സഹയാത്രികര്‍

Wednesday, April 13, 2011

വിഷു കവിതകള്‍


കണി

കണി കണ്ടത്
അമ്മയുടെ ഉണങ്ങിയ
കണ്ണീര്‍ പാടുകള്‍ .
നിലവിളക്കിനു മുന്‍പില്‍
സമൃദ്ധിയുടെ കയ്യേറ്റം .
വിളറിയ ചിരിയാല്‍
ചൂടാറ്റി തന്നുവമ്മ
പാലടയും ,പാഴ്ക്കിനാവും ...

പടക്കം

ഒരു ഏറു പടക്കത്തിന്റെ
ചീറ്റിപ്പോയ ശബ്ദത്തില്‍
മയങ്ങികിടക്കുന്നു
എന്റെ ബാല്യവും, വിഷാദവും.
ആകാശത്തേക്കുയര്‍ന്ന്
നക്ഷത്രങ്ങളോട്
കിന്നാരം പറഞ്ഞു വന്ന
പടക്കത്തിനോട്
ഞാന്‍ മഞ്ഞു തുള്ളിയുടെ
നിര്‍വികാരതയെ പറ്റി
ചോദിച്ചിരുന്നു.....


കൈനീട്ടം


ഒറ്റ നാണ്യം നീട്ടിയ
ചുളുങ്ങിയ കൈകളുടെ
ദാരിദ്ര്യം വിളിച്ചറിയിച്ചത്
അകത്തളത്തിലുറക്കിക്കിടത്തിയ
ദുരഭിമാനമായിരുന്നു.

സദ്യ


നാക്കിലയില്‍ വിളമ്പിയ
റേഷനരി ചോറിന്റെ
അരുകില്‍
ഇഞ്ചിതൈരിന്റെ
ധാരാളിത്തം ..

Sunday, April 10, 2011

സൌഹൃദം


സൌഹൃദം

വാടിക്കരിഞ്ഞാലും കുഴപ്പമില്ല
ഓടി മറഞ്ഞാലും കുഴപ്പമില്ല
ഞാന്‍ നിന്നെയുമറിയില്ല
നീ എന്നെയുമറിയില്ല..

സ്നേഹം

എന്നിലേക്ക്‌ വലിഞ്ഞു താഴുന്ന
ദിശാബോധമില്ലാത്ത
ചിന്താ സരിത്തുകള്‍ക്ക്
വഴിവെട്ടി തന്ന യാത്രികന്‍ .
നീ ഉപേക്ഷിച്ച വാക്കിന്റെ
ശൂന്യമാം പേടകങ്ങള്‍
എന്നെ ചുറ്റുകയാണ് ഇന്നും.....

അന്ധകാരം

ധാരണകളും
തെറ്റിധാരണകളും കൂടി
വലിച്ചിഴച്ച് ദൂരങ്ങളിലേക്ക് ...
സൌഹൃദത്തിന്റെ
ദൂര കാഴ്ചകള്‍
എന്റെ ദാഹം അടക്കിയിരുന്നു.
ഒരു പ്രകാശ ദൂരം പോലെ
നീയിപ്പോഴെന്റെ കാഴ്ചയില്‍....

Friday, April 8, 2011

പുനര്‍ജനിയിലേക്ക്



അനന്തതയില്‍ തുടിക്കുന്ന
ചെറുതിരി വെട്ടത്തിന്റെ
നിര്‍മ്മമമായ സ്നേഹത്തിന്റെ
വറ്റാത്ത ഒളിനിറവ്.

എന്നിലേക്ക്‌ ചേര്‍ന്നൊഴുകുന്ന
തെളിനീരുറവയുടെ
കൈവഴികള്‍ .

പിരിഞൊഴുകേണ്ടി വന്ന
നിനവുകളുടെ
അടി തെറ്റിയ കയങ്ങളില്‍
ഒരു ഉറവയുടെ ആദ്യദാഹം
വിതുമ്പി കൊണ്ടിരുന്നു .

അനന്തമായ കടലിന്റെ
സംഗമ ഗൃഹാതുരയില്‍
വേര്‍പിരിവിന്റെ
വലിഞ്ഞു മുറുകല്‍ .

എന്നിലേക്ക്‌
പടര്‍ന്നു കയറുന്നത്
രാത്രിമയക്കത്തിന്റെ
നിശൂന്യതയില്‍
പിടഞ്ഞുണരുന്ന
ശബ്ദമില്ലാത്ത വാക്കുകളാണ്.

വാക്കുകള്‍ ഒന്നും പറയാതെ
തല താഴ്ത്തി മടങ്ങുന്നു.
നിര്‍ന്നിമേഷരായി ,
പ്രത്യാശയോടെ അവര്‍.

ഒരു പുനര്‍ജനിയുടെ
കണക്കുകള്‍ക്കിടയില്‍
യാത്രാനേരം മറന്ന
സഞ്ചാരിയെപ്പോല്‍ ഞാന്‍.

എന്നില്‍ നിന്നുള്ള
ദൂരമാണിപ്പോഴും
ഞാനളന്നുകൊണ്ടിരിക്കുന്നത് .

എന്നിട്ടും..
വാക്കുകള്‍ക്കും,
നോട്ടങ്ങള്‍ക്കും,
ഒരവധി പറഞ്ഞ്
പിറന്നിടത്തേക്കുള്ള
യാത്രയിലാണ് ഞാന്‍.
ഒരു പുനര്‍ജനിയുടെ സുഖം നുകരാന്‍....
( ഈ കവിത എന്റെ ഒരു പ്രിയ സുഹൃത്തിനു, അനിയന്... )

Friday, April 1, 2011

ഉള്‍നിറവുകള്‍


1. ഓര്‍ത്തുപോയീടുക നിങ്ങള്‍

ഒരു തിരി കൊളുത്തിപ്പോവുക നിങ്ങള്‍
അഴല്‍ തിങ്ങുമീയിരുള്‍ മാടങ്ങളില്‍ .
ഒരു ചിരി കൊരുത്തു പോവുക നിങ്ങള്‍
നിഴല്‍ താങ്ങുമീയനന്യ വാക്കോരങ്ങളില്‍ .
ഒരു വരി കാത്തു വെച്ചീടുക നിങ്ങള്‍
മഴ പെയ്തു തോരുവോളമെങ്കിലും .
ഒരു മുഖമോര്‍ത്തുവെച്ചുലാത്തീടുക നിങ്ങള്‍
കഴഞ്ചെങ്കിലുമുള്‍നിലാവൂറി നിറഞീടുവാന്‍ .

2. യാചന


കവിളൊട്ടിയ ചന്ദ്രന്‍
പുഞ്ചിരിക്കുന്നു.

മൌനിയായ പൂവിന്റെ ഭാവമെന്നും
ഒരേ തരത്തില്‍ നിഴലിക്കുന്നു.

ചന്ദ്രന്‍ സ്നേഹം
വാരിക്കോരി ചൊരിയുകയല്ല.
മറിച്ച് ...
യാചനയാണ്, സ്നേഹത്തിനായ് .

ഒറ്റപ്പെടലിന്റെ നിസ്സഹായതയില്‍ ..
അസ്തിത്വ ദുഃഖം പേറുന്ന
ചിന്തകളില്‍ കൂടിയുള്ള
യാചനയാണ് .
സ്നേഹം... സ്നേഹം...

Saturday, March 26, 2011

കവിതയും കഥയും


കവിതയുള്ളവനേ കഥ വഴങ്ങുള്ളൂ
കഥയുള്ളവനേ കവിത വരുള്ളൂ...

Saturday, March 19, 2011

മാധ്യമ സിണ്ടിക്കെറ്റ്

ഒരു മുഴം മുന്നേ എറിഞ്ഞ വടിയില്‍
കാലിടറി വീണു.
നാക്ക് നീട്ടിയ വെടിയരങ്ങില്‍
കാതറ്റുപോയി.
തന്ത്രിമുഖ്യന്‍ ചാട്ടുളി വീശി .
ശീലായ്മകള്‍ വെടിഞ്ഞ്
പത്രശാലകള്‍ ഉണര്‍ന്നു.
കൂട്ടം കൂടിയ ബ്രാണ്ടികുപ്പിയും
വറുത്ത കപ്പലണ്ടിയും ബാക്കി .
ഒരു കുതിപ്പ് മറന്ന് അല്ലെങ്കില്‍
ഒരു കുതിപ്പ് പാഴായതില്‍
മനം നൊന്ത്
പടയൊരുക്കത്തിന്റെ കൂട്ടായ്മ മറന്ന്
പുതു വാര്‍ത്തകളുടെ
രസം കൊല്ലിയെ ശപിച്ച്
പുതു വഴികള്‍ തേടി യാത്രയാവുന്നു.

Thursday, March 17, 2011

ഞാനുറങ്ങാതിരിക്കുന്നു


കാവല്‍ മാടങ്ങളുടെ
ദീനതയാണെന്റെ
ഉറക്കം കെടുത്തിയത് .

ഒരു രാത്രി മയക്കത്തിന്റെ
നേര്‍ത്ത ഇഴകളില്‍ നിന്നാണ്
ഞാനെന്റെ പ്രാണനെ
വേര്‍പെടുത്താന്‍ ശ്രമിച്ചത് .

പണ്ടെന്റെ സുഷുപ്തിക്കൊടുവില്‍
കൈവന്ന പൂര്‍ണ്ണത ,
പക്ഷെ അത് ശൂന്യതയില്‍
നിന്നുള്ള കണ്‍തുറക്കല്‍ .

കണ്ണടയ്ക്കാത്ത കാഴ്ചയില്‍
ദുര്‍നിമിത്തങ്ങളുടെ
പ്രഹേളിക .

ഉറക്കം മുറിയലിന്റെ
ആദ്യ പ്രഹരത്തില്‍
ഞാന്‍ കണ്‍ തുറക്കുകയായിരുന്നു.
ഇത്തിരി കാഴ്ചവെട്ടത്തില്‍
മണ്ണില്‍ മുടിയിഴഞ്ഞ
പാടുകള്‍ പോലും
കാണുവാന്‍ കഴിഞ്ഞു .
ആലംബമില്ലാത്ത തേങ്ങല്‍
പോലും കേള്‍ക്കുവാനും.

ഇപ്പോള്‍,
എന്റെ രാവുകളും, പകലുകളും
നിദ്രാ വിഹീനങ്ങളായിരിക്കുന്നു .

Wednesday, March 16, 2011

വെയിലില്‍ അലിയുന്ന പകലുകള്‍


ഒരു കണ്‍നിറവിന്റെ
സായൂജ്യ മയക്കങ്ങളില്‍
ഒരു തൂവല്‍ നനവായ്
സുഖിപ്പിച്ചു പോവുന്നു നീ.

പിന്നെയും അര്‍ദ്ധമയക്കത്തിന്റെ
പടവുകളിടിയുന്ന
കയറ്റിറക്കങ്ങളില്‍
ഒരു നൂല്‍ വഴക്കമായെങ്കിലും നീ .

പകല്‍നേരങ്ങളുടെ
വിഷാദ ഗഹനതയില്‍
തീച്ചില്ല കുടയുന്ന
നൊവേറ്റ് മയങ്ങുമ്പോള്‍
ജാലകങ്ങള്‍ തുറന്ന
ഊഷ്മാവാകുന്നു നീ .

ധനുമാസ രാത്രികളുടെ
തളിര്‍ക്കുന്ന
വികാരശ്രേണികളില്‍
മാന്ത്രിക രഹസ്യങ്ങളുടെ
നീരാളം വിരിക്കുന്നു നീ.

എന്റെ ശൃംഗാര കുതൂഹലങ്ങളില്‍
ഞരമ്പിഴയുന്ന
ആസക്തി രാഗങ്ങളില്‍
നീ പത്രങ്ങള്‍ കൊഴിഞ്ഞ
മന്ദാരമായ് മാറിയിരിക്കുന്നു.

ഞാന്‍ വെയിലില്‍ കരിഞ്ഞ ശലഭം .
നീ അലസമായ് മൊഴിഞ്ഞു.

ഇന്ന് ഞാനും വെയിലില്‍
അലിയുന്ന പകലുകളിലേക്ക്
ചേക്കേറുന്നു.

Tuesday, March 15, 2011

ഹൈക്കു


സുനാമിയായും, ഭൂകമ്പമായും
അണുവിസ്പോടനമായും
ജപ്പാനിലെ പ്രകൃതി ഒരു
ഹൈക്കു കവിതയെഴുതി.

Friday, March 11, 2011

ഗ്വാണ്ടനാമോയിലെ ഉമര്‍ ഖാദറിന്


ഉമര്‍
നീ ഈജിപ്തിന്റെ
മുലപ്പാലറിഞ്ഞ
തരുണന്‍.

നീ പൊറുക്കുക.
നിവര്‍ന്നു നിന്ന്
അഹങ്കരിക്കുന്നവര്‍ ഞങ്ങള്‍

ഇപ്പോള്‍,
കുനിഞ്ഞും, ഇഴഞ്ഞും
ദിനരാത്രങ്ങളുടെ
കനത്ത കരിങ്കല്‍പ്പാളികള്‍
പിഴുതു മാറ്റുകയാവും നീ.

തിളച്ചു മറിയുന്ന
ഉഷ്ണമാപിനിയാണോ
തടവറ !

ഏത് മനസ്സിന്റെ
ചക്രവാളങ്ങളില്‍
നിന്റെ ദീനസ്വരം
പ്രതിധ്വനിക്കുന്നു !

ഉമര്‍

നീയൊരു യാത്രികനാണ് .
കൊടും യാതനകളുടെ
പിരിയാത്ത കൂട്ടുകാരന്‍.
തടവറകള്‍ വലിച്ചു കുടിച്ചു
നീര് വറ്റിയ കരിഞ്ചണ്ടി.

"പ്രപഞ്ച നാഥ"ന്റെ
പിരിച്ചകറ്റിയ
മാമൂല്‍ വഴക്കങ്ങളില്‍
ബലിക്കല്ലില്‍
വെച്ചരച്ച
വന കുസുമം .

ഉമര്‍

നീ വെട്ടിയരിയപ്പെട്ട
ദര്‍ശന വൈവിധ്യം .
വിചാര സീമകള്‍ക്കപ്പുറം
നീ പറിച്ചു ചീന്തപ്പെട്ട
അനര്‍ഘ വാചനം .
നിന്നെ വായിച്ചറിയാന്‍
രോഗാതുരമായ
പടിഞ്ഞാറിനാവില്ല .

നിന്റെ മന:സഞ്ചാര വീഥികള്‍
നടുവൊടിഞ്ഞ
പരുത്ത യാത്രാ നിലങ്ങള്‍.

നിന്നില്‍
മുദ്ര ചാര്‍ത്തപ്പെട്ട
കളങ്കം
നഗ്ന രാജാവിന്റെ
തിട്ടൂരം.

കുഞ്ഞേ

ഏറ്റുവാങ്ങേണ്ടത്
ഏത് കാഹളങ്ങളാണ്?
ഏത് വാക്ക്ധോരണികള്‍ക്കാണ്
ഇനി ചെവിയോര്‍ക്കേണ്ടത് ?

നിദ്ര പറിച്ചെറിഞ്ഞ
ചിന്താ സരിത്തുകളില്‍ നിന്നും
നീ വാറ്റിയെടുക്കുന്ന
ചുടു നിശ്വാസങ്ങള്‍
ലാവാസമം ..

കനത്ത സീല്‍ക്കാരങ്ങള്‍
നിന്നെ ഞരുക്കി ക്കടന്നുപോവും
എന്നറിയാം.

ചവിട്ടിക്കുഴച്ച നിന്റെ
കൌമാര രാഹിത്യം
ഊര്‍ന്നിറങ്ങി
നനയുന്ന രേതസ്സ് .

നിന്നിലിന്ന്
പുനര്‍ജീവനം
മരുപ്പൂക്കള്‍
വിരിയുന്ന പകല്‍ സ്വപ്‌നങ്ങള്‍
മാത്രമോ?

(അഫ്ഗാനിസ്ഥാനില്‍ വെച്ച് അമേരിക്കന്‍ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ട അഹമ്മദ് സയ്യിദ് എന്നയാളുടെ പുത്രനാണ് ഉമര്‍ ഖാദര്‍. ബാപ്പ കൊല്ലപ്പെടുമ്പോള്‍ വെറും പതിനഞ്ചു വയസ്സ് പ്രായമുള്ള ഉമര്‍ അമേരിക്കന്‍ സേന സര്‍ജന്റ് ക്രിസ്റ്റഫര്‍ സ്പിറിനെ ഗ്രനേടെറിഞ്ഞു കൊന്നതിന്റെ പേരില്‍ മുസ്ലീം കൊടും തീവ്രവാദിയായി മുദ്രകുത്തി കുപ്രസിദ്ധമായ ഗ്വാണ്ടനാമോ തടവറയില്‍ വെച്ച് മൃഗീയമായി പീഡിപ്പിക്കുകയാണ്. ഇപ്പോള്‍ വയസ്സ് ഇരുപത്തിനാല് . ഉയരം കുറഞ്ഞ മുറിയില്‍ നടു നിവര്‍ത്താന്‍ കഴിയാതെ ഇഴഞ്ഞു, നിരങ്ങിയും ഉമര്‍. സര്‍വ്വ പീഡനങ്ങളും ഏറ്റുവാങ്ങുന്ന ഉമര്‍ ഖാദറിന്റെ ജീവിതത്തെപ്പറ്റി കാനഡയിലെ ടോറോന്റോ സ്റ്റാര്‍ പത്രത്തിന്റെ ലേഖിക മിഷേല്‍ ഷെഫാര്‍ട് അന്വേഷിച്ചറിഞ്ഞു ഒരു പുസ്തകം എഴുതിയിട്ടുണ്ട്.)

Wednesday, March 9, 2011

വിഷമല്ലാത്ത എന്‍ഡോസള്‍ഫാന്‍


-ഒന്ന് -
ഇവര്‍ പറഞ്ഞവസാനിപ്പിക്കും .
അടിവരയും , ഫുള്‍ സ്റ്റോപ്പും
ചാര്‍ത്തി
വിരാടപുരുഷന്മാരാകും .‍.
അല്ലെങ്കില്‍
മലം ഉരുട്ടിക്കൊണ്ടുപോവുന്ന
നികൃഷ്ട കീടങ്ങളാകും.
സമാനമായ പ്രവര്‍ത്തികള്‍ തന്നെ....


-രണ്ട്-
ഉച്ചസ്ഥായിയില്‍
അളിഞ്ഞവായു
പുറത്തുവിടുന്ന
റിപ്പോര്‍ട്ട് പ്രമാണികള്‍.

ഓരോ തുള്ളി ജലത്തിലും
വ്യതിയാനങ്ങളില്ലാത്ത
അമൃതശുദ്ധി കണ്ടെടുക്കുന്നു.

മനുഷ്യ വിഷ സസ്യങ്ങളെ
ജനിതക തകരാറില്‍
കുരുക്കിയിടുന്നു.



-മൂന്ന്-
നാട്ടുവഴികളിലെ
ശൂന്യതയില്‍ നിന്ന്
ഒരു കവിള്‍ ശ്വാസം .

പൂത്തുലഞ്ഞ മാമ്പൂക്കളില്‍ നിന്ന്
ഒരു കുമ്പിള്‍ സുഗന്ധം.
കറയിറ്റുന്ന കശുമാങ്ങകളില്‍ നിന്ന്
ജീവനൊഴിഞ്ഞ
കുഞ്ഞാത്മാക്കളുടെ
യാത്രാമൊഴികള്‍.

കറയിറ്റുന്ന മണ്ണിലേക്ക് ,
ജീവസരസ്സ്
വറ്റിത്താഴുമിടത്തേക്ക് ....
------------------------------

Monday, March 7, 2011

എം ടി ക്ക് ഒരു ഉപഹാരം


നാലുകെട്ടിന്റെ നെരിപ്പോടുകളില്‍ നിന്ന്
ഇറങ്ങി വരുന്ന സാധാരണ മനുഷ്യരെ അറിയാം॥

കാലത്തിന്റെ മുറിപ്പാടുകള്‍ ഏറ്റുവാങ്ങിയ
വേദനയുടെ നിഴല്‍ രൂപങ്ങളെ ആശ്ലേഷിക്കാം..

അസുരവിത്ത്‌ വീണു മുളക്കുന്ന മണ്ണില്‍ നിന്ന്
കളകളോടൊപ്പം നീക്കം ചെയ്യാം ..

മഞ്ഞു വീണു കിടക്കുന്ന ഭൂപ്രദേശങ്ങള്‍ താണ്ടി
നമുക്ക് സ്നേഹദൂദരാകാം ..

വിലാപയാത്രകളുടെ അവസാനം
ചവിട്ടി മെതിക്കപെട്ട
പൂക്കളും, കിനാക്കളും തൊട്ടറിയാം ..

പാതിരാവും പകല്‍വെളിച്ചവും ഇടകലര്‍ന്ന
ജീവിത പ്രഹേളികയെ അറിയാം ..

അറബിപൊന്ന് തേടിപോയി
മരുഭൂമികളില്‍ നീരുറവ തേടുന്ന
പ്രിയപെട്ടവരെ ഓര്‍ക്കാം ..

രണ്ടാമൂഴം ആണെങ്കിലും
നിര്‍വൃതിയുടെ നിമിഷങ്ങള്‍
പകര്‍ന്നാടുന്നുണ്ടെന്നു അറിയാം..

ഇരുട്ടിന്റെ ആത്മാവും ,
ഒരിക്കലും കാണാത്ത
പെണ്ണിന്‍ ഹൃദയവും അറിയാം..

ഓളവും തീരവും ഇണചേരുന്ന
മോഹഭംഗങ്ങള്‍
കാല്‍പ്പാടുകള്‍ക്ക് എന്നേ അറിയാം..

കുട്ട്യേടത്തി ഉപേക്ഷിച്ച
ഇരുമ്പു പെട്ടിയിലെ വാടാമലരുകള്‍
ഉള്ളറിവിന്റെ പരിഛേദം..

വാരിക്കുഴികള്‍ തീര്‍ക്കുന്നവര്‍ക്കിടയില്‍ ,
സ്വര്‍ഗം തുറക്കുന്ന സമയം
എപ്പോഴാണാവോ ?

ബന്ധനം ..
പതനം..
വാനപ്രസ്ഥം .. ഒടുവില്‍ ..
നിന്റെ ഓര്‍മ്മയ്ക്ക്‌ .. എല്ലാം സമര്‍പ്പിക്കുന്നു..

Friday, February 25, 2011

ഉറങ്ങുന്ന അഗ്നിപര്‍വതങ്ങള്‍


പറഞ്ഞവസാനിപ്പിച്ചിരുന്നില്ലാരും .
തുടര്‍ന്ന് പറയാന്‍
ശ്രമിച്ചവര്‍ക്കൊക്കെ
വഴികാട്ടികള്‍
മുന്‍പേ പറന്നൊരാ പക്ഷികളായിരുന്നു.

കൊഴിഞ്ഞ തൂവലിന്റെ
ഋജുരേഖയില്‍ തടവി
തന്മയത്തത്തോടെ
പിന്നീട് വന്നവരും
സമസ്യകള്‍ പൂരിപ്പിച്ചുകൊണ്ടിരുന്നു .

രാത്രി മയക്കങ്ങളില്‍
ചിലര്‍ ഞെട്ടിയുണര്‍ന്ന്
നിലാവിന്റെ
നിഴലനക്കങ്ങളില്‍
സ്വര്‍ഗ്ഗസംഗീതം
കേള്‍പ്പിച്ചുകൊണ്ടിരുന്നു.

അപരിചിതരുടെ കൂടെയുള്ള
സല്‍ക്കാരലാസ്യങ്ങളില്‍
അവര്‍ തിരശ്ശീലക്കു പുറകില്‍
വിദൂഷകന്മാരായി .

വഞ്ചിതരുടെ പെരുംയാത്രകളില്‍
കാലിടറിയവന്റെ വിമോചനയാത്രകളില്‍
അവരെഴുതിയ സൂക്തവും
വായിച്ചിരുന്നുവത്രേ!

കരിഞ്ചാറ് കുടിച്ച
വഞ്ചിത രാത്രികളില്‍
വിലാപഗാനങ്ങള്‍ക്ക്
മൂളിപ്പഠിക്കുമ്പോള്‍
കരിന്തേള് കുത്തുന്ന
ദൂഷിതമാമോര്‍മ്മകളില്‍
കനല്‍ക്കണ്ണ് മറന്നു വെച്ച
നിദ്രാടനങ്ങളിലെ
ഗുഹാതീരങ്ങളും.
ഏറുമാടങ്ങളും ...

എന്നിട്ടും ....
എന്നിലേയ്ക്കമരുന്ന
തീക്കാറ്റുകള്‍
ഒരു യാത്രാമടക്കത്തിന്റെ
വികാര ശേഷിപ്പുകള്‍
അയവിറക്കിക്കൊണ്ടിരുന്നു .

Thursday, February 24, 2011

കരു


രാക്കാറ്റെറ്റ് ഉറങ്ങാതിരിക്കുമ്പോഴും
കൈനഖത്തിനു താഴെ
പ്രത്യക്ഷപ്പെടാന്‍ പോവുന്ന
കറുത്ത പാടിനെ സ്വപ്നം
കണ്ടു കിടന്നു .

ചെവിക്കു നുള്ളിക്കോ
എന്ന് പറഞ്ഞു പോയ
അവന്റെ മുന്‍പില്‍ ഞളിയേണ്ടേ .
ചെകിടടക്കി തന്ന അടിക്ക്
മറുപടി കൊടുക്കേണ്ടേ.

പക്ഷെ അവന്‍ കൊണ്ടുതന്ന
റമ്മിന്റെ കുപ്പിയും ,
ചുളിയാത്ത നോട്ടും
എന്തിനാണാവോ?
എന്നെയെന്തിനവന്‍ കരുവാക്കുന്നു?

Friday, February 18, 2011

പകുതി കരിഞ്ഞത്


വീര്‍പ്പുമുട്ടലോടെയാണവന്‍
പറഞ്ഞവസാനിപ്പിച്ചത് .
അത് പാതി വെന്ത
ശരീരമായിരുന്നെന്ന്.
സ്ത്രീ ശരീരമായിരുന്നെന്ന് .

ക്രൂരമായൊരാലിംഗനത്തോടെ
അവന്‍ കൂട്ടി ചേര്‍ത്തു.
"അവള്‍ ഒരു ചരക്കായിരുന്നു "

Thursday, February 17, 2011

ഒഴിഞ്ഞ ബോഗികള്‍


ആര്‍ക്കുമാരോടും
ഒരു മമതയുമില്ല .

പാളത്തിനും ചക്രത്തിനും
ഇടയ്ക്കുള്ള ഘര്‍ഷണം
തീപ്പൊരികള്‍
ഉയര്‍ത്തിയേക്കാം.

ഏതൊരു ശുഭയാത്രക്കുമൊടുവില്‍
ടിക്കറ്റിന്റെ മറുപുറം
ശാന്തമായ്
കേണുകൊണ്ടേയിരിക്കും ..
അപ്പോഴും
വട്ടമേശയ്ക്ക് ചുറ്റും
കൈയ്യടികള്‍
പ്രതിധ്വനിക്കുന്നുണ്ടാവും....

പ്രാണന്‍


വിട്ടു പോകുമ്പോഴാണത്രേ
അവന്റെ ദേഹം
പ്രാണനെയെത്തിപ്പിടിക്കാന്‍
ശ്രമിച്ചത് .

പിളര്‍ന്ന ചുണ്ട്
കൂട്ടി ചേര്‍ത്തിട്ടും
ചേര്‍ന്നില്ലത്രേ!

കൃഷ്ണമണികള്‍
മലര്‍ന്നു പോവുന്നത്
യാത്രാമൊഴിയിലും
അര്‍ദ്ധവിരാമമിട്ടത്
എന്തിനെന്നോര്‍ത്താണെത്രെ!

Sunday, February 13, 2011

ആയിരത്തൊന്നു രാവുകള്‍


ഏതു മണിയറയിലായാലും ,
ഉറക്കത്തിന്റെ
നൂല്‍പ്പാലത്തിലായാലും
കഥകള്‍ പറയാന്‍
മിടുക്കുള്ള ഒരു പെണ്ണുണ്ടോ ?

മണലാരണ്യത്തിലെ
ഉഷ്ണക്കാറ്റ് പറഞ്ഞ
ഒരു കഥയുണ്ട് മനസ്സില്‍ .

ജന്മങ്ങള്‍ പകുത്തുനെല്കിയ
ആത്മാക്കള്‍ക്കിടയില്‍
കഥകള്‍ പറഞ്ഞു
കര്‍മ്മത്തിന്റെ തീക്ഷ്ണതയറിഞ്ഞവള്‍ .

ഏതൊരു കാമാതുരനും
ഇന്നൊരു കഥയിലും
വഴിയൊതുങ്ങിപ്പോവുന്നില്ല .

എങ്കിലും...
തനിക്കു നേരെ
നടന്നടുക്കുന്നവനായ്
കഥകള്‍ കൊണ്ടൊരമ്പ്,
ആയിരത്തൊന്നു കഥകള്‍
കൊണ്ടൊരമ്പ് തീര്‍ക്കുന്നവള്‍..?

Saturday, February 12, 2011

എന്നിലെ സാമൂഹ്യപാഠം


വലിയൊരു നിലവിളി
കേട്ടാണ് ഞാനുണര്‍ന്നത് .
അതയല്‍പ്പക്കത്തിന്നായിരുന്നു.

വീണ്ടുമുറങ്ങാന്‍ കിടന്നു.

പിന്നീടൊരു തേങ്ങല്‍
കേട്ടാണുണര്‍ന്നത് .
ഏറെ പരതിയപ്പോള്‍
കണ്ടെത്തി.
അതെന്റെ ഡയറിയില്‍
നിന്നായിരുന്നു.
ഞാന്‍ ജാകരൂഗനായി
ഉറങ്ങാതെയതിനു
ചെവിയോര്‍ത്തിരുന്നു...

Monday, February 7, 2011

കുരുത്തംകെട്ടവന്‍

സഞ്ചാര സ്മൃതികളുണ്ടേറെ ..
പഴകിയ വിഴുപ്പു കെട്ടില്‍
മുഷിഞ്ഞ പ്രമാണങ്ങളും .

വഴികളിലേറെ കണ്ടത്
ഉമിനീരൊലിപ്പിച്ച
പുരുഷനെയും ,
തരളിതയായ
സ്ത്രീയെയുമാണ്.

കാട്ടുപക്ഷിയുടെ ചോരയില്‍
ചുണ്ടും, മുഖവും ചേര്‍ക്കുന്നവന്‍.
നഖങ്ങള്‍ നീട്ടി വളര്‍ത്തുന്നത്
മാറിടങ്ങളെ കൊളുത്താനാണത്രെ!
തള്ള വിരല്‍ ചുഴറ്റുന്നത്‌
നാഭിക്കുഴിയെ തേടിയാണത്രെ !
പുഴുവരിക്കുന്ന
ജനനേന്ദ്രിയം കാട്ടി
അവന്‍ ഇന്നും ഓവര്‍ ബ്രിഡ്ജിനു താഴെ...!

ഒരു തെരുവില്‍ നിന്നും
കരകയറാനാവാതെ
അവളും.
അവള്‍ അവസാനം പറഞ്ഞത്
അസംഭാവ്യമായെങ്കില്‍ .
കൃത്രിമമായ ശ്വാസോച്ഛാസത്തോടെ
ഒടുക്കം നിന്റെതായെങ്കിലോ എന്നാ
പ്രതീക്ഷ.