സഹയാത്രികര്‍

Thursday, December 30, 2010

ആസക്തി

ഉറങ്ങാത്ത ഒരു രാത്രിയിലാണ് ഞാന്‍
നിലാവില്‍ പിണയുന്ന
നിഴലുകളെ ശ്രദ്ധിച്ചത്.

എന്റെ നഗ്ന ശരീരത്തിന്റെ
ദുഷിച്ച ഗന്ധം
നിലാവിലലിയിക്കുകയായിരുന്നു.

പിടഞ്ഞു മാറിയ നിഴലുകളില്‍
ഒന്ന് എന്തിനോ
തേങ്ങികൊണ്ടിരുന്നു.

ഏതോ മൃഗത്തിന്റെ
രൂക്ഷഗന്ധം .
വിയര്‍പ്പിന്റെ
ഒട്ടിചേരലില്‍
മനസ്സിന് എന്നേ
കാലിടറിയിരുന്നു.
എന്നിട്ടും
ഉറപ്പില്ലാത്ത സദാചാരത്തിന്റെ
ആണിക്കല്ലില്‍ വൃഥാ
തടവികൊണ്ടേയിരുന്നു .

മൃഗത്തിന്റെ ഒടുങ്ങാത്ത
കിതപ്പും,
ക്രിയകളിലെ
അവസാനത്തെ നെടുനിശ്വാസവും
എനിക്ക് മാത്രം സ്വന്തം.
എങ്ങിനെ പിണഞ്ഞാലുമുണ്ട്
അവസാനമൊരു
പുറം തിരിയല്‍.
അവിടെ ഞാനെന്നെ തൃപ്തനാക്കുന്നുണ്ട്.

ഓരോ മൃദു മന്ത്രണത്തിലും
ഒരുഗ്ര താപത്തിന്റെ
ഏറ്റകുറച്ചിലുകള്‍ .
ഓരോ പ്രതിജ്ഞയിലും
നിറവേറ്റാത്ത
കള്ള പെരുക്കങ്ങള്‍ .

അവസാനം
എന്റെ തൃപ്തിയ്കായ്
ഞാനെന്നെ തന്നെ
ഭോഗിച്ച്
തൃപ്തിയടയുന്നു.

Thursday, December 23, 2010

യേശുവേ ...

സര്‍വാംഗം വേദന തിങ്ങിയെങ്കിലും
പ്രാര്‍ത്ഥനയൊന്നിത് മാത്രം .
ക്ഷമിക്കണേ, മറക്കണേയിവര്‍
ചെയ്യുന്നതെന്തെന്നിവരറിയുന്നില്ല .

അറിയാതെ പോകുന്ന മഹാ -
പരാധങ്ങള്‍ ,കാണാതെ പോകുന്ന
കൈപ്പിഴകള്‍ , കൈ കഴുകലുകള്‍ ,
പിഴക്കാതെ തൊടുക്കുന്ന കൂരമ്പുകള്‍ .

നീ തന്നെ സര്‍വ്വവും ജന്മമേ , മനുഷ്യനെ ....
എന്തിനിത് ചൊല്ലുന്നു മഹാനുഭാവാ....
പ്രണാമമീ കാല്‍ക്കല്‍ , ശിരസ്
ചേര്‍ക്കട്ടെ പാപിയാമീ ഞാനും...
എന്‍ മോഹങ്ങളും....

ആരോട് കലഹിക്കണം ? പറയൂ ..

ഒരു ചേര്‍ന്നെഴുത്ത്
-------------------

(ശുദ്ധമായ നരവര്‍ഗ്ഗം ഇന്ന് ലോകത്തില്‍ ഒരിടത്തുമില്ലല്ലോ . (എസ് കെ പൊറ്റെക്കാട്‌ )

ഇരുട്ടില്‍ തിളങ്ങുന്ന

എന്റെ മുഖത്തിന്
ഞാന്‍ ഏത് രാജ്യത്തിന്റെ

പേരിടും?
അതിന് കാപട്യമോ?
വിഹ്വലതയോ ?

2
വാരഫലം

-----------


ഞങ്ങള്‍ ഏതില്‍

അടിയുറച്ചു വിശ്വസിക്കുന്നുവോ

അതിലൂന്നിയാണ്

പത്രങ്ങള്‍

അവരുടെ കോളങ്ങള്‍

പൂരിപ്പിക്കുന്നത്‌ .
സത്യത്തില്‍

അപ്പോഴാണറിയുന്നത്‌

നിന്റെ നാളില്‍ നിന്ന്

എന്റെ നാളിലേയ്ക്കുള്ള
അവിശുദ്ധ ദൂരം...
അവിടെയാണല്ലോ

നമ്മളുടെ പിണക്കത്തിന്റെ

തുടക്കവും...

Tuesday, December 21, 2010

എന്‍ഡോസള്‍ഫാന്‍ ചിത്രങ്ങള്‍

ജീവിതം പൂക്കുന്നവര്‍ക്കിടയില്‍
മാവുകള്‍
പൂക്കുകയും , കരിയുകയും ചെയ്തു .

ചിത്രങ്ങള്‍ തേടിയുള്ള
യാത്രയില്‍
ശരീരം പൂക്കുന്ന
ഒരു കുഞ്ഞിനെ കണ്ടു.
വെന്ത ശരീരമുള്ള
മാമ്പൂ.

പഴുപ്പിച്ച ശരീരങ്ങള്‍
ഇനി ചുറ്റിക കൊണ്ട്
പരത്തിയെടുക്കയെ വേണ്ടൂ .

ചെന്തീക്കനലുകള്‍
പൂപോലെ ചിതറുന്നുണ്ട്.

പണിയന്റെ ആലയിലെ
ഉലയില്‍ രൂപാന്തരം
പ്രാപിച്ചവയെ
കടലാസ്സില്‍ നിരത്തിയിട്ടുണ്ട്.

ഒരു അഗ്നിപര്‍വ്വതം
ലാവയൊഴുക്കുമ്പോള്‍
കാലങ്ങളായി
അടക്കിവെച്ച
നിര്‍വൃതിയുണ്ട് .

സമതലങ്ങളില്‍
ലാവയൊഴുക്കാന്‍
ആരൊക്കെയിനി
കനിവ് മരങ്ങള്‍
പിഴുതെറിയേണ്ടി വരും !!

എന്റെ ചൂടാറിയ
മനസ്സില്‍
നഗ്ന ശരീരങ്ങള്‍
ആളിപ്പടരുന്നുണ്ട്.

ഒരു പുനര്‍ജനിയിലും
ഒടുങ്ങാത്ത പാപങ്ങള്‍ ?

ഞാനിനി ആരുടെ
നിഴലായെങ്കിലും
സഞ്ചരിക്കും?

Saturday, December 11, 2010

കവികളോട് കൂട്ട് കൂടുന്ന സ്ത്രീകളോട്

കൂട്ടുകൂടുമ്പോള്‍
എഴുത്തുകാരോട് ,
പ്രത്യേകിച്ച്
കവികളോട്
നിങ്ങള്‍ ചോദിക്കുക .
നിങ്ങള്‍ ആത്മകഥ എഴുതുമോയെന്ന്...?

ഉണ്ടെങ്കില്‍
ഉറപ്പായും
അവര്‍ നിങ്ങളെ
പലതിന്റെയും
പ്രതീകങ്ങളാക്കും..

പിന്നീട് മാനത്തിന്
പുറകെ ഓടാന്‍
നിങ്ങള്‍ക്കാവില്ല...
അച്ചടി മഷി
നിങ്ങളുടെ മുഖം വരെ
പടര്‍ന്നിരിക്കും ..

കൌമാരത്തിന്റെയും ,
കുതൂഹലത്തിന്റെയും ,
നേര്‍ത്ത ഉള്‍ നിറവുകള്‍ വരെ
വിടര്‍ത്തുമവര്‍....

Monday, December 6, 2010

നന്നങ്ങാടികള്‍

പൂര്‍ണ്ണമാവാത്ത
കവിതകളില്‍ നിന്നാണ്
ഞാന്‍ വികൃതമായ ഭ്രൂണത്തെ
ചുരണ്ടിയെടുത്തത്.

ഒരു സൂക്ഷ്മാണുവിന്റെ
പതനം.
ഞാനറിവിന്റെ
പൊന്നറയ്ക്ക് മുകളില്‍
എഴുതി ചേര്‍ത്തു .

ഇലക്കുമ്പിളോടെ
അത് നെഞ്ചോട്‌ ചേര്‍ത്തു .
ദര്‍ഭപ്പുല്ലോട്കൂടെ
സ്വര്‍ഗ്ഗം കാണിച്ചു കൊടുത്തു.

ഈ ഭ്രൂണഹത്യയില്‍
കവിയ്ക്ക് പങ്കില്ല.

കൈ കഴുകി പിരിഞ്ഞുപോയ
കവിയും,
തെരുവില്‍ ഒറ്റപ്പെട്ട
മനുഷ്യനും
ദൂരങ്ങളിലേക്ക്
അകറ്റപ്പെട്ടിരുന്നു.

കവി അപ്പോഴേക്കും
ഞെക്കിപ്പിഴിഞ്ഞെടുത്ത
കവിതയില്‍
ഇടറി വീണുകഴിഞ്ഞിരുന്നു .

Monday, November 22, 2010

എന്റെ ഇരുമുഖങ്ങളും തേങ്ങുന്നു


പൂജയും സ്നാനവും

പൂജക്ക്‌ മുന്‍പ്
സ്നാനം നിര്‍ബന്ധമാണ്‌ .
പക്ഷെ ..
ദൂരങ്ങളില്‍
പന്ടകള്‍
നിലവിളിക്കുകയാണ്.
വിലപിടിച്ച കടലാസിലെ
ഗാന്ധിയെ
സ്വീകരിക്കാന്‍
ഇതോഴിവാക്കികൂടെയെന്നു...

2


ഒരവസാനം

ആര്‍ക്കുവേണ്ടിയായാലും
ഞാനെന്റെ ജീവിതം
അവസാനിപ്പിച്ചേക്കാം ..
പക്ഷെ അപ്പോഴും..
ഒരു വിടര്‍ന്ന പൂവും ,
അതിന്റെ സുഗന്ധവും ,
വിറകൊണ്ടൊരാ
നയനവും
മറക്കുവാനോ!!
കഴിയില്ല
കഴിയില്ല

ഞാനിപ്പോഴന്ധനായി ,
ബധിരനായി ,
മൂകനായി....

(പന്ടകള്‍ ...അക്ഷരതെറ്റ് ഉണ്ട്..... ശരിക്കും , ചേര്‍ത്തു എഴുതണം... ക്ഷമിക്കുക . എന്നാല്‍ആവുംവിധം നോക്കി . ആയില്ല )

Tuesday, November 16, 2010

വിലാപങ്ങള്‍

ജയ്‌ ശ്രീരാം .
അത് ശൂലമുനയിലെ വിലാപം .
വളച്ചൊടിച്ചത്.
പിരിച്ചകറ്റിയത് .
വാളിന്‍ തുമ്പിലെ പിടയുന്ന
തത്വ ശാസ്ത്രം.

അള്ളാഹു അക്ബര്‍ .
ഇത് ബോംബിന്റെ
റിമോട്ടിന്റെ പതിഞ്ഞ താളം.
വായുവില്‍ രക്തക്കറ ചാലിക്കുന്നത്‌.

കൂട്ടം തെറ്റി മേയുന്നവര്‍ക്കിടയില്‍
അലോസരപ്പെടുത്തുന്ന
വാക്ക് സഞ്ചാരങ്ങളുമായ്
വിടാതെ പിന്തുടരുകയാണ്
ശബ്ദങ്ങള്‍....

Monday, November 15, 2010

പലായനത്തിന്റെ പൊരുള്‍


പലായനങ്ങളുടെ അവസാനം
നിന്റെ ഊഴമായിരുന്നു.

നിന്റെ വിടപറയലിന്റെ
കാഠിന്യത്തില്‍
ഖുറൈശിക്കൂട്ടങ്ങള്‍
മരുഭൂമിയില്‍ എന്നേയ്ക്കുമായി
തളച്ചിടപ്പെടുകയായിരുന്നു .

ഒഴിഞ്ഞയിടങ്ങള്‍
നിറയുകയാണിന്ന് .
മരുഭൂമിയില്‍ വീണ
നിന്റെ കണ്ണുനീരിലും,
ചക്രവാളത്തോളം നീണ്ട
പാലായനയാത്രകളിലും,
നിന്റെ വിട പറച്ചില്‍
പ്രതിധ്വനിക്കുന്നു.

മരുക്കാറ്റ് വീശുന്ന
ഏകാന്ത തുരുത്തില്‍
ഞാനെന്നും തനിച്ചായിരുന്നു.

പ്രദക്ഷിണ വഴികളില്‍
ഞാനുമിപ്പോള്‍
മനുഷ്യ പ്രളയ ജലത്തോടൊപ്പം .
അതെന്തൊരുഴുക്കായിരുന്നു!!!


എന്റെ ഏകാന്ത തുരുത്തും
മരുക്കാറ്റും
എന്നോട് പറയാത്ത
എന്തോ ഒന്ന് ....
ഇവിടെ കണ്ടെത്തുകയായിരുന്നു.

ഈ പ്രളയ ജലത്തില്‍ ഞാന്‍ മുങ്ങി താഴട്ടെ .
തുടര്‍ച്ചയായ
സങ്കീര്‍ത്തനങ്ങളോടൊപ്പം
നിന്റെ വേവലാതി സ്വരവും
എനിക്ക് കേള്‍ക്കാം.
ഞാന്‍ കേള്‍ക്കാതെ പോയ
സ്വരം.

ഇപ്പോള്‍ എന്റെ മനസ്സില്‍
നിന്റെ മുഖം തെളിഞ്ഞു വരുന്നുണ്ട്.

Thursday, November 11, 2010

എന്‍ഡോസള്‍ഫാന്‍

പറങ്കിമാവിന്‍തോട്ടത്തില്‍
നീളന്‍ നിഴലുകള്‍
കുടിയിരിക്കുന്നു

ശരീരം കുറുകി
തല വീര്‍ത്തവ ..

ആരോ ,
പെയ്തുവീഴുന്ന
വിഷധൂളികളിലേക്ക്
മുഖം ചേര്‍ക്കുന്നു.

കൈകാല്‍ പിടഞ്ഞ്
നുരയൊലിപ്പിച്ച്
ജീവിതം
കരയ്കണയുന്നു !

വായുവിനും
മണ്ണിനും
പേയിളകിയിരിക്കുന്നു.

മരുന്ന് തളിച്ച
ഹെലികോപ്റ്റര്‍
പറന്നകന്നിരിക്കുന്നു.

കണ്ണടയ്ക്കാത്ത
ക്രൌര്യങ്ങള്‍ക്കൊടുവില്‍
അടിവരയിട്ട്,
പൂക്കള്‍ അര്‍പ്പിച്ച്
മൌന ജാഥ നടത്താന്‍
സമയമായോ !?

ലക്ക് കെട്ട സഞ്ചാരത്തിന്
ലാക്കറിയാന്‍
ഇനി ഞാന്‍
മരുന്നടിക്കേണ്ട കാര്യമില്ല ..

ഉണര്‍വിലേക്ക്
ഒരു തുള്ളി ഉത്തേജക മരുന്നും ,
കുതിപ്പിലേക്ക്
ഒരു പിടിച്ചു തള്ളലും.
ഇത്രയും മതി
ഒരു ജനതയ്ക്ക്
സംഘബല മുണ്ടാകാന്‍ .
ഓര്‍ക്കുക ..
ഒരു രാജ്യം കീഴ്പ്പെടാനും ,
അരാജകത്വത്തിലേക്ക്
തെന്നി മാറാനും....

Wednesday, October 27, 2010

എന്റെ മരണം ഒരാഘോഷമാക്കുക


ഞാന്‍ മരിച്ചു കഴിഞ്ഞിരിക്കുന്നു .
വൈകിയെങ്കിലും
എന്റെ തിരിച്ചയക്കലും
കഴിഞ്ഞിരിക്കുന്നു.

ഹാ... തിരിച്ചയക്കപ്പെട്ടത്‌
ഞാനല്ലല്ലോ!!
അതൊരു ശവമല്ലെ !!
എന്നെയെങ്ങിനെയവര്‍
തിരിച്ചയക്കും !!
ഞാന്‍ മരിച്ചിട്ടില്ലല്ലോ !!!

പൂ ആരും ഇറുത്തെടുത്തിട്ടുമില്ലല്ലോ .


നോക്കൂ ..
ഞാനിതാ ... നിന്റെ മുന്‍പില്‍..

Friday, October 22, 2010

കവല

നാല്‍ക്കവലകള്‍
ത്രസ്സിക്കുകയാണ്.
രാവിന്റെ അന്ത്യയാമത്തില്‍
മഞ്ഞിലേക്ക് ചോരതുപ്പി.
അതായിരുന്നു തുടക്കം.


രക്തത്തിനേത് വര്‍ണ്ണമെന്ന്
ഒരു ബുദ്ധിമാന്‍ ചോദിച്ചു .
എനിക്ക് ഒരു വര്‍ണ്ണമെന്ന്
അയാള്‍ സ്വകാര്യം പറഞ്ഞു.
അയാള്‍ പീ എച്ച് ഡി
എടുത്തതാണത്രേ അതില്‍.


ഞാന്‍ പകുത്തെടുത്ത
വര്‍ണ്ണ രേണുക്കളില്‍,
അനന്തതയിലേക്ക്
നീളുന്ന എന്റെ ഞരമ്പുകളില്‍,
നീയറിയാത്ത ഒരു
നീല ഞരമ്പുണ്ട് .
കവല പറഞ്ഞു.


ഞാന്‍ പീ എച്ച് ഡി
എടുത്തതാണ്.
ബുദ്ധിമാന്‍ വീണ്ടും.


മനുഷ്യാ നീ മണ്ണാകുന്നു.
മണ്ണ് മാത്രം .
കവല പിറുപിറുത്തു .

Saturday, October 16, 2010

അഭിമാനഹത്യ

ഞങ്ങള്‍ സംതൃപ്തരാണ് .
അമ്മ പറഞ്ഞു:
അവള്‍ തകര്‍ത്തെറിഞ്ഞ
മംഗല്ല്യ കുങ്കുമ ചെപ്പ്
ഞങ്ങള്‍ തിരിച്ചെടുത്തിരിയ്കയാണ് .

അച്ഛന്‍ പറഞ്ഞു:
അചാരങ്ങളോടെ
അവളെ സംസ്കരിച്ചിരിക്കുന്നു.

സഹോദരര്‍ പറഞ്ഞു:
അഭിമാനം തിരികെ
വന്നു ചേര്‍ന്നിരിക്കുന്നു.

പക്ഷെ---
ആദ്യരാത്രിലെ മയക്കവും
ഭ്രൂണ സഞ്ചാരവും ,
പിളര്‍ന്ന യോനിയും ,
കണികണ്ട
ചുവന്നോരിളം പൂവും,
കിലുകിലുക്കങ്ങളും
ഒരമ്മ മറന്നുവോ??

ചെവിയിലാദ്യമായോതിയതും ,
പിഞ്ചിളം കൈയേറ്റി നടന്നതും,
അച്ചനെന്നാദ്യമായ് വിളിച്ചതും,
കൊഞ്ചലും, പിണങ്ങലും, ഓടിയൊളിക്കലും
ഒരച്ഛന്‍ മറന്നുവോ??

ഇത് നിന്‍ കുഞ്ഞു പെങ്ങള്‍
നിന്റെ സ്വന്തം നിന്റെ മാത്രം
കൈകുടന്നയില്‍ സൂക്ഷിക്കേണ്ടവള്‍
ഒരു സഹോദരന്‍ ഇത് മറക്കുമോ?

മറവിയിലേക്ക് പൂഴ്ത്തിവെച്ച
മൂല്ല്യമേറിയെതെല്ലാമിന്ന്
ഉയര്‍ത്തിക്കാട്ടി
എന്റെയിന്ത്യ കുതിക്കുകയാണ്.
മുന്നോട്ട്... മുന്നോട്ട് ....

Friday, October 15, 2010

ആകര്‍ഷണ വികര്‍ഷണങ്ങള്‍

ജ്വലിക്കുന്നൊരാകര്‍ഷണ
വലയമായിരുന്നു
അവളെ ചൂഴ്ന്ന് നിന്നിരുന്നത് .
ഒരു പൂമ്പാറ്റയായ്
ഞാനതില്‍ കരിഞ്ഞലിഞ്ഞുപോയ് ..

വിദ്യുത് തരംഗമായവന്റെ
വിസരണം .
ഉയര്‍ന്ന പ്രസരണ ശക്തിയാല്‍
ഞാനുരുകിയമര്‍ന്നുപോയ്‌ ..

കാറ്റടിച്ചുലഞ്ഞുയര്‍ന്നൊരു
തീമരമായിരുന്നച്ഛന്‍ .
അടുക്കുന്തോറുമകറ്റുന്ന
വേവലില്‍ ഞാനകന്നകന്നുപോയ് ..

മൌനങ്ങളില്‍ കൊടിമരം നാട്ടി-
യീണങ്ങളില്‍ കയ്പ്പുനീര്‍ ചാര്‍ത്തി-
യുറങ്ങാതെ ഉണര്‍ന്നെണീറ്റയമ്മതന്‍
വിണ്ടകന്ന കാല്‍പാദങ്ങളില്‍
പുതുജന്മമായ് ഞാന്‍ മിഴി തുറന്നു..

Saturday, October 9, 2010

നൊബേല്‍

സമ്മാനങ്ങള്‍ വാരിക്കൂട്ടും
അതുറപ്പ്‌.
കാലത്തെ അടിച്ചു പുറത്താക്കുന്ന
ചൂരല്‍ വടിയേന്തുന്നവര്‍ക്ക്.
ചുവപ്പിന്റെ പരവതാനി
വലിച്ചു കീറുന്നവര്‍ക്ക്.
സാഹിത്യവും , സമാധാനവും
ഒരേ ദിശയിലേക്കു
ഒഴുക്കുന്നവര്‍ക്ക്.

Wednesday, October 6, 2010

കാലം സാക്ഷി



ഏകാന്തതയുടെ അവസാന ഘട്ടം കഴിയാറായി.
പാകപ്പെടുത്തിയെടുത്ത യാത്രാനേരങ്ങളില്‍
പകലിന്റെ വഴിയൊതുങ്ങലും, പിന്‍വാങ്ങലും..


എന്റെ നിശബ്ദ യാത്രകള്‍ വാരികൂട്ടിയ
വാക്കുകളും, മന്ദസ്മിതങ്ങളും
ഒഴുക്കിന്റെ നനഞ്ഞ വിരിമാറിലേക്ക്.

കാലം എന്നും അന്വേഷിച്ചു കൊണ്ടിരിക്കുകയാണ് .
പാകപ്പെട്ട ഒരു ജീവിതം ,
വഴിയില്‍ പരുങ്ങി നില്‍ക്കാത്തത് ,
അസ്വസ്ഥതയില്‍ പിടയാത്തത് ,
യാത്രാന്ത്യത്തെ ഭയക്കാത്തത് .


അസ്വസ്ഥതയുടെ മുള്‍ക്കിരീടം ചൂടുന്ന ,
യാത്രാ വേളകളില്‍ പിറുപിറുക്കുന്ന,
തണുപ്പന്‍ കാറ്റില്‍ വിതുമ്പിപോകുന്ന,
ഈറന്‍ ദേഹങ്ങളാണൊ നിങ്ങള്‍.


ഞാനെന്നെ മയക്കിക്കിടത്തി
സ്വര്‍ഗ്ഗലോകത്ത് സഞ്ചരിക്കുകയാണ് .
യാത്രാന്ത്യത്തില്‍ ഉണരരുതെ എന്ന് പ്രാര്‍ത്ഥന .


ഞാനും കാലവും കാത്തിരിക്കുന്ന
ഒരു അവസാന വിധിയുണ്ട് .
അതെങ്കിലും അനുകൂലമാവാന്‍ .....

Sunday, October 3, 2010

മുറിവുകള്‍

കാണാത്തിടത്തെ മുറിവും
കാട്ടിക്കൊണ്ട് നടക്കുന്ന
മുറിവും രണ്ടാണത്രെ !!

രക്തം കല്ലിച്ചത്
ഉള്ളിലെ മുറിവിലാണ്.

പഴുത്തൊലിക്കുന്ന മുറിവിന്
ഒരു കഠാരതുമ്പിന്റെ
രഹസ്യങ്ങളറിയാം .

വെളിപ്പെടെണ്ടതായിട്ടും
പറഞ്ഞു വെച്ച് പോകുന്നില്ലോന്നും .

ഒരു രാത്രിയിലെ പകയായി
മറന്നേക്കാം .

ഉള്ളിലെ പഴുക്കാതെ
വിങ്ങുന്ന മുറിവും
ശത്രുവിന്റെ നേട്ടമാവാതെ
മിത്രത്തിന്റെ
മറക്കാത്ത സമ്മാനമായ്ക്കോട്ടേ....

വേഗത

എന്റെ ചിന്തകള്‍ക്കും , കാറ്റിനും
ഒരേ വേഗതയാണ്.

ഇലക്കൂട്ടങ്ങളിലൂടെ
ഊളിയിട്ടിറങ്ങി
ശക്തി കുറയുമ്പോഴും
കാറ്ററിയുന്നില്ല
കടന്നുപോയ വഴികളി-
ലുപേക്ഷിച്ചു പോയ
നിശ്വാസങ്ങളും, മുറിപ്പാടുകളും.

ഞാനുമറിയുന്നില്ല
കഴിഞ്ഞ രാത്രിയിലും
മുറിപ്പെട്ട
വാക്കുകളും,
തുടര്‍ന്നുണ്ടായ വിലാപങ്ങളും.

ചിന്തകളേറ്റി നടക്കുകയാണ് .
ഒരു വിലാപത്തിലും
ചെവി കൊടുക്കാതെ....

Thursday, September 30, 2010

അഭിവാദ്യങ്ങള്‍

അതിര്‍ത്തികള്‍ ഭേദിക്കുന്നു
-----------------------------
മുള്ള് വേലിയ്ക്കപ്പുറം
അതിര്‍ത്തിയിടാത്ത
ഒരു നദിയുണ്ട്.
നിന്നില്‍ നിന്ന് എന്നിലേക്ക്‌
ഒഴുകിയെത്തുന്നത് .
ഇന്നന്നെ കൂച്ച് വിലങ്ങണിയിച്ച
നിന്നോടുള്ള
എന്റെ ദാഹത്തിന്
ഒരിയ്കലും അത് മതിയാവുന്നില്ലല്ലോ !


മിടുക്ക്
------
ആരുടെ മിടുക്കായാലും
സഹോദരാ ,
നീയകറ്റപ്പെട്ടെന്ന
യാഥാര്‍ത്ഥ്യം മാത്രം
എന്നോടെന്നും കളവുകള്‍ പറയുന്നു.

എന്നാലും
ഗോതമ്പ് മണമുള്ള
നിന്റെ കാറ്റിന്
പിഴയടക്കാതെ ,
വിസയില്ലാതെ
എന്നിലൂടെ നിര്‍ഭയം സഞ്ചരിക്കാം .

Wednesday, September 29, 2010

എഴുതാത്ത വിധി

ഏതൊരു വിധിയ്ക്കാണ്
ഇനി കാത്തിരിക്കേണ്ടത്?
നൂറ്റാണ്ടുകള്‍ക്കു മുന്‍പേ
വിധിച്ചതാണ് .
ഇപ്പോള്‍ പുതിയൊരു
വിധിക്കും മുന്‍പേ
പ്രതിവിധി അറിയാതെ
ഉഴറുകയാണ് ഞങ്ങള്‍ .