സഹയാത്രികര്‍

Friday, August 29, 2008

കാത്തിരിക്കുന്നത് ...

നാലുകെട്ടിന്റെ സ്ഥാനത്ത് ഇപ്പോള്‍
മുക്കുറ്റിചെടികളുടെ കാട്,
നടുക്കായ് ഒരരളിമരം
ഉണങ്ങിയ കായ്കള്‍ പൊട്ടിച്ചിതറാന്‍ വെമ്പുന്നു
...................................................
ചായ്പ്പിന്‍ കുളിര്‍മ്മയുള്ള നനവൂറും നിലം
പിറവിതന്‍ ഞരക്കങ്ങളറിഞ്ഞയിടം
ജീവന്റെ നാളങ്ങള്‍ പൂക്കുമിടം
ഗര്‍ഭഗൃഹം ...
ഒടുവിലായ് അമ്മ യാത്ര പറഞ്ഞയിടം
ഒരു നനുത്ത പുഞ്ചിരിയില്‍ജീവന്റെ
നാളം കരിഞ്ഞയിടം
മരണഗൃഹം
...........................
ബാല്യത്തിന്‍ തെക്കേ മച്ചില്‍
വസൂരിമാലകള്‍ പൊതിഞ്ഞ ശരീരം
അരണ്ട വെളിച്ചത്തില്‍
ജനലരുകില്‍ തനിച്ചിരുന്നയിടം
ഭവവതി കോമരങ്ങള്‍
അലറി വിളിച്ചപ്പോള്‍
മഞ്ഞള്‍പൊടിയാല്‍ എന്നെ കുളിപ്പിച്ചപ്പോള്‍
ആ വരണ്ട സന്ധ്യയിലലിഞ്ഞയിടം
...............................................
ഭഗവതിക്കാവിലെ വിളക്ക് തെളിഞ്ഞിരിക്കുന്നു ...
വീണ്ടും...
എന്റെ മനസ്സിലെ വിളക്കും
ഞാന്‍ ഇനി അണയാതെ കാക്കട്ടെ...
വിശുദ്ധിയുടെ നിലത്തെഴുത്ത് പോലെ ....
ഉണ്മയുടെ വിളനിലങ്ങള്‍ പോലെ...
വീണ്ടും ഒരു ജീവിതം കൂടി..

Sunday, August 17, 2008

മരണവും.... ജനനവും ..

എന്നില്‍
ഉയിര്‍ത്തെഴുന്നേറ്റവന്റെ രൂപം
എനിക്കൂഹിക്കാന്‍ കഴിയുന്നില്ല ..
ഓര്‍മ്മയുടെ അഗ്നിസ്ഫുലിംഗങ്ങളില്‍
നിന്നുതിര്‍ന്ന ചാരത്തില്‍
ഉയിര്‍കൊണ്ടവനാണോ?
കാത്തു കാത്തിരുന്നു
കൈയില്‍ കിട്ടിയ
വൈഡൂര്യ മുത്ത്‌ കൈക്കലാക്കാന്‍ വന്ന
കപട സന്ന്യാസി ,
എന്ന് നിന്നെ വിളിച്ചാല്‍ ...
ഇല്ലാ..
ഗൃഹാതുരത്വത്തില്‍ നിന്നും,
മാറാല വീണ മനസ്സുകളില്‍ നിന്നും
എന്നെ..
എന്റെ പഴയ ഓര്‍മ്മകളിലെ
ഇരുണ്ട കാടുകളിലെ
വിശാലതയിലേക്കാനയിക്കാന്‍ ....
അതും അല്ല....
പിന്നെ...
ചക്രായുധം നഷ്ടപ്പെട്ട് ,
കൈകാലുകള്‍ ചങ്ങലക്കിടപെട്ടു ,
തൊലി വിളറി വെളുത്ത,
വിഹ്വലനായ് ,
അര്‍ദ്ധ പ്രാണനായ് ,
ഭ്രാന്തനായ
ആ അമാനുഷനി‍ല്‍ .....
ഇപ്പോഴോര്‍ക്കാം ...
എല്ലാം..
ഇന്നലെ അങ്ങേ തെരുവിലെ രോദനങ്ങ‍ള്‍ ,
ഞരക്കങ്ങള്‍ ,
ചേതനയെ മരവിപ്പിച്ച ചേഷ്ടകള്‍ ,
അവര്‍ ,
ഈയാമ്പാറ്റകള്‍ ,
പല നിറങ്ങളായ്‌ മാറിയിരുന്നവര്‍
കനത്ത ആക്രോശങ്ങളോടെ ഏറ്റുമുട്ടി .
നിറങ്ങള്‍ കൂടികലര്‍ന്നു ഒരു നിറമായ്‌ മാറി .
ചോരയുടെ നിറം
അല്ല
ചുവപ്പെന്ന നിറം....
അവിടെ നിന്നായിരിക്കാം
അവന്റെ ജനനം .
അവിടെ വെച്ച് അവന്‍ എന്നില്‍
കുടിയേറിപാര്‍ത്തിരിക്കാം .....

കാളിയന്‍

മകനെ
നീ നിര്‍മ്മല ഹൃദയമുള്ളവനാണെന്നുള്ള
നിന്റെ വിചാരങ്ങള്‍ തിരുത്തുക ..
മാധുര്യമുള്ള നിന്റെ സ്വപ്ന നദിയില്‍
ഉഗ്ര വിഷമുള്ള കാളിയനെ
നീയെന്തിനൊളിപ്പിച്ചുവെച്ചു॥
മുകളിലെ ആ തെളിനീരോഴുക്കില്‍
ദാഹാര്‍ത്തരായവരും,
ഭഗ്നാശയുള്ളവരും,
ദാഹം തീര്‍ത്തു മടങ്ങവേ..
കുഴഞ്ഞു വീണു മരണത്തെ പുല്കവേ
നീയും കാളിയനും കൂടി
ഓര്‍ത്തോര്‍ത്തു ചിരിച്ചിരുന്നില്ലേ ?

Thursday, August 14, 2008

പപ്പേട്ടന് (പദ്മരാജന്)

ഏതൊരു ഗന്ധര്‍വ ലോകത്തില്‍ നീ പോയ് മറഞ്ഞു.
അനിവാര്യമാം തിരിച്ചു പോക്ക് ഇതോ?
വ്രണങ്ങള്‍ക്കുള്ളിലാഴും ചങ്ങലകള്‍ക്കുള്ളില്‍
പിടയും രോദനങ്ങള്‍ നീയറിഞ്ഞിരുന്നു.
കൂടോഴിപ്പിക്കും പിഞ്ചു ഹൃദയത്തിന്‍
ആത്മരോദനം നിന്നെയുലച്ചിരുന്നു.
നീല വിഹായസ്സില്‍ പറന്നിറങ്ങിയ
നവംബറിന്റെ നഷ്ടങ്ങള്‍ .
കൌതുകത്തില്‍ ,
ഓര്‍മ്മകളില്‍ ,
കൌമാരത്തിന്റെ കുതൂഹലങ്ങള്‍
ആയിരം മിന്നാമിനുങ്ങുകളെ നീ സൃഷ്ടിച്ചു ..
ഇവിടെ നീ ഗന്ധര്‍വ ലോകം പുനര്‍ സൃഷ്ടിച്ചു.



മുന്തിരി വള്ളികള്‍
കായ്ച്ച നാളുകളില്‍
‍ഒരു കൊച്ചു പുതപ്പില്‍
യൌവനങ്ങള്‍ പുളകമണിഞ്ഞിരുന്നു.
നീ അവശേഷിപ്പിച്ചിട്ട ,
നിന്റെ കരസ്പര്‍ശമേറ്റവയോക്കെ
ഇന്നും തിളക്കം നഷ്ടപെടാതെ
ഇവിടെ ഉണ്ട്.
ഞങ്ങളെ പുളകിതരാക്കികൊണ്ട്.
ഒടുവില്‍ കാഴ്ച്ചയുടെ വെട്ടത്തില്‍
അലറുന്ന തിരമാലകളെ സാക്ഷിയാക്കി
ഒരു മിന്നല്‍ പിണര്‍ പോല്‍ നീ അസ്തമിച്ചു...
നട്ടുച്ചയില്‍ അസ്തമിച്ച ഒരു സൂര്യനെ പോല്‍
നീ എരിഞ്ഞടങ്ങി ..
ആകാശമാകെ കണിമലര്‍
ഒരുക്കിവെച്ച്‌ നീ പോയ്മറഞ്ഞു ..
ഈ ഓര്‍മ്മകള്‍ക്ക് മുന്‍പില്‍ സാഷ്ടാംഗ പ്രണാമം...

Thursday, August 7, 2008

ബോംബ് സംസ്കാരം...

കനലെരിയും ചിന്തകള്‍ പേറും
മാനവ വൈവിധ്യങ്ങള്‍
പകയില്‍ പകരും വിദ്വേഷത്തിന്ന-
ലമുറിയാ കൊടുംങ്കാറ്റുകള്‍

ആര്‍ക്കുമേല്‍ വര്‍ഷിക്കുമീ
കനല്‍ചാറലുകള്‍ ‍? ഇത് സ്വയം ഹത്യയോ?

ഒരു നേടലിലുന്മത്തനാം നരഭോജികള്‍
ഒരു തീപന്തമേറ്റി വരുന്നു
മുറിപ്പാടുകള്‍ തടവിയിരിക്കുമാ
ജനതക്കായ്‌ നേരെയെറിഞീടാന്‍ ...

എന്തിനീ ചെയ്തികള്‍ ?
പകയുടെ മാറാപ്പുകള്‍ പേറും
മണ്ണിന്‍ വൈരുധ്യങ്ങള്‍ ...

കാനനം കടന്നേറെ താണ്ടിയല്ലോ ...
വാനരന്‍ തന്‍ മാനസം മാറിയില്ലല്ലോ
പഴകിയൊരോര്‍മ്മകള്‍ കല്ലായുധങ്ങള്‍
മൂര്‍ച്ച കൂട്ടുന്നിപ്പോഴും...
ഇരകളെ പായിച്ചു, പായിച്ചു
കീഴ്പെടുത്തും, നഗ്നനാം
ആദിമ ജന്മം മുഖം പൂഴ്ത്തുന്നു മണ്ണില്‍ ‍..
ആ കല്ലായുധം കൊണ്ടെന്‍
നെഞ്ച് പിളര്‍ക്കുന്നിന്നും
മാറ്റങ്ങളുള്‍ക്കൊള്ളാത്തൊരാദിമ മനുഷ്യന്‍
ഊറ്റം കൊണ്ടേറെ പതയ്ക്കും പുതു ജന്മങ്ങള്‍ .....

ഇത്രമാത്രം ...

ഒടുവില്‍ നനഞ്ഞ പുല്‍പ്പരപ്പില്‍
‍ഞാന്‍ തനിച്ചാകവേ
വരാനിരിക്കുന്ന പൌര്‍ണമി രാത്രിയെ
ഓര്‍ത്തു ഞാന്‍
‍വെറുതെ .... വെറുതെ....
ആ രാത്രിയും എനിക്ക്
അമാവാസിയെപോലെയാണെങ്കിലും
ഒന്ന് കാത്തിരിക്കാന്‍ ഒരു മോഹം
അന്ന്, രാജകുമാരന്‍ ഓര്‍ത്തു ചിരിക്കും..
സൌവര്‍ണ്ണ പട്ടുടയാടകള്‍ ഞെരിഞ്ഞു താഴും..
മദ്യശാലകള്‍ ചുടുനിശ്വാസങ്ങളാല്‍
നിറയും..
സിഗരറ്റ് ചാരത്തി‍ല്‍ ,
ഒഴിഞ്ഞ കുപ്പികളില്‍ ,
പുതു സൂര്യന്‍ ചിരിക്കും .
നിതംബം കുലുക്കി മറയുന്ന വിദേശ വേശ്യ ,
താന്‍ പാട്ടിലാക്കിയ പുതു മടിശീലക്കാരന്റെ
വിഡ്ഢിച്ചിരി ഓര്‍ക്കും.
രാജകുമാരന്‍ അതിഥികളുടെ കൈ കുലുക്കി
ആശംസകള്‍ പറഞ്ഞു പിരിയും..
ഗുഡ് നൈറ്റ്.. ഗുഡ് നൈറ്റ്....
ഏറ്റവുമൊടുവില്‍
തെരുവില്‍ വിശന്നു കരഞ്ഞ
കുഞ്ഞിന്റെ ശബ്ദം അലയടിക്കും..
നനഞ്ഞ പുല്‍പ്പരപ്പില്‍ വീണ്ടും ഞാന്‍ തനിച്ചാവും .......

തളര്‍ന്നൊരീ ഞാനും.... ലോകവും...

ഉച്ചക്കീയുരുകിയ റോഡിലൂടായ്
നടന്നു നീങ്ങുമ്പോള്‍
കണ്ടു ഞാനാ പൊളിഞ്ഞു
തൂങ്ങുമാ
പീടികതന്‍ കോലായില്‍
കാലും നീട്ടിയിരിക്കുന്ന
വൃദ്ധനെ; എന്നും കാണുമീ രൂപ-
മെന്‍ മനസ്സിലൊരു
ശിലാ വിഗ്രഹം കണക്കെയായ് .
കത്തിതിളക്കുമാ
റോഡിലേക്കൊന്നുറ്റു നോക്കാന്‍ തുടങ്ങും;
പിന്നെയാകാശ വീഥിയില്‍
പാളി നോക്കാനൊരുങ്ങും ; ഏറ്റം തള-
ര്‍ന്നോരാ കണ്ണുകള്‍ക്കാവതില്ല
പ്രകൃതിയെയൊന്നുറ്റു നോക്കീടുവാ‍ന്‍ .
ഒടുവില്‍ പരാജയത്തോടെ ,
മുഖമൊന്നു മുട്ടുകള്‍ക്കുള്ളിലൊതുക്കി -
തളര്‍ന്നിരിക്കും .
ഇതുപോലെ ഞാനുമീ പ്രകൃതിയി-
ലാഴുന്ന നേരത്തും
ഒടുവില്‍ പരാജയമേറ്റ് വാങ്ങി-
ക്കൊണ്ടീ മുഖമെന്‍
മനസ്സിലൊളിപ്പിച്ചേ
നടക്കും; വിഷണ്ണനായ്; ദുഖിതനായ്
ഉറങ്ങാതിരിക്കും ഞാ‍ന്‍ ...

Thursday, July 10, 2008

സായന്തനം

കണ്ണുകളടയുന്നു.....
മനസ്സിന്‍ മോഹത്തിന്‍
ആദ്യനക്ഷത്രമെരിഞ്ഞു വീഴുന്നു...
വയല്‍വരമ്പില്‍ തനിച്ചിരുന്നു
മൌനം കത്തിച്ച തിരികള്‍ എണ്ണുമ്പോള്‍ആദ്യം അമ്പരന്നു ,
കണ്ണു മിഴിച്ചു...
മൌനം പടുതിരി കത്താതെ മണക്കുന്നു !!
" നേര്‍ത്ത മഞ്ഞിന്‍ പുഞ്ചിരി ആലോലം
പുല്ലിന്‍ തുമ്പി‍ല്‍ ,കാറ്റിന്‍ കൈകളാലാലോലം"
ആരിത് പാടുന്നു....??
പാതിയടഞ്ഞ മിഴികള്‍ താഴ്ത്തി
എന്നമ്മയിരുന്നു പാടുന്നു.....?

ഒഴിയാബാധ

കരഞ്ഞും, ചിരിച്ചും, പിറുപിറുത്തും
പെയ്തൊഴിയുന്ന മഴയുടെ മനസ്സിനെ അവള്‍ മറന്നു....
ഒരിക്കല്‍ മഴ അവളുടെ സ്വന്തമായിരുന്നു...
പകല്‍ സ്വപ്നങ്ങളില്‍ പേടിപെടുത്തുന്ന

വാതില്‍പ്പടിയിലെ അരൂപിയുടെ നിഴല്‍ മറന്നു അവള്‍ ...
കാരണം പകലിനെ തന്നെ അവള്‍ മറന്നിരുന്നു...
അഗ്രഹാരത്തിലെ നട്ട് നനച്ചു വളര്‍ത്തിയ തുളസിയെ ...

പടിയിറങ്ങിയ നാള്‍ മുതല്‍മനസ്സില്‍ പേറിയവയൊക്കെയും ....
അഴുക്കു വസ്ത്രങ്ങള്‍ ,
കലപില കൂട്ടും അടുക്കള പാത്രങ്ങള്‍ ,
ചിതല്‍ കയറും വാതില്‍ പാളികള്‍ ‍,
കടല്‍ കടന്നെത്തുന്ന വിയര്‍പ്പിന്റെ ഉപ്പു പറ്റിയ
മണിയോര്‍ഡറുകള്‍ .....
ഇലകളനങ്ങാത്ത നട്ടുച്ച നേരങ്ങളില്‍ ,

സായന്തനത്തിന്റെ വിളറിയ സമയങ്ങളില്‍
അവള്‍ കവിതകള്‍ കുറിച്ചിരുന്നു .... പണ്ട്....
ചുവരലമാരയിലെ ഒട്ടിച്ചേര്‍ന്ന പുസ്തകങ്ങള്‍
മറ്റൊരു ദുരന്ത കഥ രചിക്കുകയായിരുന്നു ...
അവളുടെ പ്രിയ പുസ്തകങ്ങള്‍ ...

യാഥാര്‍ത്യങ്ങളുമായി
പൊരുത്തപെടാനാവാതെ
വേരിറങ്ങിയ കാലുകളുമായി അവള്‍ സോഫയില്‍ ...
മെഗാ സീരിയലുകളുടെ പ്രളയത്തില്‍
അവള്‍ പുളകിതയായി..
കണ്ണീര്‍പാടുകള്‍ തുടച്ചു മാറ്റി..
കഥാപാത്രങ്ങളെയും ...
സ്ഥലങ്ങളെയും, കാലങ്ങളെയും മറന്നു..
അടുത്ത അധ്യായങ്ങളെ കാത്തിരുന്നു അവ‍ള്‍ ...
നായകനും, പ്രതിനായകനും,
നായികയും ഇടകലര്‍ന്ന
ജീവിത പ്രയാണങ്ങള്‍ ...
അതില്‍ അവളുടെ റോള്‍ എന്തായിരുന്നു...?
സ്വയം മറവിയിലേക്ക് ചുരുങ്ങിയിരുന്ന
അവളുടെ മസ്തിഷ്കം ...പക്ഷെ ... പ്രതികരിച്ചില്ല ......

Wednesday, July 9, 2008

അണിയറ രഹസ്യങ്ങള്‍ ...

പുറകിലായഗ്നിജ്വാല വിശപ്പിനാല്‍ വിളിക്കുന്നതെന്നെയോ ?
ആലിംഗനത്തിന്‍ അമൃതുമായ് വിളിക്കുന്നതെന്നെയോ?
സ്നേഹ സമസ്യകള്‍ നീറിയടങ്ങിയതും ,
ഗ്രീഷ്മത്തിന്‍ കടുത്ത ചൂടെറിഞ്ഞതും
കല്‍മഷവികാരത്തിന്‍ പുതപ്പും,
ഏതോ കാത്തിരിപ്പിന്‍ സ്വാര്‍ത്ഥ ജ്ഞാനങ്ങളും
കത്തിയമര്‍ന്നതതിലാണല്ലോ !!
വിറകൊണ്ട നീണ്ട തണുത്ത രാത്രിയില്‍
ഈ യാത്രയിലാരാണെനിക്കീ -
ബോധോദയത്തിന്‍ കമ്പിളി പുതപ്പേകി?
വിഷാദമുള്‍വലിഞ്ഞിറങ്ങി കരളില്‍ കുടിയിരിക്കുന്നു,
പ്രാക്തനമാമേതോ മാമൂല്‍ ‍ചിന്തകള്‍ ,
പഴക്കത്തിന്‍ കൂടാരത്തില്‍ ജപനത്തിന്നോലികള്‍ ,

ജീവിതത്തിന്നകകാമ്പ് തേടുമീ പുണ്ണ്യ യാത്രയില്‍ ,
ആ സാധന തന്‍ സിദ്ധിയൊരു
വിറയലാല്‍ പിറകോട്ടു മാറുന്നുവോ?
തുളസിയിലതന്‍ നറു മണമൊഴുകും കാറ്റും,
വഴിയും സാന്ധ്യദീപ്തി തന്‍ ഛായാപടവും..
തളിരിലകളുലയുമരയാല്‍ മരവും,
ചുറ്റമ്പലം വലം വെച്ചും,
ചുണ്ടില്‍ വിറയലുമായ് നീങ്ങുന്ന നരനും..
തെളിയുന്നു കണ്‍മുന്‍പില്‍ ...
ഉറയുന്നു ചിന്തകള്‍ ...
വീണ്ടുമുറയുന്നുവോ ചിന്തകള്‍ ??

Wednesday, July 2, 2008

നിധി...

ഒരു വീടിന്റെ ഭാരവും പേറി
ഞാന്‍ നാട്ടിലേക്ക്...
നാലുകെട്ടിന്റെ മഹാമൌനത്തിനു മുന്‍പില്‍
ഒരു കൊച്ചു വീട്....
അച്ഛനും അമ്മയും ഉറങ്ങുന്ന
മണ്ണോടു ചേര്‍ന്ന്....
കൂട്ടിനായ്.. എന്നും കാത്തു സൂക്ഷിക്കുന്ന
ഒരു അമൂല്യ നിധി..
മുന്‍പ് അച്ഛന്‍ ഏല്‍പ്പിച്ച
വിതക്കാത്ത വിത്തുകളുടെ പൊതിയും ...
അമ്മയുടെ പഴയൊരു
മാലയുടെ ലോക്കറ്റും ...

Sunday, June 22, 2008

ഒഴിയാത്ത കൈകള്‍ ...

അകാലത്തില്‍ ചരമമടഞ്ഞ
എന്റെ പ്രിയതമക്ക്
ആയിരം പൂക്കളിലെ പൂമ്പൊടിയും..
അവിചാരിതമായി എന്നെ വിട്ടു പിരിഞ്ഞ
എന്റെ സ്നേഹിതന്
പുണര്‍ന്നുറങ്ങിയ നേരത്തെ
സ്നിഗ്ദ നൊമ്പരങ്ങളും ......
അകാലത്തില്‍ വൃദ്ധയായ
എന്റെ മേദിനിക്ക്‌
ഉറവ തേടി പോയ നദിയുടെ
ഉയിര്‍ത്തെഴുന്നേല്‍പ്പും ,
പൊലിയാത്ത നക്ഷത്ര കൂട്ടങ്ങളും ,
മാനം കാണാത്ത മയില്‍ പീലിയും....
തകര്‍ന്നടിഞ്ഞ എന്റെ രാജകൊട്ടാരത്തിന്
ഓട്ട തോണിയില്‍ സുഖവാസത്തിനു പോയ
രാജകുമാരന്റെ കാറ്റില്‍ അലിയാത്ത -
നെടുവീര്‍പ്പും ....
വഴി പിരിഞ്ഞു പോയ എന്റെ മകന്
ചരസ്സില്‍ ജീവിച്ച എന്റെ മകനായ്
ആയിരം മനുഷ്യ ജന്മത്തിന്റെ തീക്ഷ്ണതയും .......

Sunday, June 8, 2008

ശപിക്കപെട്ട ഒരു ദിനം..........

ശപിക്കപെട്ട ഒരു ദിനം .......................

കണ്ണില്‍ പീള കെട്ടി നിറഞ്ഞ സന്ധ്യ...
അവള്‍ ദുഖിതയായിരുന്നു...
പകലിന്റെ സ്വപ്നങ്ങളില്‍
അവള്‍ക്ക് സ്ഥാനമില്ലായിരുന്നു........
പകലിന്റെ ഗര്‍ഭത്തില്‍ നിന്ന് അവള്‍
പുറത്തുവന്നത് ഗര്‍ഭപാത്രത്തിന്റെ
നേര്‍ത്ത പാളികളില്‍ കീറലുകളോടെ....
രക്തമൊഴുകി പരന്നു തളം കെട്ടി...
പകലിന്റെ മാതൃത്വം പാഴിലായി....
സന്ധ്യ കൈകള്‍ കൂപ്പി പകലിനു വിട ചൊല്ലി..
നിശ്വാസങ്ങള്‍ പരന്നു...
ശാന്തിയുടെ ഗീതങ്ങള്‍ ചൊല്ലി..
കരളില്‍ ദുഖം വിങ്ങി നിറഞ്ഞു..
ഒടുവില്‍ .......
സന്ധ്യ അല്പായുസോടെ വിട പറഞ്ഞു.........
സ്നേഹത്തിന്റെ ഗീതം ചൊല്ലി
‍അവള്‍ ..സന്ധ്യ.. പിറവി എന്ന ശാപം ‍ഏറ്റുവാങ്ങിയവള്‍ ,
അവള്‍ക്ക് മരണമില്ല.....
ശാപത്തിന്റെ വചനങ്ങള്‍ കേട്ട് കൊണ്ട്
അവള്‍
പുനര്‍ ജനനങ്ങളുടെ പട്ടിക രചിക്കുന്നു.......................

വീണ്ടും ജനിക്കാന്‍ മോഹം ....

വീണ്ടും ജനിക്കാന്‍ മോഹം .....

എന്റെതാം അഹങ്കാരത്തിന്‍ നൂലിഴകളില്‍
കുടുങ്ങിയ ഒരു ഉറുമ്പ് ആണ് ഞാന്‍ ...
പിടഞ്ഞു വീഴുമ്പോഴും കുരുക്കുകള്‍ മുറുകുന്നു ........
ഒരു സാമ്രാജ്യത്തിന്‍ തകരലലില്‍
എന്റെതാം ചെയ്തികള്‍ .???
പിടയുന്ന രൂപങ്ങള്‍ ....
ശ്വാസ നാളങ്ങളില്‍ നിശ്വാസത്തിന്‍ കുറുകല്‍ ...
ഒരു വിരല്‍ തുമ്പിന്‍ നൂലിഴ സ്പര്‍ശം ബാക്കിയാവുന്നു ...
അറിയുന്നീലോന്നും ........
കുളിരോലും
കൊച്ചു വളകള്‍ തന്‍ കിലുക്കം ......
നടുവിരലില്‍ പതിഞ്ഞ അണിയാത്തകുങ്കുമം......
ദൂരെയാം ഗ്രാമത്തില്‍ ......
ഓര്‍ത്തോര്‍ത്തു ചിനുങ്ങും മഴയില്‍ ...
കൂരയില്‍ ...
ഒരന്തിതിരി വെട്ടത്തില്‍ നിഴല്‍ രൂപമായ്‌ ..
നാട്ടുവഴിയില്‍ ‍...പടര്‍ന്നലിഞ്ഞു ഞാന്‍ .......
ഒരു വയര്‍ തേങ്ങി ...
പിറവിയില്‍ ... ഒതുങ്ങുന്ന ഒരു വിലാപം ....
നാട്ടുവഴികള്‍ കത്തിയമര്‍ന്നു ............
ചൂട്ടു കറ്റകള്‍ വഴിയറിയിച്ചു...
പിടിക്കപെടാത്ത തെറ്റുകള്‍ ബാക്കിയാവുന്നു ...
ഇന്നും...
ശിക്ഷകളുടെ കാലവര്‍ഷ കാറ്റില്‍ ....
പൊന്നിന്‍ തിളക്കം .... അറിയുന്നു ഞാന്‍ ....
വീണ്ടും ഒരു പകല്‍ ..
തെളിഞ്ഞുണരും വിചിന്തനങ്ങള്‍ ....
പക്ഷെ... തിരിച്ചു പിടിക്കാന്‍ ബാക്കിയെന്തു ??
കാണാപൊന്ന് തേടി പോയ ഗുഹാ തീരങ്ങള്‍ ....!!!
മഞ്ഞിലലിഞ്ഞ കനല്‍വഴികള്‍ ..!!
കാനനങ്ങളിലെ ഇരുള്‍ ...
വഴിയോരങ്ങളിലെ വിറങ്ങലിച്ച ജീവിതങ്ങള്‍ ...
ഒരു കാറ്റ് വീശുന്നു ..
ഈ തുലാവര്‍ഷ കാറ്റില്‍ ഞാനലിയുന്നു...
അലിഞ്ഞലിഞ്ഞ് ..വീണ്ടും .. പുനര്‍ജനിക്കാന്‍ ...

വന്ദനങ്ങള്‍ ...

വന്ദനങ്ങള്‍

‍ചിരിക്കും ഉഷസന്ധ്യയോട് ,
വീണ്ടും....
വിളറിയ ചിരിയൊതുക്കുമുച്ചയോട് .....
സായാഹ്നത്തിലുണര്‍ന്നു ചിരിക്കും.....
കൈ കൂപ്പി നമിക്കും രജനിയെ ‍ഞാന്‍ .........

സ്നേഹം ......

സ്നേഹം

സൌഹൃദത്തിന്‍ കുഞ്ഞു തലോടലേല്‍ക്കുമ്പോള്‍ ,
പൂചക്കുഞ്ഞിനെ പോലെ
എന്റെ മനസ്സ് സുഖാലസ്യത്തില്‍ മയങ്ങുന്നു.........
ഇടറി വീഴുന്ന വാക്കുകളിലൂടെ
ഞാനെന്നില്‍ പുനര്‍ജനിക്കുന്നു..
ശിശിര മാസത്തിന്‍
‍സമ്മാനമായ തണുത്ത സ്നേഹം...
വാരി പൊതിഞ്ഞ് നിര്‍വൃതി കൊള്ളട്ടെ ഞാന്‍ .....

ഒരു യാത്രയുടെ അന്ത്യം

ഒരു യാത്രയുടെ അന്ത്യം .....

വിരസതയുടെ നീണ്ട പകലുകള്‍
‍അറുതിയില്ലാതെ തുടരുന്നു..
മുളങ്കാട്‌ കുലുക്കി കടന്നു പോവുന്ന കാറ്റും ..
വൈകുന്നേരത്തെ ഈ വരണ്ട അന്തരീക്ഷവും .........
പെയ്തോഴിയാത്ത ആരവങ്ങള്‍ പേറുന്ന മനസ്സിലായ്‌
പ്രകമ്പനങ്ങള്‍ തീര്‍ക്കുന്നു....
നോവിന്റെ വേര് അറുത്ത ‍പകലുകള്‍ ...
ബന്ധങ്ങളുടെ വേര് തോണ്ടല്‍
ജനനത്തിലൂടെ ....
ജനനത്തിലും വേര്‍പാട് ...
മരണത്തിലും...
സാധ്യമാവുന്നതും അതുമാത്രം.
കൂടി ചേരലുകള്‍ അസാധ്യം തന്നെ....
എനിക്കറിയാം....
ഉഷ്ണസൂര്യന്റെ പ്രയാണം...
എല്ലാത്തിനും അപ്പുറം എരിഞ്ഞമരുന്ന ഒരു മനസ്സ്...
കാലപ്രവാഹത്തില്‍ ഉരുകി അമരുകയാണെന്നും അറിയാം ...
ഒരു വിരല്‍തുമ്പ് പോലും തേടി വരില്ലെന്നും അറിയാം ...
ആകാശം കറുക്കുന്നു...
ഉത്തരമില്ലാത്ത ഒരു ചോദ്യമായ്
ഇളം കാറ്റ് തഴുകി കടന്നു പോയി.....

മനസ്സ് നിറയെ ...

മനസ്സു നിറയെ ....

തളിരിലകളുടെ മര്‍മ്മരം ....
വിതുമ്പുന്ന കാറ്റിന്റെ കരസ്പര്‍ശനം .....
കാലത്തിന്റെ കുതിര കുളമ്പടികള്‍ ..
എതോ ആരണ്യകത്തിന്റെ ഉള്ളറയില്‍ വിരിയുന്ന വസന്തം ...
ഇടത്താവളങ്ങള്‍ തേടുന്ന വിണ്‍മേഘങ്ങള്‍ ...
ഇവയില്‍ ഉണരുന്ന ഉള്‍തുടിപ്പ്
നിനക്ക് എങ്ങിനെയാണ് വര്‍ണ്ണിക്കാന്‍ കഴിയുക ???

ഓര്‍ക്കാതിരിക്കാന്‍

ഓര്‍ക്കാതിരിക്കാന്‍ .....

എത്ര ദിനാന്ത്യങ്ങളിനി
ഓമലാളിന്‍ കറുത്ത മുഖത്തിന്‍
തീക്ഷ്ണദ്യുതിയേല്‍ക്കണം?
എത്ര സ്വര്‍ഗങ്ങളിനിയുടച്ചുടച്ചു
വരാത്തോരുഷസ്സിന്‍ കണിയെയോര്‍ക്കണം...?
നീലാകാശത്തിലൊളിചിന്നും
താരകങ്ങള്‍ കണ്ടതാണൊരുജ്വല
തേജസ്സാര്‍ന്നൊരു ഹൃത്തിന്‍ ആനന്ദ ‍ദീപാങ്കുരങ്ങള്‍ ..
ഇന്നും നീ മാത്രമറിയുന്നു,
എരിയുന്നൊരെന്റെ ഹൃത്തിന്‍ ദുഃഖ തീജ്വാലകള്‍ ...
തേടുന്നു താരകെ, നിന്റെയിളം നീലദ്യുതി ,
നാമിന്നു സമാനഹൃദയര്‍ ‍,
നീ പണ്ട് ചൊല്ലിയെതാമേതോ രാഗത്തിലാരാണ -
പശ്രുതി തേടി പിടിച്ചതതീവിധം വേദനിക്കണോ?
ഇത്ര ത്യാഗമോ?
മറക്കുക ..മറക്കുക
ഓര്‍മ്മതന്‍ ദുഃഖ രജനിയെ മറക്കുക ....

ഒരെത്തിനോട്ടം

ഒരെത്തിനോട്ടം ....
ആശയങ്ങള്‍ ഹൃദയങ്ങളെ പുറംതള്ളിയിരിക്കുന്നു ..
ദുര്‍മനസാക്ഷിയാല്‍ നയിക്കപ്പെട്ട്‌
അയദാര്‍ത്ഥങ്ങളുടെ ദുര്‍മേദസ്സ് പൊതിഞ്ഞ്
ആരണ്യകത്തിന്റെ ഇരുള്‍ മനസ്സില്‍ നിറച്ച്
അതിനു ചുറ്റും ദുശാട്യങ്ങളുടെ പ്രാകാരങ്ങള്‍ പണിതീര്‍ത്ത്‌
സ്വയം നീതിമാന്മാരാവുന്നതാരാണ്?
കൊതുകുകളുടെ ജോലി ലഘൂകരിക്കപെട്ട്
പകരം മനുഷ്യന്‍ അതേറ്റെടുത്തിരിക്കുന്നു...
മനുഷ്യന്‍ മനുഷ്യനായ്‌ എല്ലിന്‍ കൂടുകള്‍ സമ്മാനിക്കുന്നു ..
പാതയോരങ്ങളില്‍ തകര്‍ന്നടിഞ്ഞ സത്രങ്ങള്‍ .
വഴിതെറ്റിയ യാത്രക്കാരന് വിശ്രമകേന്ദ്രങ്ങള്‍ ഇല്ലിനി ...
സത്രങ്ങള്‍ തകര്‍ക്കപെടാന്‍ കാരണം
സത്രം സൂക്ഷിപ്പുകാരുടെ കൊടും കാര്യസ്ഥതയും,
ഇടക്കിടെ ശക്തിയായി വീശിയിരുന്ന ഉപ്പുകാറ്റും മൂലമായിരുന്നു ...
വെടിയുണ്ട തുളച്ച കുപ്പായം പറയുന്നത് കേള്‍ക്കുക..
"ചതച്ചരക്കപെട്ട യൌവനത്തിന്റെ തുളവീഴ്തപെട്ട സാരംശമാണ് ഞാന്‍.."
സാധ്യതകള്‍ ഒരിക്കലും തള്ളിക്കളയാനാവില്ല......