പുഴുക്കളെ പോലെയെന്ന്
സുഹൃത്ത്.
വാക്കുകള്‍ കച്ചവടചരക്കോയെന്ന്
ഞാന്‍ .
പക്ഷെ എന്നിട്ടും..
അവയുടെ സില്‍ക്ക് നൂലുകള്‍
ഞാന്‍ മറ്റാരും അറിയാതെ
നെയ്തു സൂക്ഷിച്ചിരുന്നു .

അവള്‍
-------
രാത്രിയുടെ പുളപ്പില്‍
സൌഗന്ധികങ്ങള്‍ പൂത്ത രാവില്‍ ,
ഒന്നായ് തുന്നി ചേര്‍ത്ത
ഒറ്റപുതപ്പിന്നുള്ളില്‍ ....

രാവിന്റെ മറ്റൊരു യാമത്തില്‍
പൂവിതള്‍ കൂമ്പിയ മൌനത്തില്‍
അവള്‍ മറ്റൊരുവളുടെ രൂപത്തില്‍ .
എന്നിലേക്ക്‌ പുല്‍കിയിറങ്ങാന്‍ ... വീണ്ടും...
അവളുടെ ദാഹം നിറഞ്ഞ ശബ്ദം ...
" എന്നെ വിട്ടു പോകരുതേ "

യക്ഷി
------
പാലപൂവിന്‍ സുഗന്ധത്തില്‍ ,
വെറ്റില നീരിന്‍ തുടിപ്പില്‍ ,
എന്നിലേക്ക്‌ പല്ലുകളാഴ്ത്തിയവള്‍ .
ഒരിക്കല്‍
ഈ പാലച്ചുവടില്‍
ഞാനും എല്ലിന്‍ തുണ്ടുകളാവും ....

ബാല്ല്യം
--------
അനാഥമാം ബാല്യങ്ങള്‍
വളര്‍ന്നേറും അസ്ഥിപഞ്ചരങ്ങള്‍ .
പകര്‍ന്നാടുമീ താളമേളങ്ങളില്‍
ജീവനില്‍ കുരുങ്ങുമുഷ്ണസഞ്ചാരം നീ .

കാട്ടുമരങ്ങളില്‍ വള്ളിയൂഞ്ഞാലില്‍
കാഴ്ചകള്‍ തേടും വനസ്ഥലികളില്‍
കാട്ടാറിലൊഴുകും വന പുഷ്പങ്ങളില്‍
വേട്ടനായ്ക്കള്‍ പടര്‍ന്നമരും നേരങ്ങളില്‍ .......
( നിന്‍ വഴികളില്‍ തടസ്സമാരാണ്

Tuesday, March 9, 2010

പ്രണയമാണ് പോലും


പ്രണയമാണ് പോലും..

പിടലി തിരിച്ച് കടന്നു പോയത്‌,
പ്രതിമ കണക്കെ നിന്നു കൊടുത്തത്,

പ്രവാഹമായ് തുടങ്ങിയതും,
പ്രഹേളികയായ്‌ അടങ്ങിയതും,

ഇടുങ്ങിയ വഴികളില്‍ തിങ്ങി ഞരുങ്ങിയത് ,
ഇരുളില്‍ പതുങ്ങി പിടിച്ചടക്കിയത് ,
ഇത്രമേല്‍ മധുരമെന്നു വെറുതെ മൊഴിഞ്ഞത് ,
ഇതളുകള്‍ കൊഴിഞ്ഞ മന്ദാരമായത് ,

അലകടല്‍ പോലെയിളകി മറിഞ്ഞത് ,
അരമതില്‍ കടന്നു കവര്‍ന്നു പോയത്‌ ,
അഴകുമാഗ്രഹവും ചേര്‍ന്ന് പിഴ നല്‍കിയത്,
അഭിനയം കണ്ട് മനം മാഴ്കിയത് ....

എന്നിട്ടും പ്രണയമാണ് പോലും..പ്രണയം...

Saturday, March 6, 2010

കല്‍വിളക്ക്‌



(നിഴലുകളോട് മത്സരിക്കുകയാണ്
കല്‍വിളക്കിലെ നാളം.)
നിഴലുകളുടെ ഒളിച്ചുകളി
മാത്രമാണെന്നറിയാം .

കടന്നുകയറ്റത്തിന്റെ
അനിവാര്യമാം
തുടര്‍ക്കഥകളില്‍
ഇരുട്ടിന്റെ ഇളിഞ്ഞ മുഖം കാണാം .

പകലുറക്കത്തിന്റെ
ദീനതയില്‍ പിറന്ന
ജളത്വം.

ഗുഹാമുഖങ്ങളില്‍ നിന്നും,
ഇരുട്ടറകള്‍ തുറന്നും,
ഈയ്യലുകള്‍ നിറഞ്ഞ മാളങ്ങളില്‍ നിന്നു പോലും
ബഹിര്‍ഗമനം.

നിലനില്‍പ്പിന്റെ അങ്കം
തുടക്കംമുതലേ...

കാറ്റാണ് സഹായി .
എരിയും നാളങ്ങളെ ഉലക്കുന്നവന്‍ .
പക്ഷെ എന്നാലും
ഒരു കരിന്തിരി കാണുമ്പോള്‍
ഉള്ളമറാന്‍ തുടങ്ങും.
അടുത്ത നിമിഷം തന്നെ പ്രവേശം
ഉറപ്പാകുകയാണല്ലോ !!

Tuesday, March 2, 2010

ഒരു ജന്മം പഴകുമ്പോള്‍



മറ്റെന്താണ് ഞാന്‍
പഴകിപ്പോയ ഒരു
ജന്മത്തെ ക്കുറിച്ച് പറയുക ?
പാതി വഴിയില്‍
കരിഞ്ഞു പോയതെന്നോ ?
ക്ലീഷേ .....
സുഹൃത്ത് അലറി ചിരിച്ചു ..
ഞാന്‍ നിശബ്ദനായി ..
ആയിരമായിരമവതാരങ്ങള്‍
പിറവിയെടുത്തവന്‍
സുഹൃത്ത് !!!!!!
എന്‍റെ മുന്നില്‍ തെളിയുന്ന ദീപങ്ങള്‍
തല്ലിക്കെടുത്തി
ഞാന്‍ പറയും.....
കരഞ്ഞെങ്കിലും പറയും....
അല്ല .. അല്ല...
പക്ഷെ ......
നിങ്ങളോ?

Monday, February 22, 2010

തറവാട്



കിഴക്കിനി
-------------
ജാലകത്തിനപ്പുറം
കാത്തിരിപ്പിന്റെ ശങ്കയും
ആശങ്കയും ഇഴ ചേര്‍ന്നത്‌ .
ഇരുളും വെളിച്ചവും
ഇണ ചേര്‍ന്നത്‌ .
കൊട്ടിയടച്ച മരപ്പാളികളില്‍
കാറ്റ് തലതല്ലികരയുന്നത്...

തെക്കിനി
------------
ചാരുകസേരയിലും
ചാവടിയിലും
അലസതയുടെ
ഉച്ചമയക്കം .
അധികാരത്തിന്റെ
പൂണൂല്‍ച്ചരടില്‍
ഞരടുന്ന സമത്വം .

വടക്കിനി
-----------
വേരറുത്ത കൂട്ട് വ്യവസ്ഥക്ക്
ആദ്യമായ് മറ്റൊരു
അടുപ്പ് പൂട്ടിയത് .
ശിഥിലതയിലേക്ക്
ജന്മങ്ങളെ
വലിച്ചെറിഞ്ഞയിടം.

പടിഞ്ഞാറ്റ
-------------
തൃസന്ധ്യകള്‍
പൂവിളക്കിനു ചുറ്റും
നിറഞ്ഞാടുന്നത് .
സുഗന്ധപൂരിതം .
നാമജപനിമ്നോന്നതങ്ങള്‍ .

വടക്കേ മച്ച്
---------------
തണുപ്പൂറും നിലം .
മയക്കത്തിനൊടുവില്‍
അമ്മൂമ്മയുടെ തണുത്ത ജഡം
പുല്‍കിയുണര്‍ന്നയിടം .
എങ്കിലുമൊരു വിളിയുണ്ട്
പുറകില്‍.....
"ആരൂല്ലേ .. ന്ന്യോന്നെണീപ്പിക്കാന്‍ "....

വടക്കേ കെട്ട്
-----------------
പതം പറയുന്ന
ഉഷ്ണ സഞ്ചാരങ്ങളുടെ
ദാസി മുഖങ്ങള്‍ .
വിയര്‍പ്പിന്റെ
ഉപ്പുനിലങ്ങള്‍ ..
വിരല്‍ഞൊടിക്ക് പുറകില്‍
അഴിഞ്ഞു വീഴുന്ന
സമര്‍പ്പണത്തിന്റെ
നിശാ വസ്ത്രങ്ങള്‍ ....

പത്തായപ്പുര
----------------
ഒരു പുനര്‍ജനിയില്‍
അമ്മയുടെ മുഖവും ,
കത്തിച്ച നിലവിളക്കും.

സര്‍പ്പക്കാവ്
-----------------
സ്വപ്നങ്ങളുടെ
നിഴല്‍സന്ധ്യകളില്‍
ഇരുളില്‍ തെളിയുന്നത് .
കാട്ടുവള്ളികളില്‍
പിണയുന്ന നാഗം .
പിണയുന്ന നിഴലുകളും ...

ശിഷ്ടം
----------
ഓര്‍മ്മകളില്‍
അടയിരിക്കുന്നു
മച്ചിലെ അമ്പലപ്രാവും , ഞാനും ...

Saturday, February 20, 2010

ഞാന്‍ ആരോ....?



ഞങ്ങള്‍ ഒരേ മുറിയില്‍ ആയിരുന്നത്രെ
ഒന്നിച്ചു കിടന്നിരുന്നത്...
ഇന്നീ ജാലകവിരികള്‍ വകഞ്ഞുമാറ്റുമ്പോഴും ,
നീലവിരി മാറ്റുമ്പോഴും ,
ആരും പറഞ്ഞിരുന്നില്ല..
അവള്‍ എനിക്കന്ന്യയായിരുന്നു എന്ന്...

മുല്ലപ്പെരിയാര്‍



പൊള്ളയായ ഒരു കരാറിന്റെ
ബലത്തില്‍
ഒരു ജനതയുടെ
ആക്രോശം .

പൊള്ളയായ ഒരു അണക്കെട്ടിന്റെ
ബലത്തില്‍
ഒരു ജനതയുടെ
ആശങ്കയും.

Sunday, February 14, 2010

മഹാപഥത്തിലേക്കുള്ള വഴി


ഇരുണ്ട പഥങ്ങള്‍ക്കൊടുവില്‍
വെണ്മയാര്‍ന്ന മഹാപഥം.
മുമുക്ഷുക്കളുടെ കേദാരം .
സ്നാനഘട്ടങ്ങള്‍ ഏറ്റുവാങ്ങിയ
പാപ സഞ്ചയങ്ങളുടെ
വിടുതലില്‍ നിന്ന്
സത്യപഥത്തിലേക്ക് ,
മഹാ പഥത്തിലേക്ക് .
പുകമറയില്‍ വഴിയടഞ്ഞ
പിന്‍ താഴ്വരകളില്‍ നിന്നും ,
ഹിമക്കാറ്റില്‍
ഒരു ചുടു നിശ്വാസം വന്നുവോ ?
ഉപേക്ഷിച്ചു പോവുന്ന ആത്മാവും ,
പിന്നിട്ട കര്‍മ്മപഥങ്ങളും
തികട്ടിയെറിഞ്ഞ ഒരു സത്യമുണ്ട് .
ഉഴറിപിടഞ്ഞത്‌ .
ഉയിര്‍ത്തെഴുന്നേറ്റ്
സ്നാനഘട്ടങ്ങള്‍ തോറുമലയാന്‍
വിധിക്കപ്പെട്ട പേ പിടിച്ച നരന്‍ .
കവാടത്തില്‍ കാത്തുനില്‍പ്പിന്റെ
നീളം അളന്ന വെറും ശരീരങ്ങളും .
സ്നാനഘട്ടങ്ങള്‍ തിളച്ചുമറിയുകയാണ് .
മഹാപഥത്തിന്റെ കവാടങ്ങള്‍
അടഞ്ഞേ കിടക്കുകയാണ് .
ശരീരവും , ആത്മാവും
വേറിട്ട കാഴ്ചകള്‍ .
മോക്ഷഘട്ടങ്ങള്‍
ശാന്തമാവുന്നതും,
കവാടങ്ങള്‍ തുറക്കുന്നതും കാത്ത് കാത്ത്
ആത്മാക്കളുടെ നീളുന്ന വരികള്‍ ...

Sunday, February 7, 2010

ഇടറി വീണപ്പോള്‍


അടരുവാന്‍ വയ്യ...
ആരോ പാടുന്നു.
കനല്‍മാരി പെയ്തിറങ്ങുന്നു .
കടവത്തൊരു തോണി യാത്രയാവുന്നു.
കനലെരിയും മുന്‍പ് ,
കടവിയിടിയും മുന്‍പ് ,
ഇടവപ്പാതിയുടെ ഇരുണ്ട മുഖം മറന്ന്
കനവില്‍ നിന്നൊരു മടക്ക യാത്ര ...

ചോരയില്‍ മണക്കുന്നത്

യാത്രക്കിടയിലെപ്പോഴോ
വിപ്ലവകാരിയായി.
കരളില്‍ കൊടി നാട്ടി ,
തീപ്പന്തങ്ങളില്‍ പുതുസൂര്യനെ കണ്ടു .
ജ്വാലാമുഖിയായി .
ഇടറിയ പദ ചലനങ്ങള്‍ക്ക്
വേഗതയുടെ വിശേഷണമായി .
നിറം ചേര്‍ക്കാത്ത ചിന്തകളില്‍
ഒറ്റ മനുഷ്യനായി .
എന്നിട്ടും..
ഒരമ്പില്‍ തന്നെ അയാളിലെ
വിപ്ലവകാരിയുടെ പടം പൊഴിഞ്ഞു .
നഗ്നനായ ദൈവത്തെ കൂട്ട് പിടിച്ച്
അയാള്‍ വര്‍ഗീയ വാദിയായി
യാത്ര തുടര്‍ന്നു..........

Friday, February 5, 2010

രണ്ടു കവിതകള്‍-- സൌഹൃദം , കവികള്‍


സൌഹൃദം
--------------
ഹൃദയങ്ങള്‍ സംസാരിച്ചിരുന്നില്ലത്രേ !
തള്ളിയകറ്റുമ്പോഴും
മണ്ണോടു ചേര്‍ന്ന്
യാചിച്ചിരുന്നു.
ഹൃദയങ്ങള്‍ പറിച്ച് മാറ്റരുതെന്ന്!
പ്രസവത്തില്‍ വീണ്ടും ചാപ്പിള്ള തന്നെ !
ഉത്തരം മുട്ടിക്കുന്ന ഒരു ചോദ്യമായ്
സൌഹൃദം .


കവികള്‍
------------
കള്ളിന്റെ കലിപ്പില്‍
തെറിയും, കവിതകളും.
സംസ്കാര ഭണ്ഡാരം
കട്ടില്‍ ചുവട്ടില്‍ .
മലര്‍ന്നു കിടന്നൊരു കവിത .
കാര്‍ക്കിച്ചൊരു തുപ്പും.
ഗന്ധര്‍വനാണോ കവി ?
അതോ
ജലപ്പിശാച്ജന്മമോ ?

Friday, January 29, 2010

മൂന്നു കവിതകള്‍


രാത്രി സഞ്ചാരിയുടെ നിഴല്‍
-------------------------------------

നിഴലിനു പാകമായ വസ്ത്രം.
കറുപ്പിന്റെ പശിമയില്‍
ഇഴചേര്‍ന്ന ഒറ്റയുടുപ്പ്.
ആക്രോശിക്കുമ്പോള്‍ വായില്ല,
വീശിയടിക്കുമ്പോള്‍ കൈകളില്ല,
ഓടിയടുക്കുമ്പോള്‍ കാല്‍കളില്ല.
എന്നാലും
എന്നിലേക്ക്‌ താഴ്ത്തിയിറക്കുന്ന
കത്തിമുനക്ക് തിളക്കമുണ്ട് .
കര്‍മ്മകാണ്ഡം കഴിഞ്ഞു.
അവന്റെയും, എന്റെയും.

ഒറ്റയാന്‍
-----------
ചിന്നംവിളിച്ചലറുന്നോരുടല്‍ കാണാം
ഉന്നംതെറ്റാതിമകള്‍ കൊയ്യും കരുത്തറിയാം
തെന്നിതെറിച്ചമറും മനസ്സിന്‍ വിങ്ങലുകള്‍
മണ്ണിലിന്നിതാരറിവൂ സ്വയം ഹത്യകള്‍ .

ജാലക വിരികള്‍
----------------------
കാഴ്ച നഷ്ടപ്പെടുത്തികൊണ്ട് ,
വായു സഞ്ചാരം തടസ്സപ്പെടുത്തികൊണ്ട് ,
ജാലക വിരികള്‍ .
വകഞ്ഞു മാറ്റിയാല്‍
ഓര്‍മ്മകളുടെ തുലാവര്‍ഷം .
ഞാനാകെ നനയുകയാണ്‌ .
വിരികള്‍ താഴ്ത്തിക്കോട്ടേ ?

Friday, January 22, 2010

മഞ്ഞ ലോഹം സംസാരിക്കുമ്പോള്‍

ഒരു പ്രദര്‍ശന വസ്തുവിന്റെ
അസ്ഥിത്വം പേറുന്ന
യാഥാര്‍ത്യങ്ങള്‍ എന്നെ
കളങ്കപ്പെടുത്തിയിരിക്കുകയാണ് .
കാലങ്ങളായി തുടര്‍ന്ന്കൊണ്ടേയിരിക്കുന്നത് .
കണ്ണീരുപ്പു വീണു കറുത്ത
എന്റെ ഉടല്‍.
കണ്ണുള്ളവര്‍ കാണാത്തത്.
നിറം മങ്ങിയ
അല്ലെങ്കില്‍
കടുത്ത യാതനകള്‍ എനിക്ക്
ഇന്നും നിത്യ കാഴ്ചകളാണ് .
താലോലിക്കപ്പെടുമ്പോഴും,
ഭ്രാന്തമായ് എന്നേ വാരിപ്പുണരുമ്പോഴും
പൊട്ടിച്ചിരികള്‍ക്കിടയിലെ
പടര്‍ന്നുകയറുന്ന ദീനത
എനിക്ക് മാത്രമറിയാം.
രാഷ്ട്രങ്ങള്‍ നിധികുംഭമായ്
എന്നെ നിലനില്‍പ്പിന്റെ അടയാളമാക്കുന്നു .
കുടുംബങ്ങള്‍ പറിച്ചു ചീന്തിയ
സ്നേഹ രഹിത വിപ്ലവത്തിലും
എന്നെ മുന്നില്‍ നിര്‍ത്തുന്നു.
പടിയിറങ്ങുന്ന പെണ്‍കുട്ടികളുടെ മാനം
എന്നില്‍ തട്ടി പിടഞ്ഞു തീരുന്നു.
ഞാന്‍ തീര്‍ത്തുമൊരനാവശ്യ വസ്തുവാണെന്ന്
എന്നാണീ വിഡ്ഢികള്‍ മനസ്സിലാക്കുന്നത് ?
എന്നിലേല്‍ക്കുന്ന തീരാ കളങ്കങ്ങള്‍ ,
ശാപ വചനങ്ങള്‍ , എല്ലാം...
കണ്ണിയടര്‍ന്ന മനുഷ്യ ബന്ധം പോലെ
ചിതറി പടരുകയാണ്.
വീര്‍പ്പുമുട്ടലിന്റെ
അത്യുംഗശ്രുംഗങ്ങളില്‍ ഞാന്‍ .
പിടഞ്ഞുണരാത്ത മനുഷ്യ മനസ്സാക്ഷി കൂടുകളില്‍ നിന്ന്
ഇനി ഒരിക്കലും നീതി ലഭിക്കുകയില്ല .
മലിനയായിരിക്കുന്നു ഞാന്‍ .
ഭൂമിയുടെ ഉള്‍ച്ചൂട് ഇപ്പോഴും എനിക്കറിയാം.
രൂപമില്ലാത്ത ആ പ്രാകൃതനാളുകള്‍
മതിയെനിക്ക് .
എനിക്ക് തിരിച്ചുപോവണം.
മണ്ണിന്റെ ഊഷ്മളതയിലേക്ക് .
എന്റെ ലോകത്തേക്ക് .

Friday, January 15, 2010

കാമം ക്രോധം മോഹം


-1-
വെടികൊണ്ട ചെന്നായ പോലു-
ഴറിപാഞ്ഞു നടക്കുന്നു മനം .
ചുവന്ന നാക്കിന്‍ തുമ്പില്‍
രക്തത്തുള്ളികള്‍ , വളഞ്ഞ ദ്രുംഷ്ടങ്ങള്‍ .

മലര്‍ന്നു തൂങ്ങും തുറിച്ച കണ്ണില്‍
കലര്‍ന്നു ജഗത്തിന്‍ സര്‍വ്വ പാപങ്ങളും .
തളര്‍ന്നു വീഴും നേരമായല്ലോ
വിളര്‍ത്തു മയങ്ങും വിറച്ചോരുടലും .
-2-
പിന്നാമ്പുറത്തു മയങ്ങും മനസ്സും
മുന്നിലായ് തിളങ്ങും വജ്രായുധങ്ങളും ,
കോപ്പുകൂട്ടി പടക്കിറങ്ങുന്നു
രാത്രിഞ്ചരന്മാരിരുള്‍ഗുഹാജീവികള്‍ .

പടവെട്ടുന്നു സ്വയം നെഞ്ചിലാഴ്ത്തുന്നു ഖഡ്ഗം
വിരല്‍ താഴ്ത്തുന്നു കടുംനിറമുറിപ്പാടുകളില്‍ .
അത്യുഗ്രമാം വിറയലില്‍
ക്രോധാഗ്നി ജ്വാലയില്‍
എരിഞ്ഞമരുന്നു സ്വയം
പിടഞ്ഞു തീരുന്നു സ്വരവും.
-3-
വിളറും മൃഗതൃഷ്ണപോല്‍ പുളയും ,
വിരല്‍തുമ്പിനാലുഴറി പരതും,
നെഞ്ചകത്തില്‍ പിടഞ്ഞുണരും കിളി
മയങ്ങും ക്ഷണനേരങ്ങളില്‍ .

മലരും തേനൂറും സുഗന്ധപുഷ്പങ്ങള്‍
ചാന്ദ്ര രാവില്‍ തേടും പ്രണയ സന്ദേശങ്ങള്‍ .
കൊഴിയും വരണ്ട വിഷാദ പുഷ്പങ്ങ-
ളറിയുമിരുളിന്‍ തീരാകളങ്കങ്ങള്‍

Thursday, January 14, 2010

ഒളിവിലെ ലൈംഗികത


ഒളിവിലെ ലൈംഗികതയെപ്പറ്റി
കാമാത്തിപ്പുരയില്‍ നിന്നാരോ ...
ഉണ്ടിരിക്കുമ്പോള്‍ ഉള്‍വിളിയായോ
ചടഞ്ഞിരിക്കുമ്പോള്‍ പിടഞ്ഞുണര്‍ന്നോ
ഉയിര്‍ കൊണ്ടതാവാം .
അക്ഷരങ്ങള്‍ കലപില കൂട്ടി
അഗ്നിവളയങ്ങളായി.
അക്ഷരങ്ങളുടെ പിറകിലൊളിച്ചത്
സല്‍ക്കര്‍മങ്ങള്‍ അറിയാത്തവന്‍ .
വര്‍ഷാവര്‍ഷം വാക്കുകളുടെ ശേഖരം
തെമ്മാടിക്കുഴിയില്‍ നിക്ഷേപിക്കുന്നവന്‍ .
പുറകിലെ ശൂന്യതയും ,
മുന്നിലെ വന്യതയും
കണ്ടു ഭയന്നവന്‍ .
ആള്‍കൂട്ടത്തെ വിലയ്ക്ക് വാങ്ങാനാവില്ലല്ലോ !!
കാറ്റ് പറത്തിവിട്ട വാക്കുകളുടെ
വിഷധൂളികള്‍ ജോലി ലഘൂകരിക്കും .
പുരസ്കാരങ്ങള്‍ ഇനിയും വേണം.
ആശംസകള്‍ നിറയെ വേണം .
വരും കാലങ്ങളില്‍ എന്റെ മാവ് ആദ്യം പൂക്കണം .
ഞാനുമൊരു തേന്മാവാവണം .
അതിനിന്നേ തുടങ്ങണം.
ഇതിനൊക്കെ ഞാനെന്റെ
കര്‍മ്മങ്ങളിലെ സത്യസന്ധത
വിളിച്ചു പറഞ്ഞേ പറ്റൂ..
ഒളിവിലെ കര്‍മ്മഫലം ..

Sunday, December 27, 2009

കരച്ചില്‍ നഷ്ടപ്പെട്ടതെപ്പോള്‍ ..


താളത്തോടെ കരഞ്ഞിരുന്നോ
ഞാന്‍ പണ്ട് ,!!
ഓര്‍മ്മകള്‍ രൂപം പ്രാപിക്കും മുന്‍പ് .
പല്ല് മുളക്കും മുന്‍പാവാം.
അത് കഴിഞ്ഞെപ്പോഴാണ് ഞാന്‍
കരച്ചിലിന്നൊരു താളം കണ്ടെത്തിയത്.
അത് ആരെ കൈവിട്ട് പോയപ്പോഴായിരുന്നു .
ഒരു ദ്രുതതാളം മനസ്സിലുണ്ട് .
പിന്നണിയിലെ ഉപകരണങ്ങളോടോപ്പം
അഭിനയിച്ച് കരഞ്ഞത് .
ആള്‍കൂട്ടത്തില്‍ നിന്ന്
ആര്‍ക്കോ വേണ്ടി
മൂക്ക് പിഴിഞ്ഞ് കരഞ്ഞത് .
നീ എന്തിനാണ് കരയുന്നത് ?
ആരാണെന്നോട് ഒരിക്കല്‍ ചോദിച്ചത് ?
ആരും കാണാത്തോരീയിരുണ്ട
ഇടനാഴിയില്‍
ഞാന്‍ മുഖം പൊത്തി തേങ്ങി ....
ആരും കണ്ടില്ല .
എന്‍റെ കരച്ചില്‍ .
ആര്‍ത്തലക്കുന്ന നിലവിളികള്‍ക്കിടയില്‍
ഞാനിപ്പോള്‍ തേങ്ങാന്‍ പോലുമാവാതെ ...........
........

Monday, December 21, 2009

വാര്‍ത്തയാവാഞ്ഞത്


ഉറക്കച്ചടവില്‍
പുതുവാര്‍ത്തകള്‍ തേടുന്നവന്റെ
നെഞ്ചിലേക്ക്
വാര്‍ത്തകളില്ലാത്ത അല്ലെങ്കില്‍ ഉണ്ടാക്കുന്ന
ഒരു പത്രം.
വാര്‍ത്തകള്‍ കിടിലങ്ങളാവാന്‍
പാര്‍ശ്വവല്‍ക്കരിക്കണം .
സത്യത്തിനും വേണം
പൊള്ളയായ ഒരു വശം.
കണ്ണടക്കുന്ന നിമിഷം
സത്യം മറുകര കടന്നിരിക്കണം.
മണ്മറഞ്ഞ ദേശീയ മഹാരഥന്മാര്‍
സാക്ഷികളല്ലേ.
ഇപ്പോള്‍ കാറ്റ് മാറി വീശിയതല്ലേ.
പത്രധര്‍മം അല്ലാതെ മറ്റെന്താണ്
ഉലയുക.
അതും വയനാടന്‍ കാറ്റില്‍.

Friday, December 4, 2009

ആറാമിന്ദ്രിയം - കവിത സമാഹാരം

ഈ മാസം പന്ത്രണ്ടാം തിയ്യതി അതായത് ഡിസംബര്‍ 12 നു എന്റെ കവിതകള്‍ പ്രസിദ്ധീകരിക്കുകയാണ് . ഈ സന്തോഷ വിവരം എല്ലാ ബ്ലോഗര്‍മ്മാരെയും അറിയിച്ചുകൊള്ളുന്നു. "ആറാമിന്ദ്രിയം " എന്നാണു കവിത സമാഹാരത്തിന്റെ പേര്‍. മധുരം മലയാളം പബ്ലിഷിംഗ് ഹൌസ് ആണ് പുസ്തകം പുറത്തിറക്കുന്നത്. കോഴിക്കോട് അരയടത്തുപാലം ഗ്രൗണ്ടില്‍ ഭാഷ ഇന്‍സ്റ്റിട്യൂട് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പുസ്തകോല്‍സവത്തില്‍ വെച്ചാണ് പ്രകാശനം ചെയ്യുന്നത്. സമയം നാല് മണി .
പ്രാകാശകന്‍ : ശ്രീ. എന്‍.മാധവന്‍ കുട്ടി.സ്വീകര്‍ത്താവ് : ശ്രീ.പി.കെ. ഗോപി.പുസ്തകങ്ങള്‍ പരിചയപ്പെടുത്തുന്നത് - പ്രോഫസ്സര്‍. സി.പി.അബുബക്കര്‍.