സഹയാത്രികര്‍

Sunday, October 3, 2010

മുറിവുകള്‍

കാണാത്തിടത്തെ മുറിവും
കാട്ടിക്കൊണ്ട് നടക്കുന്ന
മുറിവും രണ്ടാണത്രെ !!

രക്തം കല്ലിച്ചത്
ഉള്ളിലെ മുറിവിലാണ്.

പഴുത്തൊലിക്കുന്ന മുറിവിന്
ഒരു കഠാരതുമ്പിന്റെ
രഹസ്യങ്ങളറിയാം .

വെളിപ്പെടെണ്ടതായിട്ടും
പറഞ്ഞു വെച്ച് പോകുന്നില്ലോന്നും .

ഒരു രാത്രിയിലെ പകയായി
മറന്നേക്കാം .

ഉള്ളിലെ പഴുക്കാതെ
വിങ്ങുന്ന മുറിവും
ശത്രുവിന്റെ നേട്ടമാവാതെ
മിത്രത്തിന്റെ
മറക്കാത്ത സമ്മാനമായ്ക്കോട്ടേ....

വേഗത

എന്റെ ചിന്തകള്‍ക്കും , കാറ്റിനും
ഒരേ വേഗതയാണ്.

ഇലക്കൂട്ടങ്ങളിലൂടെ
ഊളിയിട്ടിറങ്ങി
ശക്തി കുറയുമ്പോഴും
കാറ്ററിയുന്നില്ല
കടന്നുപോയ വഴികളി-
ലുപേക്ഷിച്ചു പോയ
നിശ്വാസങ്ങളും, മുറിപ്പാടുകളും.

ഞാനുമറിയുന്നില്ല
കഴിഞ്ഞ രാത്രിയിലും
മുറിപ്പെട്ട
വാക്കുകളും,
തുടര്‍ന്നുണ്ടായ വിലാപങ്ങളും.

ചിന്തകളേറ്റി നടക്കുകയാണ് .
ഒരു വിലാപത്തിലും
ചെവി കൊടുക്കാതെ....

Thursday, September 30, 2010

അഭിവാദ്യങ്ങള്‍

അതിര്‍ത്തികള്‍ ഭേദിക്കുന്നു
-----------------------------
മുള്ള് വേലിയ്ക്കപ്പുറം
അതിര്‍ത്തിയിടാത്ത
ഒരു നദിയുണ്ട്.
നിന്നില്‍ നിന്ന് എന്നിലേക്ക്‌
ഒഴുകിയെത്തുന്നത് .
ഇന്നന്നെ കൂച്ച് വിലങ്ങണിയിച്ച
നിന്നോടുള്ള
എന്റെ ദാഹത്തിന്
ഒരിയ്കലും അത് മതിയാവുന്നില്ലല്ലോ !


മിടുക്ക്
------
ആരുടെ മിടുക്കായാലും
സഹോദരാ ,
നീയകറ്റപ്പെട്ടെന്ന
യാഥാര്‍ത്ഥ്യം മാത്രം
എന്നോടെന്നും കളവുകള്‍ പറയുന്നു.

എന്നാലും
ഗോതമ്പ് മണമുള്ള
നിന്റെ കാറ്റിന്
പിഴയടക്കാതെ ,
വിസയില്ലാതെ
എന്നിലൂടെ നിര്‍ഭയം സഞ്ചരിക്കാം .

Wednesday, September 29, 2010

എഴുതാത്ത വിധി

ഏതൊരു വിധിയ്ക്കാണ്
ഇനി കാത്തിരിക്കേണ്ടത്?
നൂറ്റാണ്ടുകള്‍ക്കു മുന്‍പേ
വിധിച്ചതാണ് .
ഇപ്പോള്‍ പുതിയൊരു
വിധിക്കും മുന്‍പേ
പ്രതിവിധി അറിയാതെ
ഉഴറുകയാണ് ഞങ്ങള്‍ .

Saturday, September 25, 2010

ഔപാസനം

ഒരു തിരി തെളിയുന്നു.
രണ്ടാത്മാക്കളുടെ
അന്തരാളത്തിന്റെ
കെടാത്ത തീ.

കര്‍മ്മങ്ങള്‍ക്കൊടുവില്‍
അന്ത്യയാത്രയില്‍
കൂട്ടായ് വരേണ്ടത്.

ഉലയാത്ത നാളവും
ഉണ്മ തേടുന്ന ജീവിതങ്ങളും
കെടാത്ത നാളത്തിന്റെ
വിശപ്പിന്റെ അവസാനത്തെ രുചി .

എരിഞ്ഞു തീരുന്ന ചിതാഗ്നിയോടൊപ്പം
കൂടെ കരുതിയ നെഞ്ചിലെ തീയും.

പ്രാര്‍ത്ഥനയാണ്
അവസാനം വരെ.
ദു:ഖങ്ങള്‍ക്ക് മേല്‍
അടയിരിക്കുന്ന ,
കര്‍മ്മങ്ങള്‍ക്ക് അന്ത്യവിധിയാകുന്ന,
പാപങ്ങള്‍ക്ക്‌ നീരൊഴുക്കാവുന്ന,
ജലസമാധിയില്‍ മുങ്ങിയമരുന്ന,
മോക്ഷ വഴികളിലേയ്ക്കുള്ള
അവസാന പടികളിലെ
വിഘ്നമില്ലാത്ത കാത്തുനില്‍പ്പിന് ....
അതിനു മാത്രം.

Sunday, September 19, 2010

ഉജ്വല കവിത

അക്ഷര ശ്ലോകങ്ങളെഴുതി നിറയ്ക്കുന്നു
തല്‍ക്ഷണമിവിടെയിവര്‍ മിടുക്കന്മാര്‍ മിടുക്കികളും
ഉഷ്ണിച്ചിട്ടോ ഞാനുമെഴുതിയിടട്ടെയിവിടെ
കഷ്ണം കഷ്ണമായ് വാക്കുകളമ്പൊത്തൊന്നക്ഷരങ്ങള്‍......

Monday, August 23, 2010

എന്റെതായിട്ടുള്ള നമസ്കാരങ്ങള്‍

ഹൃദയമുള്ളവരെ
നമസ്കരിക്കുന്നവന്‍ ഞാന്‍ .
അപ്പോള്‍ ഞാന്‍
ഒരു ഹിന്ദുവിനെയും
മുസ്ലീമിനെയും
തീര്‍ച്ചയായും
നമസ്കരിച്ചിരിക്കാനിടയില്ല .
അടിഞ്ഞുകൂടിയിടത്തായിരുന്നു
എന്റെ വന്ദനങ്ങളും
നമസ്കാരങ്ങളും .
അവിടെ ആരായിരുന്നു
എന്നതല്ല ,
എന്തായിരുന്നു എന്നതായിരിക്കും....

Saturday, August 21, 2010

ആര്‍ ആരുടെ കീഴില്‍

മടക്കി വെച്ച പുസ്തകം
ഒരിക്കലും സംസാരിക്കാറില്ല .
പുസ്തകം സംസാരിക്കുന്നത്
എപ്പോഴാ?
അത് വായനക്കാരനോട്...?
അത് എപ്പോഴും
വായനക്കാരനോടെ
മനസ്സ് തുറക്കൂ....
അപ്പോള്‍ പിന്നെ....
ഞാന്‍ ഒരേ പോലെ വായിച്ച
എസ്‌.കെ യും ... ബഷീറും
എന്നോട് പിണങ്ങിയത് ?


അവരല്ല പിണങ്ങിയത് എന്ന്
ആരാണ് ഏറ്റെടുത്ത്‌
അവരുടെ വഴിക്കാക്കിയത് !!!!

ചാണക പുഴുക്കളാണെത്രെ...........

Saturday, August 14, 2010

ഇസ്ലാം-കുറിപ്പുകള്‍

ചരിത്രത്തിന്റെ
ഇടനാഴികകളില്‍
വലിച്ചിഴക്കപ്പെടുന്നു നീ.
**** **** ****

ഒരു വന പുഷ്പത്തിന്റെ
ഗന്ധം വഹിച്ച മന്ദമാരുതന്‍
നീ .
നിന്റെ നിര്‍മ്മല തലങ്ങള്‍
അനുഭവിച്ചറിയേണ്ടത് .
**** **** ****

കൈകൊള്ളേണ്ടതും
കൈയൊഴിയെണ്ടതും
പിറന്ന മണ്ണിനോട് ചേര്‍ന്ന് .
*** **** ****

അയല്‍ക്കാരന്റെ
ദു:സ്വപ്നങ്ങളില്‍
നീ വിട്ടയക്കപ്പെട്ട
ദൂതനാവാതിരിക്കുക.
*** *** ***

ചെന്നായ്ക്കളുടെ കണ്ണിന്
വിരുന്നായ്‌ നിലകൊണ്ടും
ഒരു ജന്മം
നീ പിഴുതെറിയുകയാണ്.
ഇപ്പോള്‍
നിന്നിലേക്ക്‌
സംക്രമിക്കുന്ന
നികൃഷ്ട സിദ്ധാന്തങ്ങള്‍
കാരണം
ഒരു സുവര്‍ണ്ണ ഗോളം
ചിതറി തെറിച്ച്
തന്മാത്രകള്‍
സ്വയം ചുറ്റുകയാണ്.
ചുറ്റികൊണ്ടിരിക്കുകയാണ്.

പൊടിഞ്ഞു തീരുന്നതും
അലിഞ്ഞു ചേരുന്നതും
പിന്നെയൊന്നായ്
കുതിക്കുന്നതും
നമ്മളൊന്നായൊറ്റക്കുടക്കീഴിലാവാം .

Sunday, August 8, 2010

ബ്രിട്ടന്‍

അധിനിവേശത്തിന്റെ
പേകൂത്തുകളിലാണ്
നിന്റെ വംശം
വ്യാപരിച്ചിരുന്നത്...
( നിന്റെ ഒരു കച്ചവട
മ:നസ്ഥിതിയേ..!!!)

അധമ വികാരങ്ങളില്‍
നീ പീഠമുറപ്പിച്ചു.
കാട്ടു സീമകളില്‍
ഉറച്ച താവളവും...

ഗ്രാമാന്തരീക്ഷങ്ങളില്‍
നീ മനുഷ്യ ഗോറില്ലകളെ
പാറാവുകാരാക്കി.

സ്വപ്നങ്ങളില്ലാത്ത
നിന്റെ തരിശുഭൂവില്‍
നീ തണല്‍ വൃക്ഷം വരെ
നട്ടു പിടിപ്പിക്കാന്‍ ശ്രമിച്ചു .
വൃഥാ ...

സ്വപ്നങ്ങളില്ലാതാവുന്നത്
പലപ്പോഴും
ചിന്തകള്‍ മൃഗീയമാവുമ്പോഴോ?

എന്റെയിന്ത്യ സ്വീകരിച്ചതോ
നീ പടര്‍ത്തിയ
ജാതീയതയിലെ വേരൂന്നല്‍ ...

കാലങ്ങള്‍
കഴിഞ്ഞിട്ടും
ഒരു വേര് പോലും
അറ്റിട്ടില്ലന്നോ?

നീയാര് ?
നിന്നെ ഞാന്‍ നമിച്ചോട്ടെ !!!!

Tuesday, August 3, 2010

സഞ്ചാരം

എന്റെ ചടഞ്ഞിരുത്തം

കണ്ടിട്ടാണ്

എസ്.കെ .പൊറ്റെക്കാട്‌

എന്നോട് ചോദിച്ചത്.

കാപ്പിരികളുടെ നാട്ടിലേക്ക്

പറഞ്ഞു വിടണമോ ?

ഞാന്‍ പറഞ്ഞു:

എന്നെ പാതിരാസൂര്യന്റെ നാട്ടിലേക്ക് ....

നിന്നെ ക്ലിയോപാട്രയുടെ

നാട്ടിലേക്ക് നാട് കടത്തിയിരിക്കുന്നു ....

ഉടനടി ഉത്തരവും വന്നു..

ഞാനപ്പോള്‍ മലയായിലെ

അലസന്മാരുടെ കൂടെയായിരുന്നു.

Tuesday, July 27, 2010

സിംഹം

വേട്ടയുടെ കുതിപ്പില്‍
അടിയറവ് പറയുന്ന ഇര.

തീറ്റ തുടങ്ങുമ്പോഴറിയാം
അത് വാലറ്റം മുതലേ തുടങ്ങൂ...

കടുത്ത കാമാസക്തി മൂലമാണോ?
വിശപ്പിന്റെ മാത്രം വിളിയോ?

പക്ഷെ വാരിയെല്ലിന്റെ
ഭാഗം വരുമ്പോള്‍
തരളിതനായിപ്പോകും .

ഹൃദയം മിടിക്കുന്നത്‌ അതിനടുത്താണല്ലോ!

ഒരു സീല്‍ക്കാരത്തോടെ സിംഹം
കാട്ടിലേക്ക് മറയുന്നതീസമയത്താണ് ..

Sunday, July 25, 2010

ചിതറി തെറിക്കുകയാണ് ഞാന്‍

എഴുതാനറയ്കുന്നതും
പറയാനുഴറുന്നതും
ഒരേ വാചകങ്ങള്‍.

കൂട്ടി കെട്ടിയ പായ്‌ വഞ്ചികള്‍
സഞ്ചാരങ്ങളുടെ
തുഴച്ചില്‍ ദൂരങ്ങളുടെ
അളവുകോലുകളില്‍
വിസ്മയപ്പെട്ടിരുന്നു.

കെട്ടുറപ്പിന്റെ ആഴങ്ങളില്‍
കഴുക്കോലുകള്‍ ഊന്നാനാവാതെ
ഓളപ്പരപ്പില്‍ ഒഴുകി നടന്നിരുന്നു.

ഒരു സ്വര്‍ഗ്ഗത്തില്‍ ഒരു ദേവന്‍.
ഒരു സൂര്യനില്‍ ഒരു പുണ്യോദയം .
ഒരു പകലില്‍ ഒരേയൊരു നിഴല്‍.
ഓരോ രാത്രിയിലും
ഒരേ മിഴിയനക്കങ്ങളും...

പുഷ്പഹാരങ്ങളില്‍
പുഴുക്കുത്തേല്ക്കാത്ത സൂക്ഷ്മത .
അനിവാര്യതയില്‍ പോലും
മിഴിയടഞ്ഞ മൌനം .

സമ്പാദ്യങ്ങളുടെ നീക്കിയിരിപ്പില്‍
കാത്തുസൂക്ഷിപ്പിന്റെ
പതിവ് തെറ്റാത്ത ശ്രദ്ധ .

ജനന മരണ വേളകളില്‍
കര്‍ത്തവ്യപ്പെരുമയില്‍
കൂട്ടുത്തരവാദിത്വം
വെണ്‍കൊറ്റകുട ചൂടി നിന്നിരുന്നു.

തീരങ്ങളിലുയര്‍ന്ന
ജനിതക സംസ്കാരത്തിന്റെ
സുവര്‍ണ്ണ ലിപികള്‍.
മാറ്റുരക്കുമ്പോള്‍
കണ്ണിമയടയുന്ന
വെണ്‍ നിറവ്.

എന്നിട്ടും..
അസ്തമനത്തിന്റെ
നേരറിവില്‍ ,
വിങ്ങിയടരുന്ന
അസ്വാസ്ത്യങ്ങളില്‍ ,
ചാവേറുകളായി
ജീവിതം പെരുപ്പിക്കുന്ന ,
ജീവ സന്താനങ്ങളുടെ
നിലയില്ലാ തുഴച്ചിലില്‍
വേറിട്ട്‌ വേറിട്ട്‌ പോകുന്ന
തന്മാത്ര സ്പോടനങ്ങളില്‍
മിടിക്കുന്ന ഒരു ഹൃദയമെങ്കിലും ...


ഞാനും ഇന്ന് കോടാനുകോടി
കഷ്ണങ്ങളായി ചിതറി തെറിക്കാന്‍
വെമ്പുകയാണ്....

Thursday, July 22, 2010

നിഴലുകള്‍

മരണം
------
അപരിചിതന്റെ
കാല്‍പ്പെരുമാറ്റത്തില്‍
മരണവീടിനുമേല്‍ പതിഞ്ഞ
അലസമായ താളം.

തേങ്ങലുകള്‍ക്കു മേല്‍
ഇരുളിലൂടെ
ഏങ്ങി വന്ന നിഴല്‍ .

സഞ്ചാരങ്ങളുടെ
കുതിപ്പുകള്‍ അടങ്ങിയ
നനഞ്ഞ മണ്ണിലേക്ക് തന്നെ.
വീണ്ടും..

കണ്ണീരിലൂടെ
എന്റെ ചിതയെരിയുകയാണ്.
നിലാവും മുറിഞ്ഞ നിഴലുകളും ..
കാഴ്ചകള്‍ അന്യമാവുകയാണിനി..

കര്‍ക്കിടകം
---------
പതുങ്ങി വന്ന
കര്‍ക്കിടക രാത്രിമഴയില്‍
ഈറനണിഞ്ഞ
കനവുകളോടോപ്പം
പടിഞ്ഞാറ്റയുടെ
വാതില്‍ തുറന്നു വന്ന്
എന്നെ പുല്‍കിയ
നിഴല്‍ ആരുടേതാണ് ?
ഒരു വിരല്‍തുമ്പ്‌
എന്റെ ശിരസ്സിലൂടെ ..
കരിമ്പന്‍ തോര്‍ത്തിന്റെ
എണ്ണ ഇഴുകിയ മണം.

തെക്കേ പറമ്പില്‍ ,
വാഴത്തോപ്പില്‍
നനഞ്ഞൊട്ടിയ ഒരു രൂപം.
കൊള്ളിയാന്‍ മിന്നി.
നീല ജാക്കറ്റ് , ചുവന്ന കരയുള്ള വേഷ്ടി ..

Sunday, July 4, 2010

അവള്‍ അനാമിക -- രണ്ട്


യാത്രകള്‍ക്കിടയില്‍
കണ്ട ഓരോ മുഖങ്ങളിലും
നിറഞ്ഞ് നിന്ന മൌനം
എന്നിലേക്ക്‌ വാക്കുകള്‍
ചൊരിഞ്ഞിട്ടത് കുമിഞ്ഞുകൂടുകയായിരുന്നു .

ഇടറിയ പാദങ്ങളാലും
തളര്‍ന്ന നോട്ടങ്ങളാലും
ഉള്‍ത്തരിപ്പാര്‍ന്ന ഉടലുകളോടെയും
യാന്ത്രികമായ ജീവിതത്തിന്റെ
അടിവാരങ്ങളില്‍
ഉപേക്ഷിച്ചു പോകുന്ന
കൈവെള്ളയില്‍ സൂക്ഷിച്ചതെന്തൊക്കെയോ...

ഒരിക്കല്‍ യാത്ര പറഞ്ഞപ്പോഴും
വീടകങ്ങള്‍ കൈനീട്ടി കരയുകയായിരുന്നു.
നീയായിനി തിരിച്ചുവരുമോ?
ഒരു പടര്‍വള്ളിയായി
നീ അള്ളിപ്പിടിക്കുമ്പോഴും
നിന്നെ കുടഞ്ഞെറിയുന്നതാരാണ്?

ഇരുളില്‍ തനിച്ചായോ നീ ?
പകര്‍ന്നുകിട്ടിയതെല്ലാം
മറവിയിലേക്ക് കമഴ്ത്തുന്നതോടെ
നിന്നകം ശൂന്യമാവുന്നതെന്തേ !

നിന്നിലെ ദിവ്യമായ സത്യത്തെ
പുലര്‍വെളിച്ചം ചേര്‍ത്ത് നേദിച്ച്
അര്‍പ്പിക്കുമ്പോള്‍
ഏറ്റുവാങ്ങാന്‍
പരിശുദ്ധമായ കൈകള്‍
ഇല്ലാതെ പോകുന്നല്ലോ!!

Tuesday, June 29, 2010

പൂര്‍ണ്ണ സുഷുപ്തി



ഉറക്കത്തിന്റെ
പിരിയന്‍ ഗോവണികള്‍
കയറി പൂര്‍ണ്ണ സുഷുപ്തിയിലേക്ക് .

പതിവ് മന:സഞ്ചാരങ്ങളില്‍
ഉത്തരങ്ങളെനിക്ക് ചുറ്റും
മൂളിപ്പറക്കുന്നു.

മനസ്സുണങ്ങുകയാണ്.

ഒരു താരകത്തിന്റെ
ദൂരകാഴ്ചയില്‍
കണ്ണുകള്‍ പാതിയടയുന്നു.

നിശബ്ദതയില്‍
ഈയ്യലുകളുടെ
മര്‍മ്മരം തിരിച്ചറിയാം.

ഒരു രാത്രിഗാനത്തിന്റെ
അവസാന വരിയില്‍
അപൂര്‍ണ്ണത കലര്‍ത്തി ,
നിറങ്ങള്‍ പടരാത്ത
ചിന്തകളോടൊപ്പം
പൂര്‍ണ്ണ സുഷുപ്തിയിലേക്ക്.....

Thursday, June 17, 2010

മഹദ് വ്യക്തി പറയുന്നത്


എന്റെ ചേരിതിരിവ് ,
സ്വത്വ ബോധം,
എല്ലാം ഞാന്‍ തെളിയിച്ചു കൊണ്ടേയിരിക്കും.

കാളയിറച്ചിയില്‍
കാളന്‍ ചേര്‍ത്ത് കഴിക്കും.

ഇര വിഴുങ്ങിയവനെ,
സാധുവായ മനുഷ്യനില്‍
മ്രുദു ഹിന്ദുത്വം
ഞാന്‍ പൊന്നാട പോലെ ചാര്‍ത്തും.

ഇരട്ട വള്ളത്തിലായാലും
എന്റെ ഒരു കാല്‍ ശക്തിയായ്
ഊന്നികൊണ്ട് ഞാന്‍ നില്‍ക്കും.

സംവാദങ്ങളെ
വിവാദങ്ങളാക്കാനും തെയ്യാര്‍ .

ഞാന്‍ ഒരു ഇരയാണല്ലൊ..
ഇര മാത്രം.

Wednesday, June 9, 2010

പ്രണയത്തിനു നടുവിലെ വിശുദ്ധയുദ്ധം


ഉള്‍ചേര്‍ന്നിരുന്നത്
മനസ്സുകളായിരുന്നു.
പറഞ്ഞവസാനിപ്പിച്ചിരുന്നത്
തീരുമാനങ്ങളായിരുന്നു.

എന്റെയും അവളുടേയും
പ്രണയത്തിനു മേല്‍
ശൂലമുനയാല്‍ കോറി വരച്ചതാരാണ്.
അവിശ്വാസത്തിന്റെ ഇണചേരലില്‍
പിറവി കൊണ്ടത്
കൊടുങ്കാറ്റായിരുന്നു.
തീവ്ര പ്രണയത്തിന്റെ
നീല വിതാനങ്ങളില്‍
കടന്നുകയറ്റത്തിന്റെ
കറുത്ത മുദ്ര.

ഒരച്ചുതണ്ടില്‍ കറങ്ങിയവയെ
അസ്വസ്തതയുടെ കടലാഴങ്ങളിലേക്ക്.

പ്രണയത്തിനു മാത്രം
പുറമ്പോക്ക് ഭൂമിയില്ല .
എന്നിട്ടും
അതിര്‍ത്തി തിരിക്കാത്ത
സ്വര്‍ഗ്ഗ കാമനകളില്‍
ഞങ്ങള്‍ ഇല്ലാത്ത പുറമ്പോക്കിലേക്ക് .

കാവി കലരുന്ന പ്രണയ വര്‍ണ്ണങ്ങളില്‍
ചേരി തിരിയുന്ന കളങ്കം .

ചവിട്ടി മെതിക്കുന്ന
സ്വകാര്യതയിലേക്ക്
വീണ്ടും പിണഞ്ഞു കയറുകയാണ്
എന്റെ പ്രണയം..
ഞങ്ങളൊന്നാവുകയാണ്.
രണ്ടാത്മാക്കളുടെ
ശരീര ബന്ധനത്തില്‍
ഞങ്ങള്‍ കിതപ്പാറ്റുകയാണ്.
കാഴ്ച മറയ്കുന്ന
അസുന്ദര ലോകത്തില്‍
പ്രണയത്തിന്റെ
അലംഘിത നിര്‍വ്വചനം
അരക്കിട്ടുറപ്പിക്കുകയാണ്.

Friday, June 4, 2010

വഴി തെളിഞ്ഞപ്പോള്‍


സ്നേഹോഷ്മള ചിന്തകള്‍ക്കും
കരുത്തിന്റെ ഗാഥകള്‍ക്കുമിടയില്‍
എന്നിലാദ്യം

വേദനാത്മകമായി
വരള്‍ച്ച സൃഷ്ടിച്ചതാരാണ് .
ഓര്‍മ്മകളിലെ
തെക്കേ മച്ചില്‍ നിന്ന്
എണ്ണ വീണ് കറുപ്പിഴുകിയ
നിലത്തിന്റെ മണം ഉയരുന്നു.
പ്രഹേളികകളിലൂടെ,
കണ്ടുപിടുത്തങ്ങളിലൂടെ
ഒടുവില്‍ ശൂന്യത മാത്രം.
മടക്കത്തില്‍ കാണാത്ത രൂപങ്ങള്‍ ..
അതോ ആദ്യം കാണാതെ ഭാവിച്ചതോ?
അനുഭവങ്ങള്‍, പുസ്തകങ്ങള്‍ ...
ഒടുവില്‍
വളഞ്ഞ ആയുധത്തിന്റെ ശാസ്ത്രസത്യം
മിഥ്യകള്‍ക്കപ്പുറം
അലറുന്ന അഗ്നിവളയമായിരിക്കുന്നത് കണ്ടു.
അപ്പോള്‍ ഉയര്‍ന്നു കേള്‍ക്കുന്നു,
മുന്നേറ്റത്തിന്റെ സ്വരങ്ങള്‍,
ആത്മവിശ്വാസത്തിന്റെ
ചിലമ്പൊലികള്‍ ഉണര്‍ത്തിയവര്‍ .
ഞാന്‍ നിങ്ങളില്‍ അലിയുന്നു.

Wednesday, June 2, 2010

മധുരം മലയാളം മാഗസിന്‍

മധുരം മലയാളം മാഗസിന്‍ രണ്ടാം ലക്കം (ജൂണ്‍) തുറന്നിരിക്കയാണ്.

പ്രാവശ്യത്തെ സൃഷ്ടികള്‍ വായിക്കുക. അവയില്‍ ചിലത്.

പ്രാവശ്യത്തെ കേരള സാഹിത്യ അകാദമി അവാര്‍ഡ് നേടിയ ശ്രീ ബെന്യാമിനുമായ് ശ്രീ ഷംസ് ബാലുശ്ശേരി നടത്തിയ ഇന്റര്‍വ്യൂ.

മൌമൂദീസത്തിന്റെ കിനാലൂര്‍ പാത- ശ്രീ കെ. ടി കുഞ്ഞിക്കണ്ണന്‍ .

മുഖംമൂടി അണിഞ്ഞ വര്‍ത്തമാന കാല വര്‍ഗീയ കോമരങ്ങളെ പറ്റി ശ്രീ എം കെ ഖരീംപത്രാധിപകുറിപ്പില്‍.

ഉടല്‍ വെടിഞ്ഞ പ്രണയ ഗുല്‍മോഹറിനെ ഓര്‍മ്മിച്ചു കൊണ്ട് ശ്രീമതി സലില, ഖരീം, ഗിരിഷ് വര്‍മതുടങ്ങിയവര്‍.

വായനമുറിയില്‍ ഒതുങ്ങി പോകുന്ന ചിന്തകള്‍ കോര്‍ത്തിണക്കി വായന എന്ന പംക്തിയിലൂടെരണ്ടിടങ്ങഴി' എന്ന നോവല്‍ ഉയര്‍ത്തികാട്ടികൊണ്ട് ഗിരിഷ് വര്‍മ്മ .

ആരാഷ്ട്രീയക്കാരന്റെ യഥാര്‍ത്ഥ മുഖം വെളിച്ചത്തു കൊണ്ട് വരുന്ന ഷംസ് ബാലുശ്ശേരി യുടെഅരാഷ്ടീയക്കാരുടെ ഫാഷന്‍ പരേഡ്.'

പ്രവാസികളുടെ പ്രശ്നങ്ങളുമായ് ശ്രീ എന്‍ ഡി പ്രജീഷ് .

' ' സത്യചന്ദ്രന്‍ പൊയില്‍ക്കാവിന്റെ കവിതകളിലൂടെ ശ്രീ സീ പി അബൂബക്കര്‍.

കവിതയിലെ
ഇന്റര്‍നെറ്റ്‌ തിളക്കം എന്ന് വിശേഷിപ്പിക്കാവുന്ന ശ്രീ ഹന്‍ല്ലലത്തിന്റെ അമ്മ ദിനം എന്നകവിത .

ഷംസ്
ബാലുശേരിയുടെ കിനാലൂര്‍ - മനുഷ്യക്കൊട്ട എന്ന കവിത .

സീ പി അബൂബക്കറിന്റെ ക്ഷൌരം എന്ന കവിത.

ഷിറാസ് ഖാദറിന്റെ ആള്‍ദൈവങ്ങള്‍ .....

കഥകളില്‍
തെളിച്ചമായി അനില്‍ സോപനത്തിന്റെ കഥ.

തുടങ്ങിയവയോടൊപ്പം സ്ഥിരം പംക്തികളും, വായിക്കുക
www.madhurammalayalammagazine.com