സഹയാത്രികര്‍

Wednesday, October 27, 2010

എന്റെ മരണം ഒരാഘോഷമാക്കുക


ഞാന്‍ മരിച്ചു കഴിഞ്ഞിരിക്കുന്നു .
വൈകിയെങ്കിലും
എന്റെ തിരിച്ചയക്കലും
കഴിഞ്ഞിരിക്കുന്നു.

ഹാ... തിരിച്ചയക്കപ്പെട്ടത്‌
ഞാനല്ലല്ലോ!!
അതൊരു ശവമല്ലെ !!
എന്നെയെങ്ങിനെയവര്‍
തിരിച്ചയക്കും !!
ഞാന്‍ മരിച്ചിട്ടില്ലല്ലോ !!!

പൂ ആരും ഇറുത്തെടുത്തിട്ടുമില്ലല്ലോ .


നോക്കൂ ..
ഞാനിതാ ... നിന്റെ മുന്‍പില്‍..

Friday, October 22, 2010

കവല

നാല്‍ക്കവലകള്‍
ത്രസ്സിക്കുകയാണ്.
രാവിന്റെ അന്ത്യയാമത്തില്‍
മഞ്ഞിലേക്ക് ചോരതുപ്പി.
അതായിരുന്നു തുടക്കം.


രക്തത്തിനേത് വര്‍ണ്ണമെന്ന്
ഒരു ബുദ്ധിമാന്‍ ചോദിച്ചു .
എനിക്ക് ഒരു വര്‍ണ്ണമെന്ന്
അയാള്‍ സ്വകാര്യം പറഞ്ഞു.
അയാള്‍ പീ എച്ച് ഡി
എടുത്തതാണത്രേ അതില്‍.


ഞാന്‍ പകുത്തെടുത്ത
വര്‍ണ്ണ രേണുക്കളില്‍,
അനന്തതയിലേക്ക്
നീളുന്ന എന്റെ ഞരമ്പുകളില്‍,
നീയറിയാത്ത ഒരു
നീല ഞരമ്പുണ്ട് .
കവല പറഞ്ഞു.


ഞാന്‍ പീ എച്ച് ഡി
എടുത്തതാണ്.
ബുദ്ധിമാന്‍ വീണ്ടും.


മനുഷ്യാ നീ മണ്ണാകുന്നു.
മണ്ണ് മാത്രം .
കവല പിറുപിറുത്തു .

Saturday, October 16, 2010

അഭിമാനഹത്യ

ഞങ്ങള്‍ സംതൃപ്തരാണ് .
അമ്മ പറഞ്ഞു:
അവള്‍ തകര്‍ത്തെറിഞ്ഞ
മംഗല്ല്യ കുങ്കുമ ചെപ്പ്
ഞങ്ങള്‍ തിരിച്ചെടുത്തിരിയ്കയാണ് .

അച്ഛന്‍ പറഞ്ഞു:
അചാരങ്ങളോടെ
അവളെ സംസ്കരിച്ചിരിക്കുന്നു.

സഹോദരര്‍ പറഞ്ഞു:
അഭിമാനം തിരികെ
വന്നു ചേര്‍ന്നിരിക്കുന്നു.

പക്ഷെ---
ആദ്യരാത്രിലെ മയക്കവും
ഭ്രൂണ സഞ്ചാരവും ,
പിളര്‍ന്ന യോനിയും ,
കണികണ്ട
ചുവന്നോരിളം പൂവും,
കിലുകിലുക്കങ്ങളും
ഒരമ്മ മറന്നുവോ??

ചെവിയിലാദ്യമായോതിയതും ,
പിഞ്ചിളം കൈയേറ്റി നടന്നതും,
അച്ചനെന്നാദ്യമായ് വിളിച്ചതും,
കൊഞ്ചലും, പിണങ്ങലും, ഓടിയൊളിക്കലും
ഒരച്ഛന്‍ മറന്നുവോ??

ഇത് നിന്‍ കുഞ്ഞു പെങ്ങള്‍
നിന്റെ സ്വന്തം നിന്റെ മാത്രം
കൈകുടന്നയില്‍ സൂക്ഷിക്കേണ്ടവള്‍
ഒരു സഹോദരന്‍ ഇത് മറക്കുമോ?

മറവിയിലേക്ക് പൂഴ്ത്തിവെച്ച
മൂല്ല്യമേറിയെതെല്ലാമിന്ന്
ഉയര്‍ത്തിക്കാട്ടി
എന്റെയിന്ത്യ കുതിക്കുകയാണ്.
മുന്നോട്ട്... മുന്നോട്ട് ....

Friday, October 15, 2010

ആകര്‍ഷണ വികര്‍ഷണങ്ങള്‍

ജ്വലിക്കുന്നൊരാകര്‍ഷണ
വലയമായിരുന്നു
അവളെ ചൂഴ്ന്ന് നിന്നിരുന്നത് .
ഒരു പൂമ്പാറ്റയായ്
ഞാനതില്‍ കരിഞ്ഞലിഞ്ഞുപോയ് ..

വിദ്യുത് തരംഗമായവന്റെ
വിസരണം .
ഉയര്‍ന്ന പ്രസരണ ശക്തിയാല്‍
ഞാനുരുകിയമര്‍ന്നുപോയ്‌ ..

കാറ്റടിച്ചുലഞ്ഞുയര്‍ന്നൊരു
തീമരമായിരുന്നച്ഛന്‍ .
അടുക്കുന്തോറുമകറ്റുന്ന
വേവലില്‍ ഞാനകന്നകന്നുപോയ് ..

മൌനങ്ങളില്‍ കൊടിമരം നാട്ടി-
യീണങ്ങളില്‍ കയ്പ്പുനീര്‍ ചാര്‍ത്തി-
യുറങ്ങാതെ ഉണര്‍ന്നെണീറ്റയമ്മതന്‍
വിണ്ടകന്ന കാല്‍പാദങ്ങളില്‍
പുതുജന്മമായ് ഞാന്‍ മിഴി തുറന്നു..

Saturday, October 9, 2010

നൊബേല്‍

സമ്മാനങ്ങള്‍ വാരിക്കൂട്ടും
അതുറപ്പ്‌.
കാലത്തെ അടിച്ചു പുറത്താക്കുന്ന
ചൂരല്‍ വടിയേന്തുന്നവര്‍ക്ക്.
ചുവപ്പിന്റെ പരവതാനി
വലിച്ചു കീറുന്നവര്‍ക്ക്.
സാഹിത്യവും , സമാധാനവും
ഒരേ ദിശയിലേക്കു
ഒഴുക്കുന്നവര്‍ക്ക്.

Wednesday, October 6, 2010

കാലം സാക്ഷി



ഏകാന്തതയുടെ അവസാന ഘട്ടം കഴിയാറായി.
പാകപ്പെടുത്തിയെടുത്ത യാത്രാനേരങ്ങളില്‍
പകലിന്റെ വഴിയൊതുങ്ങലും, പിന്‍വാങ്ങലും..


എന്റെ നിശബ്ദ യാത്രകള്‍ വാരികൂട്ടിയ
വാക്കുകളും, മന്ദസ്മിതങ്ങളും
ഒഴുക്കിന്റെ നനഞ്ഞ വിരിമാറിലേക്ക്.

കാലം എന്നും അന്വേഷിച്ചു കൊണ്ടിരിക്കുകയാണ് .
പാകപ്പെട്ട ഒരു ജീവിതം ,
വഴിയില്‍ പരുങ്ങി നില്‍ക്കാത്തത് ,
അസ്വസ്ഥതയില്‍ പിടയാത്തത് ,
യാത്രാന്ത്യത്തെ ഭയക്കാത്തത് .


അസ്വസ്ഥതയുടെ മുള്‍ക്കിരീടം ചൂടുന്ന ,
യാത്രാ വേളകളില്‍ പിറുപിറുക്കുന്ന,
തണുപ്പന്‍ കാറ്റില്‍ വിതുമ്പിപോകുന്ന,
ഈറന്‍ ദേഹങ്ങളാണൊ നിങ്ങള്‍.


ഞാനെന്നെ മയക്കിക്കിടത്തി
സ്വര്‍ഗ്ഗലോകത്ത് സഞ്ചരിക്കുകയാണ് .
യാത്രാന്ത്യത്തില്‍ ഉണരരുതെ എന്ന് പ്രാര്‍ത്ഥന .


ഞാനും കാലവും കാത്തിരിക്കുന്ന
ഒരു അവസാന വിധിയുണ്ട് .
അതെങ്കിലും അനുകൂലമാവാന്‍ .....

Sunday, October 3, 2010

മുറിവുകള്‍

കാണാത്തിടത്തെ മുറിവും
കാട്ടിക്കൊണ്ട് നടക്കുന്ന
മുറിവും രണ്ടാണത്രെ !!

രക്തം കല്ലിച്ചത്
ഉള്ളിലെ മുറിവിലാണ്.

പഴുത്തൊലിക്കുന്ന മുറിവിന്
ഒരു കഠാരതുമ്പിന്റെ
രഹസ്യങ്ങളറിയാം .

വെളിപ്പെടെണ്ടതായിട്ടും
പറഞ്ഞു വെച്ച് പോകുന്നില്ലോന്നും .

ഒരു രാത്രിയിലെ പകയായി
മറന്നേക്കാം .

ഉള്ളിലെ പഴുക്കാതെ
വിങ്ങുന്ന മുറിവും
ശത്രുവിന്റെ നേട്ടമാവാതെ
മിത്രത്തിന്റെ
മറക്കാത്ത സമ്മാനമായ്ക്കോട്ടേ....

വേഗത

എന്റെ ചിന്തകള്‍ക്കും , കാറ്റിനും
ഒരേ വേഗതയാണ്.

ഇലക്കൂട്ടങ്ങളിലൂടെ
ഊളിയിട്ടിറങ്ങി
ശക്തി കുറയുമ്പോഴും
കാറ്ററിയുന്നില്ല
കടന്നുപോയ വഴികളി-
ലുപേക്ഷിച്ചു പോയ
നിശ്വാസങ്ങളും, മുറിപ്പാടുകളും.

ഞാനുമറിയുന്നില്ല
കഴിഞ്ഞ രാത്രിയിലും
മുറിപ്പെട്ട
വാക്കുകളും,
തുടര്‍ന്നുണ്ടായ വിലാപങ്ങളും.

ചിന്തകളേറ്റി നടക്കുകയാണ് .
ഒരു വിലാപത്തിലും
ചെവി കൊടുക്കാതെ....