സഹയാത്രികര്‍

Monday, August 22, 2011

ഒരുമ

അവനും അവളും അവരും
------------------------------------
ഒന്നിനോടൊന്നു ചേരാത്തത് നീ മാത്രം .
ഒന്നിലും ഉറച്ചു നില്‍ക്കാത്തത് നീ മാത്രം .
ഒന്നില്‍ പിണങ്ങി മറയുന്നത് ,
ഒന്നില്‍ തലമറന്നെണ്ണ തേക്കുന്നത് ,
ഒന്നായി മാറാത്തത് ,
ഒന്നെന്നെണ്ണി മൌനിയാവുന്നത്,
ഒന്നിലെന്നെ അകറ്റുന്നത് ....

ഇവനും ഇവളും ഇവരും
-----------------------------------

ഒന്നെനിക്കേകി പിന്മാറുന്നതും,
ഒന്നെന്നോതി പുണരുന്നതും ,
ഒന്നായ് മറന്നോഴുകുന്നതും
ഒന്നിനെ തേടി നിര്‍വൃതി കൊള്ളുന്നതും
ഒന്നില്‍ നിറഞ്ഞു നില്‍ക്കുന്നതും ...

അനുഭവത്തിന്റെ മുഖമുദ്രകളില്‍
നിദ്രയില്‍ പോലും നടുക്കുന്നതും ,
തഴുകുന്നതുമായവ.........



Wednesday, August 17, 2011

ആഗോളം



ഒരു നിലവിളക്കും ഞാനൂതിക്കെടുത്തില്ല ..
ഒരു കൊടിമരവും ഞാന്‍ അശുദ്ധിയാക്കില്ല..
ഒരു ശ്രീകോവിലിലെ ബിംബത്തിന്റെ മുന്‍പിലും
ഞാന്‍ നെഞ്ച് വിരിച്ചു നില്‍ക്കില്ല..
ഒരു തുളസീ ദളവും എന്റെ കാല്‍ക്കീഴില്‍
അരഞ്ഞുപോവില്ല ..
ഒരു ബലിക്കല്ലും മറികടന്നു ഞാന്‍ പോകില്ല ..
എന്നിട്ടും
വിശന്ന മനുഷ്യന്റെ മുന്‍പില്‍
ഇതെല്ലാം നിഷ്പ്രഭം എന്ന്
ആരാണെന്നെ മനസ്സിലാക്കിത്തന്നത് ..?

Sunday, August 14, 2011

അരാജകവാദി



ഉള്ളത് ഇല്ലാതാക്കിയവന്‍,
ഇല്ലാത്തതിനെ തേടിയവന്‍ ,
സ്ത്രീലിംഗമില്ലാത്ത ജാതി,
സ്ത്രീപീഡനത്തിന്നുത്തരവാദി .

കുടുംബചിന്തയില്ലാത്തവന്‍
തെരുവ് കുടുംബമാക്കിയവന്‍
മലിനതയില്‍ മേയ്ക്കിട്ടു കയറിയവന്‍
മലിനത ഭൂഷണമാക്കിയവന്‍ .

ലഹരിയിലുന്മത്തനായവന്‍
തന്നെത്തന്നെമെത്തയാക്കിയുറങ്ങി
യോന്‍
കാരുണ്യലവലേശമില്ലാത്തോന്‍
ഒരുണ്ണിയെ പോറ്റാന്‍ കെല്പ്പില്ലാത്തോന്‍
------------------------------
​--------
നിന്നെ പറ്റി പറഞ്ഞു തീരില്ല .
ശാപം നേടിയ
ജന്മങ്ങള്‍ക്കിടയില്‍
ഒറ്റയാന്‍ ആയി അലയാന്‍
നിന്റെ വിധി .

Sunday, August 7, 2011

തീരങ്ങളില്‍ അലയടിക്കുന്നത്




എന്താണെന്നറിയില്ല

എന്റെ അകക്കാമ്പിലെ
മധുരം ചുരണ്ടുന്ന നീ
എന്തിനെന്റെയെല്ലില്‍ വരെ
പോറലേല്‍പ്പിക്കുന്നെന്ന്!!

മജ്ജയിലൂടൊരു തീനാളം

കടന്നു പോവുമ്പോഴാണ്
നിന്റെ ചതി ഞാനറിയുന്നത് !!

നിര്‍വ്വികാരമായ

നിന്റെ മൌനം .
എന്നെ കടിച്ചുകീറി
നീ ഉപ്പുരസത്തോടെ
നുണയുന്നത്
എന്റെ വാചാലതയെയാണ് !!

എന്റെ വാക്കുകള്‍ക്ക്

നീ തടയിടുമ്പോള്‍
പുലരിയിലെ
കുഞ്ഞു സൂര്യനെയാണ്
കെടുത്തി കളയുന്നത് !!

രാത്രിനേരങ്ങളില്‍

നീ നിഴലുകളായ്
പതുങ്ങുമ്പോള്‍
എന്റെയുണര്‍വിനെയാണ്
മയക്കഗുളികകളില്‍
തളര്‍ത്തി വിടുന്നത് !!

മയക്കത്തിന്റെ

നാലകങ്ങളില്‍
തളച്ചിടുമ്പോള്‍
ആഘോഷങ്ങളുടെ
പെരുമ്പറകള്‍ മുഴങ്ങുന്നത്
അവ്യക്തമായറിയാം!!

അരുതെന്ന് പറയാനായ്

ഉയര്‍ത്തുന്ന കൈകളും
നീ വെട്ടിമാറ്റുന്നുവോ ?

തെരുവില്‍ നിന്നൊരു രൂപം

എന്നിലേയ്ക്ക് പടര്‍ന്നുകയറിയിരുന്നു
ഇന്നലെ ..
നിന്റെ മോഹത്തിന്റെ നെല്ലിപ്പടിയെനിക്കവന്‍
കാട്ടിത്തന്നു !!

നാളെ നിന്റെ വ്യാമോഹ

പെരും തുരങ്കത്തിന്റെ
അവസാനം
കാണാന്‍ പോവുന്നത്
കത്തുന്ന നിന്റെതെന്നു
നീയവകാശപ്പെടുന്ന
എന്റെ നെല്‍വയലുകളായിരിക്കും!!

ഇന്ന് ഞാനെന്റെ സ്വപ്നങ്ങളില്‍

ഒരു വയല്‍പ്പാട്ടിന്റെ
ഈണത്തില്‍ മയങ്ങുകയാണ് .
നിന്റെ എല്ലാ
കെട്ടുപാടുകളില്‍ നിന്നും
സ്വതന്ത്രനായിത്തന്നെ ....
എന്നെ ശല്ല്യം ചെയ്യരുതേ ...

Tuesday, August 2, 2011

തൊണ്ണൂറിലെ ഒരു വിവാഹ വീഡിയോ


ചലിക്കുന്ന ഇരുണ്ട ചിത്രങ്ങള്‍ .
മണ്‍മറഞ്ഞു പോയവരുടെ
അനുഗ്രഹാശിസ്സുകള്‍ .
വിറയ്ക്കുന്ന വലിയമ്മയുടെ
കറുത്ത വിരലുകള്‍ ,
അമ്മയുടെ മങ്ങിയ
മുഖത്തിന്റെ വിഷാദച്ഛവി .
വടക്കന്‍ കാറ്റില്‍ ഞെട്ടറ്റു
വീഴുന്ന ഒരു മന്ദാരപൂ..
ഗ്രാമാന്തരീക്ഷത്തിന്റെ
പഴയ അപൂര്‍വ ചാരുത.
പെയ്തു തീരാന്‍ അകം നൊന്ത്
കേണ് തപസ്സിരുന്ന
ചക്രവാളത്തിലെ തളര്‍ന്ന മേഘം.
കൊടുങ്കാറ്റടിച്ച ഇന്നിന്റെ അശാന്തിതീരങ്ങളിലേക്ക്
അന്ന് താലി ചാര്‍ത്തപ്പെട്ട
ഒരു നിര്‍ഭാഗ്യവതിയും..............

Sunday, July 31, 2011

ഒഴുക്ക്



ഞാന്‍ ദഹിക്കുകയാണ്.
ആരോ ആര്‍ത്തു ചിരിക്കുന്നു.

എന്റെ എല്ലുകള്‍ കത്തിയമരുകയാണ്.
ആരോ ഞരിപിരികൊണ്ട് ഉന്മത്തനാവുകയാവുകയാണ് .

ദേഹവും ആത്മാവും വേര്‍പിരിയുകയാണ് .
പുകവെട്ടത്തില്‍ അവന്റെ രൂപം കാണുകയാണ് ഞാന്‍ .


എന്നിലേക്ക്‌ ഒരു നദി ഒഴുകുന്നുണ്ട്.
അതെന്തുകൊണ്ട് എന്റെ ചിതാഗ്നി ദാഹിക്കുന്നു... ?

Monday, July 25, 2011

നിന്നിലേയ്ക്ക് തന്നെ


നിന്നെ ചുഴുന്ന ഗഹനതയാണെന്നെ
നിര്‍ന്നിമേഷനാക്കുന്നത്.

നിന്റെ ഏകാന്തതയിലെ
യുഗങ്ങളോളമുള്ള നിര്‍വികാരത
പൊടുന്നനെയൊരു
അട്ടഹാസമായ് മാറുന്നതും
നിന്റെ വ്യര്‍ത്ഥതയിലെ
ചരടനക്കം മാത്രം.

ഒരു പൂവില്‍ നീ പ്രതിഫലിക്കുന്നു.
ഒരു മഞ്ഞുതുള്ളിയില്‍ നീ ചിരിക്കുന്നു .
ഒരു ചോരത്തുള്ളിയില്‍ നീ പിടയുന്നു.

മന്വന്തരങ്ങളുടെ മിടിപ്പുകള്‍
നിന്റെ സിരകളില്‍
നിന്റെ നിതാന്തമൌനത്തില്‍
പെരുമ്പറകള്‍ മുഴക്കുന്നുവോ ?

കാറ്റടിച്ചുലയുന്ന
ജീവനാളങ്ങള്‍
നിന്റെ മുന്‍പില്‍ കൈകൂപ്പി
നിന്നിലേയ്ക്ക് തന്നെ .

മണലാരണ്യവും
മുളങ്കാടുകളും
സമുദ്രങ്ങളും
സ്വച്ഛവനങ്ങളും
തരിശുനിലങ്ങളും
നിന്റെ മൃദുമര്‍മ്മരങ്ങള്‍
ഏറ്റുപറയുന്നു.

സ്വപ്നാടനങ്ങളുടെ
സ്വര്‍ണ്ണവനങ്ങളില്‍
കാറ്റേറ്റ് മയങ്ങുന്ന
നിന്റെ സന്തതികള്‍.

കടല്‍ചെരുക്കോടെ
നിശായാനത്തിന്റെ
സഞ്ചാരപഥങ്ങളില്‍
തുഴയെറിയുന്ന
എകാന്തയാത്രികനും....

ഒരിയ്ക്കല്‍ കൂടി
പിറന്നിരുന്നുവെങ്കില്‍ .
നിന്റെ നിലാകമ്പളങ്ങള്‍
വാരിപ്പുതച്ചുറങ്ങിയേനെ ഞാന്‍ ...
ഇനിയും കൊതി..
തീരാത്ത കൊതി...

Tuesday, July 19, 2011

സാളഗ്രാമം


നൂറ്റാണ്ടുകള്‍ക്കു മുന്‍പ്
കടലിന്നഗാധതയിലെവിടെയോ
രൂപാന്തരം പ്രാപിച്ച്
അവസാനം പ്രണവത്തില്‍ ലയിച്ചത്‌ ...

യുഗങ്ങളുടെ നിതാന്തതാളം
ശ്രവിച്ചത് .
എന്നെ അറിഞ്ഞത്
നിന്നെ അറിഞ്ഞത്
നമ്മിലൂടെ സഞ്ചരിച്ചത് .

ഒരു ക്ലേശ മനുഷ്യ ജന്മത്തിനു
വീണ്ടും നീ പുനര്‍ജനി നല്കുന്നുവോ!!

ഒരു നിശ്ചല പ്രളയത്തിന്റെ
ശൂന്യാവസ്ഥയില്‍
ആദിയില്‍ നീ ആലിലയില്‍ ആയിരുന്നത്രെ!!

അവാഹനത്തിന്റെ
തുടര്‍ചെയ്തികളില്‍
നീ പുഞ്ചിരിയോടെ
സാളഗ്രാമത്തില്‍
കുടിയിരുന്നു......
നൂറ്റാണ്ടുകള്‍ക്കു മുന്‍പേ
ഫോസിലോടൊപ്പം
നീ വസിക്കുന്നെന്നു ആരുമറിഞ്ഞില്ല.

ഇന്ന് മണിയടികള്‍ നിറഞ്ഞ
മച്ചിനുള്ളില്‍
കടവാതിലുകളുടെ ശൂന്യജീവിതം പോല്‍
നീ തൂങ്ങി മയങ്ങുന്നു.
നീയും മറ്റൊരു ജന്മം കാംഷിക്കുന്നോ ?
ഭഗവാന്‍ .... നീയും ?

ജാലകം കാഴ്ചതന്‍ അതിരാണ്


എന്നെക്കുറിച്ചെന്തെഴുതിടാത്തൂ ?
മുന്നെയൊരു ചിരിതൂകി ചൊല്ലിയവള്‍ .
പിന്നെ പതിയെയലസമാം മൊഴി പാളി
"എന്തിന്നെഴുതേണ്ടു,ചൊല്ലിടാനെന്തിരിപ്പൂ"

പറഞ്ഞുവല്ലോ സകലതും നീ
അറിഞ്ഞുവല്ലോയൊന്നും വിടാതെ
കരിഞ്ഞു വീഴുമൊരു പൂവിന്നിതള്‍
അരിഞ്ഞു തള്ളുന്നുവോ കാലവും ലോകവും.

പൊടിപാറി ദൂരെയായ് ഘോഷവും മേളവും
അടിപതറാതെയെത്തുമീയസംഖ്യം ജനങ്ങളും
പറയാതെ പോവുന്നുമൊന്നുമേ പറയാതെ
മറയുന്നു സകലവും ജാലകകാഴ്ചകള്‍.

ജീര്‍ണ്ണമായോര്‍മ്മകള്‍
നിര്‍വര്‍ണ്ണമായ്, ചാരമായ്.
വഴുതിമറയുന്നവസാന ധൂമവും
വിലയനം വാനിലായ്‌ , സര്‍വ്വവും വിലയനം .

അഴല്‍ തിങ്ങി വീണ്ടും മനം മുറിച്ചിടെണ്ട
എഴുതിടെണ്ടെന്നെക്കുറിച്ചൊരിയ്ക്കലും
തഴുതിട്ടു പോയൊരാ കാലവും മോഹവും
വഴിമാറി വരില്ലിനിയോരിക്കലും നിശ്ചയം

Sunday, July 17, 2011

ദുരിയാന്‍ പഴം *


ശവം പോലെ നാറുമത്രേ!!
അമൃതം പോലെ സ്വാദും !!

ജീവിതങ്ങള്‍ ഇണ ചേരുമ്പോള്‍
ഈ നാറ്റവും സ്വാദും
കിട്ടാത്തത് എന്താണാവോ ?

* ഇന്തോനേഷ്യന്‍ ഫലം .
( എസ കെ പൊറ്റെക്കാടിനോട് കടപ്പാട് )

Thursday, July 14, 2011

ഹൃദയവും ഹൃദയവും


ട്രാഫിക് ജാമിലൂടൊരു ഹൃദയം
ഒഴുകിയെത്തിയത്
ജീവന്റെ
സ്പന്ദനത്തിലേക്ക്

ഹൃദയമൊഴിഞ്ഞ
ശൂന്യതയില്‍
വിലയ്ക്കെടുത്ത ഹൃദയം
മിടിച്ചു തുടങ്ങി .

ധമനികളിലൂടൊഴുകിയ
ചോരയില്‍
കമ്പിവേലികള്‍
മുറിഞ്ഞു തെറിച്ചു.

ലാഹോറും, കല്‍ക്കട്ടയും
ഇസ്ലാമാബാദും, അഹമ്മദാബാദും
പഞ്ചാബും, പഞ്ചാബും
കാശ്മീരും, കാശ്മീരും
തോളുരുമ്മിക്കൊണ്ടിരുന്നു.

ഒളിത്താവളങ്ങളും
ചാവേറുകളും
ഗൂഡാലോചനകളും
ഒരു ഹൃദയമിടിപ്പിന്റെ
നിതാന്തജാഗ്രതയില്‍
നിശ്ചലമായെങ്കില്‍ !!!
( വാര്‍ത്ത ::: ഹൃദയം മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ , ഒരു ഇന്ത്യക്കാരന്റെ ഹൃദയം ഒരു പാക്കിസ്ഥാന്‍കാരന് )

Saturday, July 2, 2011

വേനലില്‍ പുകഞ്ഞ ഒറ്റമരം



താളത്തോടെ ഒരു വരി കവിത
മനസ്സില്‍ വഴുതിക്കളിക്കുന്നു .

മേളത്തോടെ ഒരു ഹൃദയം
ഉള്ളില്‍ പൂത്തുലയുന്നു.

വഴിവക്കിലെ മെയ് മാസപുഷ്പങ്ങള്‍
മറ്റൊരു ഋതുവില്‍ മയങ്ങുന്നു.

സാഫല്യ ജന്മങ്ങള്‍ ഇതള്‍ കൊഴിയാത്ത
മരങ്ങളായ്‌ വേനലുകളിലും തളിര്‍ക്കുന്നു.

വന പുഷ്പങ്ങളുടെ ഇരുണ്ട മേനിയില്‍
കാലം പരാഗണം നടത്തുന്നു.

പാടിത്തളര്‍ന്ന കുയിലുകള്‍ മടങ്ങുമ്പോള്‍
അലകളടങ്ങിയ മഹാപ്രപഞ്ചം വിതുമ്പുന്നു.

വേപഥു പൂണ്ട പെണ്‍ചകോരം മാത്രം
ഓര്‍മ്മകളില്‍ തൂവല്‍ കൊഴിച്ചുകൊണ്ടിരുന്നു.

പൂമൊട്ടുകളില്‍ കാറ്റിന്റെ കടന്നുകയറ്റം .
കുഴഞ്ഞ മണ്ണില്‍ വിഷം തുപ്പിയ നിഷ്ക്രിയത്വം .
നീരാളം വിരിച്ച ശയ്യയില്‍ തകര്‍ന്ന വീണയുടെ
വിലാപകാവ്യങ്ങള്‍ ....................

വിണ്ടകന്ന വയലോരത്തില്‍
സായന്തനത്തിന്റെ നേര്‍ത്ത കുളിരില്‍
കൈതപ്പൂമണമുള്ള കാറ്റിലൂടെ....
ഒരു വിലാപകാവ്യമെഴുതാന്‍
വേഷമഴിച്ചുവെച്ചിരുന്നവന്‍ ....

Wednesday, June 29, 2011

റിമോട്ട് അഥവാ അജ്ഞാതകരങ്ങളിലൂടെ


ഒരു വിഴുപ്പുഭാണ്ഡം പോലെ
ഞാനെന്താണെന്റെ
ഹൃദയത്തില്‍ പേറി നടക്കുന്നത്!!

ധമനികളിലൂടെയുള്ള
ഓരോ തള്ളലിലും
രക്തത്തിലതിന്റെ
നിശ്വാസം കലരുന്നുണ്ടായിരുന്നു.

ഓരോ കലരലിലും
ഞാന്‍ ഉന്മത്തനാവുന്നുണ്ടായിരുന്നു .

പിന്നീടെപ്പോഴോ
ഞാനൊറ്റയായ ഒരു സന്ധ്യയില്‍
അതെന്റെ മൂക്കിലൂടെ
വേരിറക്കി , പുറത്തേയ്ക്ക് .

ഹൃദയത്തിലെ
ലവണങ്ങള്‍ കലര്‍ന്ന
നനവോടെ
അതെന്റെ മുഖത്ത്
ഉരസ്സിക്കൊണ്ടിരുന്നു.

ഒടുവില്‍
കണ്ണിലൂടെ
ഒരു വേരിറങ്ങിയപ്പോള്‍
ഞാനത് മനസ്സിലാക്കുകയായിരുന്നു.

ഒരു ജീവന്റെ പൊടിപ്പ്
ഹൃദയത്തില്‍ വീണതും ,
വളര്‍ന്നതും, ഉണര്‍ന്നതും... എല്ലാം...

അപ്പോഴേയ്ക്കും
ഒരദൃശ്യനായ ശത്രുവിനെ
എനിയ്ക്ക് കാണാന്‍ കഴിഞ്ഞിരുന്നു.

അവന്റെ നാശത്തിനുള്ള
തിട്ടൂരവും
ഞാന്‍ കൈപ്പറ്റിയിരുന്നു.

Wednesday, June 15, 2011

രുചി


വായ്ക്കരി വീണയിടത്ത്
ചാലിട്ടൊഴുകിയ
എറുമ്പിന്‍കൂട്ടങ്ങളില്‍
ഒന്ന് ചര്‍ദ്ദിച്ചു.
കാരണം....
ഒരു പിഞ്ചു കുഞ്ഞിന്‍
മൃതനഗ്നശരീരം
രുചിയ്ക്കുന്ന
മനുഷ്യക്കൂട്ടങ്ങളെ കണ്ടുവത്രെ !!

Monday, June 6, 2011

മണി ചെയിന്‍ വിശേഷങ്ങള്‍


ഒരു ദിനം കോളിനോസ് ചിരിയുമായ് വന്നവന്‍
അരുകിലായ് കാഴ്ചയായ് വാഗ്ദാനക്കുലകളും .
ആയിരത്തില്‍ ഒരുവനെന്നോതിയെന്നോടായ്
ആയില്യം നാളിന്റെ ഗുണഗണവും .
ഒരിയ്ക്കലുമെന്നെത്തേടി വരാത്തവന്‍ ചൊല്ലി
താനൊരിക്കലും പിരിയാത്ത കൂട്ടുകാരന്‍ .
മുത്തമിട്ടു പറക്കുമാ വണ്ടിന്റെ ചേലിലവന്‍
വര്‍ത്തമാനം പറഞ്ഞെന്നെ മയക്കിയോ !
ചേര്‍ക്കണം ഞാനൊരുത്തനെയൊരുത്തിയെ
ആര്‍ക്കണം വന്‍പട പിന്നാലെയെത്തീടണം .
സംഖ്യകള്‍ മാസത്തില്‍ വര്‍ദ്ധിച്ചിടും പിന്നെ
സംഘത്തിന്‍ നേതാവായ് പൂജ്യനാവും .
സില്‍വറാവും, ഗോള്‍ഡാവും, ഡൈമണ്ടുമായിടും
സിലസില പാട്ടിന്റെ കൂട്ടുമാവും .
കോണ്‍ഫറണ്‍സില്‍ കണ്ഠകൌപീനമിട്ടവന്‍
കണ്‍കെട്ടുവിദ്യയാല്‍ മന്ദനാക്കിയെന്നെ .
മണ്ടനായോന്‍ ഞാന്‍ പിന്നെ വഷളനായി
മണ്ടിയവന്‍ പിന്നെ ഞാന്‍ ഷണ്ടനായി .

ഇത്രയും പറഞ്ഞു ഞാന്‍ പിരിയുന്നു കൂട്ടരേ
മാത്ര തെല്ലെങ്കിലും വിശ്രമിച്ചീടട്ടെ ....

ദീര്‍ഘ സുമംഗലീ ഭവ:



ചുറ്റിലുമിരുള്‍ത്തീയിന്‍ ചൂടസഹ്യം ,
വിയര്‍ത്ത നെറ്റിത്തടത്തിലമര്‍ത്തു-
മിളംകാറ്റുമൊരു ദൂതനല്ലന്നോ ?

തെളിഞ്ഞു നില്‍ക്കുമംബരത്തിന്‍ സീമ
തേടലോ,വ്യര്‍ത്ഥം, ചാരുശിലതന്‍ മൌനമോ?
വിളറും ചന്ദ്രക്കലതന്‍ കടം വാങ്ങിയ പുഞ്ചിരിയോ?

അറിയാം, മൌനമൊരു സാഗരത്തിന്‍
ഗാനമാണെന്നാലുമായുള്‍ത്തുടിപ്പിന്നാര്‍ക്കുവേണ്ടി...
ഉള്‍ത്തുടിപ്പിന്നാര്‍ക്ക് വേണ്ടി ....! !

Thursday, May 19, 2011

മലയാള കവിത


മലയാള കവിതയെ
കാണ്മാനില്ലെന്നു !

വരികള്‍ക്ക് ചോട്ടിലായ്
ഒളിച്ചു നടക്കുകയാണെന്ന് !

വരിയുടെ വാരിയെല്ലിനെ
ആരോ ബലാല്‍ക്കാരം ചെയ്തെന്ന്!

വരിയുടയ്ക്കപ്പെട്ട്
വിരിമാറില്‍ പടര്‍ത്തിയതാണെന്നും!

വീരവാദത്തിന്റെ ചേകോന്‍മാര്‍ക്ക്
പിന്‍കുറിപ്പായ് പോവാത്തവള്‍
കവിത.

വാദ് വെച്ച വിവാദ ചര്‍ച്ചകളില്‍
വീണ വായിക്കാത്തവന്‍ കവിത .

അവനും ,
അവനിലെ അവളും
എന്റേത് മാത്രം.

എന്റെ ശ്യാമസന്ധ്യകളില്‍
വിഷാദസാന്ദ്രമായ്
എന്നെ പുല്‍കി
എന്നിലൂടൊഴുകുന്നോരെന്റെ കവിത.

നിന്നിലെ തീച്ചൂളകളില്‍
വേനല്‍മഴയാവുന്നോരെന്റെ കവിത .
എന്റെ മാത്രം കവിത .
നിന്റെതെന്നു അവകാശപ്പെടാവുന്നതും ....

Tuesday, May 10, 2011

ഗാന്ധിജിയും ,കല്ലന്‍ബാക്കും


മൂര്‍ത്തമായ ഒരു ബന്ധത്തിന്റെ
സ്നേഹപെരുക്കത്തില്‍
ലാളിച്ചത് ഹൃദയങ്ങളായിരുന്നു .

കടന്നു കയറി ,
ഞളിപിരികൊണ്ട് ,
ചുടു നിശ്വാസങ്ങളുതിര്‍ത്ത്,
ചുറ്റിപ്പിണഞ്ഞത്
വാക്കുളായിരുന്നു.

നെറികേടിന്റെയും
വര്‍ണ്ണവിവേചനത്തിന്റെയും
കൈവീശലില്‍
മേല്‍പ്പല്ല് പൊഴിഞ്ഞ
മുറിവിലേയ്കാണ്
കല്ലന്‍ബാക്ക്‌ ചുണ്ടമര്‍ത്തിയത്.

അപമൃത്യു സംഭവിച്ച
പടിഞ്ഞാറന്‍ സംസ്മാരത്തിന്റെ
ഇടനാഴിയില്‍
ഗാന്ധിജിയെയും
കല്ലന്‍ബാക്കിനെയും
നൂല്‍ബന്ധമില്ലാതെ
കെട്ടിയിട്ട്
ധൂമകേതുവിന്റെ
ചരിത്രാന്വേഷണങ്ങള്‍ .!!

മുറിവിലൂടെയുള്ള
സഞ്ചാരങ്ങളില്‍
ഹൃദയം തുളച്ചു പായുന്ന
മറ്റൊരു വെടിയുണ്ട
താലോലിക്കേണ്ട
ഗതികേടിലേയ്ക്ക്
വീണ്ടുമെന്റെ മഹാത്മാവ് ....

Sunday, May 8, 2011

തുടര്‍ ഭരണം


സാധാരണമായ ഒരു ജീവിതം .
ഒരു തിരിച്ചു വരവില്‍
ഞങ്ങള്‍ നല്‍കുന്ന വാഗ്ദാനം .

നീയുണരുമ്പോള്‍
നിന്റെ മുന്‍പിലെ
വിറങ്ങലിച്ച കണി .
അതിനു ഒരറുതി ഉണ്ടായേക്കും.

ഏതൊരു മയക്കത്തിലും
നിന്നിലേക്ക്‌ സംക്രമിക്കുന്ന
നേര്‍ത്ത നിലാവൊളി .
സംരക്ഷിക്കപ്പടെണ്ടത് .
ബാധ്യതയും....

നൂറ്റാണ്ടുകളുടെ പഴക്കമുണ്ട് .
നിന്നിലേക്ക്‌ ഒഴുക്കുന്ന
കള്ളങ്ങള്‍ക്ക്‌.
ഒരു തടയണ പണിയേണ്ടേ?

ഓരോ കാലത്തിലെയും
വിരല്‍ മാഷിപ്പാടിനു
നിന്നിലെ തൃപ്തിക്ക്
അക്ഷയ പാത്രങ്ങള്‍
തീര്‍ക്കാന്‍ ആവാറില്ല .....
ഇപ്പോഴും അക്ഷയ പാത്രങ്ങള്‍
തീര്‍ക്കാന്‍ ഞങ്ങള്‍ക്കാവില്ല...
വറവ് ചട്ടിയില്‍ നിന്ന്
പുല്‍പ്പായിലേക്ക്
ഒരു ഇടവേളയിലെ
വിശ്രമം മാത്രം....

അപ്പോഴും ഞങ്ങള്‍ നിലവറയിലും
പടനിലങ്ങളിലും
ഒരേ പോലെ പണിയെടുക്കെണ്ടിയിരിക്കുന്നു ,

Wednesday, May 4, 2011

കുയിലിന്റെ മണിനാദം കേട്ടു....


വിളറിയ മുഖാവരണത്തിനും ,
അകന്നു പോവുന്ന നോട്ടങ്ങള്‍ക്കും
ഇടയില്‍
ഒരു ബ്ലാക്ക് ആന്‍ഡ്‌ വൈറ്റ്‌ ഗാനം
വിതുമ്പുന്നു.. പൊട്ടി ചിതറുന്നു...

അലതല്ലുന്ന ഗാനവീചികള്‍ക്ക്
പിടി തരാതെ കടന്നുപോയ
ആരുടെയോ ശബ്ദമിശ്രണം .

ഒഴുക്കന്‍മട്ടില്‍
ചാഞൊഴുകുന്ന
വിഷാദതന്ത്രിസ്വനം .

വേപഥു പൂണ്ടു നില്‍ക്കുന്ന
തീരത്തിന്റെ
നീരവമൌനം .

കടല്‍ വിതുമ്പുന്ന
ഹൃദയ കവാടങ്ങളില്‍
കുമിഞ്ഞു കൂടുന്ന
ഉപ്പു പരലുകള്‍
വിറ കൊള്ളുന്നു .

എന്നേയ്കുമായ് പറഞ്ഞു വെച്ച ,
എന്നുമൊരു ഗാനത്തോടൊപ്പം
പിടഞ്ഞുണരുന്ന ,
അര്‍ത്ഥവത്തെന്നു
മനസ്സിനെ പറഞ്ഞ്
പഠിപ്പിച്ച
ഒരേ രാഗത്തിലെഴുതിയ
ഭാവ തരംഗങ്ങള്‍
മെഴുകിയൊരുക്കിയ
ഒരു നിശബ്ദ ചിത്രം...

കടല്‍ മയക്കത്തിന്റെ
പൌര്‍ണമി രാവുകളില്‍
ഇതള്‍ വിരിഞ്ഞ്
മണം പരത്തുന്നത് .

ഉപ്പു പരലിന്റെ
ചവര്‍പ്പുരസത്തില്‍
അതിന്നും
ഒരു സുഗന്ധവാഹിയായ കാറ്റാണ്..

വിതുമ്പലിന്റെ ആഴങ്ങളില്‍ നിന്ന്
പുനര്‍ജനിക്കുന്നത് ...