സഹയാത്രികര്‍

Thursday, April 29, 2010

ഒഴുകിപ്പോയത്

ഒഴുക്കിലെ ഇല
-------------
കുത്തിയൊഴുകിപ്പോയതൊക്കെ
കൈയെത്തിപ്പിടിച്ചിരുന്നെങ്കില്‍
ഞാനിന്ന് പ്രപഞ്ചനാഥനായേനെ ..
പക്ഷെ ഒഴുക്കിലെ ഒരിലയുടെ
ഗദ്ഗദം പോലും എനിക്ക് കേള്‍ക്കാം.
ഇടിഞ്ഞു തീരുന്ന തീരത്തിന്റെ
അസ്തിത്വ ദുഃഖം പോലെ ...
അനിവാര്യമായ
ഒരു മലവെള്ളപ്പൊക്കം പ്രതീക്ഷിച്ച് ഞാനിന്നും...

ജന്മം
----
ഹൃദയത്തിലേക്കായിരുന്നു
ആദ്യത്തെ പ്രളയം കടന്നുവന്നത് .
ഒരു യാത്രമൊഴിയില്‍ ഒതുക്കി
പടിയിറങ്ങിയപ്പോള്‍ ..
എന്നിട്ടും ഹൃദയങ്ങള്‍
ശുദ്ധീകരിക്കപ്പെട്ടോ എന്ന് സംശയം !!

ഭാഷ
-----
ഇടുങ്ങിയ കടവിലെ
കല്‍പ്പടവുകളില്‍
വഴുതി വീഴുന്നു ,
പാഴായിപോവുന്നു ,
വാക്കുകളുടെ ഉച്ചാരണശുദ്ധി .
പക്ഷെ ഒഴുകിപ്പോവാതെ അത്
പാടകെട്ടികിടക്കുകയാണ് ...

Friday, April 23, 2010

ഇടറിയ പാദങ്ങള്‍


സുഹൃത്ത് എറിഞ്ഞിട്ടുപോയ
വാക്കുകള്‍ പെറുക്കികൂട്ടി
ഒരു ജപമാലയില്‍ കോര്‍ത്ത്‌
ഞാനവന് തിരിച്ച് നല്‍കി .

ജീവിതയാത്രയില്‍ ഒരു വരമായി ,
മന്ത്രമായി , അനുഗ്രഹമായി
അതവനില്‍ ജീര്‍ണിച്ചു ചേര്‍ന്നു .

ഒരിക്കല്‍ പോലും പുറത്തെടുക്കാത്ത
കുന്നിമണികള്‍ , ബാല്യത്തിന്റെ
അടുക്കുപാത്രത്തില്‍ സൂക്ഷ്മതയോടെ...

കുന്നിമണികളും , ജപമാലയും
ചങ്ങാതിയുടെ കളഞ്ഞുപോയ സമ്പാദ്യം .

പിടിച്ചുപറിച്ചു നേടിയതും ചേര്‍ത്ത്
അവന്‍ ഒരിക്കല്‍ കൂടി
എന്നെ തേടി വന്നു.

അന്ന് കുന്നിമണികളും
ജപമാലയും ചേര്‍ന്നു
അവനെ കളിയാക്കി ചിരിച്ചു.

തിരിച്ച് പോകുമ്പോള്‍ അവന്‍
എന്നോട് ചോദിച്ചു :
എന്‍റെ സമ്പാദ്യങ്ങള്‍ കണ്ടിട്ടാവും
അവറ്റകള്‍ ചിരിച്ചത് അല്ലേ?

Monday, April 12, 2010

ഇല്ലാത്ത കല്ലത്താണികള്‍


അലയടിക്കുകയാണ്.
മനസ്സില്‍
വേര്‍പിരിഞ്ഞു ചിതറുകയാണ്
സൃഷ്ടിയുടെ ദുരൂഹതകള്‍ .
കണ്ണുനീരിന്റെ
കുമിഞ്ഞു കൂടുന്ന ഉപ്പുപാടങ്ങള്‍.
ചോരയുടെ
ചൂരുള്ള ഗന്ധവാഹിനികള്‍ .
കൂര്‍ത്ത നോട്ടങ്ങളില്‍
കുരുങ്ങിയ നേരിന്റെ പരല്‍മീനുകള്‍ .
ഓരോ യാത്രയിലും
പകര്‍ന്നു കിട്ടുന്ന
വരണ്ട ശ്വാസവേഗത്തിന്റെ
വേനല്‍കുറിപ്പുകള്‍.
കരിഞ്ഞ പുല്‍നാമ്പും ,
നാവുറഞ്ഞ മാന്‍പേടയും .
ഒരേ ശൂലത്തില്‍
തറഞ്ഞു കിടക്കുകയാണ് നാമിന്നും.
വേദനകള്‍ വഴിമാറി പോവുമ്പോള്‍ ,
വഴിയോരങ്ങളിലെ കല്ലത്താണികള്‍
ഭാരമേറ്റ് വളയുമ്പോള്‍,
വാക്കുകളുടെ ചാട്ടവാറടിയാല്‍
ഇന്നും നമ്മള്‍ മുതുകുതാങ്ങികള്‍ മാത്രം .
ഓരോ യാത്രയിലും
എനിക്ക് വേണ്ടത് കിട്ടുന്നുണ്ട്‌.
മനസ്സിലാക്കാനുള്ളത് ...
എന്നേക്കും
ഓര്‍ത്തുവെക്കാനുള്ളത്...

Sunday, April 11, 2010

ചാന്തുമുത്തുവും ഫെമിനിസ്റ്റുകളും


"ഞാന്‍ മറന്നുപോയി. നാളെ ചാന്തുമുത്തൂനു പാവാട തയ്പിച്ചു തരാട്ട്വോ "
"മാണ്ട" അവള്‍ പറഞ്ഞു.
"തെക്കന് *കൊട്ത്താ മതി "
"അതെന്താ ചാന്തുമുത്തൂനു കുപ്പായം വേണ്ടേ?"
"തെക്കമ്പല്താവട്ടെ "**

NB : ഫെമിനിസ്റ്റുകള്‍ ഇളകിമറിഞ്ഞു.
ജടമുടിയില്‍ തഴുകി എഴുത്തുകാരി.
ആണ്‍വര്‍ഗ്ഗത്തിന്റെ പിന്നാമ്പുറത്തു
കടിച്ചുതൂങ്ങുന്നവള്‍.
വളര്‍ച്ചയും, രുചിയും വരെ
തീറെഴുതി കൊടുത്തവള്‍ .
അവനു ഉയരങ്ങള്‍ താണ്ടാന്‍
വഴിയോതുങ്ങി പോയവള്‍.
ചാന്തുമുത്തു കരിങ്കാലീ ..
പറയുക പറയുക...
ചാന്തുമുത്തു മൊഴിഞ്ഞു.
"ഞാന്‍ ജനിച്ചിട്ടേ ഇല്ല "
ഫെമിനിസ്റ്റുകള്‍ വിധിയെഴുതി .
നപുംസകം.
നിറവിന്റെ സുഖലഹരിയില്‍ ഞാനൊന്നുകൂടി
അമര്‍ന്നിരുന്നു .


*ചെക്കന്‍
** ചെക്കന്‍ വലുതാവട്ടെ


Tuesday, April 6, 2010

ശിവരാമന്നായരുടെ ഞാറ്റുപുര


രക്തസമ്മര്‍ദത്തിന്റെ
കുതിച്ചു കയറ്റം
ഞാറ്റുപുരയിലെ
ഞരമ്പിറക്കത്തിന്‍റെ കൂടെ ....
ചെതലിമലയിലെ
സായന്തനത്തിലെ
ഇരുണ്ട മാനം
വീണ്ടും ഒരു സങ്കടകടലാവുന്നു..
ഒറ്റ ഈരഴത്തോര്‍ത്തും
പച്ചമഞ്ഞളും .
അപ്പോള്‍ ...
ഞാറ്റുപുര ഒരു സമ്മാനമാണ് ..
ഞാന്‍ കനിഞ്ഞു നെല്കിയത് .
കാട്ടുതേനാട്ടികളില്‍ പൊതിഞ്ഞ മേഘം
എന്‍റെ വാസനകളില്‍ നിറഞ്ഞത്‌ .
എനിക്കറിയാമായിരുന്നുവല്ലോ .. എല്ലാം

Friday, April 2, 2010

നാന്തകം വിറയ്ക്കുന്നു


ഒന്ന്
------
ചിതറിത്തെറിച്ച ചോറും, ചോരയും .
കാല്‍ക്കരുത്തിന്റെ ഉഗ്രത
പെണ്ണടിവയറിനു നേരെ .
മുഷ്ടിചുരുട്ടി കുതിപ്പ്
കുഴിഞ്ഞ മുഖത്തിനു നേരെ .
തലയിലെ വിദ്യുത് തരംഗങ്ങള്‍
കീഴ്പ്പെടുത്താന്‍ മാത്രം .
വൃഥാവിലാവുന്ന ആണ്‍കരുത്ത്...

രണ്ട്
------
കാളിയാട്ട മഹോത്സവം കെങ്കേമം .
*നാന്തകം എഴുന്നള്ളിപ്പ് അതി സുന്ദരം .
ലോകമാതാവിന്റെ നിറഞ്ഞ മൌനത്തില്‍
നാന്തകം വിറക്കുകയാണ്.
ചോരയുടെ ഗന്ധം നുകരാന്‍ .
ചോരയില്‍ മുങ്ങി നിവരാന്‍ .

* ഭദ്രകാളിയുടെ വാള്‍.

Wednesday, March 31, 2010

ജയം


എനിക്കായ് അവനെപ്പോഴും ഒരു മറുപടി
തെയ്യാറാക്കി വെക്കുന്നു.
ചിലപ്പോള്‍ അതെന്നെ എന്നേക്കും
ഇല്ലാതാക്കുന്നതാവാം ..
പക്ഷെ തൃപ്തി ആണ് എനിക്കെപ്പോഴും പ്രിയം.
അപ്പോള്‍ ഞാന്‍ സംതൃപ്തനല്ലേ ?
ഒളിവിലും മറവിലും എയ്തുവീഴ്ത്തുകയാണ് .
സീല്‍ക്കാര ശബ്ദം ഉയരുന്നുണ്ട് .
അത് അവന്‍റെ ജയഘോഷം അല്ലേ .?
അപ്പോഴും ഞാന്‍ തൃപ്തനായി ..
അതവന്റെ ജയമല്ലേ . ?

Friday, March 26, 2010

നീര്‍മാതളവും... ഗുല്‍മോഹറും...

1
കടല്‍ക്കാറ്റടിച്ച് കയറുന്ന വീട്ടിലെ
ഏകാന്തതയില്‍
കടല്‍ മയൂരങ്ങളുടെ ജനനം ,

ഉപ്പുകാറ്റമര്‍ന്ന ചുണ്ടുകളില്‍
പ്രണയ ഗുല്‍മോഹര്‍ പൂവിന്റെ
സൂര്യതേജസ്സ് .

അസംതൃപ്തിയുടെ ഇരുളകറ്റാന്‍
പിടഞ്ഞു തീരുന്ന കാമനകള്‍ .

നീയും പിടഞ്ഞു തീരുകയായിരുന്നു.
2
നീര്‍ മാതളത്തിന്റെ ചുവട്ടിലെ
ഇളം തണുപ്പില്‍ നിന്നും
ഗുല്‍മോഹറിന്റെ കീഴിലെ
അന്ത്യ നിദ്രയിലക്ക് .
3
തലമുറകള്‍ക്ക് മേല്‍
നീ ഉണര്‍ത്തിയ ഉടല്‍ സ്വാതത്ര്യം .
അല്ലെങ്കില്‍
നഗ്നമായ ഉടലില്‍
നിന്റെതായ ഒരു പച്ചകുത്ത്.
നീ എന്നേക്കും നല്‍കിയ തിരിച്ചറിവ് .
4
അവ്യക്തമാവുന്ന ഏതോ
ചിത്രങ്ങളില്‍ ,
മനസ്സുകളുടെ തുടര്‍ സഞ്ചാരങ്ങളില്‍,
ഗഹനതയില്‍ നിന്ന് ഗഹനതയിലേക്ക് .
അസംതൃപ്തിയുടെ
ഗോവണിപ്പടികള്‍ ചവിട്ടി കടന്ന്
മട്ടുപ്പാവിന്റെ അടഞ്ഞ ലോകത്തേക്ക്
നിന്റെ അവസാന യാത്രകള്‍.
ഘനീഭവിച്ച നിശബ്ദതയില്‍
സര്‍പ്പക്കാവിന്റെ ഇരുളില്‍ നിന്നും
സര്‍പ്പ ഗന്ധിപ്പൂക്കളുടെ തുടിപ്പില്‍ നിന്നും
ഊര്‍ന്നിറങ്ങി
പ്രകാശയാനങ്ങളുടെ കുതിപ്പില്‍
നിയന്ത്രണം നഷ്ടപെട്ട തേരാളിയായ്‌
ഒടുവില്‍ തളര്‍ന്നു മയങ്ങിയവള്‍.
ഗുല്‍മോഹറിന്റെ ചുവട്ടിലെ
തണുത്ത നിശബ്ദതയില്‍
അനേകരോടൊപ്പം ,
അവരെപ്പോലെ നീയും....

Tuesday, March 23, 2010

പിടയുന്ന നാട്ടുവഴികള്‍


ഓരോ നാട്ടുവഴികളും പിടയുകയാണ്.
ഇടവഴികള്‍ കയറി ചെല്ലുന്ന
പരുപരുത്ത നാട്ടുവഴികളില്‍
യാത്രക്കാരന്റെ കാലടികള്‍ പതിയുന്നില്ല.
കാലങ്ങളായി ചരലുകള്‍ നിറഞ്ഞ
ഈ ഗ്രാമ പാതയില്‍ .
കാളവണ്ടികളിഴഞ്ഞതും ,
ഓ ഓ വിളികളില്‍ കീഴാളര്‍
മയങ്ങി വീണതും ,
ഒറ്റമുണ്ടുടുത്ത ,
മാറ്മറയ്കാത്ത നീലിപെണ്ണ്
വിരണ്ടോടിയതും ...
ഒടുവിലായ് വന്നത് നീലിയുടെയും ,
കേളന്റെയും, ചാത്തന്റെയും നേതൃത്വത്തില്‍
വിളംബരജാഥ ആയിരുന്നു.
ചരല്‍ ചുവന്ന ദിനം...
എന്‍റെ മാറില്‍ പതിഞ്ഞ കളങ്കം
ഇന്നും തേച്ചു കഴുകാതെ .....
ആ ചുവപ്പില്‍ ഞാനിന്നും ... കഴുകപെടാതെ...

Monday, March 22, 2010

അവസാനത്തെ യാത്ര





ഓര്‍ത്തുവെച്ചതൊക്കെ
പഴങ്കഥകളിലെ
പതിരുകളാവുന്നു.

പ്രണയലാവയൊഴുകിപ്പരന്ന്
ഹൃദയവടിവുകള്‍ നഷ്ടമായ
ഒരു വെറും പരുത്ത പ്രതലം !!

ഞരമ്പുണര്‍വിന്റെ
കഴിഞ്ഞകാലങ്ങളില്‍ നിന്ന്
മുറിവൊലിച്ച് പറക്കുന്നൊരു
തൂവല്‍ കൊഴിയും പക്ഷിയുണരുന്നു .

വിരല്‍ തൊടുന്ന
ഗദ്ഗദങ്ങളുടെ
അവശേഷിപ്പുകളില്‍
കാലം വീര്‍പ്പടക്കി
കമഴ്ത്തിയൊഴിക്കുന്ന കാനല്‍ജലം .

നഷ്ടങ്ങളുടെ ഉറവയില്‍ കിനിയുന്നതും,
നിറവിന്റെ വ്യാപ്തിയില്‍ കുമിളകള്‍ ചിലമ്പുന്നതും,
പിരിമുറുക്കത്തിന്റെ മഹാമേരുക്കളില്‍
വിറങ്ങലിച്ചു തീരുകയാണ്.

പച്ചപ്പിന്റെ ഒരു കണികയും
ഈ ഭൂമിയിലില്ലന്നോ?

ഇളകുന്ന പ്രതിഛായയില്‍
എന്‍റെ മുഖം
വിറങ്ങലിച്ച പ്രതിരൂപം.

ഇനിയും യാത്ര .
മടുപ്പിക്കുന്നത്.
അവസാനിക്കാത്തത് .

Wednesday, March 17, 2010

പുക


അവസാനത്തെ പുകയില്‍
അവശേഷിച്ച രസവും കലരുന്നു.
തുടര്‍ന്ന് കയ്പ്പ് രസം ആണെന്നറിയാം ...
അത് കഴിഞ്ഞു രസമില്ലായ്മയും.
രുചിയുടെ ഈ കലര്‍പ്പില്‍
ഉമിനീരില്‍ , രസമുകുളങ്ങളില്‍
പിടഞ്ഞു തീരുന്ന മാധുര്യമുണ്ട്‌ ...
കയ്പ്പിന്റെ അധിനിവേശത്തില്‍
ഒതുങ്ങിപോകുന്നത് .
തീരാത്ത ഭാവരസങ്ങളുടെ കുത്തൊഴുക്കില്‍
ഒഴുകിപോയത്‌.
എനിക്കുവേണ്ടി മാത്രം കടഞ്ഞെടുക്കാന്‍
ഒരു കടകോല്‍ അന്വേഷിക്കുകയാണ് ഞാന്‍ .

Wednesday, March 10, 2010

കുറുങ്കവിതകള്‍


പട്ടുനൂല്‍പുഴുക്കള്‍
------------------

വാക്കുകള്‍ തനിക്ക്
പട്ടുനൂല്പുഴുക്കളെ പോലെയെന്ന്
സുഹൃത്ത്.
വാക്കുകള്‍ കച്ചവടചരക്കോയെന്ന്
ഞാന്‍ .
പക്ഷെ എന്നിട്ടും..
അവയുടെ സില്‍ക്ക് നൂലുകള്‍
ഞാന്‍ മറ്റാരും അറിയാതെ
നെയ്തു സൂക്ഷിച്ചിരുന്നു .

അവള്‍
-------
രാത്രിയുടെ പുളപ്പില്‍
സൌഗന്ധികങ്ങള്‍ പൂത്ത രാവില്‍ ,
ഒന്നായ് തുന്നി ചേര്‍ത്ത
ഒറ്റപുതപ്പിന്നുള്ളില്‍ ....

രാവിന്റെ മറ്റൊരു യാമത്തില്‍
പൂവിതള്‍ കൂമ്പിയ മൌനത്തില്‍
അവള്‍ മറ്റൊരുവളുടെ രൂപത്തില്‍ .
എന്നിലേക്ക്‌ പുല്‍കിയിറങ്ങാന്‍ ... വീണ്ടും...
അവളുടെ ദാഹം നിറഞ്ഞ ശബ്ദം ...
" എന്നെ വിട്ടു പോകരുതേ "

യക്ഷി
------
പാലപൂവിന്‍ സുഗന്ധത്തില്‍ ,
വെറ്റില നീരിന്‍ തുടിപ്പില്‍ ,
എന്നിലേക്ക്‌ പല്ലുകളാഴ്ത്തിയവള്‍ .
ഒരിക്കല്‍
ഈ പാലച്ചുവടില്‍
ഞാനും എല്ലിന്‍ തുണ്ടുകളാവും ....

ബാല്ല്യം
--------
അനാഥമാം ബാല്യങ്ങള്‍
വളര്‍ന്നേറും അസ്ഥിപഞ്ചരങ്ങള്‍ .
പകര്‍ന്നാടുമീ താളമേളങ്ങളില്‍
ജീവനില്‍ കുരുങ്ങുമുഷ്ണസഞ്ചാരം നീ .

കാട്ടുമരങ്ങളില്‍ വള്ളിയൂഞ്ഞാലില്‍
കാഴ്ചകള്‍ തേടും വനസ്ഥലികളില്‍
കാട്ടാറിലൊഴുകും വന പുഷ്പങ്ങളില്‍
വേട്ടനായ്ക്കള്‍ പടര്‍ന്നമരും നേരങ്ങളില്‍ .......
( നിന്‍ വഴികളില്‍ തടസ്സമാരാണ്

Tuesday, March 9, 2010

പ്രണയമാണ് പോലും


പ്രണയമാണ് പോലും..

പിടലി തിരിച്ച് കടന്നു പോയത്‌,
പ്രതിമ കണക്കെ നിന്നു കൊടുത്തത്,

പ്രവാഹമായ് തുടങ്ങിയതും,
പ്രഹേളികയായ്‌ അടങ്ങിയതും,

ഇടുങ്ങിയ വഴികളില്‍ തിങ്ങി ഞരുങ്ങിയത് ,
ഇരുളില്‍ പതുങ്ങി പിടിച്ചടക്കിയത് ,
ഇത്രമേല്‍ മധുരമെന്നു വെറുതെ മൊഴിഞ്ഞത് ,
ഇതളുകള്‍ കൊഴിഞ്ഞ മന്ദാരമായത് ,

അലകടല്‍ പോലെയിളകി മറിഞ്ഞത് ,
അരമതില്‍ കടന്നു കവര്‍ന്നു പോയത്‌ ,
അഴകുമാഗ്രഹവും ചേര്‍ന്ന് പിഴ നല്‍കിയത്,
അഭിനയം കണ്ട് മനം മാഴ്കിയത് ....

എന്നിട്ടും പ്രണയമാണ് പോലും..പ്രണയം...

Saturday, March 6, 2010

കല്‍വിളക്ക്‌



(നിഴലുകളോട് മത്സരിക്കുകയാണ്
കല്‍വിളക്കിലെ നാളം.)
നിഴലുകളുടെ ഒളിച്ചുകളി
മാത്രമാണെന്നറിയാം .

കടന്നുകയറ്റത്തിന്റെ
അനിവാര്യമാം
തുടര്‍ക്കഥകളില്‍
ഇരുട്ടിന്റെ ഇളിഞ്ഞ മുഖം കാണാം .

പകലുറക്കത്തിന്റെ
ദീനതയില്‍ പിറന്ന
ജളത്വം.

ഗുഹാമുഖങ്ങളില്‍ നിന്നും,
ഇരുട്ടറകള്‍ തുറന്നും,
ഈയ്യലുകള്‍ നിറഞ്ഞ മാളങ്ങളില്‍ നിന്നു പോലും
ബഹിര്‍ഗമനം.

നിലനില്‍പ്പിന്റെ അങ്കം
തുടക്കംമുതലേ...

കാറ്റാണ് സഹായി .
എരിയും നാളങ്ങളെ ഉലക്കുന്നവന്‍ .
പക്ഷെ എന്നാലും
ഒരു കരിന്തിരി കാണുമ്പോള്‍
ഉള്ളമറാന്‍ തുടങ്ങും.
അടുത്ത നിമിഷം തന്നെ പ്രവേശം
ഉറപ്പാകുകയാണല്ലോ !!

Tuesday, March 2, 2010

ഒരു ജന്മം പഴകുമ്പോള്‍



മറ്റെന്താണ് ഞാന്‍
പഴകിപ്പോയ ഒരു
ജന്മത്തെ ക്കുറിച്ച് പറയുക ?
പാതി വഴിയില്‍
കരിഞ്ഞു പോയതെന്നോ ?
ക്ലീഷേ .....
സുഹൃത്ത് അലറി ചിരിച്ചു ..
ഞാന്‍ നിശബ്ദനായി ..
ആയിരമായിരമവതാരങ്ങള്‍
പിറവിയെടുത്തവന്‍
സുഹൃത്ത് !!!!!!
എന്‍റെ മുന്നില്‍ തെളിയുന്ന ദീപങ്ങള്‍
തല്ലിക്കെടുത്തി
ഞാന്‍ പറയും.....
കരഞ്ഞെങ്കിലും പറയും....
അല്ല .. അല്ല...
പക്ഷെ ......
നിങ്ങളോ?

Monday, February 22, 2010

തറവാട്



കിഴക്കിനി
-------------
ജാലകത്തിനപ്പുറം
കാത്തിരിപ്പിന്റെ ശങ്കയും
ആശങ്കയും ഇഴ ചേര്‍ന്നത്‌ .
ഇരുളും വെളിച്ചവും
ഇണ ചേര്‍ന്നത്‌ .
കൊട്ടിയടച്ച മരപ്പാളികളില്‍
കാറ്റ് തലതല്ലികരയുന്നത്...

തെക്കിനി
------------
ചാരുകസേരയിലും
ചാവടിയിലും
അലസതയുടെ
ഉച്ചമയക്കം .
അധികാരത്തിന്റെ
പൂണൂല്‍ച്ചരടില്‍
ഞരടുന്ന സമത്വം .

വടക്കിനി
-----------
വേരറുത്ത കൂട്ട് വ്യവസ്ഥക്ക്
ആദ്യമായ് മറ്റൊരു
അടുപ്പ് പൂട്ടിയത് .
ശിഥിലതയിലേക്ക്
ജന്മങ്ങളെ
വലിച്ചെറിഞ്ഞയിടം.

പടിഞ്ഞാറ്റ
-------------
തൃസന്ധ്യകള്‍
പൂവിളക്കിനു ചുറ്റും
നിറഞ്ഞാടുന്നത് .
സുഗന്ധപൂരിതം .
നാമജപനിമ്നോന്നതങ്ങള്‍ .

വടക്കേ മച്ച്
---------------
തണുപ്പൂറും നിലം .
മയക്കത്തിനൊടുവില്‍
അമ്മൂമ്മയുടെ തണുത്ത ജഡം
പുല്‍കിയുണര്‍ന്നയിടം .
എങ്കിലുമൊരു വിളിയുണ്ട്
പുറകില്‍.....
"ആരൂല്ലേ .. ന്ന്യോന്നെണീപ്പിക്കാന്‍ "....

വടക്കേ കെട്ട്
-----------------
പതം പറയുന്ന
ഉഷ്ണ സഞ്ചാരങ്ങളുടെ
ദാസി മുഖങ്ങള്‍ .
വിയര്‍പ്പിന്റെ
ഉപ്പുനിലങ്ങള്‍ ..
വിരല്‍ഞൊടിക്ക് പുറകില്‍
അഴിഞ്ഞു വീഴുന്ന
സമര്‍പ്പണത്തിന്റെ
നിശാ വസ്ത്രങ്ങള്‍ ....

പത്തായപ്പുര
----------------
ഒരു പുനര്‍ജനിയില്‍
അമ്മയുടെ മുഖവും ,
കത്തിച്ച നിലവിളക്കും.

സര്‍പ്പക്കാവ്
-----------------
സ്വപ്നങ്ങളുടെ
നിഴല്‍സന്ധ്യകളില്‍
ഇരുളില്‍ തെളിയുന്നത് .
കാട്ടുവള്ളികളില്‍
പിണയുന്ന നാഗം .
പിണയുന്ന നിഴലുകളും ...

ശിഷ്ടം
----------
ഓര്‍മ്മകളില്‍
അടയിരിക്കുന്നു
മച്ചിലെ അമ്പലപ്രാവും , ഞാനും ...

Saturday, February 20, 2010

ഞാന്‍ ആരോ....?



ഞങ്ങള്‍ ഒരേ മുറിയില്‍ ആയിരുന്നത്രെ
ഒന്നിച്ചു കിടന്നിരുന്നത്...
ഇന്നീ ജാലകവിരികള്‍ വകഞ്ഞുമാറ്റുമ്പോഴും ,
നീലവിരി മാറ്റുമ്പോഴും ,
ആരും പറഞ്ഞിരുന്നില്ല..
അവള്‍ എനിക്കന്ന്യയായിരുന്നു എന്ന്...

മുല്ലപ്പെരിയാര്‍



പൊള്ളയായ ഒരു കരാറിന്റെ
ബലത്തില്‍
ഒരു ജനതയുടെ
ആക്രോശം .

പൊള്ളയായ ഒരു അണക്കെട്ടിന്റെ
ബലത്തില്‍
ഒരു ജനതയുടെ
ആശങ്കയും.

Sunday, February 14, 2010

മഹാപഥത്തിലേക്കുള്ള വഴി


ഇരുണ്ട പഥങ്ങള്‍ക്കൊടുവില്‍
വെണ്മയാര്‍ന്ന മഹാപഥം.
മുമുക്ഷുക്കളുടെ കേദാരം .
സ്നാനഘട്ടങ്ങള്‍ ഏറ്റുവാങ്ങിയ
പാപ സഞ്ചയങ്ങളുടെ
വിടുതലില്‍ നിന്ന്
സത്യപഥത്തിലേക്ക് ,
മഹാ പഥത്തിലേക്ക് .
പുകമറയില്‍ വഴിയടഞ്ഞ
പിന്‍ താഴ്വരകളില്‍ നിന്നും ,
ഹിമക്കാറ്റില്‍
ഒരു ചുടു നിശ്വാസം വന്നുവോ ?
ഉപേക്ഷിച്ചു പോവുന്ന ആത്മാവും ,
പിന്നിട്ട കര്‍മ്മപഥങ്ങളും
തികട്ടിയെറിഞ്ഞ ഒരു സത്യമുണ്ട് .
ഉഴറിപിടഞ്ഞത്‌ .
ഉയിര്‍ത്തെഴുന്നേറ്റ്
സ്നാനഘട്ടങ്ങള്‍ തോറുമലയാന്‍
വിധിക്കപ്പെട്ട പേ പിടിച്ച നരന്‍ .
കവാടത്തില്‍ കാത്തുനില്‍പ്പിന്റെ
നീളം അളന്ന വെറും ശരീരങ്ങളും .
സ്നാനഘട്ടങ്ങള്‍ തിളച്ചുമറിയുകയാണ് .
മഹാപഥത്തിന്റെ കവാടങ്ങള്‍
അടഞ്ഞേ കിടക്കുകയാണ് .
ശരീരവും , ആത്മാവും
വേറിട്ട കാഴ്ചകള്‍ .
മോക്ഷഘട്ടങ്ങള്‍
ശാന്തമാവുന്നതും,
കവാടങ്ങള്‍ തുറക്കുന്നതും കാത്ത് കാത്ത്
ആത്മാക്കളുടെ നീളുന്ന വരികള്‍ ...

Sunday, February 7, 2010

ഇടറി വീണപ്പോള്‍


അടരുവാന്‍ വയ്യ...
ആരോ പാടുന്നു.
കനല്‍മാരി പെയ്തിറങ്ങുന്നു .
കടവത്തൊരു തോണി യാത്രയാവുന്നു.
കനലെരിയും മുന്‍പ് ,
കടവിയിടിയും മുന്‍പ് ,
ഇടവപ്പാതിയുടെ ഇരുണ്ട മുഖം മറന്ന്
കനവില്‍ നിന്നൊരു മടക്ക യാത്ര ...