സഹയാത്രികര്‍

Tuesday, July 19, 2011

ജാലകം കാഴ്ചതന്‍ അതിരാണ്


എന്നെക്കുറിച്ചെന്തെഴുതിടാത്തൂ ?
മുന്നെയൊരു ചിരിതൂകി ചൊല്ലിയവള്‍ .
പിന്നെ പതിയെയലസമാം മൊഴി പാളി
"എന്തിന്നെഴുതേണ്ടു,ചൊല്ലിടാനെന്തിരിപ്പൂ"

പറഞ്ഞുവല്ലോ സകലതും നീ
അറിഞ്ഞുവല്ലോയൊന്നും വിടാതെ
കരിഞ്ഞു വീഴുമൊരു പൂവിന്നിതള്‍
അരിഞ്ഞു തള്ളുന്നുവോ കാലവും ലോകവും.

പൊടിപാറി ദൂരെയായ് ഘോഷവും മേളവും
അടിപതറാതെയെത്തുമീയസംഖ്യം ജനങ്ങളും
പറയാതെ പോവുന്നുമൊന്നുമേ പറയാതെ
മറയുന്നു സകലവും ജാലകകാഴ്ചകള്‍.

ജീര്‍ണ്ണമായോര്‍മ്മകള്‍
നിര്‍വര്‍ണ്ണമായ്, ചാരമായ്.
വഴുതിമറയുന്നവസാന ധൂമവും
വിലയനം വാനിലായ്‌ , സര്‍വ്വവും വിലയനം .

അഴല്‍ തിങ്ങി വീണ്ടും മനം മുറിച്ചിടെണ്ട
എഴുതിടെണ്ടെന്നെക്കുറിച്ചൊരിയ്ക്കലും
തഴുതിട്ടു പോയൊരാ കാലവും മോഹവും
വഴിമാറി വരില്ലിനിയോരിക്കലും നിശ്ചയം

Sunday, July 17, 2011

ദുരിയാന്‍ പഴം *


ശവം പോലെ നാറുമത്രേ!!
അമൃതം പോലെ സ്വാദും !!

ജീവിതങ്ങള്‍ ഇണ ചേരുമ്പോള്‍
ഈ നാറ്റവും സ്വാദും
കിട്ടാത്തത് എന്താണാവോ ?

* ഇന്തോനേഷ്യന്‍ ഫലം .
( എസ കെ പൊറ്റെക്കാടിനോട് കടപ്പാട് )

Thursday, July 14, 2011

ഹൃദയവും ഹൃദയവും


ട്രാഫിക് ജാമിലൂടൊരു ഹൃദയം
ഒഴുകിയെത്തിയത്
ജീവന്റെ
സ്പന്ദനത്തിലേക്ക്

ഹൃദയമൊഴിഞ്ഞ
ശൂന്യതയില്‍
വിലയ്ക്കെടുത്ത ഹൃദയം
മിടിച്ചു തുടങ്ങി .

ധമനികളിലൂടൊഴുകിയ
ചോരയില്‍
കമ്പിവേലികള്‍
മുറിഞ്ഞു തെറിച്ചു.

ലാഹോറും, കല്‍ക്കട്ടയും
ഇസ്ലാമാബാദും, അഹമ്മദാബാദും
പഞ്ചാബും, പഞ്ചാബും
കാശ്മീരും, കാശ്മീരും
തോളുരുമ്മിക്കൊണ്ടിരുന്നു.

ഒളിത്താവളങ്ങളും
ചാവേറുകളും
ഗൂഡാലോചനകളും
ഒരു ഹൃദയമിടിപ്പിന്റെ
നിതാന്തജാഗ്രതയില്‍
നിശ്ചലമായെങ്കില്‍ !!!
( വാര്‍ത്ത ::: ഹൃദയം മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ , ഒരു ഇന്ത്യക്കാരന്റെ ഹൃദയം ഒരു പാക്കിസ്ഥാന്‍കാരന് )

Saturday, July 2, 2011

വേനലില്‍ പുകഞ്ഞ ഒറ്റമരം



താളത്തോടെ ഒരു വരി കവിത
മനസ്സില്‍ വഴുതിക്കളിക്കുന്നു .

മേളത്തോടെ ഒരു ഹൃദയം
ഉള്ളില്‍ പൂത്തുലയുന്നു.

വഴിവക്കിലെ മെയ് മാസപുഷ്പങ്ങള്‍
മറ്റൊരു ഋതുവില്‍ മയങ്ങുന്നു.

സാഫല്യ ജന്മങ്ങള്‍ ഇതള്‍ കൊഴിയാത്ത
മരങ്ങളായ്‌ വേനലുകളിലും തളിര്‍ക്കുന്നു.

വന പുഷ്പങ്ങളുടെ ഇരുണ്ട മേനിയില്‍
കാലം പരാഗണം നടത്തുന്നു.

പാടിത്തളര്‍ന്ന കുയിലുകള്‍ മടങ്ങുമ്പോള്‍
അലകളടങ്ങിയ മഹാപ്രപഞ്ചം വിതുമ്പുന്നു.

വേപഥു പൂണ്ട പെണ്‍ചകോരം മാത്രം
ഓര്‍മ്മകളില്‍ തൂവല്‍ കൊഴിച്ചുകൊണ്ടിരുന്നു.

പൂമൊട്ടുകളില്‍ കാറ്റിന്റെ കടന്നുകയറ്റം .
കുഴഞ്ഞ മണ്ണില്‍ വിഷം തുപ്പിയ നിഷ്ക്രിയത്വം .
നീരാളം വിരിച്ച ശയ്യയില്‍ തകര്‍ന്ന വീണയുടെ
വിലാപകാവ്യങ്ങള്‍ ....................

വിണ്ടകന്ന വയലോരത്തില്‍
സായന്തനത്തിന്റെ നേര്‍ത്ത കുളിരില്‍
കൈതപ്പൂമണമുള്ള കാറ്റിലൂടെ....
ഒരു വിലാപകാവ്യമെഴുതാന്‍
വേഷമഴിച്ചുവെച്ചിരുന്നവന്‍ ....

Wednesday, June 29, 2011

റിമോട്ട് അഥവാ അജ്ഞാതകരങ്ങളിലൂടെ


ഒരു വിഴുപ്പുഭാണ്ഡം പോലെ
ഞാനെന്താണെന്റെ
ഹൃദയത്തില്‍ പേറി നടക്കുന്നത്!!

ധമനികളിലൂടെയുള്ള
ഓരോ തള്ളലിലും
രക്തത്തിലതിന്റെ
നിശ്വാസം കലരുന്നുണ്ടായിരുന്നു.

ഓരോ കലരലിലും
ഞാന്‍ ഉന്മത്തനാവുന്നുണ്ടായിരുന്നു .

പിന്നീടെപ്പോഴോ
ഞാനൊറ്റയായ ഒരു സന്ധ്യയില്‍
അതെന്റെ മൂക്കിലൂടെ
വേരിറക്കി , പുറത്തേയ്ക്ക് .

ഹൃദയത്തിലെ
ലവണങ്ങള്‍ കലര്‍ന്ന
നനവോടെ
അതെന്റെ മുഖത്ത്
ഉരസ്സിക്കൊണ്ടിരുന്നു.

ഒടുവില്‍
കണ്ണിലൂടെ
ഒരു വേരിറങ്ങിയപ്പോള്‍
ഞാനത് മനസ്സിലാക്കുകയായിരുന്നു.

ഒരു ജീവന്റെ പൊടിപ്പ്
ഹൃദയത്തില്‍ വീണതും ,
വളര്‍ന്നതും, ഉണര്‍ന്നതും... എല്ലാം...

അപ്പോഴേയ്ക്കും
ഒരദൃശ്യനായ ശത്രുവിനെ
എനിയ്ക്ക് കാണാന്‍ കഴിഞ്ഞിരുന്നു.

അവന്റെ നാശത്തിനുള്ള
തിട്ടൂരവും
ഞാന്‍ കൈപ്പറ്റിയിരുന്നു.

Wednesday, June 15, 2011

രുചി


വായ്ക്കരി വീണയിടത്ത്
ചാലിട്ടൊഴുകിയ
എറുമ്പിന്‍കൂട്ടങ്ങളില്‍
ഒന്ന് ചര്‍ദ്ദിച്ചു.
കാരണം....
ഒരു പിഞ്ചു കുഞ്ഞിന്‍
മൃതനഗ്നശരീരം
രുചിയ്ക്കുന്ന
മനുഷ്യക്കൂട്ടങ്ങളെ കണ്ടുവത്രെ !!

Monday, June 6, 2011

മണി ചെയിന്‍ വിശേഷങ്ങള്‍


ഒരു ദിനം കോളിനോസ് ചിരിയുമായ് വന്നവന്‍
അരുകിലായ് കാഴ്ചയായ് വാഗ്ദാനക്കുലകളും .
ആയിരത്തില്‍ ഒരുവനെന്നോതിയെന്നോടായ്
ആയില്യം നാളിന്റെ ഗുണഗണവും .
ഒരിയ്ക്കലുമെന്നെത്തേടി വരാത്തവന്‍ ചൊല്ലി
താനൊരിക്കലും പിരിയാത്ത കൂട്ടുകാരന്‍ .
മുത്തമിട്ടു പറക്കുമാ വണ്ടിന്റെ ചേലിലവന്‍
വര്‍ത്തമാനം പറഞ്ഞെന്നെ മയക്കിയോ !
ചേര്‍ക്കണം ഞാനൊരുത്തനെയൊരുത്തിയെ
ആര്‍ക്കണം വന്‍പട പിന്നാലെയെത്തീടണം .
സംഖ്യകള്‍ മാസത്തില്‍ വര്‍ദ്ധിച്ചിടും പിന്നെ
സംഘത്തിന്‍ നേതാവായ് പൂജ്യനാവും .
സില്‍വറാവും, ഗോള്‍ഡാവും, ഡൈമണ്ടുമായിടും
സിലസില പാട്ടിന്റെ കൂട്ടുമാവും .
കോണ്‍ഫറണ്‍സില്‍ കണ്ഠകൌപീനമിട്ടവന്‍
കണ്‍കെട്ടുവിദ്യയാല്‍ മന്ദനാക്കിയെന്നെ .
മണ്ടനായോന്‍ ഞാന്‍ പിന്നെ വഷളനായി
മണ്ടിയവന്‍ പിന്നെ ഞാന്‍ ഷണ്ടനായി .

ഇത്രയും പറഞ്ഞു ഞാന്‍ പിരിയുന്നു കൂട്ടരേ
മാത്ര തെല്ലെങ്കിലും വിശ്രമിച്ചീടട്ടെ ....

ദീര്‍ഘ സുമംഗലീ ഭവ:



ചുറ്റിലുമിരുള്‍ത്തീയിന്‍ ചൂടസഹ്യം ,
വിയര്‍ത്ത നെറ്റിത്തടത്തിലമര്‍ത്തു-
മിളംകാറ്റുമൊരു ദൂതനല്ലന്നോ ?

തെളിഞ്ഞു നില്‍ക്കുമംബരത്തിന്‍ സീമ
തേടലോ,വ്യര്‍ത്ഥം, ചാരുശിലതന്‍ മൌനമോ?
വിളറും ചന്ദ്രക്കലതന്‍ കടം വാങ്ങിയ പുഞ്ചിരിയോ?

അറിയാം, മൌനമൊരു സാഗരത്തിന്‍
ഗാനമാണെന്നാലുമായുള്‍ത്തുടിപ്പിന്നാര്‍ക്കുവേണ്ടി...
ഉള്‍ത്തുടിപ്പിന്നാര്‍ക്ക് വേണ്ടി ....! !

Thursday, May 19, 2011

മലയാള കവിത


മലയാള കവിതയെ
കാണ്മാനില്ലെന്നു !

വരികള്‍ക്ക് ചോട്ടിലായ്
ഒളിച്ചു നടക്കുകയാണെന്ന് !

വരിയുടെ വാരിയെല്ലിനെ
ആരോ ബലാല്‍ക്കാരം ചെയ്തെന്ന്!

വരിയുടയ്ക്കപ്പെട്ട്
വിരിമാറില്‍ പടര്‍ത്തിയതാണെന്നും!

വീരവാദത്തിന്റെ ചേകോന്‍മാര്‍ക്ക്
പിന്‍കുറിപ്പായ് പോവാത്തവള്‍
കവിത.

വാദ് വെച്ച വിവാദ ചര്‍ച്ചകളില്‍
വീണ വായിക്കാത്തവന്‍ കവിത .

അവനും ,
അവനിലെ അവളും
എന്റേത് മാത്രം.

എന്റെ ശ്യാമസന്ധ്യകളില്‍
വിഷാദസാന്ദ്രമായ്
എന്നെ പുല്‍കി
എന്നിലൂടൊഴുകുന്നോരെന്റെ കവിത.

നിന്നിലെ തീച്ചൂളകളില്‍
വേനല്‍മഴയാവുന്നോരെന്റെ കവിത .
എന്റെ മാത്രം കവിത .
നിന്റെതെന്നു അവകാശപ്പെടാവുന്നതും ....

Tuesday, May 10, 2011

ഗാന്ധിജിയും ,കല്ലന്‍ബാക്കും


മൂര്‍ത്തമായ ഒരു ബന്ധത്തിന്റെ
സ്നേഹപെരുക്കത്തില്‍
ലാളിച്ചത് ഹൃദയങ്ങളായിരുന്നു .

കടന്നു കയറി ,
ഞളിപിരികൊണ്ട് ,
ചുടു നിശ്വാസങ്ങളുതിര്‍ത്ത്,
ചുറ്റിപ്പിണഞ്ഞത്
വാക്കുളായിരുന്നു.

നെറികേടിന്റെയും
വര്‍ണ്ണവിവേചനത്തിന്റെയും
കൈവീശലില്‍
മേല്‍പ്പല്ല് പൊഴിഞ്ഞ
മുറിവിലേയ്കാണ്
കല്ലന്‍ബാക്ക്‌ ചുണ്ടമര്‍ത്തിയത്.

അപമൃത്യു സംഭവിച്ച
പടിഞ്ഞാറന്‍ സംസ്മാരത്തിന്റെ
ഇടനാഴിയില്‍
ഗാന്ധിജിയെയും
കല്ലന്‍ബാക്കിനെയും
നൂല്‍ബന്ധമില്ലാതെ
കെട്ടിയിട്ട്
ധൂമകേതുവിന്റെ
ചരിത്രാന്വേഷണങ്ങള്‍ .!!

മുറിവിലൂടെയുള്ള
സഞ്ചാരങ്ങളില്‍
ഹൃദയം തുളച്ചു പായുന്ന
മറ്റൊരു വെടിയുണ്ട
താലോലിക്കേണ്ട
ഗതികേടിലേയ്ക്ക്
വീണ്ടുമെന്റെ മഹാത്മാവ് ....

Sunday, May 8, 2011

തുടര്‍ ഭരണം


സാധാരണമായ ഒരു ജീവിതം .
ഒരു തിരിച്ചു വരവില്‍
ഞങ്ങള്‍ നല്‍കുന്ന വാഗ്ദാനം .

നീയുണരുമ്പോള്‍
നിന്റെ മുന്‍പിലെ
വിറങ്ങലിച്ച കണി .
അതിനു ഒരറുതി ഉണ്ടായേക്കും.

ഏതൊരു മയക്കത്തിലും
നിന്നിലേക്ക്‌ സംക്രമിക്കുന്ന
നേര്‍ത്ത നിലാവൊളി .
സംരക്ഷിക്കപ്പടെണ്ടത് .
ബാധ്യതയും....

നൂറ്റാണ്ടുകളുടെ പഴക്കമുണ്ട് .
നിന്നിലേക്ക്‌ ഒഴുക്കുന്ന
കള്ളങ്ങള്‍ക്ക്‌.
ഒരു തടയണ പണിയേണ്ടേ?

ഓരോ കാലത്തിലെയും
വിരല്‍ മാഷിപ്പാടിനു
നിന്നിലെ തൃപ്തിക്ക്
അക്ഷയ പാത്രങ്ങള്‍
തീര്‍ക്കാന്‍ ആവാറില്ല .....
ഇപ്പോഴും അക്ഷയ പാത്രങ്ങള്‍
തീര്‍ക്കാന്‍ ഞങ്ങള്‍ക്കാവില്ല...
വറവ് ചട്ടിയില്‍ നിന്ന്
പുല്‍പ്പായിലേക്ക്
ഒരു ഇടവേളയിലെ
വിശ്രമം മാത്രം....

അപ്പോഴും ഞങ്ങള്‍ നിലവറയിലും
പടനിലങ്ങളിലും
ഒരേ പോലെ പണിയെടുക്കെണ്ടിയിരിക്കുന്നു ,

Wednesday, May 4, 2011

കുയിലിന്റെ മണിനാദം കേട്ടു....


വിളറിയ മുഖാവരണത്തിനും ,
അകന്നു പോവുന്ന നോട്ടങ്ങള്‍ക്കും
ഇടയില്‍
ഒരു ബ്ലാക്ക് ആന്‍ഡ്‌ വൈറ്റ്‌ ഗാനം
വിതുമ്പുന്നു.. പൊട്ടി ചിതറുന്നു...

അലതല്ലുന്ന ഗാനവീചികള്‍ക്ക്
പിടി തരാതെ കടന്നുപോയ
ആരുടെയോ ശബ്ദമിശ്രണം .

ഒഴുക്കന്‍മട്ടില്‍
ചാഞൊഴുകുന്ന
വിഷാദതന്ത്രിസ്വനം .

വേപഥു പൂണ്ടു നില്‍ക്കുന്ന
തീരത്തിന്റെ
നീരവമൌനം .

കടല്‍ വിതുമ്പുന്ന
ഹൃദയ കവാടങ്ങളില്‍
കുമിഞ്ഞു കൂടുന്ന
ഉപ്പു പരലുകള്‍
വിറ കൊള്ളുന്നു .

എന്നേയ്കുമായ് പറഞ്ഞു വെച്ച ,
എന്നുമൊരു ഗാനത്തോടൊപ്പം
പിടഞ്ഞുണരുന്ന ,
അര്‍ത്ഥവത്തെന്നു
മനസ്സിനെ പറഞ്ഞ്
പഠിപ്പിച്ച
ഒരേ രാഗത്തിലെഴുതിയ
ഭാവ തരംഗങ്ങള്‍
മെഴുകിയൊരുക്കിയ
ഒരു നിശബ്ദ ചിത്രം...

കടല്‍ മയക്കത്തിന്റെ
പൌര്‍ണമി രാവുകളില്‍
ഇതള്‍ വിരിഞ്ഞ്
മണം പരത്തുന്നത് .

ഉപ്പു പരലിന്റെ
ചവര്‍പ്പുരസത്തില്‍
അതിന്നും
ഒരു സുഗന്ധവാഹിയായ കാറ്റാണ്..

വിതുമ്പലിന്റെ ആഴങ്ങളില്‍ നിന്ന്
പുനര്‍ജനിക്കുന്നത് ...

Thursday, April 28, 2011

സീനിയര്‍ സിറ്റിസണ്‍


മുന്‍‌കൂര്‍ ഒരുക്കിയ
ഇരിപ്പിടങ്ങള്‍ ഉണ്ട് .

യാത്രാവേളകളില്‍
നിരക്കിളവുകള്‍ ഉണ്ട്.

നിക്ഷേപങ്ങളില്‍
പലിശ വര്‍ദ്ധനവുണ്ട് .

ഫോറങ്ങളുണ്ട്,
കൂടിചേരലുകളുണ്ട് ..

എല്ലാമുണ്ട് ..
വേണ്ടതെല്ലാം ..
പക്ഷെ
അമ്മേയെന്നും
അച്ഛാ എന്നുമുള്ള
വിളി മാത്രമില്ല.

കവിതയുടെ അന്ത്യം


എന്നില്‍ നിന്നും വേര്‍പെട്ടുപോയ
കവിതയെ ഞാനിന്നലെ
വഴിവാണിഭചന്തയില്‍
വില്‍ക്കാന്‍ വെച്ചിരിക്കുന്നത് കണ്ടു .

അതിന്റെ ഭാവനാചിറകുകള്‍
അരിഞ്ഞു മാറ്റിയിരിക്കുന്നു.
യാത്രയില്‍ എപ്പോഴോ
അക്രമിക്കപ്പെട്ടതാണ് .
ഞാന്‍ തഴുകി ഉണക്കിയിരുന്ന
കാര്‍കൂന്തലും
മുറിച്ചു മാറ്റിയിരുന്നു.

എന്റെ പാദചലനമറിഞ്ഞോ ആവോ !
ചോര ഉണങ്ങും കണ്ണിന്നരുകില്‍ കൂടെ
നീര്‍ച്ചാലുകള്‍ ഒഴുകുന്നു....

എന്നത്തേയും പോലെ
ഞാനിന്നും നിസ്സഹായന്‍ ആണ്...
എനിക്കറിയില്ല ഈ കവിതയെ...

Thursday, April 21, 2011

എന്‍ഡോസള്‍ഫാന്‍ രാഷ്ട്രീയം

പുകള്‍പെറ്റ കുടുംബമാണ് പോലും .
ചോരച്ച കണ്ണുകള്‍ ..
നീരിറ്റാത്ത കണ്ണുകള്‍..
പകലിനെ വെറുക്കും കണ്ണുകള്‍..
രാത്രിയിലുണരും കണ്ണുകള്‍ ..

കുടുംബാന്തരീക്ഷം
കലങ്ങരുതെന്നുണ്ട്.
തെളിനീരിലേ
പരല്‍മീന്‍ പോലും
വെളിപ്പെടുകയുള്ളൂ .

വീതംവെക്കലിലെ
ആശ്വാസ നിശ്വാസങ്ങളില്‍
കാരണവര്‍ക്ക്‌
ഒരെല്ലിന്‍ കഷ്ണം
കാഴ്ച വെക്കാറുണ്ട് .
ഒരു കുപ്പിക്കള്ളും, പശുവിറച്ചിയും .

നിലവറയില്‍
പൂജാ ദ്രവ്യങ്ങളോടൊപ്പം
ആഹിംസായ നമ: എന്ന മന്ത്രവും
പൂജയ്ക്ക് വെക്കും .

എന്നിട്ടല്ലേ
പുറത്തു അലമുറയിടുന്ന
തല വീര്‍ത്തവരെയും ,
ശരീരം കുറുകിയവരെയും,
ഇഴഞ്ഞു വന്നവനേയും,
ആട്ടിപ്പായിക്കാനാവുള്ളൂ .

കൂടാതെ
വിശുദ്ധ ജലമായ
എന്‍ഡോസള്‍ഫാനെ കൊണ്ട്
ഒരു ശുദ്ധി കലശവും .
ആഹിംസായ നമ :
ആഹിംസായ നമ:

Wednesday, April 20, 2011

ആസക്തി -- തുടര്‍ച്ച



ആദ്യത്തെ കൂപ്പുകുത്തി വീഴ്ചയില്‍ തന്നെ
കരളില്‍ കുടിയേറിയത്
വിഷാദമായിരുന്നു.

നഗ്നതയ്ക്ക് മേലെ
ഉഴറിവീണത്‌
താരാട്ടായത് കൊണ്ടാവാം .

ഇളംപുല്ലും, മഞ്ഞുകണവും
ചന്ദ്രികയും കോരിത്തരിച്ചിരുന്നു.

പിറവിയുടെ പൂര്‍ണ്ണതയില്‍
അനുഭവിച്ചറിയുന്നത്‌ ,
വികാരത്തിന്റെ
വിരലനക്കങ്ങളില്‍
പെയ്തു നിറഞ്ഞ
തൂവെള്ള മന്ദഹാസത്തെയാണ്.

എന്നും
പടര്‍ന്നു കയറി
എന്നിലേക്ക്‌
വേരുകള്‍ ആഴ്ത്തി
നീരൂറ്റുന്ന
നീലനയനങ്ങള്‍
പ്രപഞ്ചത്തിന്റെ
സത്യാവസ്ഥയുടെ പ്രതീകങ്ങള്‍ ആവാം.

എന്റെ കാണാസരോവരങ്ങളില്‍
നീരാട്ടിന്റെയോളങ്ങളിളക്കി
കലക്കി മറിച്ച് പോയതാരാവാം !

ഒരു നീണ്ട മുടിയിഴയെനിക്ക്
സമ്മാനിച്ച്
വാതായനങ്ങളുടെ
തുറന്ന വിശാലതയിലേക്ക്‌
ഊഴ്ന്നിറങ്ങിയാതാരാവാം !

വീണ്ടും ഉറക്കച്ചടവിന്റെ
അലസനേരങ്ങളില്‍
ആദ്യ നിര്‍വൃതിയായ്‌
മടങ്ങി വരുന്നതോ !

ആരുമാവാം എന്നുത്തരം!
ഞാന്‍ മാത്രമാണോയെന്ന് മറുചോദ്യം !

Wednesday, April 13, 2011

വിഷു കവിതകള്‍


കണി

കണി കണ്ടത്
അമ്മയുടെ ഉണങ്ങിയ
കണ്ണീര്‍ പാടുകള്‍ .
നിലവിളക്കിനു മുന്‍പില്‍
സമൃദ്ധിയുടെ കയ്യേറ്റം .
വിളറിയ ചിരിയാല്‍
ചൂടാറ്റി തന്നുവമ്മ
പാലടയും ,പാഴ്ക്കിനാവും ...

പടക്കം

ഒരു ഏറു പടക്കത്തിന്റെ
ചീറ്റിപ്പോയ ശബ്ദത്തില്‍
മയങ്ങികിടക്കുന്നു
എന്റെ ബാല്യവും, വിഷാദവും.
ആകാശത്തേക്കുയര്‍ന്ന്
നക്ഷത്രങ്ങളോട്
കിന്നാരം പറഞ്ഞു വന്ന
പടക്കത്തിനോട്
ഞാന്‍ മഞ്ഞു തുള്ളിയുടെ
നിര്‍വികാരതയെ പറ്റി
ചോദിച്ചിരുന്നു.....


കൈനീട്ടം


ഒറ്റ നാണ്യം നീട്ടിയ
ചുളുങ്ങിയ കൈകളുടെ
ദാരിദ്ര്യം വിളിച്ചറിയിച്ചത്
അകത്തളത്തിലുറക്കിക്കിടത്തിയ
ദുരഭിമാനമായിരുന്നു.

സദ്യ


നാക്കിലയില്‍ വിളമ്പിയ
റേഷനരി ചോറിന്റെ
അരുകില്‍
ഇഞ്ചിതൈരിന്റെ
ധാരാളിത്തം ..

Sunday, April 10, 2011

സൌഹൃദം


സൌഹൃദം

വാടിക്കരിഞ്ഞാലും കുഴപ്പമില്ല
ഓടി മറഞ്ഞാലും കുഴപ്പമില്ല
ഞാന്‍ നിന്നെയുമറിയില്ല
നീ എന്നെയുമറിയില്ല..

സ്നേഹം

എന്നിലേക്ക്‌ വലിഞ്ഞു താഴുന്ന
ദിശാബോധമില്ലാത്ത
ചിന്താ സരിത്തുകള്‍ക്ക്
വഴിവെട്ടി തന്ന യാത്രികന്‍ .
നീ ഉപേക്ഷിച്ച വാക്കിന്റെ
ശൂന്യമാം പേടകങ്ങള്‍
എന്നെ ചുറ്റുകയാണ് ഇന്നും.....

അന്ധകാരം

ധാരണകളും
തെറ്റിധാരണകളും കൂടി
വലിച്ചിഴച്ച് ദൂരങ്ങളിലേക്ക് ...
സൌഹൃദത്തിന്റെ
ദൂര കാഴ്ചകള്‍
എന്റെ ദാഹം അടക്കിയിരുന്നു.
ഒരു പ്രകാശ ദൂരം പോലെ
നീയിപ്പോഴെന്റെ കാഴ്ചയില്‍....

Friday, April 8, 2011

പുനര്‍ജനിയിലേക്ക്



അനന്തതയില്‍ തുടിക്കുന്ന
ചെറുതിരി വെട്ടത്തിന്റെ
നിര്‍മ്മമമായ സ്നേഹത്തിന്റെ
വറ്റാത്ത ഒളിനിറവ്.

എന്നിലേക്ക്‌ ചേര്‍ന്നൊഴുകുന്ന
തെളിനീരുറവയുടെ
കൈവഴികള്‍ .

പിരിഞൊഴുകേണ്ടി വന്ന
നിനവുകളുടെ
അടി തെറ്റിയ കയങ്ങളില്‍
ഒരു ഉറവയുടെ ആദ്യദാഹം
വിതുമ്പി കൊണ്ടിരുന്നു .

അനന്തമായ കടലിന്റെ
സംഗമ ഗൃഹാതുരയില്‍
വേര്‍പിരിവിന്റെ
വലിഞ്ഞു മുറുകല്‍ .

എന്നിലേക്ക്‌
പടര്‍ന്നു കയറുന്നത്
രാത്രിമയക്കത്തിന്റെ
നിശൂന്യതയില്‍
പിടഞ്ഞുണരുന്ന
ശബ്ദമില്ലാത്ത വാക്കുകളാണ്.

വാക്കുകള്‍ ഒന്നും പറയാതെ
തല താഴ്ത്തി മടങ്ങുന്നു.
നിര്‍ന്നിമേഷരായി ,
പ്രത്യാശയോടെ അവര്‍.

ഒരു പുനര്‍ജനിയുടെ
കണക്കുകള്‍ക്കിടയില്‍
യാത്രാനേരം മറന്ന
സഞ്ചാരിയെപ്പോല്‍ ഞാന്‍.

എന്നില്‍ നിന്നുള്ള
ദൂരമാണിപ്പോഴും
ഞാനളന്നുകൊണ്ടിരിക്കുന്നത് .

എന്നിട്ടും..
വാക്കുകള്‍ക്കും,
നോട്ടങ്ങള്‍ക്കും,
ഒരവധി പറഞ്ഞ്
പിറന്നിടത്തേക്കുള്ള
യാത്രയിലാണ് ഞാന്‍.
ഒരു പുനര്‍ജനിയുടെ സുഖം നുകരാന്‍....
( ഈ കവിത എന്റെ ഒരു പ്രിയ സുഹൃത്തിനു, അനിയന്... )

Friday, April 1, 2011

ഉള്‍നിറവുകള്‍


1. ഓര്‍ത്തുപോയീടുക നിങ്ങള്‍

ഒരു തിരി കൊളുത്തിപ്പോവുക നിങ്ങള്‍
അഴല്‍ തിങ്ങുമീയിരുള്‍ മാടങ്ങളില്‍ .
ഒരു ചിരി കൊരുത്തു പോവുക നിങ്ങള്‍
നിഴല്‍ താങ്ങുമീയനന്യ വാക്കോരങ്ങളില്‍ .
ഒരു വരി കാത്തു വെച്ചീടുക നിങ്ങള്‍
മഴ പെയ്തു തോരുവോളമെങ്കിലും .
ഒരു മുഖമോര്‍ത്തുവെച്ചുലാത്തീടുക നിങ്ങള്‍
കഴഞ്ചെങ്കിലുമുള്‍നിലാവൂറി നിറഞീടുവാന്‍ .

2. യാചന


കവിളൊട്ടിയ ചന്ദ്രന്‍
പുഞ്ചിരിക്കുന്നു.

മൌനിയായ പൂവിന്റെ ഭാവമെന്നും
ഒരേ തരത്തില്‍ നിഴലിക്കുന്നു.

ചന്ദ്രന്‍ സ്നേഹം
വാരിക്കോരി ചൊരിയുകയല്ല.
മറിച്ച് ...
യാചനയാണ്, സ്നേഹത്തിനായ് .

ഒറ്റപ്പെടലിന്റെ നിസ്സഹായതയില്‍ ..
അസ്തിത്വ ദുഃഖം പേറുന്ന
ചിന്തകളില്‍ കൂടിയുള്ള
യാചനയാണ് .
സ്നേഹം... സ്നേഹം...