സഹയാത്രികര്‍

Friday, February 27, 2009

വാക്കുകള്‍

ധൂപകൂട്ടിനും,
മണിയടിയൊച്ചകള്‍ക്കുമിടയില്‍
ശൂലമുനയില്‍ കൊരുത്ത
അഘോരമായ വാക്കുകള്‍ .


വേര്‍പിരിയലിന്റെ തരിശുഭൂവില്‍
ഒരു കണക്കിലും പെടാത്ത ,
ഒരു വാക്കില്‍ ആവര്‍ത്തിക്കുന്ന
മൂന്നു പിഴവുകള്‍ ..

മരകൂട്ടിന്‍ കിളിവാതിലിലൂടെ
പെയ്തിറങ്ങിയ
പാപസങ്കീര്‍ണതകളുടെ
മഹാവാക്യങ്ങള്‍ .


പൌരോഹിത്യത്തിന്റെ
സിംഹാസനമുറപ്പിച്ച
മധ്യസ്ഥ വേദികളില്‍ ,
പെരുമ്പറ കൊട്ടുന്ന
സമാധി മന്ദിരങ്ങളില്‍ ,
അടിവരയിട്ടുറപ്പിക്കുന്ന
അന്ത്യശാസനങ്ങളില്‍ ,
ഞാന്‍ വ്യക്തമായി കേട്ടത്
ആരുടെ സ്വരമായിരുന്നു...?
ഒരേ ശബ്ദത്തില്‍ പിണങ്ങി പറയുന്നത്..?
ഒരേ ശ്വാസത്തില്‍ അലറി പറയുന്നത്...?

Sunday, February 8, 2009

അറാമിന്ദ്രിയം

നേരിന്റെ ബലിത്തറകളില്‍
ചേതനക്ക്‌ അരിയും, പൂവും വിതറിയ ,
അനുഗ്രഹാശിസ്സുകള്‍ ഏറ്റുവാങ്ങിയ ,
നോവറിവിന്റെ തീരകാഴ്ചകള്‍ .
പഴന്തുണിമണമൂറും മുറിയില്‍ ,
വേവുകട്ടിലില്‍ മയങ്ങുന്ന ,
അഴിയാകുരുക്കില്‍ പിടയുന്ന
എണ്ണിയാലോടുങ്ങാത്ത നിഴല്‍കാഴ്ചകള്‍ .


കാറ്റ് കൊണ്ടുപോകുന്ന വീഥികളില്‍,
പൊടിമണ്ണമര്‍ന്ന വയലോരങ്ങളില്‍ ,
ജീവനമര്‍ന്ന നഗരപ്രാന്തങ്ങളില്‍ ,
അറിവിലും, പൊരുളിലും
അമര്‍ത്തിയടച്ച വാക്കിന്റെ പിടച്ചിലുകള്‍.
എവിടെയോ തുടങ്ങിയ
ഒരിക്കലും അവസാനിക്കാത്ത
ഉള്ളടഞ്ഞ ശബ്ദവിന്യാസം .


ആവിയില്‍ പുഴുങ്ങിയ
ജീവനാഡികളില്‍ കൂടി ,
വിയര്‍പ്പും, രക്തവും ഊറുന്ന,
പരിണാമമില്ലാത്ത നിലക്കാത്ത ഒഴുക്കില്‍ ,
ആദിയില്‍ നിന്ന് തികട്ടിവരുന്ന ജീവഗന്ധം .
കാല്‍കീഴില്‍ ,പശിമമണ്ണില്‍
ഇതള്‍ വിരിയാത്ത കുരുന്നുചെടിയുടെ
നിശ്വാസഗന്ധം.

തെരുവോരമുറങ്ങാത്ത രാവ്.
നനഞ്ഞൊട്ടിയ മാറിലമര്‍ന്ന
കുഞ്ഞധരങ്ങളില്‍ മദ്യരുചി .
പിഞ്ഞാണങ്ങള്‍ കലമ്പിയതും ,
കല്‍ച്ചട്ടികളില്‍ പൂച്ച പെറ്റതും ,
വറവുമണങ്ങള്‍ രുചികൂട്ട് തേടിയതും ,
എല്ലാം..
പ്രതിവാര ചിന്തകള്‍ക്ക് മുതല്‍കൂട്ട് ..


കൂട്ടിപിടിച്ച കൈവിരലുകളില്‍
ഊര്‍ന്നു വീഴുന്ന കുന്നിമണികള്‍ .
കുന്നിമണികള്‍ക്കിടയില്‍ ഒരു തുള്ളി രക്തം.
കാഴ്ചയും, കേള്‍വിയും , രുചിയും, ശ്വാസവും മറികടന്ന്
പിടിച്ചടക്കിയ സ്പര്‍ശന വേഗം .


കാറ്റട്ടഹസിക്കുന്നു .....
പെരുംമഴയലച്ചു പെയ്യുന്നു ...
തകര്‍ന്നടിഞ്ഞ കരിങ്കല്‍ ഭിത്തികളില്‍ ഒട്ടിപിടിച്ച....
പറിഞ്ഞു കീറിയ ഹൃദയം ..
എന്റെ ആറാമിന്ദ്രിയം .

അറിഞ്ഞ സത്യം

ഒരിക്കല്‍പോലും നീ
തിരിഞ്ഞുനോക്കിയില്ല.
ഉരുളടഞ്ഞതും,
നനവൂറുന്നതുമായ
ഇടനാഴികകളിലൂടെ
നടന്നകന്ന
പ്രാണന്റെ നിഴലിനെ നീ അളന്നില്ല.
മഴപ്പാറലുകളില്‍
മുഖം തുടച്ച് നിവര്‍ന്ന ആ
അരുണിമയാര്‍ന്ന മുഖം നീ
മറവിയില്‍ കുതിര്‍ത്ത് കളഞ്ഞു .
നീ തേടിയലഞ്ഞ രാവുകളില്‍,
ഉറങ്ങാതെയിരുന്ന രാവാന്ത്യത്തില്‍ ,
ഒരു ഇടിമിന്നല്‍ പോലെ
നീ തിരിച്ചറിഞ്ഞ സത്യം...
നിന്റെ മാത്രം സത്യം..
നീ പൊരുതി നേടിയ ,
നിന്റെതെന്നു മാത്രം അവകാശപ്പെടാവുന്നത് ..
അതൊന്നുമാത്രം മതിയായിരുന്നു
നിനക്ക് നിന്റെ തൂലികയില്‍
നിറം പകരുവാനും..
വീണ്ടും തിരിച്ച് വരാനും.. പക്ഷെ...