സഹയാത്രികര്‍

Saturday, August 14, 2010

ഇസ്ലാം-കുറിപ്പുകള്‍

ചരിത്രത്തിന്റെ
ഇടനാഴികകളില്‍
വലിച്ചിഴക്കപ്പെടുന്നു നീ.
**** **** ****

ഒരു വന പുഷ്പത്തിന്റെ
ഗന്ധം വഹിച്ച മന്ദമാരുതന്‍
നീ .
നിന്റെ നിര്‍മ്മല തലങ്ങള്‍
അനുഭവിച്ചറിയേണ്ടത് .
**** **** ****

കൈകൊള്ളേണ്ടതും
കൈയൊഴിയെണ്ടതും
പിറന്ന മണ്ണിനോട് ചേര്‍ന്ന് .
*** **** ****

അയല്‍ക്കാരന്റെ
ദു:സ്വപ്നങ്ങളില്‍
നീ വിട്ടയക്കപ്പെട്ട
ദൂതനാവാതിരിക്കുക.
*** *** ***

ചെന്നായ്ക്കളുടെ കണ്ണിന്
വിരുന്നായ്‌ നിലകൊണ്ടും
ഒരു ജന്മം
നീ പിഴുതെറിയുകയാണ്.
ഇപ്പോള്‍
നിന്നിലേക്ക്‌
സംക്രമിക്കുന്ന
നികൃഷ്ട സിദ്ധാന്തങ്ങള്‍
കാരണം
ഒരു സുവര്‍ണ്ണ ഗോളം
ചിതറി തെറിച്ച്
തന്മാത്രകള്‍
സ്വയം ചുറ്റുകയാണ്.
ചുറ്റികൊണ്ടിരിക്കുകയാണ്.

പൊടിഞ്ഞു തീരുന്നതും
അലിഞ്ഞു ചേരുന്നതും
പിന്നെയൊന്നായ്
കുതിക്കുന്നതും
നമ്മളൊന്നായൊറ്റക്കുടക്കീഴിലാവാം .

Sunday, August 8, 2010

ബ്രിട്ടന്‍

അധിനിവേശത്തിന്റെ
പേകൂത്തുകളിലാണ്
നിന്റെ വംശം
വ്യാപരിച്ചിരുന്നത്...
( നിന്റെ ഒരു കച്ചവട
മ:നസ്ഥിതിയേ..!!!)

അധമ വികാരങ്ങളില്‍
നീ പീഠമുറപ്പിച്ചു.
കാട്ടു സീമകളില്‍
ഉറച്ച താവളവും...

ഗ്രാമാന്തരീക്ഷങ്ങളില്‍
നീ മനുഷ്യ ഗോറില്ലകളെ
പാറാവുകാരാക്കി.

സ്വപ്നങ്ങളില്ലാത്ത
നിന്റെ തരിശുഭൂവില്‍
നീ തണല്‍ വൃക്ഷം വരെ
നട്ടു പിടിപ്പിക്കാന്‍ ശ്രമിച്ചു .
വൃഥാ ...

സ്വപ്നങ്ങളില്ലാതാവുന്നത്
പലപ്പോഴും
ചിന്തകള്‍ മൃഗീയമാവുമ്പോഴോ?

എന്റെയിന്ത്യ സ്വീകരിച്ചതോ
നീ പടര്‍ത്തിയ
ജാതീയതയിലെ വേരൂന്നല്‍ ...

കാലങ്ങള്‍
കഴിഞ്ഞിട്ടും
ഒരു വേര് പോലും
അറ്റിട്ടില്ലന്നോ?

നീയാര് ?
നിന്നെ ഞാന്‍ നമിച്ചോട്ടെ !!!!

Tuesday, August 3, 2010

സഞ്ചാരം

എന്റെ ചടഞ്ഞിരുത്തം

കണ്ടിട്ടാണ്

എസ്.കെ .പൊറ്റെക്കാട്‌

എന്നോട് ചോദിച്ചത്.

കാപ്പിരികളുടെ നാട്ടിലേക്ക്

പറഞ്ഞു വിടണമോ ?

ഞാന്‍ പറഞ്ഞു:

എന്നെ പാതിരാസൂര്യന്റെ നാട്ടിലേക്ക് ....

നിന്നെ ക്ലിയോപാട്രയുടെ

നാട്ടിലേക്ക് നാട് കടത്തിയിരിക്കുന്നു ....

ഉടനടി ഉത്തരവും വന്നു..

ഞാനപ്പോള്‍ മലയായിലെ

അലസന്മാരുടെ കൂടെയായിരുന്നു.

Tuesday, July 27, 2010

സിംഹം

വേട്ടയുടെ കുതിപ്പില്‍
അടിയറവ് പറയുന്ന ഇര.

തീറ്റ തുടങ്ങുമ്പോഴറിയാം
അത് വാലറ്റം മുതലേ തുടങ്ങൂ...

കടുത്ത കാമാസക്തി മൂലമാണോ?
വിശപ്പിന്റെ മാത്രം വിളിയോ?

പക്ഷെ വാരിയെല്ലിന്റെ
ഭാഗം വരുമ്പോള്‍
തരളിതനായിപ്പോകും .

ഹൃദയം മിടിക്കുന്നത്‌ അതിനടുത്താണല്ലോ!

ഒരു സീല്‍ക്കാരത്തോടെ സിംഹം
കാട്ടിലേക്ക് മറയുന്നതീസമയത്താണ് ..

Sunday, July 25, 2010

ചിതറി തെറിക്കുകയാണ് ഞാന്‍

എഴുതാനറയ്കുന്നതും
പറയാനുഴറുന്നതും
ഒരേ വാചകങ്ങള്‍.

കൂട്ടി കെട്ടിയ പായ്‌ വഞ്ചികള്‍
സഞ്ചാരങ്ങളുടെ
തുഴച്ചില്‍ ദൂരങ്ങളുടെ
അളവുകോലുകളില്‍
വിസ്മയപ്പെട്ടിരുന്നു.

കെട്ടുറപ്പിന്റെ ആഴങ്ങളില്‍
കഴുക്കോലുകള്‍ ഊന്നാനാവാതെ
ഓളപ്പരപ്പില്‍ ഒഴുകി നടന്നിരുന്നു.

ഒരു സ്വര്‍ഗ്ഗത്തില്‍ ഒരു ദേവന്‍.
ഒരു സൂര്യനില്‍ ഒരു പുണ്യോദയം .
ഒരു പകലില്‍ ഒരേയൊരു നിഴല്‍.
ഓരോ രാത്രിയിലും
ഒരേ മിഴിയനക്കങ്ങളും...

പുഷ്പഹാരങ്ങളില്‍
പുഴുക്കുത്തേല്ക്കാത്ത സൂക്ഷ്മത .
അനിവാര്യതയില്‍ പോലും
മിഴിയടഞ്ഞ മൌനം .

സമ്പാദ്യങ്ങളുടെ നീക്കിയിരിപ്പില്‍
കാത്തുസൂക്ഷിപ്പിന്റെ
പതിവ് തെറ്റാത്ത ശ്രദ്ധ .

ജനന മരണ വേളകളില്‍
കര്‍ത്തവ്യപ്പെരുമയില്‍
കൂട്ടുത്തരവാദിത്വം
വെണ്‍കൊറ്റകുട ചൂടി നിന്നിരുന്നു.

തീരങ്ങളിലുയര്‍ന്ന
ജനിതക സംസ്കാരത്തിന്റെ
സുവര്‍ണ്ണ ലിപികള്‍.
മാറ്റുരക്കുമ്പോള്‍
കണ്ണിമയടയുന്ന
വെണ്‍ നിറവ്.

എന്നിട്ടും..
അസ്തമനത്തിന്റെ
നേരറിവില്‍ ,
വിങ്ങിയടരുന്ന
അസ്വാസ്ത്യങ്ങളില്‍ ,
ചാവേറുകളായി
ജീവിതം പെരുപ്പിക്കുന്ന ,
ജീവ സന്താനങ്ങളുടെ
നിലയില്ലാ തുഴച്ചിലില്‍
വേറിട്ട്‌ വേറിട്ട്‌ പോകുന്ന
തന്മാത്ര സ്പോടനങ്ങളില്‍
മിടിക്കുന്ന ഒരു ഹൃദയമെങ്കിലും ...


ഞാനും ഇന്ന് കോടാനുകോടി
കഷ്ണങ്ങളായി ചിതറി തെറിക്കാന്‍
വെമ്പുകയാണ്....

Thursday, July 22, 2010

നിഴലുകള്‍

മരണം
------
അപരിചിതന്റെ
കാല്‍പ്പെരുമാറ്റത്തില്‍
മരണവീടിനുമേല്‍ പതിഞ്ഞ
അലസമായ താളം.

തേങ്ങലുകള്‍ക്കു മേല്‍
ഇരുളിലൂടെ
ഏങ്ങി വന്ന നിഴല്‍ .

സഞ്ചാരങ്ങളുടെ
കുതിപ്പുകള്‍ അടങ്ങിയ
നനഞ്ഞ മണ്ണിലേക്ക് തന്നെ.
വീണ്ടും..

കണ്ണീരിലൂടെ
എന്റെ ചിതയെരിയുകയാണ്.
നിലാവും മുറിഞ്ഞ നിഴലുകളും ..
കാഴ്ചകള്‍ അന്യമാവുകയാണിനി..

കര്‍ക്കിടകം
---------
പതുങ്ങി വന്ന
കര്‍ക്കിടക രാത്രിമഴയില്‍
ഈറനണിഞ്ഞ
കനവുകളോടോപ്പം
പടിഞ്ഞാറ്റയുടെ
വാതില്‍ തുറന്നു വന്ന്
എന്നെ പുല്‍കിയ
നിഴല്‍ ആരുടേതാണ് ?
ഒരു വിരല്‍തുമ്പ്‌
എന്റെ ശിരസ്സിലൂടെ ..
കരിമ്പന്‍ തോര്‍ത്തിന്റെ
എണ്ണ ഇഴുകിയ മണം.

തെക്കേ പറമ്പില്‍ ,
വാഴത്തോപ്പില്‍
നനഞ്ഞൊട്ടിയ ഒരു രൂപം.
കൊള്ളിയാന്‍ മിന്നി.
നീല ജാക്കറ്റ് , ചുവന്ന കരയുള്ള വേഷ്ടി ..

Sunday, July 4, 2010

അവള്‍ അനാമിക -- രണ്ട്


യാത്രകള്‍ക്കിടയില്‍
കണ്ട ഓരോ മുഖങ്ങളിലും
നിറഞ്ഞ് നിന്ന മൌനം
എന്നിലേക്ക്‌ വാക്കുകള്‍
ചൊരിഞ്ഞിട്ടത് കുമിഞ്ഞുകൂടുകയായിരുന്നു .

ഇടറിയ പാദങ്ങളാലും
തളര്‍ന്ന നോട്ടങ്ങളാലും
ഉള്‍ത്തരിപ്പാര്‍ന്ന ഉടലുകളോടെയും
യാന്ത്രികമായ ജീവിതത്തിന്റെ
അടിവാരങ്ങളില്‍
ഉപേക്ഷിച്ചു പോകുന്ന
കൈവെള്ളയില്‍ സൂക്ഷിച്ചതെന്തൊക്കെയോ...

ഒരിക്കല്‍ യാത്ര പറഞ്ഞപ്പോഴും
വീടകങ്ങള്‍ കൈനീട്ടി കരയുകയായിരുന്നു.
നീയായിനി തിരിച്ചുവരുമോ?
ഒരു പടര്‍വള്ളിയായി
നീ അള്ളിപ്പിടിക്കുമ്പോഴും
നിന്നെ കുടഞ്ഞെറിയുന്നതാരാണ്?

ഇരുളില്‍ തനിച്ചായോ നീ ?
പകര്‍ന്നുകിട്ടിയതെല്ലാം
മറവിയിലേക്ക് കമഴ്ത്തുന്നതോടെ
നിന്നകം ശൂന്യമാവുന്നതെന്തേ !

നിന്നിലെ ദിവ്യമായ സത്യത്തെ
പുലര്‍വെളിച്ചം ചേര്‍ത്ത് നേദിച്ച്
അര്‍പ്പിക്കുമ്പോള്‍
ഏറ്റുവാങ്ങാന്‍
പരിശുദ്ധമായ കൈകള്‍
ഇല്ലാതെ പോകുന്നല്ലോ!!

Tuesday, June 29, 2010

പൂര്‍ണ്ണ സുഷുപ്തി



ഉറക്കത്തിന്റെ
പിരിയന്‍ ഗോവണികള്‍
കയറി പൂര്‍ണ്ണ സുഷുപ്തിയിലേക്ക് .

പതിവ് മന:സഞ്ചാരങ്ങളില്‍
ഉത്തരങ്ങളെനിക്ക് ചുറ്റും
മൂളിപ്പറക്കുന്നു.

മനസ്സുണങ്ങുകയാണ്.

ഒരു താരകത്തിന്റെ
ദൂരകാഴ്ചയില്‍
കണ്ണുകള്‍ പാതിയടയുന്നു.

നിശബ്ദതയില്‍
ഈയ്യലുകളുടെ
മര്‍മ്മരം തിരിച്ചറിയാം.

ഒരു രാത്രിഗാനത്തിന്റെ
അവസാന വരിയില്‍
അപൂര്‍ണ്ണത കലര്‍ത്തി ,
നിറങ്ങള്‍ പടരാത്ത
ചിന്തകളോടൊപ്പം
പൂര്‍ണ്ണ സുഷുപ്തിയിലേക്ക്.....

Thursday, June 17, 2010

മഹദ് വ്യക്തി പറയുന്നത്


എന്റെ ചേരിതിരിവ് ,
സ്വത്വ ബോധം,
എല്ലാം ഞാന്‍ തെളിയിച്ചു കൊണ്ടേയിരിക്കും.

കാളയിറച്ചിയില്‍
കാളന്‍ ചേര്‍ത്ത് കഴിക്കും.

ഇര വിഴുങ്ങിയവനെ,
സാധുവായ മനുഷ്യനില്‍
മ്രുദു ഹിന്ദുത്വം
ഞാന്‍ പൊന്നാട പോലെ ചാര്‍ത്തും.

ഇരട്ട വള്ളത്തിലായാലും
എന്റെ ഒരു കാല്‍ ശക്തിയായ്
ഊന്നികൊണ്ട് ഞാന്‍ നില്‍ക്കും.

സംവാദങ്ങളെ
വിവാദങ്ങളാക്കാനും തെയ്യാര്‍ .

ഞാന്‍ ഒരു ഇരയാണല്ലൊ..
ഇര മാത്രം.

Wednesday, June 9, 2010

പ്രണയത്തിനു നടുവിലെ വിശുദ്ധയുദ്ധം


ഉള്‍ചേര്‍ന്നിരുന്നത്
മനസ്സുകളായിരുന്നു.
പറഞ്ഞവസാനിപ്പിച്ചിരുന്നത്
തീരുമാനങ്ങളായിരുന്നു.

എന്റെയും അവളുടേയും
പ്രണയത്തിനു മേല്‍
ശൂലമുനയാല്‍ കോറി വരച്ചതാരാണ്.
അവിശ്വാസത്തിന്റെ ഇണചേരലില്‍
പിറവി കൊണ്ടത്
കൊടുങ്കാറ്റായിരുന്നു.
തീവ്ര പ്രണയത്തിന്റെ
നീല വിതാനങ്ങളില്‍
കടന്നുകയറ്റത്തിന്റെ
കറുത്ത മുദ്ര.

ഒരച്ചുതണ്ടില്‍ കറങ്ങിയവയെ
അസ്വസ്തതയുടെ കടലാഴങ്ങളിലേക്ക്.

പ്രണയത്തിനു മാത്രം
പുറമ്പോക്ക് ഭൂമിയില്ല .
എന്നിട്ടും
അതിര്‍ത്തി തിരിക്കാത്ത
സ്വര്‍ഗ്ഗ കാമനകളില്‍
ഞങ്ങള്‍ ഇല്ലാത്ത പുറമ്പോക്കിലേക്ക് .

കാവി കലരുന്ന പ്രണയ വര്‍ണ്ണങ്ങളില്‍
ചേരി തിരിയുന്ന കളങ്കം .

ചവിട്ടി മെതിക്കുന്ന
സ്വകാര്യതയിലേക്ക്
വീണ്ടും പിണഞ്ഞു കയറുകയാണ്
എന്റെ പ്രണയം..
ഞങ്ങളൊന്നാവുകയാണ്.
രണ്ടാത്മാക്കളുടെ
ശരീര ബന്ധനത്തില്‍
ഞങ്ങള്‍ കിതപ്പാറ്റുകയാണ്.
കാഴ്ച മറയ്കുന്ന
അസുന്ദര ലോകത്തില്‍
പ്രണയത്തിന്റെ
അലംഘിത നിര്‍വ്വചനം
അരക്കിട്ടുറപ്പിക്കുകയാണ്.

Friday, June 4, 2010

വഴി തെളിഞ്ഞപ്പോള്‍


സ്നേഹോഷ്മള ചിന്തകള്‍ക്കും
കരുത്തിന്റെ ഗാഥകള്‍ക്കുമിടയില്‍
എന്നിലാദ്യം

വേദനാത്മകമായി
വരള്‍ച്ച സൃഷ്ടിച്ചതാരാണ് .
ഓര്‍മ്മകളിലെ
തെക്കേ മച്ചില്‍ നിന്ന്
എണ്ണ വീണ് കറുപ്പിഴുകിയ
നിലത്തിന്റെ മണം ഉയരുന്നു.
പ്രഹേളികകളിലൂടെ,
കണ്ടുപിടുത്തങ്ങളിലൂടെ
ഒടുവില്‍ ശൂന്യത മാത്രം.
മടക്കത്തില്‍ കാണാത്ത രൂപങ്ങള്‍ ..
അതോ ആദ്യം കാണാതെ ഭാവിച്ചതോ?
അനുഭവങ്ങള്‍, പുസ്തകങ്ങള്‍ ...
ഒടുവില്‍
വളഞ്ഞ ആയുധത്തിന്റെ ശാസ്ത്രസത്യം
മിഥ്യകള്‍ക്കപ്പുറം
അലറുന്ന അഗ്നിവളയമായിരിക്കുന്നത് കണ്ടു.
അപ്പോള്‍ ഉയര്‍ന്നു കേള്‍ക്കുന്നു,
മുന്നേറ്റത്തിന്റെ സ്വരങ്ങള്‍,
ആത്മവിശ്വാസത്തിന്റെ
ചിലമ്പൊലികള്‍ ഉണര്‍ത്തിയവര്‍ .
ഞാന്‍ നിങ്ങളില്‍ അലിയുന്നു.

Wednesday, June 2, 2010

മധുരം മലയാളം മാഗസിന്‍

മധുരം മലയാളം മാഗസിന്‍ രണ്ടാം ലക്കം (ജൂണ്‍) തുറന്നിരിക്കയാണ്.

പ്രാവശ്യത്തെ സൃഷ്ടികള്‍ വായിക്കുക. അവയില്‍ ചിലത്.

പ്രാവശ്യത്തെ കേരള സാഹിത്യ അകാദമി അവാര്‍ഡ് നേടിയ ശ്രീ ബെന്യാമിനുമായ് ശ്രീ ഷംസ് ബാലുശ്ശേരി നടത്തിയ ഇന്റര്‍വ്യൂ.

മൌമൂദീസത്തിന്റെ കിനാലൂര്‍ പാത- ശ്രീ കെ. ടി കുഞ്ഞിക്കണ്ണന്‍ .

മുഖംമൂടി അണിഞ്ഞ വര്‍ത്തമാന കാല വര്‍ഗീയ കോമരങ്ങളെ പറ്റി ശ്രീ എം കെ ഖരീംപത്രാധിപകുറിപ്പില്‍.

ഉടല്‍ വെടിഞ്ഞ പ്രണയ ഗുല്‍മോഹറിനെ ഓര്‍മ്മിച്ചു കൊണ്ട് ശ്രീമതി സലില, ഖരീം, ഗിരിഷ് വര്‍മതുടങ്ങിയവര്‍.

വായനമുറിയില്‍ ഒതുങ്ങി പോകുന്ന ചിന്തകള്‍ കോര്‍ത്തിണക്കി വായന എന്ന പംക്തിയിലൂടെരണ്ടിടങ്ങഴി' എന്ന നോവല്‍ ഉയര്‍ത്തികാട്ടികൊണ്ട് ഗിരിഷ് വര്‍മ്മ .

ആരാഷ്ട്രീയക്കാരന്റെ യഥാര്‍ത്ഥ മുഖം വെളിച്ചത്തു കൊണ്ട് വരുന്ന ഷംസ് ബാലുശ്ശേരി യുടെഅരാഷ്ടീയക്കാരുടെ ഫാഷന്‍ പരേഡ്.'

പ്രവാസികളുടെ പ്രശ്നങ്ങളുമായ് ശ്രീ എന്‍ ഡി പ്രജീഷ് .

' ' സത്യചന്ദ്രന്‍ പൊയില്‍ക്കാവിന്റെ കവിതകളിലൂടെ ശ്രീ സീ പി അബൂബക്കര്‍.

കവിതയിലെ
ഇന്റര്‍നെറ്റ്‌ തിളക്കം എന്ന് വിശേഷിപ്പിക്കാവുന്ന ശ്രീ ഹന്‍ല്ലലത്തിന്റെ അമ്മ ദിനം എന്നകവിത .

ഷംസ്
ബാലുശേരിയുടെ കിനാലൂര്‍ - മനുഷ്യക്കൊട്ട എന്ന കവിത .

സീ പി അബൂബക്കറിന്റെ ക്ഷൌരം എന്ന കവിത.

ഷിറാസ് ഖാദറിന്റെ ആള്‍ദൈവങ്ങള്‍ .....

കഥകളില്‍
തെളിച്ചമായി അനില്‍ സോപനത്തിന്റെ കഥ.

തുടങ്ങിയവയോടൊപ്പം സ്ഥിരം പംക്തികളും, വായിക്കുക
www.madhurammalayalammagazine.com

Friday, May 28, 2010

വീണ്ടും ജനിക്കാന്‍ മോഹം


എന്റെതാം അഹങ്കാരത്തിന്‍
നൂലിഴകളില്‍ കുടുങ്ങിയ ഒരു ഉറുമ്പ് ആണ് ഞാന്‍ ...
പിടഞ്ഞു വീഴുമ്പോഴും കുരുക്കുകള്‍ മുറുകുന്നു ........

ഒരു സാമ്രാജ്യത്തിന്‍ തകരലില്‍
എന്റെതാം ചെയ്തികള്‍?

പിടയുന്ന രൂപങ്ങള്‍ ....
ശ്വാസ നാളങ്ങളില്‍ നിശ്വാസത്തിന്‍
കുറുകല്‍ ,
ഒരു വിരല്‍ തുമ്പിന്‍
നൂലിഴ സ്പര്‍ശം ബാക്കിയാവുന്നു ...

അറിയുന്നീലോന്നും .
കുളിരോലും കൊച്ചു വളകള്‍ തന്‍ കിലുക്കം ,
നടുവിരലില്‍ പതിഞ്ഞ അണിയാത്ത
കുങ്കുമം,
ദൂരെയാം ഗ്രാമത്തില്‍ ,
ഓര്‍ത്തോര്‍ത്ത് ചിണുങ്ങും മഴയില്‍,
കൂരയില്‍ , ഒരന്തിതിരി വെട്ടത്തില്‍
നിഴല്‍രൂപമായ് നാട്ടുവഴിയില്‍
പടര്‍ന്നലിഞ്ഞു ഞാന്‍ ,
ഒരു വയര്‍ തേങ്ങി,
പിറവിയില്‍ ഒതുങ്ങുന്ന ഒരു വിലാപം ....

നാട്ടുവഴികള്‍ കത്തിയമര്‍ന്നു.
പിടിക്കപെടാത്ത തെറ്റുകള്‍ ബാക്കിയാവുന്നു .
ഇന്നും...
ശിക്ഷകളുടെ കാലവര്‍ഷ കാറ്റില്‍
പൊന്നിന്‍ തിളക്കം അറിയുന്നു ഞാന്‍ .

വീണ്ടും ഒരു പകല്‍ ..
തെളിഞ്ഞു ഉണരും വിചിന്തനങ്ങള്‍ .
പക്ഷെ.
തിരിച്ചു പിടിക്കാന്‍
ബാക്കിയെന്ത്‌ ?
കാണാപൊന്ന് തേടി പോയ
ഗുഹാ തീരങ്ങള്‍ ....!!!
മഞ്ഞിലലിഞ്ഞ കനല്‍ വഴികള്‍ ..!!
കാനനങ്ങളിലെ ഇരുള്‍ ,
വഴിയോരങ്ങളിലെ
വിറങ്ങലിച്ച ജീവിതങ്ങള്‍ ,
ഒരു കാറ്റു വീശുന്നു .
ഈ തുലാവര്‍ഷ കാറ്റില്‍
ഞാനലിയുന്നു. അലിഞ്ഞലിഞ്ഞ് ..
വീണ്ടും .. ജനിക്കാന്‍ .

Wednesday, May 26, 2010

അവസാനം സൌഹൃദവേദിയില്‍ സംഭവിക്കുന്നത്‌


ലക്‌ഷ്യം
-------
പുറംവേലി പൊളിച്ചകത്ത്
കടന്നവനും ,
ഹൃദയഭിത്തി തകര്‍ത്തകത്ത്
കടന്നവള്‍ക്കും
ലക്‌ഷ്യം ഒന്നായിരുന്നു.
ഉന്മൂലനം.

സംഘബലം
----------

കടുത്ത നിയമങ്ങളും
അയഞ്ഞ സമീപനവും
ചേരുമ്പോള്‍
ഒരുവശത്തേക്ക്‌ വീര്‍ക്കുന്ന
ബലൂണ്‍ പോലെയാവും
സംഘബലം .
ഒരു സൂചിമുനയ്ക്ക്.......

തൂവലുകള്‍ കൊഴിയുമ്പോള്‍
----------------------
ഓരോ തൂവലുകള്‍ കൊഴിയുമ്പോഴും
പുതിയവ പൊട്ടിമുളക്കുന്നു .
പഴയവയുടെ സൌകുമാര്യം
ആരും വാഴ്ത്തിപാടാറില്ല.
അവരിരുന്നയിടം കിളയ്കുകയാണ്....

Sunday, May 23, 2010

എഴുത്തിലെ സഞ്ചാരം


എഴുത്തിന്റെ സഞ്ചാര പഥങ്ങളില്‍
ദിക്കുകള്‍ കാണാതെയലയുന്ന
രാത്രിഞ്ചരന്മാര്‍ .
മഷി പരന്ന വികലമായ മനസ്സുകള്‍.
മതേതരത്വത്തിന്റെ
പ്ലേകാര്‍ഡുകളില്‍
മുഖമൊളിപ്പിച്ച്,
അയല്‍ക്കാരന്റെ
രഹസ്യങ്ങളില്‍
ചിലന്തിയെപ്പോലെയവന്‍
ഇഴയുന്നു.
സഞ്ചാരപഥങ്ങള്‍ മങ്ങുന്നു.
കാഴ്ചകള്‍ എരിപൊരികൊള്ളുമ്പോള്‍
മുഖം തിരിച്ച് മടങ്ങി
ജാലകങ്ങള്‍ കൊട്ടിയടച്ചുറങ്ങുന്നു .
ഒരു ചോദ്യത്തിന്
മറുചോദ്യം ഉത്തരം .
മഷിയുണങ്ങിയ പേനകള്‍ കാട്ടി
നിര്‍വ്വികാരനായ്
കുറ്റസമ്മതം നടത്തുന്നു.
പോയ കാലങ്ങളെ
വഴി മറന്നുപോയ
സ്വപ്ന ഗൃഹം പോലെ
വൃഥാ പരതികൊണ്ടിരിക്കുന്നു.
കലക്ക വെള്ളത്തില്‍
പ്രതിബിംബം നോക്കിയും,
കാട്ടുപന്നികളുടെ
കുതിപ്പുപോല്‍
തട്ടകം കിളച്ചു മറിച്ചും,
രാത്രികളിലൂടെ
ഊളിയിട്ട്
പ്രഭാതസവാരിക്കിറങ്ങുന്നു.
ഇന്നിന്റെ കൂലിയെഴുത്തുകാര്‍...

Saturday, May 22, 2010

അന്ധനായ്‌ ഞാന്‍


പ്രാകൃതനാകുന്നുണ്ട് ഞാന്‍ .
ആകൃതിയില്‍ തന്നെ
ചെറുതാകുന്നത് പോലെ ..
ഏറെ ഇഷ്ടപെട്ടവരുടെ
ചെറുവാചകങ്ങള്‍ക്ക് പോലും
ചെവികൊടുക്കാതെ മാന്യനാവുന്നത്.
എന്നെ കീഴ്പെടുത്തിയ വാചകങ്ങള്‍ക്കും ,
എന്നെ ഉയിര്‍ത്തെഴുന്നേല്‍പ്പിച്ച കാഴ്ചകള്‍ക്കും ,
നടുവില്‍
എന്നെ വിരല്‍ കാണിച്ചു നടത്തിയിരുന്ന
സൃഷ്ടി സ്ഥിതി സംഹാര മൂര്‍ത്തിയുടെ
നിഴല്‍ വീണ വഴികളില്‍
ഇന്നും അന്ധനായി തന്നെ.....

Thursday, May 20, 2010

അരക്കവിതകള്‍


ഒതുക്കുകല്ലുകള്‍
----------------
ചവിട്ടടികളിലെ താളം
ചിലപ്പോള്‍ രൌദ്രം
ചിലപ്പോള്‍ സൌമ്യം ..
മഴപ്പെയ്ത്തു കഴിഞ്ഞ സന്ധ്യയില്‍
പതിഞ്ഞ കാലൊച്ചയില്‍
ആരോ വിറപൂണ്ടിറങ്ങിപ്പോയി ..
പിന്നാലെ എന്‍റെ നനവിലേക്ക്
ചൂടുള്ള അശ്രുകണങ്ങള്‍
മഴയോടൊപ്പം മത്സരിച്ചു പെയ്തു ...

അടുക്കളയില്‍ നിന്ന്
-------------------
അരങ്ങത്തേക്ക് വന്നവള്‍
ഇന്നടുക്കളയില്‍ .
അടുക്കളയില്‍ പുക വിഴുങ്ങിയവള്‍
ഇന്നമരത്തും...
ചിലത് കെട്ട് ചീഞ്ഞും പോയി...

ഞാന്‍ നിന്നിലേക്ക്‌
------------------
നീ എന്നിലേക്ക്‌ പ്രവഹിച്ച നാള്‍
ഞാനൊരഗ്നിപര്‍വ്വതലാവയായിരുന്നു .
ഇന്നു ഞാന്‍ തണുത്തുറഞ്ഞൊരു ശിലാഖണ്ഡം .
നീയെന്നില്‍ തഴുകുന്നൊരു കാട്ടരുവിയും...

Wednesday, May 12, 2010

കവി വാക്യം


കവി പറയുന്നു
കഴുത്തിനു ഊഞ്ഞാലാടാന്‍
കിണറ്റിന്‍ കരയിലെ കയര്‍
ഞാന്‍ മുറിക്കുന്നു.
കൂട്ടിച്ചേര്‍ക്കാതെ
പിന്തിരിഞ്ഞു നടന്നു പോയ
സത്യവും , സ്നേഹവും ,
എന്നോട് ചൊല്ലിയ പോലെ.
ഞാനും ഇനി തീര്‍ത്തും ഒരു അന്വേഷി ആവട്ടെ.

അസ്വസ്ഥത


പിറവിയില്‍ തുടങ്ങി
മറവിയില്‍ അമരുന്ന
വ്യാകുലതകളും, വിലാപങ്ങളും.

മറവിയില്‍ ഒടുങ്ങിപ്പോയ
വാക്കുകളുടെ അഗ്നിസ്ഫുലിംഗങ്ങള്‍
വേരറുത്തു മാറ്റിയ
ബോണ്‍സായി മരത്തിന്റെ
ജീവതടസ്സം ഓര്‍മ്മിപ്പിക്കുന്നു.

കാഴ്ച്ചയുടെ തുറന്ന വിതാനങ്ങളില്‍ ,
അമര്‍ത്തിപിടിച്ച വായുവേഗങ്ങളില്‍,
പിറവിയിലും, യാത്രകളിലും
വിടാതെ പിന്തുടരുന്ന ,
എന്നെ വിരല്‍ ചൂണ്ടി നടത്തുന്ന
നിഴല്‍ സഞ്ചാരി.

അവന്‍റെ ജീവ ശ്വാസം ഏറ്റു
തണുക്കുന്നു എന്‍റെ ഉടല്‍,മനം...

ഒരു പിന്തിരിഞ്ഞു നോട്ടത്തില്‍ ,
നിഴല്‍ മറഞ്ഞ നേരത്തില്‍ ,
കൂട്ടിനായ് വീണ്ടും വന്നുചേര്‍ന്നു
വ്യാകുലതകളും, വിലാപങ്ങളും.

Wednesday, May 5, 2010

പറയാതിരുന്നത് .. പറയേണ്ടതും..


പറയേണ്ടത് പറയാതെ പോകുമ്പോഴാണ് ,
വാക്കുകളുടെ ചിലമ്പല്‍ ഉള്ളില്‍ പിടഞ്ഞുതീരുമ്പോഴാണ് ,
ഗ്രഹിക്കപെടാതെ പോയ പ്രവര്‍ത്തികളുടെ
മൂല്ല്യം നമ്മെ പിന്തുടരുന്നത്.

മുനയൊടിഞ്ഞ കത്തിയുമായി ആദ്യം
തറവാട് കുളംതോണ്ടാനിറങ്ങിത്തിരിച്ചത്
പഴംകഥയിലെ പടുകിഴവന്‍ .
കാവല്‍ക്കാരില്ലാത്ത അതിര്‍ത്തികളില്‍
നൂണ്ടുകയറ്റം.
അല്ലെങ്കില്‍ വേദപുസ്തകത്തിലൂടെയെങ്കിലും.
കാരണം അവിടം പിശാച് കാവലാളാണല്ലോ ..

കര്‍ത്തവ്യത്തിന്റെ ലേബല്‍ ഒട്ടിച്ച
ചലിക്കുന്ന വിഷ സസ്യങ്ങള്‍ .
നരകത്തില്‍ നിന്നും പറിച്ചു നടപ്പെട്ടത്.
കറുക നാമ്പിന്റെ നാട്ടുപച്ചയിലേക്കുള്ള
കടന്നുകയറ്റം .

ശിക്ഷകള്‍ ചിറക് അരിയാത്ത
തുടര്‍പ്രവര്‍ത്തികളില്‍ ,
വേപഥു പൂണ്ടു കരയുന്നവര്‍ക്ക് നേരെ
കോടാലികള്‍ വീണ്ടുമുയര്‍ന്നേക്കാം .
ഇവരിനി
പ്രധിരോധത്തിന്റെ ഏതിടം വരെ പോകേണ്ടിവരും?