സഹയാത്രികര്‍

Monday, June 6, 2011

മണി ചെയിന്‍ വിശേഷങ്ങള്‍


ഒരു ദിനം കോളിനോസ് ചിരിയുമായ് വന്നവന്‍
അരുകിലായ് കാഴ്ചയായ് വാഗ്ദാനക്കുലകളും .
ആയിരത്തില്‍ ഒരുവനെന്നോതിയെന്നോടായ്
ആയില്യം നാളിന്റെ ഗുണഗണവും .
ഒരിയ്ക്കലുമെന്നെത്തേടി വരാത്തവന്‍ ചൊല്ലി
താനൊരിക്കലും പിരിയാത്ത കൂട്ടുകാരന്‍ .
മുത്തമിട്ടു പറക്കുമാ വണ്ടിന്റെ ചേലിലവന്‍
വര്‍ത്തമാനം പറഞ്ഞെന്നെ മയക്കിയോ !
ചേര്‍ക്കണം ഞാനൊരുത്തനെയൊരുത്തിയെ
ആര്‍ക്കണം വന്‍പട പിന്നാലെയെത്തീടണം .
സംഖ്യകള്‍ മാസത്തില്‍ വര്‍ദ്ധിച്ചിടും പിന്നെ
സംഘത്തിന്‍ നേതാവായ് പൂജ്യനാവും .
സില്‍വറാവും, ഗോള്‍ഡാവും, ഡൈമണ്ടുമായിടും
സിലസില പാട്ടിന്റെ കൂട്ടുമാവും .
കോണ്‍ഫറണ്‍സില്‍ കണ്ഠകൌപീനമിട്ടവന്‍
കണ്‍കെട്ടുവിദ്യയാല്‍ മന്ദനാക്കിയെന്നെ .
മണ്ടനായോന്‍ ഞാന്‍ പിന്നെ വഷളനായി
മണ്ടിയവന്‍ പിന്നെ ഞാന്‍ ഷണ്ടനായി .

ഇത്രയും പറഞ്ഞു ഞാന്‍ പിരിയുന്നു കൂട്ടരേ
മാത്ര തെല്ലെങ്കിലും വിശ്രമിച്ചീടട്ടെ ....

ദീര്‍ഘ സുമംഗലീ ഭവ:



ചുറ്റിലുമിരുള്‍ത്തീയിന്‍ ചൂടസഹ്യം ,
വിയര്‍ത്ത നെറ്റിത്തടത്തിലമര്‍ത്തു-
മിളംകാറ്റുമൊരു ദൂതനല്ലന്നോ ?

തെളിഞ്ഞു നില്‍ക്കുമംബരത്തിന്‍ സീമ
തേടലോ,വ്യര്‍ത്ഥം, ചാരുശിലതന്‍ മൌനമോ?
വിളറും ചന്ദ്രക്കലതന്‍ കടം വാങ്ങിയ പുഞ്ചിരിയോ?

അറിയാം, മൌനമൊരു സാഗരത്തിന്‍
ഗാനമാണെന്നാലുമായുള്‍ത്തുടിപ്പിന്നാര്‍ക്കുവേണ്ടി...
ഉള്‍ത്തുടിപ്പിന്നാര്‍ക്ക് വേണ്ടി ....! !

Thursday, May 19, 2011

മലയാള കവിത


മലയാള കവിതയെ
കാണ്മാനില്ലെന്നു !

വരികള്‍ക്ക് ചോട്ടിലായ്
ഒളിച്ചു നടക്കുകയാണെന്ന് !

വരിയുടെ വാരിയെല്ലിനെ
ആരോ ബലാല്‍ക്കാരം ചെയ്തെന്ന്!

വരിയുടയ്ക്കപ്പെട്ട്
വിരിമാറില്‍ പടര്‍ത്തിയതാണെന്നും!

വീരവാദത്തിന്റെ ചേകോന്‍മാര്‍ക്ക്
പിന്‍കുറിപ്പായ് പോവാത്തവള്‍
കവിത.

വാദ് വെച്ച വിവാദ ചര്‍ച്ചകളില്‍
വീണ വായിക്കാത്തവന്‍ കവിത .

അവനും ,
അവനിലെ അവളും
എന്റേത് മാത്രം.

എന്റെ ശ്യാമസന്ധ്യകളില്‍
വിഷാദസാന്ദ്രമായ്
എന്നെ പുല്‍കി
എന്നിലൂടൊഴുകുന്നോരെന്റെ കവിത.

നിന്നിലെ തീച്ചൂളകളില്‍
വേനല്‍മഴയാവുന്നോരെന്റെ കവിത .
എന്റെ മാത്രം കവിത .
നിന്റെതെന്നു അവകാശപ്പെടാവുന്നതും ....

Tuesday, May 10, 2011

ഗാന്ധിജിയും ,കല്ലന്‍ബാക്കും


മൂര്‍ത്തമായ ഒരു ബന്ധത്തിന്റെ
സ്നേഹപെരുക്കത്തില്‍
ലാളിച്ചത് ഹൃദയങ്ങളായിരുന്നു .

കടന്നു കയറി ,
ഞളിപിരികൊണ്ട് ,
ചുടു നിശ്വാസങ്ങളുതിര്‍ത്ത്,
ചുറ്റിപ്പിണഞ്ഞത്
വാക്കുളായിരുന്നു.

നെറികേടിന്റെയും
വര്‍ണ്ണവിവേചനത്തിന്റെയും
കൈവീശലില്‍
മേല്‍പ്പല്ല് പൊഴിഞ്ഞ
മുറിവിലേയ്കാണ്
കല്ലന്‍ബാക്ക്‌ ചുണ്ടമര്‍ത്തിയത്.

അപമൃത്യു സംഭവിച്ച
പടിഞ്ഞാറന്‍ സംസ്മാരത്തിന്റെ
ഇടനാഴിയില്‍
ഗാന്ധിജിയെയും
കല്ലന്‍ബാക്കിനെയും
നൂല്‍ബന്ധമില്ലാതെ
കെട്ടിയിട്ട്
ധൂമകേതുവിന്റെ
ചരിത്രാന്വേഷണങ്ങള്‍ .!!

മുറിവിലൂടെയുള്ള
സഞ്ചാരങ്ങളില്‍
ഹൃദയം തുളച്ചു പായുന്ന
മറ്റൊരു വെടിയുണ്ട
താലോലിക്കേണ്ട
ഗതികേടിലേയ്ക്ക്
വീണ്ടുമെന്റെ മഹാത്മാവ് ....

Sunday, May 8, 2011

തുടര്‍ ഭരണം


സാധാരണമായ ഒരു ജീവിതം .
ഒരു തിരിച്ചു വരവില്‍
ഞങ്ങള്‍ നല്‍കുന്ന വാഗ്ദാനം .

നീയുണരുമ്പോള്‍
നിന്റെ മുന്‍പിലെ
വിറങ്ങലിച്ച കണി .
അതിനു ഒരറുതി ഉണ്ടായേക്കും.

ഏതൊരു മയക്കത്തിലും
നിന്നിലേക്ക്‌ സംക്രമിക്കുന്ന
നേര്‍ത്ത നിലാവൊളി .
സംരക്ഷിക്കപ്പടെണ്ടത് .
ബാധ്യതയും....

നൂറ്റാണ്ടുകളുടെ പഴക്കമുണ്ട് .
നിന്നിലേക്ക്‌ ഒഴുക്കുന്ന
കള്ളങ്ങള്‍ക്ക്‌.
ഒരു തടയണ പണിയേണ്ടേ?

ഓരോ കാലത്തിലെയും
വിരല്‍ മാഷിപ്പാടിനു
നിന്നിലെ തൃപ്തിക്ക്
അക്ഷയ പാത്രങ്ങള്‍
തീര്‍ക്കാന്‍ ആവാറില്ല .....
ഇപ്പോഴും അക്ഷയ പാത്രങ്ങള്‍
തീര്‍ക്കാന്‍ ഞങ്ങള്‍ക്കാവില്ല...
വറവ് ചട്ടിയില്‍ നിന്ന്
പുല്‍പ്പായിലേക്ക്
ഒരു ഇടവേളയിലെ
വിശ്രമം മാത്രം....

അപ്പോഴും ഞങ്ങള്‍ നിലവറയിലും
പടനിലങ്ങളിലും
ഒരേ പോലെ പണിയെടുക്കെണ്ടിയിരിക്കുന്നു ,

Wednesday, May 4, 2011

കുയിലിന്റെ മണിനാദം കേട്ടു....


വിളറിയ മുഖാവരണത്തിനും ,
അകന്നു പോവുന്ന നോട്ടങ്ങള്‍ക്കും
ഇടയില്‍
ഒരു ബ്ലാക്ക് ആന്‍ഡ്‌ വൈറ്റ്‌ ഗാനം
വിതുമ്പുന്നു.. പൊട്ടി ചിതറുന്നു...

അലതല്ലുന്ന ഗാനവീചികള്‍ക്ക്
പിടി തരാതെ കടന്നുപോയ
ആരുടെയോ ശബ്ദമിശ്രണം .

ഒഴുക്കന്‍മട്ടില്‍
ചാഞൊഴുകുന്ന
വിഷാദതന്ത്രിസ്വനം .

വേപഥു പൂണ്ടു നില്‍ക്കുന്ന
തീരത്തിന്റെ
നീരവമൌനം .

കടല്‍ വിതുമ്പുന്ന
ഹൃദയ കവാടങ്ങളില്‍
കുമിഞ്ഞു കൂടുന്ന
ഉപ്പു പരലുകള്‍
വിറ കൊള്ളുന്നു .

എന്നേയ്കുമായ് പറഞ്ഞു വെച്ച ,
എന്നുമൊരു ഗാനത്തോടൊപ്പം
പിടഞ്ഞുണരുന്ന ,
അര്‍ത്ഥവത്തെന്നു
മനസ്സിനെ പറഞ്ഞ്
പഠിപ്പിച്ച
ഒരേ രാഗത്തിലെഴുതിയ
ഭാവ തരംഗങ്ങള്‍
മെഴുകിയൊരുക്കിയ
ഒരു നിശബ്ദ ചിത്രം...

കടല്‍ മയക്കത്തിന്റെ
പൌര്‍ണമി രാവുകളില്‍
ഇതള്‍ വിരിഞ്ഞ്
മണം പരത്തുന്നത് .

ഉപ്പു പരലിന്റെ
ചവര്‍പ്പുരസത്തില്‍
അതിന്നും
ഒരു സുഗന്ധവാഹിയായ കാറ്റാണ്..

വിതുമ്പലിന്റെ ആഴങ്ങളില്‍ നിന്ന്
പുനര്‍ജനിക്കുന്നത് ...

Thursday, April 28, 2011

സീനിയര്‍ സിറ്റിസണ്‍


മുന്‍‌കൂര്‍ ഒരുക്കിയ
ഇരിപ്പിടങ്ങള്‍ ഉണ്ട് .

യാത്രാവേളകളില്‍
നിരക്കിളവുകള്‍ ഉണ്ട്.

നിക്ഷേപങ്ങളില്‍
പലിശ വര്‍ദ്ധനവുണ്ട് .

ഫോറങ്ങളുണ്ട്,
കൂടിചേരലുകളുണ്ട് ..

എല്ലാമുണ്ട് ..
വേണ്ടതെല്ലാം ..
പക്ഷെ
അമ്മേയെന്നും
അച്ഛാ എന്നുമുള്ള
വിളി മാത്രമില്ല.

കവിതയുടെ അന്ത്യം


എന്നില്‍ നിന്നും വേര്‍പെട്ടുപോയ
കവിതയെ ഞാനിന്നലെ
വഴിവാണിഭചന്തയില്‍
വില്‍ക്കാന്‍ വെച്ചിരിക്കുന്നത് കണ്ടു .

അതിന്റെ ഭാവനാചിറകുകള്‍
അരിഞ്ഞു മാറ്റിയിരിക്കുന്നു.
യാത്രയില്‍ എപ്പോഴോ
അക്രമിക്കപ്പെട്ടതാണ് .
ഞാന്‍ തഴുകി ഉണക്കിയിരുന്ന
കാര്‍കൂന്തലും
മുറിച്ചു മാറ്റിയിരുന്നു.

എന്റെ പാദചലനമറിഞ്ഞോ ആവോ !
ചോര ഉണങ്ങും കണ്ണിന്നരുകില്‍ കൂടെ
നീര്‍ച്ചാലുകള്‍ ഒഴുകുന്നു....

എന്നത്തേയും പോലെ
ഞാനിന്നും നിസ്സഹായന്‍ ആണ്...
എനിക്കറിയില്ല ഈ കവിതയെ...

Thursday, April 21, 2011

എന്‍ഡോസള്‍ഫാന്‍ രാഷ്ട്രീയം

പുകള്‍പെറ്റ കുടുംബമാണ് പോലും .
ചോരച്ച കണ്ണുകള്‍ ..
നീരിറ്റാത്ത കണ്ണുകള്‍..
പകലിനെ വെറുക്കും കണ്ണുകള്‍..
രാത്രിയിലുണരും കണ്ണുകള്‍ ..

കുടുംബാന്തരീക്ഷം
കലങ്ങരുതെന്നുണ്ട്.
തെളിനീരിലേ
പരല്‍മീന്‍ പോലും
വെളിപ്പെടുകയുള്ളൂ .

വീതംവെക്കലിലെ
ആശ്വാസ നിശ്വാസങ്ങളില്‍
കാരണവര്‍ക്ക്‌
ഒരെല്ലിന്‍ കഷ്ണം
കാഴ്ച വെക്കാറുണ്ട് .
ഒരു കുപ്പിക്കള്ളും, പശുവിറച്ചിയും .

നിലവറയില്‍
പൂജാ ദ്രവ്യങ്ങളോടൊപ്പം
ആഹിംസായ നമ: എന്ന മന്ത്രവും
പൂജയ്ക്ക് വെക്കും .

എന്നിട്ടല്ലേ
പുറത്തു അലമുറയിടുന്ന
തല വീര്‍ത്തവരെയും ,
ശരീരം കുറുകിയവരെയും,
ഇഴഞ്ഞു വന്നവനേയും,
ആട്ടിപ്പായിക്കാനാവുള്ളൂ .

കൂടാതെ
വിശുദ്ധ ജലമായ
എന്‍ഡോസള്‍ഫാനെ കൊണ്ട്
ഒരു ശുദ്ധി കലശവും .
ആഹിംസായ നമ :
ആഹിംസായ നമ:

Wednesday, April 20, 2011

ആസക്തി -- തുടര്‍ച്ച



ആദ്യത്തെ കൂപ്പുകുത്തി വീഴ്ചയില്‍ തന്നെ
കരളില്‍ കുടിയേറിയത്
വിഷാദമായിരുന്നു.

നഗ്നതയ്ക്ക് മേലെ
ഉഴറിവീണത്‌
താരാട്ടായത് കൊണ്ടാവാം .

ഇളംപുല്ലും, മഞ്ഞുകണവും
ചന്ദ്രികയും കോരിത്തരിച്ചിരുന്നു.

പിറവിയുടെ പൂര്‍ണ്ണതയില്‍
അനുഭവിച്ചറിയുന്നത്‌ ,
വികാരത്തിന്റെ
വിരലനക്കങ്ങളില്‍
പെയ്തു നിറഞ്ഞ
തൂവെള്ള മന്ദഹാസത്തെയാണ്.

എന്നും
പടര്‍ന്നു കയറി
എന്നിലേക്ക്‌
വേരുകള്‍ ആഴ്ത്തി
നീരൂറ്റുന്ന
നീലനയനങ്ങള്‍
പ്രപഞ്ചത്തിന്റെ
സത്യാവസ്ഥയുടെ പ്രതീകങ്ങള്‍ ആവാം.

എന്റെ കാണാസരോവരങ്ങളില്‍
നീരാട്ടിന്റെയോളങ്ങളിളക്കി
കലക്കി മറിച്ച് പോയതാരാവാം !

ഒരു നീണ്ട മുടിയിഴയെനിക്ക്
സമ്മാനിച്ച്
വാതായനങ്ങളുടെ
തുറന്ന വിശാലതയിലേക്ക്‌
ഊഴ്ന്നിറങ്ങിയാതാരാവാം !

വീണ്ടും ഉറക്കച്ചടവിന്റെ
അലസനേരങ്ങളില്‍
ആദ്യ നിര്‍വൃതിയായ്‌
മടങ്ങി വരുന്നതോ !

ആരുമാവാം എന്നുത്തരം!
ഞാന്‍ മാത്രമാണോയെന്ന് മറുചോദ്യം !

Wednesday, April 13, 2011

വിഷു കവിതകള്‍


കണി

കണി കണ്ടത്
അമ്മയുടെ ഉണങ്ങിയ
കണ്ണീര്‍ പാടുകള്‍ .
നിലവിളക്കിനു മുന്‍പില്‍
സമൃദ്ധിയുടെ കയ്യേറ്റം .
വിളറിയ ചിരിയാല്‍
ചൂടാറ്റി തന്നുവമ്മ
പാലടയും ,പാഴ്ക്കിനാവും ...

പടക്കം

ഒരു ഏറു പടക്കത്തിന്റെ
ചീറ്റിപ്പോയ ശബ്ദത്തില്‍
മയങ്ങികിടക്കുന്നു
എന്റെ ബാല്യവും, വിഷാദവും.
ആകാശത്തേക്കുയര്‍ന്ന്
നക്ഷത്രങ്ങളോട്
കിന്നാരം പറഞ്ഞു വന്ന
പടക്കത്തിനോട്
ഞാന്‍ മഞ്ഞു തുള്ളിയുടെ
നിര്‍വികാരതയെ പറ്റി
ചോദിച്ചിരുന്നു.....


കൈനീട്ടം


ഒറ്റ നാണ്യം നീട്ടിയ
ചുളുങ്ങിയ കൈകളുടെ
ദാരിദ്ര്യം വിളിച്ചറിയിച്ചത്
അകത്തളത്തിലുറക്കിക്കിടത്തിയ
ദുരഭിമാനമായിരുന്നു.

സദ്യ


നാക്കിലയില്‍ വിളമ്പിയ
റേഷനരി ചോറിന്റെ
അരുകില്‍
ഇഞ്ചിതൈരിന്റെ
ധാരാളിത്തം ..

Sunday, April 10, 2011

സൌഹൃദം


സൌഹൃദം

വാടിക്കരിഞ്ഞാലും കുഴപ്പമില്ല
ഓടി മറഞ്ഞാലും കുഴപ്പമില്ല
ഞാന്‍ നിന്നെയുമറിയില്ല
നീ എന്നെയുമറിയില്ല..

സ്നേഹം

എന്നിലേക്ക്‌ വലിഞ്ഞു താഴുന്ന
ദിശാബോധമില്ലാത്ത
ചിന്താ സരിത്തുകള്‍ക്ക്
വഴിവെട്ടി തന്ന യാത്രികന്‍ .
നീ ഉപേക്ഷിച്ച വാക്കിന്റെ
ശൂന്യമാം പേടകങ്ങള്‍
എന്നെ ചുറ്റുകയാണ് ഇന്നും.....

അന്ധകാരം

ധാരണകളും
തെറ്റിധാരണകളും കൂടി
വലിച്ചിഴച്ച് ദൂരങ്ങളിലേക്ക് ...
സൌഹൃദത്തിന്റെ
ദൂര കാഴ്ചകള്‍
എന്റെ ദാഹം അടക്കിയിരുന്നു.
ഒരു പ്രകാശ ദൂരം പോലെ
നീയിപ്പോഴെന്റെ കാഴ്ചയില്‍....

Friday, April 8, 2011

പുനര്‍ജനിയിലേക്ക്



അനന്തതയില്‍ തുടിക്കുന്ന
ചെറുതിരി വെട്ടത്തിന്റെ
നിര്‍മ്മമമായ സ്നേഹത്തിന്റെ
വറ്റാത്ത ഒളിനിറവ്.

എന്നിലേക്ക്‌ ചേര്‍ന്നൊഴുകുന്ന
തെളിനീരുറവയുടെ
കൈവഴികള്‍ .

പിരിഞൊഴുകേണ്ടി വന്ന
നിനവുകളുടെ
അടി തെറ്റിയ കയങ്ങളില്‍
ഒരു ഉറവയുടെ ആദ്യദാഹം
വിതുമ്പി കൊണ്ടിരുന്നു .

അനന്തമായ കടലിന്റെ
സംഗമ ഗൃഹാതുരയില്‍
വേര്‍പിരിവിന്റെ
വലിഞ്ഞു മുറുകല്‍ .

എന്നിലേക്ക്‌
പടര്‍ന്നു കയറുന്നത്
രാത്രിമയക്കത്തിന്റെ
നിശൂന്യതയില്‍
പിടഞ്ഞുണരുന്ന
ശബ്ദമില്ലാത്ത വാക്കുകളാണ്.

വാക്കുകള്‍ ഒന്നും പറയാതെ
തല താഴ്ത്തി മടങ്ങുന്നു.
നിര്‍ന്നിമേഷരായി ,
പ്രത്യാശയോടെ അവര്‍.

ഒരു പുനര്‍ജനിയുടെ
കണക്കുകള്‍ക്കിടയില്‍
യാത്രാനേരം മറന്ന
സഞ്ചാരിയെപ്പോല്‍ ഞാന്‍.

എന്നില്‍ നിന്നുള്ള
ദൂരമാണിപ്പോഴും
ഞാനളന്നുകൊണ്ടിരിക്കുന്നത് .

എന്നിട്ടും..
വാക്കുകള്‍ക്കും,
നോട്ടങ്ങള്‍ക്കും,
ഒരവധി പറഞ്ഞ്
പിറന്നിടത്തേക്കുള്ള
യാത്രയിലാണ് ഞാന്‍.
ഒരു പുനര്‍ജനിയുടെ സുഖം നുകരാന്‍....
( ഈ കവിത എന്റെ ഒരു പ്രിയ സുഹൃത്തിനു, അനിയന്... )

Friday, April 1, 2011

ഉള്‍നിറവുകള്‍


1. ഓര്‍ത്തുപോയീടുക നിങ്ങള്‍

ഒരു തിരി കൊളുത്തിപ്പോവുക നിങ്ങള്‍
അഴല്‍ തിങ്ങുമീയിരുള്‍ മാടങ്ങളില്‍ .
ഒരു ചിരി കൊരുത്തു പോവുക നിങ്ങള്‍
നിഴല്‍ താങ്ങുമീയനന്യ വാക്കോരങ്ങളില്‍ .
ഒരു വരി കാത്തു വെച്ചീടുക നിങ്ങള്‍
മഴ പെയ്തു തോരുവോളമെങ്കിലും .
ഒരു മുഖമോര്‍ത്തുവെച്ചുലാത്തീടുക നിങ്ങള്‍
കഴഞ്ചെങ്കിലുമുള്‍നിലാവൂറി നിറഞീടുവാന്‍ .

2. യാചന


കവിളൊട്ടിയ ചന്ദ്രന്‍
പുഞ്ചിരിക്കുന്നു.

മൌനിയായ പൂവിന്റെ ഭാവമെന്നും
ഒരേ തരത്തില്‍ നിഴലിക്കുന്നു.

ചന്ദ്രന്‍ സ്നേഹം
വാരിക്കോരി ചൊരിയുകയല്ല.
മറിച്ച് ...
യാചനയാണ്, സ്നേഹത്തിനായ് .

ഒറ്റപ്പെടലിന്റെ നിസ്സഹായതയില്‍ ..
അസ്തിത്വ ദുഃഖം പേറുന്ന
ചിന്തകളില്‍ കൂടിയുള്ള
യാചനയാണ് .
സ്നേഹം... സ്നേഹം...

Saturday, March 26, 2011

കവിതയും കഥയും


കവിതയുള്ളവനേ കഥ വഴങ്ങുള്ളൂ
കഥയുള്ളവനേ കവിത വരുള്ളൂ...

Saturday, March 19, 2011

മാധ്യമ സിണ്ടിക്കെറ്റ്

ഒരു മുഴം മുന്നേ എറിഞ്ഞ വടിയില്‍
കാലിടറി വീണു.
നാക്ക് നീട്ടിയ വെടിയരങ്ങില്‍
കാതറ്റുപോയി.
തന്ത്രിമുഖ്യന്‍ ചാട്ടുളി വീശി .
ശീലായ്മകള്‍ വെടിഞ്ഞ്
പത്രശാലകള്‍ ഉണര്‍ന്നു.
കൂട്ടം കൂടിയ ബ്രാണ്ടികുപ്പിയും
വറുത്ത കപ്പലണ്ടിയും ബാക്കി .
ഒരു കുതിപ്പ് മറന്ന് അല്ലെങ്കില്‍
ഒരു കുതിപ്പ് പാഴായതില്‍
മനം നൊന്ത്
പടയൊരുക്കത്തിന്റെ കൂട്ടായ്മ മറന്ന്
പുതു വാര്‍ത്തകളുടെ
രസം കൊല്ലിയെ ശപിച്ച്
പുതു വഴികള്‍ തേടി യാത്രയാവുന്നു.

Thursday, March 17, 2011

ഞാനുറങ്ങാതിരിക്കുന്നു


കാവല്‍ മാടങ്ങളുടെ
ദീനതയാണെന്റെ
ഉറക്കം കെടുത്തിയത് .

ഒരു രാത്രി മയക്കത്തിന്റെ
നേര്‍ത്ത ഇഴകളില്‍ നിന്നാണ്
ഞാനെന്റെ പ്രാണനെ
വേര്‍പെടുത്താന്‍ ശ്രമിച്ചത് .

പണ്ടെന്റെ സുഷുപ്തിക്കൊടുവില്‍
കൈവന്ന പൂര്‍ണ്ണത ,
പക്ഷെ അത് ശൂന്യതയില്‍
നിന്നുള്ള കണ്‍തുറക്കല്‍ .

കണ്ണടയ്ക്കാത്ത കാഴ്ചയില്‍
ദുര്‍നിമിത്തങ്ങളുടെ
പ്രഹേളിക .

ഉറക്കം മുറിയലിന്റെ
ആദ്യ പ്രഹരത്തില്‍
ഞാന്‍ കണ്‍ തുറക്കുകയായിരുന്നു.
ഇത്തിരി കാഴ്ചവെട്ടത്തില്‍
മണ്ണില്‍ മുടിയിഴഞ്ഞ
പാടുകള്‍ പോലും
കാണുവാന്‍ കഴിഞ്ഞു .
ആലംബമില്ലാത്ത തേങ്ങല്‍
പോലും കേള്‍ക്കുവാനും.

ഇപ്പോള്‍,
എന്റെ രാവുകളും, പകലുകളും
നിദ്രാ വിഹീനങ്ങളായിരിക്കുന്നു .

Wednesday, March 16, 2011

വെയിലില്‍ അലിയുന്ന പകലുകള്‍


ഒരു കണ്‍നിറവിന്റെ
സായൂജ്യ മയക്കങ്ങളില്‍
ഒരു തൂവല്‍ നനവായ്
സുഖിപ്പിച്ചു പോവുന്നു നീ.

പിന്നെയും അര്‍ദ്ധമയക്കത്തിന്റെ
പടവുകളിടിയുന്ന
കയറ്റിറക്കങ്ങളില്‍
ഒരു നൂല്‍ വഴക്കമായെങ്കിലും നീ .

പകല്‍നേരങ്ങളുടെ
വിഷാദ ഗഹനതയില്‍
തീച്ചില്ല കുടയുന്ന
നൊവേറ്റ് മയങ്ങുമ്പോള്‍
ജാലകങ്ങള്‍ തുറന്ന
ഊഷ്മാവാകുന്നു നീ .

ധനുമാസ രാത്രികളുടെ
തളിര്‍ക്കുന്ന
വികാരശ്രേണികളില്‍
മാന്ത്രിക രഹസ്യങ്ങളുടെ
നീരാളം വിരിക്കുന്നു നീ.

എന്റെ ശൃംഗാര കുതൂഹലങ്ങളില്‍
ഞരമ്പിഴയുന്ന
ആസക്തി രാഗങ്ങളില്‍
നീ പത്രങ്ങള്‍ കൊഴിഞ്ഞ
മന്ദാരമായ് മാറിയിരിക്കുന്നു.

ഞാന്‍ വെയിലില്‍ കരിഞ്ഞ ശലഭം .
നീ അലസമായ് മൊഴിഞ്ഞു.

ഇന്ന് ഞാനും വെയിലില്‍
അലിയുന്ന പകലുകളിലേക്ക്
ചേക്കേറുന്നു.

Tuesday, March 15, 2011

ഹൈക്കു


സുനാമിയായും, ഭൂകമ്പമായും
അണുവിസ്പോടനമായും
ജപ്പാനിലെ പ്രകൃതി ഒരു
ഹൈക്കു കവിതയെഴുതി.

Friday, March 11, 2011

ഗ്വാണ്ടനാമോയിലെ ഉമര്‍ ഖാദറിന്


ഉമര്‍
നീ ഈജിപ്തിന്റെ
മുലപ്പാലറിഞ്ഞ
തരുണന്‍.

നീ പൊറുക്കുക.
നിവര്‍ന്നു നിന്ന്
അഹങ്കരിക്കുന്നവര്‍ ഞങ്ങള്‍

ഇപ്പോള്‍,
കുനിഞ്ഞും, ഇഴഞ്ഞും
ദിനരാത്രങ്ങളുടെ
കനത്ത കരിങ്കല്‍പ്പാളികള്‍
പിഴുതു മാറ്റുകയാവും നീ.

തിളച്ചു മറിയുന്ന
ഉഷ്ണമാപിനിയാണോ
തടവറ !

ഏത് മനസ്സിന്റെ
ചക്രവാളങ്ങളില്‍
നിന്റെ ദീനസ്വരം
പ്രതിധ്വനിക്കുന്നു !

ഉമര്‍

നീയൊരു യാത്രികനാണ് .
കൊടും യാതനകളുടെ
പിരിയാത്ത കൂട്ടുകാരന്‍.
തടവറകള്‍ വലിച്ചു കുടിച്ചു
നീര് വറ്റിയ കരിഞ്ചണ്ടി.

"പ്രപഞ്ച നാഥ"ന്റെ
പിരിച്ചകറ്റിയ
മാമൂല്‍ വഴക്കങ്ങളില്‍
ബലിക്കല്ലില്‍
വെച്ചരച്ച
വന കുസുമം .

ഉമര്‍

നീ വെട്ടിയരിയപ്പെട്ട
ദര്‍ശന വൈവിധ്യം .
വിചാര സീമകള്‍ക്കപ്പുറം
നീ പറിച്ചു ചീന്തപ്പെട്ട
അനര്‍ഘ വാചനം .
നിന്നെ വായിച്ചറിയാന്‍
രോഗാതുരമായ
പടിഞ്ഞാറിനാവില്ല .

നിന്റെ മന:സഞ്ചാര വീഥികള്‍
നടുവൊടിഞ്ഞ
പരുത്ത യാത്രാ നിലങ്ങള്‍.

നിന്നില്‍
മുദ്ര ചാര്‍ത്തപ്പെട്ട
കളങ്കം
നഗ്ന രാജാവിന്റെ
തിട്ടൂരം.

കുഞ്ഞേ

ഏറ്റുവാങ്ങേണ്ടത്
ഏത് കാഹളങ്ങളാണ്?
ഏത് വാക്ക്ധോരണികള്‍ക്കാണ്
ഇനി ചെവിയോര്‍ക്കേണ്ടത് ?

നിദ്ര പറിച്ചെറിഞ്ഞ
ചിന്താ സരിത്തുകളില്‍ നിന്നും
നീ വാറ്റിയെടുക്കുന്ന
ചുടു നിശ്വാസങ്ങള്‍
ലാവാസമം ..

കനത്ത സീല്‍ക്കാരങ്ങള്‍
നിന്നെ ഞരുക്കി ക്കടന്നുപോവും
എന്നറിയാം.

ചവിട്ടിക്കുഴച്ച നിന്റെ
കൌമാര രാഹിത്യം
ഊര്‍ന്നിറങ്ങി
നനയുന്ന രേതസ്സ് .

നിന്നിലിന്ന്
പുനര്‍ജീവനം
മരുപ്പൂക്കള്‍
വിരിയുന്ന പകല്‍ സ്വപ്‌നങ്ങള്‍
മാത്രമോ?

(അഫ്ഗാനിസ്ഥാനില്‍ വെച്ച് അമേരിക്കന്‍ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ട അഹമ്മദ് സയ്യിദ് എന്നയാളുടെ പുത്രനാണ് ഉമര്‍ ഖാദര്‍. ബാപ്പ കൊല്ലപ്പെടുമ്പോള്‍ വെറും പതിനഞ്ചു വയസ്സ് പ്രായമുള്ള ഉമര്‍ അമേരിക്കന്‍ സേന സര്‍ജന്റ് ക്രിസ്റ്റഫര്‍ സ്പിറിനെ ഗ്രനേടെറിഞ്ഞു കൊന്നതിന്റെ പേരില്‍ മുസ്ലീം കൊടും തീവ്രവാദിയായി മുദ്രകുത്തി കുപ്രസിദ്ധമായ ഗ്വാണ്ടനാമോ തടവറയില്‍ വെച്ച് മൃഗീയമായി പീഡിപ്പിക്കുകയാണ്. ഇപ്പോള്‍ വയസ്സ് ഇരുപത്തിനാല് . ഉയരം കുറഞ്ഞ മുറിയില്‍ നടു നിവര്‍ത്താന്‍ കഴിയാതെ ഇഴഞ്ഞു, നിരങ്ങിയും ഉമര്‍. സര്‍വ്വ പീഡനങ്ങളും ഏറ്റുവാങ്ങുന്ന ഉമര്‍ ഖാദറിന്റെ ജീവിതത്തെപ്പറ്റി കാനഡയിലെ ടോറോന്റോ സ്റ്റാര്‍ പത്രത്തിന്റെ ലേഖിക മിഷേല്‍ ഷെഫാര്‍ട് അന്വേഷിച്ചറിഞ്ഞു ഒരു പുസ്തകം എഴുതിയിട്ടുണ്ട്.)