സഹയാത്രികര്‍

Sunday, December 27, 2009

കരച്ചില്‍ നഷ്ടപ്പെട്ടതെപ്പോള്‍ ..


താളത്തോടെ കരഞ്ഞിരുന്നോ
ഞാന്‍ പണ്ട് ,!!
ഓര്‍മ്മകള്‍ രൂപം പ്രാപിക്കും മുന്‍പ് .
പല്ല് മുളക്കും മുന്‍പാവാം.
അത് കഴിഞ്ഞെപ്പോഴാണ് ഞാന്‍
കരച്ചിലിന്നൊരു താളം കണ്ടെത്തിയത്.
അത് ആരെ കൈവിട്ട് പോയപ്പോഴായിരുന്നു .
ഒരു ദ്രുതതാളം മനസ്സിലുണ്ട് .
പിന്നണിയിലെ ഉപകരണങ്ങളോടോപ്പം
അഭിനയിച്ച് കരഞ്ഞത് .
ആള്‍കൂട്ടത്തില്‍ നിന്ന്
ആര്‍ക്കോ വേണ്ടി
മൂക്ക് പിഴിഞ്ഞ് കരഞ്ഞത് .
നീ എന്തിനാണ് കരയുന്നത് ?
ആരാണെന്നോട് ഒരിക്കല്‍ ചോദിച്ചത് ?
ആരും കാണാത്തോരീയിരുണ്ട
ഇടനാഴിയില്‍
ഞാന്‍ മുഖം പൊത്തി തേങ്ങി ....
ആരും കണ്ടില്ല .
എന്‍റെ കരച്ചില്‍ .
ആര്‍ത്തലക്കുന്ന നിലവിളികള്‍ക്കിടയില്‍
ഞാനിപ്പോള്‍ തേങ്ങാന്‍ പോലുമാവാതെ ...........
........

Monday, December 21, 2009

വാര്‍ത്തയാവാഞ്ഞത്


ഉറക്കച്ചടവില്‍
പുതുവാര്‍ത്തകള്‍ തേടുന്നവന്റെ
നെഞ്ചിലേക്ക്
വാര്‍ത്തകളില്ലാത്ത അല്ലെങ്കില്‍ ഉണ്ടാക്കുന്ന
ഒരു പത്രം.
വാര്‍ത്തകള്‍ കിടിലങ്ങളാവാന്‍
പാര്‍ശ്വവല്‍ക്കരിക്കണം .
സത്യത്തിനും വേണം
പൊള്ളയായ ഒരു വശം.
കണ്ണടക്കുന്ന നിമിഷം
സത്യം മറുകര കടന്നിരിക്കണം.
മണ്മറഞ്ഞ ദേശീയ മഹാരഥന്മാര്‍
സാക്ഷികളല്ലേ.
ഇപ്പോള്‍ കാറ്റ് മാറി വീശിയതല്ലേ.
പത്രധര്‍മം അല്ലാതെ മറ്റെന്താണ്
ഉലയുക.
അതും വയനാടന്‍ കാറ്റില്‍.

Friday, December 4, 2009

ആറാമിന്ദ്രിയം - കവിത സമാഹാരം

ഈ മാസം പന്ത്രണ്ടാം തിയ്യതി അതായത് ഡിസംബര്‍ 12 നു എന്റെ കവിതകള്‍ പ്രസിദ്ധീകരിക്കുകയാണ് . ഈ സന്തോഷ വിവരം എല്ലാ ബ്ലോഗര്‍മ്മാരെയും അറിയിച്ചുകൊള്ളുന്നു. "ആറാമിന്ദ്രിയം " എന്നാണു കവിത സമാഹാരത്തിന്റെ പേര്‍. മധുരം മലയാളം പബ്ലിഷിംഗ് ഹൌസ് ആണ് പുസ്തകം പുറത്തിറക്കുന്നത്. കോഴിക്കോട് അരയടത്തുപാലം ഗ്രൗണ്ടില്‍ ഭാഷ ഇന്‍സ്റ്റിട്യൂട് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പുസ്തകോല്‍സവത്തില്‍ വെച്ചാണ് പ്രകാശനം ചെയ്യുന്നത്. സമയം നാല് മണി .
പ്രാകാശകന്‍ : ശ്രീ. എന്‍.മാധവന്‍ കുട്ടി.സ്വീകര്‍ത്താവ് : ശ്രീ.പി.കെ. ഗോപി.പുസ്തകങ്ങള്‍ പരിചയപ്പെടുത്തുന്നത് - പ്രോഫസ്സര്‍. സി.പി.അബുബക്കര്‍.

Wednesday, November 25, 2009

സുഹൃത്തിനോടും ....


ഉച്ചയുടെ കൊടുംചൂടില്‍
വിയര്‍ത്തൊലിച്ചു കടന്നു വന്നവന്‍ .
വരണ്ട മുഖം പറഞ്ഞതും ,
വിറയ്ക്കുന്ന നനഞ്ഞ കൈകള്‍
മുടിയിഴകളിലുഴറി നടന്നതും ,
അലസമായ മൌനം കൊണ്ട്
ഞാന്‍ മറച്ചു കളഞ്ഞു.
വളരെമുന്‍പേ ,
കളിവഞ്ചികള്‍
മുക്കികളഞ്ഞ്
പളുങ്ക് കൊട്ടാരത്തില്‍
സുഖവാസത്തിലായിരുന്നു ഞാന്‍ .
സുഹൃത്തിന്റെ മുറിവായില്‍
വാക്കുകള്‍ പിടഞ്ഞുണര്‍ന്നു .
കോട്ടുവായിട്ടു , കളിയാക്കി,
ഈച്ചയാട്ടി, ഇമകളടച്ചൂ ഞാന്‍ .
തുടരുന്ന പരിദേവനങ്ങള്‍ക്കൊടുവില്‍
യാത്രപറച്ചില്‍ കഴിഞ്ഞിരുന്നു.
പടിവാതില്‍ ചാരിയമര്‍ന്നു.
നെടുനിശ്വാസത്തോടെ
ചാരുകസേരയില്‍ ഞാന്‍ .
" ഗുരുവായൂരപ്പാ രക്ഷിക്കണേ "

Wednesday, November 18, 2009

യാത്രാവസാനം

വേരുകള്‍ തേടുന്ന പാഴ്മരം പോല്‍
ഒരു പ്രണയജന്മത്തിന്റെ
അസ്തമനതീരത്തില്‍ നമ്മള്‍.
പഴുത്തിലകള്‍ ഭൂമിയോട് ചൊല്ലിയ
പഴങ്കഥകളില്‍
ഭൂമിയുടെ നെഞ്ചകം തുടിച്ചു.
തരിശു നിലങ്ങളിലെ
ഊഷ്മാവിന്റെ അലകള്‍
നിന്റെ കണ്‍കളില്‍ .
അസ്തമന സൂര്യന്റെ വാടിയ നിറങ്ങളില്‍
പ്രണയ നിരാസത്തിന്റെ
ക്ഷതമേറ്റ ചുവപ്പ് .
മൌനത്തിന്റെ അനന്തവിഹായസ്സില്‍
കൊഴിഞ്ഞു വീഴുന്ന
മയില്‍പീലികള്‍
വിരഹതാളം സൃഷ്ടിക്കുന്നു .
ഒരു മനുഷ്യ ജന്മത്തിന്റെ
എല്ലാ തീക്ഷ്ണതകളും
ഏറ്റുവാങ്ങി,
മടക്കയാത്രയില്‍
ഒരേ താളമായ്..
ഒരേ മന്ത്രമായ്..
പ്രപഞ്ചഹൃദയത്തിലേക്ക്
ഊളിയിട്ടിറങ്ങട്ടെ .



Friday, November 6, 2009

വന്ദേമാതരം


കുടിവെള്ളത്തില്‍
കീടങ്ങളെന്ന് ചിലര്‍.
പ്രാണവായുവില്‍
വിശുദ്ധ പ്രണയത്തിന്‍
അശുദ്ധിയെന്നാരോ ..
നടക്കും വഴികളില്‍
മടക്കാത്ത വിഷപ്പത്തിയുമായ്
അവനും..
വിയര്‍ക്കും ശനിനേരങ്ങളില്‍
കയര്‍ക്കും നിഴലിനോടും .
മറക്കും അകക്കണ്ണ് കാണാതെ
പുറപ്പെട്ടു പോയവരെയും .
തകര്‍ക്കും സ്വഗൃഹങ്ങള്‍ ,
വിലക്കും സ്വാതന്ത്ര്യ ഗീതങ്ങളെ ,
കുടത്തിന്നുള്ളിലൊളിപ്പിക്കും
ഉദിക്കും സൂര്യനെയും..

Thursday, October 22, 2009

വേദി


ഇരിപ്പിടങ്ങള്‍ കൈയ്യടക്കിയവരാല്‍
വേദികള്‍ നിറഞ്ഞിരുന്നു.
അവ്യക്തമാം ഭാഷണങ്ങളാല്‍
സദസ്സ് നിര്‍ജ്ജീവമായ്‌ പോയിരുന്നു.
പാടിപ്പതിഞ്ഞ ഗാനങ്ങള്‍
വൃഥാ ആലപിച്ചും ,
പഴങ്കഥകളില്‍
വര്‍ത്തമാനത്തിന്റെ
നിഗൂഡതകള്‍ കലര്‍ത്തിയും
ആരൊക്കെയോ ...
അപ്പോഴും ,
കാത്തിരുന്നവരുടെ
കാല്‍സ്പര്‍ശമേല്‍ക്കാതെ
വേദി
മലര്‍ന്നു കിടന്നിരുന്നു.

Tuesday, October 20, 2009

യാത്രയില്‍ കണ്ടത്.....

കറുത്ത വൃത്തത്തില്‍
കാഴ്ചകള്‍ മങ്ങുമ്പോള്‍ ,
ഉണര്‍വേകിയോരിടം
മറഞ്ഞുപോകുമ്പോള്‍,
ചങ്കില്‍ കൊത്തി വലിക്കയാണ്
പങ്കുവെച്ചവരും , കൂടെ
പങ്കായം തുഴഞ്ഞവരും .....

Saturday, October 10, 2009

നമ്പൂരിവര


നമ്പൂരി രേഖ
വര്‍ണ്ണങ്ങളില്‍ അല്ല വിരിഞ്ഞത് .
അത് ജീവല്സ്പന്ദനമായിരുന്നു .
കറുത്ത വര്‍ണത്തില്‍ .
കറുപ്പില്‍ വര്‍ണ്ണം
ദര്ശിക്കാത്തവര്‍ക്കിടയില്‍
അത് തിളക്കമാര്‍ന്നിരുന്നു.
ഹൃദയരക്തമൊഴുക്കിയവന്റെ
ശ്വാസഗന്ധത്തില്‍
അവ ചുറ്റിപടര്‍ന്നിരുന്നു.
വരികളും , വരകളും
ചേര്‍ന്ന് വര്‍ണ്ണാഭമായ
ഒരു കാഴ്ച .
* * * *
എനിക്ക് മേല്‍
പടര്‍ന്നു കയറിയ
സുഗന്ധവാഹിയായ
പടര്‍വള്ളികള്‍ .

Wednesday, October 7, 2009

വിരലടയാളങ്ങള്‍


നിലവിളികളുടെ ആഴങ്ങളില്‍ നിന്ന്
ഉയരുന്ന കനത്ത നിശ്വാസങ്ങള്‍ .
കടന്നു പോവുന്ന ദിനങ്ങളില്‍ നിന്ന്
ഓര്‍ത്തുവെക്കേണ്ടതും ,
തിരിച്ച് പിടിക്കേണ്ടവയുമായ
മുറിവ് പറ്റി തിരികെ പോയ
യാഥാര്‍ത്യങ്ങളിലെ പഴമ്പൊരുളുകള്‍.
എനിക്ക് വേണ്ടി യാതൊന്നും
കരുതി വയ്ക്കേണ്ടതില്ല .
പുറകെ വരുന്നവന്
പതിച്ചു നല്‍കേണ്ടത് .
പുകമറ സൃഷ്ടിച്ച്‌ ,
വഴികള്‍ മുടക്കി ,
ജാലവിദ്യ കാണിച്ചു മയക്കി
കൂട്ടത്തില്‍ ആരൊക്കെയോ ...
ചോദ്യങ്ങള്‍ നിരത്തുന്നവര്‍ക്കിടയില്‍ ,
പിടിയമര്‍ത്തുന്ന കടല്‍കൊള്ളക്കാര്‍ക്കിടയില്‍
എന്റെ മുഖം
വരണ്ട കാറ്റിനു വഴങ്ങുന്ന
ഇല കൊഴിഞ്ഞ മരം പോലെ
വൃഥാ വേരുകള്‍ അമര്‍ത്തുകയാണ് .
മണല്‍ കാറ്റിനുമുണ്ടൊരു രുദ്ര താളം .
ഹുങ്കാരത്തോടെ വീശിയടിക്കുമ്പോള്‍
പതം പറഞ്ഞ രാവുകളും ,
പിന്‍നിലാവില്‍ മയങ്ങിയ സ്വപ്നങ്ങളും
ഒരു പിന്‍വിളിക്ക് പോലും
കാതോര്‍ക്കാതെ ഇടറി മാറുകയാണ് .
മുന്നോട്ടാണെങ്കിലും
സ്പഷ്ടമായി അറിയാം .
മടക്കയാത്രയിലാണെന്ന്.
വന്നിടത്തേക്കു തന്നെയെന്ന്‌.

Saturday, October 3, 2009

കതീശുമ്മക്ക്

കതീശുമ്മയുടെ സാഫല്ല്യം
ഒതുക്കപെട്ട ഒരു വിഭാഗത്തിന്റെ
തിരതള്ളിച്ചയാണ് .
ഇരുണ്ട മച്ചിലേക്ക്
കടന്നു വന്ന തിരിനാളമാണ്.
പുസ്തക താളുകളില്‍
അക്ഷരങ്ങള്‍ കരഞ്ഞുണര്‍ന്നത് ,
കാലം കനിഞ്ഞരുളിയ
നീണ്ട കാത്തിരിപ്പിന്റെ
അന്ത്യദശയിലാണെങ്കിലും,
ഏടുകള്‍ മറിയുമ്പോള്‍
കാലങ്ങള്‍ക്കു മുന്‍പ്
കല്‍പ്പഴുതിലൂടെ കണ്ടിരുന്ന
ദിവ്യ വെളിച്ചം .
അതറിവിന്റെ വെളിച്ചമായിരുന്നു .
അതാരാണടച്ചത് ?
അന്ധകാരകരിമ്പടകെട്ടില്‍ നിന്നും
മറ നീക്കി പുറത്തു വന്നപ്പോള്‍
ചുറ്റിനും പറന്നു നടക്കുന്ന
അക്ഷര കുഞ്ഞുങ്ങള്‍ .
വാരിപോത്തി ഹൃദയത്തോട്
ചേര്‍ത്തപ്പോള്‍
അക്ഷരങ്ങള്‍ക്കും കണ്ണീരിന്റെ നനവ് ,
ഉപ്പു രസം .
എന്തിനായിരുന്നു ഞങ്ങളെ ...?
കതീശുമ്മ തേങ്ങി .
അക്ഷരങ്ങള്‍
നിറകണ്ണുകളോടെ നോക്കിയിരുന്നു .


Friday, October 2, 2009

ചാരന്‍


ഏതോ ജന്മങ്ങള്‍ക്ക്
കാവലാളായി
പിറന്നു വീഴുന്നവന്‍ .
പുറപ്പെട്ടുപോവുന്നത്
മടങ്ങിയെത്താത്ത
നിയോഗവുമായി.
ദൃഷ്ട്ടിയൂന്നി ,
കാത്തു കൂര്‍പ്പിച്ച്,
ഒരു പാളയത്തില്‍ നിന്ന്
മറ്റൊന്നിലേക്ക്‌.
ആത്മസമര്‍പ്പണത്തിന്റെ
വേദിയില്‍
കൂരമ്പേറ്റ് പിടയേണ്ടവന്‍ .
അതാണ്‌ ജന്മസുകൃതം .
കടമയില്‍ വെള്ളം ചേര്‍ക്കാത്തവന്‍ .
നിനക്ക് നിഘണ്ടു സമവാക്യം.
അതിര്‍ത്തിരേഖകളില്‍
കാവലാളുകള്‍
നിനക്ക് വഴികാട്ടികള്‍ .
ഒരേ ബിന്ദുവില്‍
സമ്മേളിക്കേണ്ടുന്ന
പ്രവര്‍ത്തിമൂല്ല്യങ്ങളെ
പിരിച്ചകറ്റാന്‍
യാത്രയുടെ തുടക്കത്തില്‍
അന്ത്യശാസനം ചാര്‍ത്തപ്പെട്ടവന്‍ .
ചരിത്രത്തിന്റെ
അടുക്കിയ ഖണ്ഡങ്ങളില്‍
വികൃതമായി ചിത്രീകരണം.
നിനക്കുറങ്ങാമിനി .
ഇരുള്‍പൊയ്കകളില്‍ ,
മരുപറമ്പുകളില്‍ ,
നീയെറിഞ്ഞുടച്ച
ജീവന്റെ സ്പടികയാനങ്ങള്‍
ഉരുകിയമരുകയാണ് .
ഉരുകിചേര്‍ന്ന് പിടയുന്ന ജീവന്‍
മാപ്പ് തരില്ലോരിക്കലും .

Saturday, September 26, 2009

മേല്‍കൂരയില്ലാത്തവര്‍

(ഇത് കവിതയില്‍ ഒരു പരീക്ഷണം ആണ്. രണ്ടു പേര്‍ ചേര്‍ന്ന് എഴുതിയത്. സ്വീകരിക്കുക. അനുഗ്രഹിക്കുക. ഞാന്‍ ഗിരിഷ് വര്‍മ ആന്‍ഡ്‌ ഡോക്ടര്‍ സലില മുല്ലന്‍.)

പരസ്പര വിശ്വാസത്തിന്‍
സാധാരണ കരാറില്‍
വിളങ്ങി ചേരുന്ന ചോതന .
ചതി മണക്കുന്ന കരാറില്‍
പങ്കുകച്ചവടത്തിന്റെ
ശേഷിപ്പുകള്‍
വിഴുപ്പായ്‌ ചുമക്കേണ്ടുന്ന ദീനത...

മുതുകില്‍ നികുതിഭാരം കെട്ടിവച്ച്
ചാട്ടവാറോങ്ങി
കഴുത്തില്‍ കുരുക്കിട്ടു വലിച്ച്
ആസിയാനെന്ന വാള്‍മൂര്ച്ചയിലേക്ക് .

മുന്നിലും പിന്നിലും കണ്ണാടി വച്ച്
ചീര്‍ത്ത ഉടല് പ്രദര്‍ശിപ്പിച്ച്
അത് ഞാനെന്നു വിശ്വസിപ്പിച്ചു .
അല്ലെയോ കണ്കെട്ടുകാരാ ,
അവസാന തുള്ളി ചോരയും
വാര്‍ന്നു പോകുമ്പൊള്‍
പിന്നെ നീ എന്തിനാകും
നാവുനീട്ടുക ?

കളകള്‍ നിറഞ്ഞ വയലുകള്‍ .
ഇത്തിള്‍ക്കണ്ണികള്‍ നീരൂറ്റുന്ന
നാട്ടുമരങ്ങള്‍.
പന്നികൂറ്റന്മാര്‍ ഉഴുത് മറിക്കുന്ന
സമതലങ്ങള്‍ .
കാകന്മാര്‍ കൂടുപേക്ഷിക്കുന്ന
തെങ്ങിന്‍മണ്ടകള്‍.
അവശേഷിച്ച ചാരക്കൂനയില്‍ നിന്നു
പെറുക്കിയടുക്കിയ അസ്ഥിഖണ്ഡങ്ങളില്‍ നിന്ന്
നീ എന്താണ്‌ പടുത്തുയര്‍ത്താന്‍
വ്യാമോഹിക്കുന്നത് ?

അടഞ്ഞ പീടികയുടെ വരാന്ത
ഓരോ രാത്രിയിലും സാമ്രാജ്യമാക്കി
നായയോടൊപ്പം,
തല ചായ്ക്കാന്‍ ഇടമില്ലാതെ
തെരുവില്‍ അലയുന്നവന്‍.
ഏന്തിവലിഞ്ഞു നീങ്ങുമ്പോഴും
പാദങ്ങള്‍ തേയുമ്പോഴും
ഓരോ ചോദ്യവും മരിച്ചു വീഴുന്നു,
ഇനിയുമെത്ര ദൂരം,
എവിടേക്ക്?

Saturday, September 19, 2009

വിശുദ്ധപശു


ആകാശചന്തയിലെ
കന്നുകാലി കൂട്ടങ്ങള്‍
കുളമ്പടിച്ച് തിമിര്‍ക്കുന്നു .
കാരണം
സ്വര്‍ഗത്തിലെ കാമധേനു
അവരെ തിരിച്ചറിഞ്ഞിരിക്കുന്നു .

ഭൂമിയുടെ സ്പര്‍ശനം
അറിയാത്ത കാമധേനുവിനു
സ്വര്‍ഗത്തില്‍ രാജകീയ മേയല്‍ .
നക്ഷത്ര കൊട്ടാരത്തില്‍
സ്വര്‍ണ്ണ പാത്രത്തില്‍
അകിട് ചുരത്തല്‍ .
തലപ്പാവ് ധരിച്ച സേവകന്മാര്‍
വൈക്കോല്‍ തുറുവിന് കാവല്‍ .
വാഴ്ത്തപ്പെട്ടവരുടെ കൂട്ടത്തില്‍
ഈ വിശുദ്ധ പശുവും
ചരിത്രത്തിന്റെ താളുകളിലേയ്ക്കോ ?

Thursday, September 17, 2009

അഹം ബ്രഹ്മാസ്മി

ഓര്‍മ്മകളില്‍ തീനാമ്പ് .
മിന്നുന്ന നക്ഷത്രകൂട്ടങ്ങളോടൊപ്പം
ഒരു രാത്രിസഞ്ചാരിയുടെ
നെടുവീര്‍പ്പുകള്‍ .
മിന്നല്‍പ്പിണരുകളും,
ഇടിമുഴക്കങ്ങളും,
പ്രകമ്പനം കൊള്ളുന്ന
ഇരുളടഞ്ഞ നിലവറയിലെ
ഉഷ്ണസഞ്ചാരം .
പേരറിയാത്ത
ഭാഷയറിയാത്ത
പൊരുളറിയാത്ത
നിലവിളികള്‍ ഉയരുന്ന തടവുമുറി.
എവിടെയാണ് ഞാന്‍?
ഒന്നിനും വഴങ്ങാത്ത
അവയവങ്ങള്‍ .
ഉമിനീരൊലിക്കുന്ന മുഖം തുടക്കാന്‍ ..
സ്വന്തം പേര് പറഞ്ഞു പഠിക്കാന്‍ ..
ആരോ കരയുന്നുണ്ട് ..
കണ്ണീരൊലിക്കുന്ന മുഖം .
ഇവള്‍... ആര് ?
****
അവസാനത്തെ സ്വപ്നം എന്തായിരുന്നു?
കടലാസ് വഞ്ചിയില്‍
തീരം കാണാത്ത ഒരു യാത്ര .
എനിക്കറിയാം.. എല്ലാം..
എന്നെയും, എന്റെ സര്‍വ്വസ്വവും ..
ഹുങ്കാരത്തോടെ
ഒരു കൂറ്റന്‍ തിരമാലയില്‍
ഞാന്‍ മുങ്ങി താണു.
കയ്യില്‍ പിടികിട്ടിയ
വലംപിരി ശംഖില്‍
കൊത്തിവെച്ച പേര്
സ്പഷ്ടമായ്‌ വായിക്കാം .
മലര്‍ന്നു കിടക്കുമ്പോള്‍
നെഞ്ചില്‍ തന്നെയുണ്ടായിരുന്നു
ശംഖ് .
ഹൃദയം പുറത്തു വിടുന്ന ശ്വാസത്തില്‍ ..
ശംഖിലൂടെ ...
-അഹം ബ്രഹ്മാസ്മി -

Wednesday, September 16, 2009

തുറന്നടച്ച മനസ്സ്

ആര്‍ത്തിരമ്പു കയായിരുന്നു അവിടം.
ഉള്ളില്‍ കൂടാരങ്ങള്‍ തീര്‍ത്ത
സ്വപ്നതുണ്ടുകള്‍ക്ക്
പ്രഹരമേറ്റ രാവുകളില്‍ ,
പേടിസ്വപ്നങ്ങളുണര്‍ത്തിവിട്ട
ആ രാവുകളിലൊന്നില്‍,
നെഞ്ചമര്‍ത്തിപ്പിടഞ്ഞപ്പോള്‍ ,
ഇഴകള്‍ ചേര്‍ന്ന
ജീവിത യാത്രയില്‍ ,
കെട്ട് മുറുകുന്ന
ദശാ സന്ധിയില്‍ ,
ഇനി ഒരിക്കലും കൂടെ വരില്ലെന്ന്
പറഞ്ഞു കുഞ്ഞുനിഴല്‍ .
പതുങ്ങുന്ന ആ കാഴ്ച ..
പിന്നിട്ട വഴികളില്‍ അനാഥത്വം ,
മുന്നിലും..

ഏകാന്തതയുടെ നിഴല്‍ മറഞ്ഞ ,
മങ്ങിയ സായന്തനങ്ങളില്‍
അവ വീണ്ടും
എന്തോ ഓര്‍മ്മപ്പെടുത്തുന്ന
സീല്‍ക്കാര ശബ്ദത്തോടെ ,
മുന്നറിയിപ്പുമായ്..
-ഇനി കാത്തിരിക്കേണ്ടെന്ന് -
"എന്നും അരികത്തുള്ളതിനെ
മറ്റൊരു കാത്തിരിപ്പെന്തിനു "
ഉച്ചത്തില്‍ പറഞ്ഞവസാനിപ്പിച്ചത്
നിറഞ്ഞ മനസ്സോടെ ,
എന്നിട്ടും,
ആര്‍ത്തിരമ്പുകയായിരുന്നു അവിടം...

Tuesday, September 8, 2009

ഒറ്റയാള്‍ പട്ടാളം


(സബീന പോള്‍ എന്ന ധീര വനിതക്ക് )


ഹാലിളകി പായുന്ന
പെരുംകുതിരകള്‍ ,
പെരുച്ചാഴിപടയുടെ
മുന്നേറ്റത്തില്‍
അസ്ഥിവാരം തകര്‍ന്ന
നിലപാട് തറകള്‍ ,
പങ്കുവെപ്പുകാരും ,
ഇലനക്കി ചാരന്മാരും
രമിച്ചു പാര്‍ക്കുന്ന,
തിട്ടൂരം കൈമാറ്റം നടത്തുന്ന
പളുങ്ക് മാളികകള്‍ ,
ഉത്സവ ചാര്‍ത്തിനുള്ള
ചേരുവകള്‍ തീര്‍ക്കുമ്പോള്‍
കിടിലം കൊള്ളാന്‍
പ്രത്യേക വെടി വഴിപാടുകള്‍ .

അസ്വസ്ഥതയുടെ
പൂര്‍ണ്ണകുഭങ്ങളാലെതിരേറ്റി ,
നിശാചരരുടെ
ചവിട്ടു നാടകം കാണിച്ച്
സ്വീകരണ ഘോഷങ്ങള്‍ .
പെരുങ്കള്ളന്മാരുടെ
കാറ്റ് പറഞ്ഞ കഥകള്‍ കേട്ടു
ഭയപ്പാടോടെ ...

കിനാവുറഞ്ഞ രാത്രികളിലേക്ക്
മന്ദസ്മിതത്തില്‍ കൊടുങ്കാറ്റ്
സൃഷ്ടിച്ചു കൊണ്ട്
കടന്നു വന്നവള്‍ .
ഉരുക്കിയെടുത്ത പകല്‍ നിയമങ്ങളുടെ
സര്‍വ്വവിജ്ഞാനകോശം
ചുട്ടെരിക്കാന്‍
അളവുകോലുകള്‍ തെറ്റിച്ച
കണക്കു മന്ദിരങ്ങള്‍
ഇടിച്ചു നിരത്താന്‍ ..
ഒറ്റയാള്‍ പട്ടാളം .
ശിക്ഷാ കാലങ്ങള്‍ ഇനിയും വന്നേക്കാം .
ഞങ്ങള്‍ ചെവി യോര്‍ക്കുനത്
പ്രൌടമായ ഈ ആജ്ഞാസ്വരംമാത്രം .

പോയ കാലം പറഞ്ഞ ഒരു
കഥയുണ്ട് മനസ്സില്‍
കേള്‍വിയുടെയും, കാഴ്ചയുടെയും
മൂര്‍ദ്ധന്യാവസ്ഥയില്‍
തെളിയുന്ന കൂട്ട്കച്ചവടം .
ആവര്‍ത്തനത്തിന്‍റെ വിരസതയില്‍ ഇന്നും
തകര്‍ത്താടുന്നത്‌ ..

Sunday, August 23, 2009

പഴയകാല കവിതകള്‍ (തുടരും )

ജനനത്തിലും മരണത്തിലും

ഒരു പുലര്‍കാല സ്വപ്നതടസ്സം പോലെ ,
അവിഘ്നമായ്‌ ഒഴുകിയിരുന്ന ഒരു നദിയെ
അണക്കെട്ട് ബാധിക്കുന്നത് പോലെ ,
വൈകി ഉണരലലിലെ ആത്മ സംഘര്‍ഷം പോലെ ,
പാതി പാടി നിര്‍ത്തിയ ഒരു വികാരോത്തേജക ഗാനം പോലെ ,
വിരിയാതെ, പുഴുതിന്ന്, നഷ്ട സൌഭാഗ്യം പേറി
വികൃത രൂപിയായ ഒരു പൂമൊട്ടിനെ പോലെ ,
ഞാന്‍ എന്നില്‍ മരിക്കാന്‍ തുടങ്ങുന്നു...

പഴയകാല കവിതകള്‍ (തുടരും)

വരാമന്നേറ്റവരിന്നെവിടെ ?

മനസ്സില്‍ സായന്തനങ്ങളുടെ
തുടിപ്പുമായ്‌ വരാമന്നേറ്റവനിന്നെവിടെ ?
ഇരുളാര്‍ന്ന ഇടനാഴികകളില്‍
മുനിഞു കത്തുന്നതെങ്കിലും
ആ പ്രഭയൂറും കൈചെരാതുമായ്‌
വരാമന്നേറ്റവനിന്നെവിടെ ?
പാതി മയങ്ങിയ സന്ധ്യകളില്‍
ആ ചോള വയല്‍ക്കരയിലെ
കറുത്ത ഗായകന്റെ
ഗസലുകളില്‍ ഉയര്‍ന്ന
വിഷാദരാഗമിന്നെവിടെ ?
ആ ഗായകനിന്നെവിടെ ?
മൌനമാകുന്ന വിരിയാത്ത പൂമൊട്ടുമായ്
അകത്തളത്തില്‍ നിന്ന്
മറക്കുടയുപേക്ഷിച്ച്
പഴമയുടെ ഗന്ധവുമായ്‌
എന്നിലേക്ക്‌ നടന്നടുത്തവളിന്നെവിടെ ?
വരാമന്നേറ്റവരൊക്കെയിന്നെവിടെയോ ആണ് ..

പഴയകാല കവിതകള്‍ (തുടരും)

വെളിപാടിലേക്ക്

എന്റെ ഉച്ചയുറക്കത്തിന്‍
നൂല്‍പാലം പൊട്ടിച്ചതാരുതാന്‍ ?
സന്ധ്യയും രാത്രിയുമകലെ
കാത്തിരിക്കുന്നുണ്ടെങ്കിലും,
മനുഷ്യാവബോധം
കലവറയില്ലാ നിയതത്തെ
നിര്‍ണയിക്കും നേരമാം
വാസരത്തിന്‍ മധ്യാഹ്നത്തില്‍
ഞാന്‍ തളര്‍ന്നുറക്കമായന്നോ ..!
അന്നേരമൊരു നനുത്ത കരസ്പര്‍ശം .
ആരുമില്ലരികത്ത് ...
ദൂരെ നിന്നോ മഴക്കോളുകളെത്തീടുന്നു.
ഒരാരവം !
എന്നരുകില്‍ കൂടി .. ജന്നല്‍ വഴിയൊരു കാറ്റ്
വഴുതിയിറങ്ങുന്നു.

പഴയകാല കവിതകള്‍ (തുടരും )

ഉണരുന്നു ഞാന്‍

ഒരു കവിതപോലെന്‍ മനസ്സിന്നുണരുന്നു..
ഒരു നേര്‍ത്ത തലോടലിനായ്..
ഒരു നേരിയ മുഗ്ദ മന്ദസ്മിദത്തിനായ്‌ ..
ഒരുവേള എന്നിലെ മൂകമാം തേങ്ങലിന്‍ ഒടുക്കത്തിനായ്‌ ..


എനിക്ക് സ്നേഹിക്കണം

എനിക്ക് സ്നേഹിക്കണം .
ഉരുക്കില്‍ നിന്നും ഇരുമ്പെന്നപോല്‍ ,
കാമത്തില്‍ നിന്നും കുളിര്‍ത്ത സ്നേഹത്തെ
ഊറ്റിയെടുക്കണമെനിക്കായി.


ദൈവം
ആയുധങ്ങള്‍ക്കിടയി-
ലോരായുധമാണ് ദൈവം।


എവിടെ ?
സാന്ധ്യതാരകളുണര്‍ന്നില്ലിനിയും
സാന്ധ്യരാഗമൊഴുകിയില്ലിനിയും
തുടുപ്പാര്‍ന്നൊരു മുഖമെത്തിയില്ലിനിയും
തണുപ്പാര്‍ന്ന കൈകള്‍ പുണര്‍ന്നില്ലിനിയും

നേട്ടം

മിഴിയുറവകളെ
ഇനി പതഞ്ഞോഴുകൂ .
വിഭ്രമങ്ങളെ
ഊഞാലാട്ടിയ മനസ്സേ
ഇനി
പ്രത്യാഘാതങ്ങളുടെ
സേതുബന്ധനം
തകര്‍ത്തൊഴുകൂ .
അമ്മയുടെ മടിയില്‍

വീണ് ഉള്‍ക്കരുത്ത് നേടൂ ..



പഴയകാല കവിതകള്‍ ( തുടരും )

മുഖങ്ങള്‍

തെളിമ നഷ്ടപെട്ട ജലാശയം
പോലെയാണ് എന്റെ മനസ്സിപ്പോള്‍ .
ഓളങ്ങള്‍ പോലും
കാറ്റിന്റെ കുസൃതി ചെയ്തികളുടെ
സന്തതികളായിരുന്നു .
നേരെ മുകളില്‍ നീലാകാശം
ചിലപ്പോള്‍ നക്ഷത്ര പൂക്കളുടെ
കണ്ണുചിമ്മല്‍ .
സ്നേഹത്തിന്‍റെ കുത്തൊഴുക്ക് പോലെ
മേഘങ്ങള്‍ .
പുലരി പടിയിറങ്ങുമ്പോള്‍
ഉണര്‍ത്തുപാട്ട്‌ പാടി പൂക്കളെ
നുള്ളി ഉണര്‍ത്തുമ്പോള്‍
എന്നും വൈകാതെ
ഉണര്‍ന്നു കാത്തിരുന്നു.
പുളകത്തില്‍ ആദ്യമായ്‌
സ്നേഹനൊമ്പരങ്ങള്‍ .
ഒടുവില്‍ ,
പ്രദോഷത്തിന്‍റെ ദുഃഖസാന്ദ്രമായ
കൊച്ചുമുഖം .
വിധവയുടെ മനസ്സുപോലെ .
അവിടെ അപ്പോഴും ശാന്തതയായിരുന്നു .
നേരിന്‍റെ നേര്‍വഴികള്‍ .
അതില്‍ കൂടിയേ സഞ്ചരിചിട്ടുള്ളൂ.
ഒരു മഞ്ഞുതുള്ളിയില്‍ ഒരു കവിത പോലും
ഒളിച്ചിരിപ്പില്ല .
മഹാ മൌനം മാത്രം
പേടിപെടുത്തുന്ന മഹാ മൌനം മാത്രം .

Saturday, August 22, 2009

പഴയകാല കവിതകള്‍ ( തുടരും )

ഇവിടെ ഞാനും മനുഷ്യനായി



ഇവിടെയീ ഇരുണ്ട മുറിയില്‍ ,ജനലില്‍
കൊരുത്ത ചിലന്തി വലതന്‍ മൌനം പോല്‍
ഞാനിരിക്കുന്നു, ചിന്തകളെ പൊന്നിന്‍ താക്കോലിട്ടു
തിരിക്കവേ ,പൊക്കിള്‍കൊടി വിറപ്പിച്ചുച്ചത്തില്‍
കരയുമൊരു കുഞ്ഞായ്‌ മാറുന്നു ഞാന്‍ .
അമ്മതന്‍ ആത്മ സംതൃപ്തി തന്‍ നിശ്വാസങ്ങളേല്ക്കവേ ,
മിഴികളടയവെ , എന്‍ കുഞ്ഞുഹൃദയമാദ്യമായ്‌ തുടിച്ച നേരം ,
കണ്‍പോളകളില്‍ തെറിച്ച ചുവപ്പാം രശ്മികളെ
ജയിപ്പാനായ്‌ കണ്‍തുറക്കാനഞ്ഞ നേരം ,
കഴിഞ്ഞീല (കഴിവില്ലാത്തവന്‍ ,ഭീരു ) പ്രധിഷേതാര്‍ഹമാം
കൈകാലുകള്‍ കുടഞ്ഞനേരമമ്മ കൈകളിലെടുത്തമ്മിഞ്ഞ
നല്‍കവേ, വീണ്ടും തഴപായതന്‍
മൃദുത്വമറിയവെ .. കണ്‍ തുറന്നു ഞാന്‍
ജ്വലിച്ചു നിലക്കുമര്‍ക്കനെയെതിരേറ്റു,
മിഴികളിലൊരു നിശ്ചയദാര്‍ട്യത്തോടെ.
പിന്നെ .. കല്പ്പടുവുകളിലാഞ്ഞു ചവുട്ടി
ഞാനെത്ര ദിനങ്ങള്‍ .
കഴിയുന്നീലിപ്പോള്‍
കത്തുന്ന സൂര്യനോടുച്ചത്തിലലറുവാനും
കണ്‍തുറന്നുണര്‍വിന്റെ നോവറിയുവാനും.
നിത്യനിദ്രയിലമര്‍ന്നമ്മതന്‍
കൈകളില്ലയെന്നെയുയര്‍ത്തുവാന്‍
അമൃത്‌ ചുരത്തും മാറിടമില്ല,
തഴ പായതന്‍ മൃദുത്വമില്ല ,
തളരുമ്പോഴുച്ചത്തിലലറാത്തൊരു വായുണ്ട്.
കത്തുന്ന സൂര്യനുമുണ്ട് ..
പക്ഷെ... എന്തുണ്ട് ?

Monday, August 17, 2009

പഴയകാല കവിതകള്‍ (തുടരും)

സമര്‍പ്പണം .....

എന്‍റെയീ കവിതകള്‍
(ഹൃദ്‌രക്തരേഖകള്‍ )
വികാര വേലിയേറ്റങ്ങള്‍ ,
ഇറക്കങ്ങള്‍.. തളര്‍ച്ച -
യകറ്റാന്‍ പാട്ട് പാടി
ത്തരും വാനമ്പാടികള്‍;

വിശുദ്ധിതന്‍ നിലത്തെ -
ഴുത്തുകള്‍, ഉണ്മതന്‍
വാതില്‍പ്പാളികള്‍
തുറക്കുമാജ്ഞാനുവര്‍ത്തികള്‍

പഴയ സംസ്കാരപക്ഷി-
തന്‍ തൂവല്‍ തഴുകും
വിശ്വാസങ്ങള്‍, ആത്മപ്രേ-
രണകള്‍, മോഹങ്ങള്‍ .

ഇതു താന്‍ നിങ്ങള്‍ക്ക്
സമര്‍പ്പണം, എന്‍റെ
ഹൃദയതുടിപ്പാം പ്രിയ
സ്നേഹിതര്‍ക്കായ്‌ മാത്രം…





പഴയകാല കവിതകള്‍ (തുടരും)

ഇതളുകള്‍ .... വരികള്‍ ....


സ്നേഹത്തിനു എങ്ങിനെ
ഒരു നിര്‍വചനം കൊടുക്കും …??
ജീവന്‍റെ നാളം കൊളുത്തിയവള്‍…
അറിവിന്‍റെ ആദ്യാക്ഷരം പകര്‍ന്നയാള്‍ …
കൈപിടിച്ചു നടത്തിയവര്‍ ….
ലഹരിയുടെ വഴങ്ങാത്ത നിമിഷങ്ങളില്‍
രാവിന് കൂട്ടിരുന്നവര്‍ …

ഇവര്‍ ….

നിര്‍വചനപദങ്ങളുടെ ചോരയും നീരും …………….



2

അമ്പലനടയിലെ അരയാല്‍മരം ……..
അതിന്‍റെ വേരില്‍ നിന്നാവാം
എന്‍റെ വീടിന്നുച്ചിയില്‍ ഒരു പുതുനാമ്പ് …..
വേരറ്റു പോയ നിമിഷത്തില്‍
ആഴങ്ങളിലൂടെ വേദനയറിയുന്നു …
അരയാല്‍മരം കണ്ണീര്‍ പൊഴിക്കുന്നു ……….

പഴയകാല കവിതകള്‍ (തുടരും)

നിഴല്‍ പാടുകള്‍ .........

തിരിഞ്ഞു നോക്കുന്നു ഞാന്‍…. .
ഓര്‍മ്മയുടെ പിന്നാമ്പുറങ്ങളില്‍ നിന്ന്
എത്തി നോക്കുകയാണ്
ഞാന്‍ കളഞ്ഞിട്ട
മയില്‍‌പീലി കണ്ണുകള്‍ …

തേടി വരുന്ന അമ്മയുടെ
പദസ്വനങ്ങള്‍… കണ്ണീരുപ്പിന്‍റെ
നനവുകള്‍… നോവിന്‍റെ ഒരു കടലാഴം
ദര്‍ശിച്ച വാല്‍സല്ല്യരൂപം …

വീര്‍പ്പുമുട്ടി ഭാണ്ട്ടകെട്ടില്‍
കുത്തി നിറച്ച് വഴിയില്‍ ഉപേക്ഷിച്ച
സ്വപ്ന കരിന്തുണ്ടുകള്‍ …

വേര്‍പാടിന്‍റെ അര്‍ദ്ധവത്തായ ഒരീണം …
നോക്കുന്ന നേരം മറയുന്ന രൂപം
വീണ്ടും തിരിഞ്ഞു നോക്കുന്നു ഞാന്‍…
എന്നിട്ടും …

തിരിഞ്ഞു നോക്കാതെ നടക്കാന്‍ പഠിക്കുന്നില്ല ഞാന്‍………



പഴയകാല കവിതകള്‍ (തുടരും)

ശിഷ്ടം..........

അങ്ങകലെ ….
എന്‍റെ കൊച്ചു ഗ്രാമത്തില്‍ ..
വിദൂഷകന്മാരുടെ ഇടയില്‍
വേര്‍തിരിഞ്ഞു കേട്ടൊരാ ശബ്ദം ,
രാത്രിയുടെ കൊല്ലുന്ന നിശബ്ദതയില്‍
ഒരു വിരഹഗാനത്തിന്നു
കാതോര്‍ക്കവേ, അവന്‍,
ചുണ്ടില്‍ ഗസലുകളുമായി
വന്നിരുന്നു ,
അവന്‍ രാപ്പാടിയായി …
ശ്യാമവര്‍ണ്ണം കുങ്കുമവര്‍ണ്ണത്തിന്
വഴി മാറി കൊടുക്കുന്നത് വരെ……
ഒടുവില്‍ …
തന്ത്രികള്‍ പൊട്ടിയ തംബുരുവില്‍
രാപ്പാടിയുടെ നിശ്വാസങ്ങള്‍
വിറങ്ങലിക്കവേ,
തുലനം ചെയ്യാത്ത ത്രാസ്സില്‍
ഞാന്‍ കുരുങ്ങി കിടന്നു …
"ശിഷ്ടം"
എന്നും…….. തീരാത്ത നഷ്ടങ്ങള്‍
കുമിഞ്ഞു കൂട്ടുന്നു ……………..

പഴയകാല കവിതകള്‍

അമ്മയാണ് ഞാന്‍..........

പണ്ടുണര്‍വിന്‍റെ ഊറ്റംകൊണ്ടേറെ
ഞെളിഞ്ഞോ ഞാന്‍
അതുമൊരു സ്വാഭാവികത മാത്രം.
ഇന്നെന്‍റെ കുഞ്ഞുങ്ങള്‍ പിറന്നപടി
മരിക്കുന്നു..
ചുരത്തുന്നു നീരുറവപോലെന്‍റെ മുലകള്‍

എന്‍റെ കറുത്ത മുത്തുക്കള്‍
അവരെന്‍റെ കണ്ണിന്‍റെ തെളിച്ചം ..
ജീവന്‍റെ തുടിപ്പ്,,,
അവരുടെ വിയര്‍പ്പുറ്റിവീഴെണ്ടോരീ
ദേഹം
പൊള്ളൂന്നിപ്പോള്‍ ചോരയും, കണ്ണുനീരുമാല്‍

Monday, August 10, 2009

അഭയം

ഇന്ന്
അയല്ക്കാരന് നേരെ വരുന്നത്
സഹാനുഭൂതിയല്ല .
കൂട്ടിച്ചേര്‍ക്കല്‍ എന്ന കര്‍മ്മം മാത്രം .

പഴയ പ്രമാണങ്ങളില്‍
വിതയും, കൊയ്യലുമില്ല .
താനേ മുളക്കല്‍ മാത്രമേ ഉള്ളൂ.
ഇപ്പോള്‍
ആരോ വിതച്ചത്
നമ്മള്‍ കൊയ്യുമെന്ന് മാത്രം.
അത് സ്പഷ്ടം .

വിരുന്നു മുറിയില്‍
അകമ്പടിക്കാരുടെ
തെരുകൂത്ത്.
ദാഹജലം തേടിയവള്‍ക്ക്
കൊടാലിയില്‍
അന്ത്യപ്രണാമം .
ആഴങ്ങളിലേക്ക്
പതിച്ചത്
ഒറ്റമനുഷ്യന്‍
കെട്ടിപ്പടുത്ത
സംസ്കാരഭണ്ഡാരം.

എന്നിലേക്ക്‌
വലിഞ്ഞു താഴുന്നത്
സൃഷ്ടിയുടെ
കാണാചരടുകളും .






Friday, July 31, 2009

വഴികണ്ണുമായ്‌

കാഴ്ചക്ക് നേരെ വരുന്നതെന്തും
പ്രതീക്ഷയ്ക്ക് ജീവന്‍ പകരുന്നത്,
കേള്‍വിയുടെ ആഴങ്ങളില്‍
പെരുമ്പറ കൊട്ടുന്നത്
കേള്‍ക്കാന്‍ കൊതിച്ചതും ...

യാഥാര്‍ത്യങ്ങളുടെ ഇളിഞ്ഞ മുഖങ്ങളില്‍
തുരുമ്പു കൈകള്‍ തടവിയും ,
മാറാലകണ്ണുകള്‍ ഉഴിഞ്ഞും ,
അടഞ്ഞ ചെവികള്‍ വിടര്‍ത്തിയും ,
കാത്തിരിപ്പില്‍ വിരല്‍ പാകി ,
ഒരിക്കല്‍ കൂടി ... അല്ലെങ്കില്‍ എന്നേക്കും ...

ജനലഴിയുടെ ചതുരകാഴ്ച്ചകളില്‍
കാത്തിരിപ്പിന്റെ ശനിദശ .
ഒരമ്മയുടെ മുഷിഞ്ഞ മണമുള്ള
കാത്തിരിപ്പ്‌ .

ചോരപ്രളയത്തില്‍ മുങ്ങിതപ്പി ...
ശ്വാസം നിലച്ച മുഖം ...
ആദ്യം എന്റെ ചോരയില്‍ നിന്ന്
തുടച്ച് മിനുക്കിയ മുഖം കാട്ടി..
ഇരുപത്തൊന്നു വര്‍ഷം മുന്‍പ് ... നഴ്സ് ..
കാഴ്ചക്ക് മിഴിവേകിയത് ..

അവന്‍ ,
ഇന്നിന്റെ ദുരന്തങ്ങളിലേക്ക്‌ ,
ഉഴുതു മറിച്ച നേരിന്റെ തരിശുപാടത്തിലേക്ക് ,
കുടപിടിച്ച വിശ്വാസങ്ങളോടൊപ്പം ,
അറിവിന്റെ മഹാദുരന്തങ്ങളിലേക്ക്‌ ,
അറിവില്ലായ്മയുടെ മഹാഗര്‍ത്തത്തിലേക്കും ...

തുരുമ്പു കൈകള്‍ കുടഞ്ഞും ,
മാറാല കണ്ണുകള്‍ തുറന്നും ,
അടഞ്ഞ ചെവികള്‍ മലര്‍ന്നും ,
ഉള്ളിമണം നിറഞ്ഞ അടുക്കളയിലേക്കു വീണ്ടും ..
വെന്ത ചോറും, കണ്ണീരും ചേര്‍ത്ത
ഒരുരുള .
ഒരു ബലിക്കാക്കയുടെ
വിശപ്പിലേക്ക് ....

Thursday, July 2, 2009

പിറവിയില്‍ സംഭവിച്ചത്

മടങ്ങി വരുന്നവരെയൊന്നും
ഞാന്‍ ഒരിക്കലും മടക്കിയയക്കാറില്ല .
എന്നില്‍ നിന്ന് മടങ്ങി പോയവര്‍ ...

എനിക്ക് ചുറ്റും പെയ്തു തീരുന്ന
രാമഴ പോല്‍ ...
കിതപ്പാറ്റി ,പിറുപിറുത്ത് ,
കൂനികൂടി
ചുറ്റും വലയം തീര്‍ക്കുന്നു
അവര്‍ ..
വീണ്ടും എന്നില്‍ കുരുക്കിടുമ്പോള്‍ ..
തലകുനിച്ചു കൊടുക്കുന്ന
എന്റെ വികാരത്തോട് ,
എന്റെ പ്രജ്ഞയോട് പോലും
അവര്‍ കാണിക്കുന്ന നിരാസം ..
വേരുകള്‍ പോലും
ഒരിക്കലും തളിര്‍ക്കാതിരിക്കാന്‍
പിഴുതെറിയുന്നിടത്ത് വരെ ..

തെറ്റുകള്‍ ചൂണ്ടികാണിച്ചതിനല്ല
കൊടും ശിക്ഷ .
ഞാന്‍ മനുഷ്യനായ്‌ പിറന്നതാണത്രെ
തെറ്റ്.

Wednesday, June 10, 2009

മുഖം നഷ്ടപെട്ടവര്‍

നട്ടുച്ച നേരങ്ങളില്‍
മരിച്ചവര്‍
എന്നോട് സംസാരിച്ചിരുന്നു.
പലപ്പോഴും.
അവസാനം വന്ന പെണ്‍കുട്ടി പറഞ്ഞു :
"എന്നെ വിസ്മൃതിയുടെ കവാടം
കടക്കാന്‍ അനുവദിക്കരുതേ .
ഞാനശക്തയാണ് ..
എനിക്ക് കാല്‍കളില്ല ..
കൈകളില്ല .."
തേങ്ങി പറഞ്ഞ അവള്‍ക്ക്
മണ്ണെണ്ണയുടെ ഗന്ധമായിരുന്നു .

വൃദ്ധയായ സ്ത്രീ പറഞ്ഞത് :
" നീ വേദനിക്കാതിരിക്കാന്‍
വേദന വിഴുങ്ങിയവള്‍ ഞാന്‍ "
വിതുമ്പി പറഞ്ഞ അവര്‍ക്ക്
കൊട്ടന്‍ചുക്കാദിയുടെ ഗന്ധമായിരുന്നു .

പതുങ്ങി വന്ന വൃദ്ധന്‍ പറഞ്ഞത് :
" വറ്റി തീരാത്ത
ഉരുക്കിയൊഴിച്ച
ഞാനെന്ന ലാവയില്‍
എന്തിനെന്നറിയാതെ ..."
മാപ്പിരക്കുന്ന കണ്ണുകളോടെ
കഞ്ചാവിന്റെ മണം നിറച്ച്‌ അയാളും...

ഇടയ്ക്കു കയറി വന്ന
ചെറുപ്പക്കാരന്‍ ഒരിക്കല്‍ പോലും
തല താഴ്ത്തിയിരുന്നില്ല .
" വേഗതയുടെ അളവുകോല്‍ ഞാന്‍.
ഏത് കിനാക്കളും എന്റെ കാല്‍കീഴില്‍.
പൊടിഞ്ഞമരുന്ന കാലങ്ങളില്‍ ,
തീച്ചുണ്ട് ചുംബിക്കുന്ന
അനിയന്ത്രിതമായ ശരവേഗം ഞാന്‍ .
എനിക്ക് മേല്‍ ഞാന്‍ മാത്രം ."
അവന്‍ മറയുമ്പോള്‍
ആദ്യമായ്‌ ഗര്‍വിന്റെ മണം എനിക്കനുഭവപ്പെട്ടു .
പക്ഷെ എന്നാലും ..
ചെറുപ്പക്കാരനോട്‌ മാത്രം
ഞാന്‍ പൊരുത്തപ്പെട്ടുപോയിരുന്നു .
കാരണം
അവനു എന്റെ ഛായയായിരുന്നു .

Tuesday, June 9, 2009

വിട പറയുന്നു ഞാന്‍...

കൊച്ചീ നഗരമേ ഇനി വിട,
എന്റെയീ ജീവിത ചരിത്രത്തില്‍
വഴിത്തിരിവില്‍ ,പകര്‍ന്നു പോകുന്നു
ഞാനെന്‍ ആത്മ നൊമ്പര ചാറുകള്‍..

ദൂരെയായ് കായല്‍ ചാലില്‍ കപ്പലിന്‍
ഹുങ്കാരം, ഓളപരപ്പില്‍ ഊളിയിട്ടിറങ്ങി
പൊങ്ങിയെന്നെ പുല്കുമീയിളം കാറ്റും...
വയ്യെനിക്കൊര്‍ക്കുവാനോന്നും .....

ഒരു പൂക്കാലം നീയെനിക്കെകിയോരിക്കല്‍ ,
പൂവട്ടക തന്നെ നീ തട്ടിപറിച്ചു.....
തേരേറ്റി കൊണ്ടുപോയ് നീയൊരിക്കല്‍,
തേര്‍ചക്രം തന്നെ നീ ഊരിയെറിഞ്ഞു..

വഴുക്കലില്‍ തെന്നിവീഴാതെ ,
ഇരുളിന്‍ മറ പറ്റി നടക്കാതെ ,
പുറകിലായ് ഒരു മുഖവും
ഒരു പിന്‍വിളിക്കിട നല്‍കാതെ ...
നടന്നു നീങ്ങുന്നു.. ഞാന്‍....

ദൂരെയായ് , ഈ ത്രിസന്ധ്യ തന്‍ മാറില്‍
ചാഞ്ഞോരാ ഗ്രാമ സൌന്ദര്യം
പിന്നിലായ് വിളിച്ചോതുന്നു..
തിരികെ വരുക നീ.. തിരികെ വരുക..

Friday, May 29, 2009

ഹൃദയം പറഞ്ഞത്

ഭൂതഗണങ്ങളെ പോലെ
വാക്കുകള്‍ ഉറഞ്ഞു തുള്ളുമ്പോള്‍
വഴിയരുകിലേക്ക്
പതുങ്ങുന്ന ഒരു മുഖം .

ഒരു വ്യാളീമുഖം
തീര്‍ക്കുന്നു ഞാന്‍ .

ഏറ്റുമുട്ടലിലും ,
വാക്ക്‌ പയറ്റിലും
സ്വന്തമായ്‌ ഒരു വേദി .
പിടഞ്ഞു മാറുന്നവനെ...
അന്നം തരുന്നവനെ ...
സത്യം പറയുന്നവനെ ...
ഒടുവില്‍
ദൃക്‌സാക്ഷി ആയവനെ പോലും
പകയൊടുങ്ങാതെ
ഞാന്‍ ‍...


അവയവങ്ങളെ
സ്നേഹം കൊണ്ടളക്കുമ്പോള്‍
ഹൃദയം എന്നോട് പിണങ്ങും .
അറുത്തു മാറ്റിയ
ഹൃദയാന്തര്‍ ഭാഗത്ത്
ഏറ്റവും അടിത്തട്ടില്‍
എന്നിട്ടും
ഒളിമങ്ങാതെ കിടന്നതെന്താണ് ?
എനിക്ക് ഉത്തരമേ വേണ്ട ..
ഒന്നിനും ...
കൈയൊഴിയുന്ന
ഹൃദയങ്ങള്‍ എല്ലാംകൂടി
എനിക്കുവേണ്ടി
ഒരു ഇരിപ്പിടം തെയ്യാറാക്കിയെക്കും .
അവിടെ
ഹൃദയസ്പന്ദനം നിലച്ച് ,
നീലവര്‍ണ്ണമായ്‌ ,
അനന്തവിഹായസ്സില്‍ കണ്ണും നട്ട്
ഒരു പ്രതിമ പോല്‍ ഞാന്‍ ...

Tuesday, May 26, 2009

അമ്മയുടെ മണം

പകല്‍ ചൂടിന്റെ കാഠിന്യത്തില്‍ ,
ഉള്ളില്‍ അമരുന്ന
പെരും കടച്ചിലില്‍ ,
ഉഷ്ണ സഞ്ചാരങ്ങളുടെ
തീവേഗങ്ങളില്‍ ,
വീടണയാത്ത ..
കാല്‍ കുഴഞ്ഞ
ഇരുളിന്‍ യാത്രയില്‍ ,
വൈകാരികതയുടെ
തനി നിറങ്ങളില്‍ ...
കാല്‍ മുട്ട് വിറയലില്‍ ,
തേങ്ങി പറഞ്ഞ
പിടഞ്ഞു പറഞ്ഞ
വാക്കിന്‍ സഞ്ചാരങ്ങളില്‍ ,
അവസാനം
ആര്‍ത്തു കരഞ്ഞ
അവബോധങ്ങളിലൂടെ
ബോധം വിട്ടൊഴിഞ്ഞപ്പോള്‍
ചങ്ങല കുരുങ്ങിയ
വൃണച്ചാലുകളില്‍
നിന്റെ കരസ്പര്‍ശം മാത്രം ...
എങ്ങും പാല്‍ മണം മാത്രം.
അമ്മിഞ്ഞപ്പാല്‍ മണം മാത്രം .

Saturday, May 16, 2009

ഇനിയും വൈകിയിട്ടില്ല...

പച്ച മണ്ണിന്റെയും
ചന്ദനതിരിയുടെയും
ഗന്ധം പേറുന്ന ഖബറുകള്‍ ..
വഴികാട്ടികളെ പോലെ....

വായ്താരികളൊടുങ്ങാത്ത ,
യുദ്ധക്കളങ്ങള്‍ മാത്രം സൃഷ്ട്ടിക്കപെടുന്ന
ഈ ഭൂമിയില്‍
ഞാന്‍ ഒരു പ്രവാസിയായോ?

അന്ന്
സാക്ഷാത്ക്കാരത്തിന്റെ
നിര്‍വൃതിയില്‍ ,
മണല്‍ മേടുകളില്‍
വിരിഞ്ഞ
ഇതള്‍ കൊഴിയാത്ത പുഷ്പം.
നൂറ്റാണ്ടുകളായ്
കനല്‍ എരിയുന്ന
പ്രകാശ നാളം .

ഇന്ന്
എരിഞ്ഞമരുന്ന ജനസഞ്ചയങ്ങള്‍ .
പിറവി തൊട്ടേ
ചെയ്യാത്ത കര്‍മ്മങ്ങളാല്‍
ചരിത്രത്തിലേക്ക്
മുദ്ര ചാര്‍ത്തപെട്ടവര്‍ .
പെരും കളങ്കങ്ങളുടെ
ചെറിയ കൂട്ടായ്മയില്‍
വലിചിഴക്കപെട്ട ജനതതി .

സംരക്ഷകന്റെ സിദ്ധാന്തങ്ങളില്‍
പുരുഷപ്രജ ശക്തിയുടെ മാര്‍ഗത്തില്‍ ,
മരയഴികള്‍ക്കപുറത്തു
ഇരുണ്ട തുണിയില്‍ പൊതിഞ്ഞ
മജ്ജയില്‍ തീനാളങ്ങളുള്ളവളും ...
ഇവരെ വേര്‍തിരിക്കാനാര്‍ക്കും കഴിയരുതെ...

തോളോട് തോള്‍ ചേര്‍ക്കട്ടെ ..
ഭൂതവും , ഭാവിയും മറന്ന്
വര്‍ത്തമാനത്തിന്റെ
ദശാസന്ധിയില്‍
ഞങ്ങള്‍
പുതുചേരിയില്‍ അണി നിരക്കട്ടെ.
നാളേക്ക് നേരെ തിരിയുന്ന
സത്യം പറയുന്ന
ഘടികാര സൂചി പോലെ ..

വാക്കുകളുടെ വിലാപം

പിടഞ്ഞുണരുന്നു ...
പിടഞ്ഞു തീരുന്നു...
പക്ഷെ അതിലെ സാംഗത്യം !!!
അലിഞ്ഞു ചേരലില്‍
ഉളവായ
അഗാധതയിലെ നീരൊഴുക്ക്..
തെളിനീരോഴുക്ക്.
അതെനിക്ക് സ്പഷ്ടമായറിയാം.

ദൂരെ നിന്നൊരു വിളി...
വൈകി കിട്ടിയൊരെഴുത്ത്...
ദേശാടനം കഴിഞ്ഞെത്തിയ
പക്ഷി കൂട്ടം നെല്കിയ ദേശങ്ങള്‍
അളന്ന കുറിപ്പ്...
ഉത്തേജനം പകര്‍ന്ന
പ്രസരിപ്പ് , കാണാത്തിടങ്ങളിലേക്ക് ..

പക്ഷെ, ഒരിക്കല്‍
കളഞ്ഞു കിട്ടിയത്
വാക്കുകള്‍ അടക്കം ചെയ്ത
ഒരു പെട്ടി.
താക്കോല്‍ കൂട്ടം നഷ്ടപെട്ടതും ...
ഉള്ളില്‍ നിന്നും സീല്‍ക്കാരം..
പ്രകാശം കാണാത്തവയുടെ ...
ആയിരം മിന്നാമിനുങ്ങുകളുടെ
പ്രകാശ വലയത്തില്‍
ഞാന്‍ തുറന്നു വിട്ടതും ,
പറന്നിറങ്ങിയ
വെട്ടു കിളികളെ പോലെ
ക്ഷണ നേരം കൊണ്ടെല്ലാം !!!

എന്നാലും
വാക്കുകളുടെ മഹാ പ്രളയത്തില്‍
ഒരാലിലയില്‍ തന്നെ ഞാന്‍
കാല്‍വിരലീമ്പികിടക്കും ...
എല്ലാം ഏറ്റുവാങ്ങി കൊണ്ടും...
എല്ലാം തിരികെ നേടി കൊണ്ടും ...

Thursday, May 7, 2009

ചാവേര്‍ പറയുന്നത് ....

എന്റെ പള്ളിമിനാരത്തില്‍
ചിതറി തെറിച്ച
ചാവേര്‍ ഞാന്‍.

എന്റെ കര്‍ത്തവ്യത്തില്‍
എഴുതി ചേര്‍ത്ത
വ്യംഗ്യം.

കൂരാകൂരിരുട്ടില്‍
നെയ്തുണ്ടാക്കിയ
വരണ്ടുണങ്ങിയ തത്വം .

സ്വത്വം മറന്നത്.

അവസാനത്തെ ശ്വാസത്തില്‍
അവനും ഞാനും പറഞ്ഞത് .
" അള്ളാ ....."

Sunday, March 22, 2009

തികച്ചും വൈയക്തികം

നൊമ്പരങ്ങളുടെ
വിറയ്ക്കുന്ന
പനിതുരുത്തിലാണെങ്കിലും
പൈശാചികമായ
അമരത്വം കാക്കുന്ന ,
ജീവനില്‍ വിഷമുള്ള്
ഒളിപ്പിച്ചവന്‍ ഞാന്‍ .

കാല്‍കീഴിലമര്‍ന്നവനെയും ,
കാലടികള്‍ ചുംബിച്ചവനെയും
കാരാഗൃഹത്തിലേക്കുള്ള
ഇടനാഴി കാട്ടികൊടുത്തവന്‍ .

പ്രാര്‍ത്ഥന ഗീതികളാലപിക്കുന്നവരുടെ
തുറന്ന വായിലേക്ക്
ഇരുമ്പ് ചീളുകള്‍ ചിതറിച്ചവന്‍ .

സ്വശരീരം
അകംപുറം മറിച്ച്‌
മിടിക്കുന്ന
ഭീഭല്‍സമാം
ഹൃദയം കാണിക്കുന്നവന്‍ .

കാലിടറിയവന്റെ
ചുമലില്‍,
വിലപിക്കുന്നവന്റെ
കണ്ണ് ചൂഴ്ന്നു വെച്ച്
ചേതനയറ്റ ദൃശ്യങ്ങള്‍
കാണിക്കുന്നവന്‍ .

അത്താണികള്‍
പങ്കുവെപ്പുകാരുടെ
കൂത്തരങ്ങാവുമ്പോള്‍ ,
അയച്ചുവിടുന്ന
നിശ്വാസങ്ങള്‍
വാമോഴിയായ് പരിണമിക്കുമ്പോള്‍ ,
വാതില്‍ കൊട്ടിയടച്ച്,
മൌനചിതല്‍പുറ്റുകളില്‍
ഒളിക്കുന്നു ....

ഉള്ളില്‍ രൂപപ്പെടുന്ന
കടും സിദ്ധാന്തങ്ങളുമായ്,
കൂര്‍ത്ത നഖമുനയുമായ് ,
ശരീരം തന്നെ ആയുധമാക്കി
ഞാന്‍ പുനര്‍ജനിക്കും

Friday, February 27, 2009

വാക്കുകള്‍

ധൂപകൂട്ടിനും,
മണിയടിയൊച്ചകള്‍ക്കുമിടയില്‍
ശൂലമുനയില്‍ കൊരുത്ത
അഘോരമായ വാക്കുകള്‍ .


വേര്‍പിരിയലിന്റെ തരിശുഭൂവില്‍
ഒരു കണക്കിലും പെടാത്ത ,
ഒരു വാക്കില്‍ ആവര്‍ത്തിക്കുന്ന
മൂന്നു പിഴവുകള്‍ ..

മരകൂട്ടിന്‍ കിളിവാതിലിലൂടെ
പെയ്തിറങ്ങിയ
പാപസങ്കീര്‍ണതകളുടെ
മഹാവാക്യങ്ങള്‍ .


പൌരോഹിത്യത്തിന്റെ
സിംഹാസനമുറപ്പിച്ച
മധ്യസ്ഥ വേദികളില്‍ ,
പെരുമ്പറ കൊട്ടുന്ന
സമാധി മന്ദിരങ്ങളില്‍ ,
അടിവരയിട്ടുറപ്പിക്കുന്ന
അന്ത്യശാസനങ്ങളില്‍ ,
ഞാന്‍ വ്യക്തമായി കേട്ടത്
ആരുടെ സ്വരമായിരുന്നു...?
ഒരേ ശബ്ദത്തില്‍ പിണങ്ങി പറയുന്നത്..?
ഒരേ ശ്വാസത്തില്‍ അലറി പറയുന്നത്...?

Sunday, February 8, 2009

അറാമിന്ദ്രിയം

നേരിന്റെ ബലിത്തറകളില്‍
ചേതനക്ക്‌ അരിയും, പൂവും വിതറിയ ,
അനുഗ്രഹാശിസ്സുകള്‍ ഏറ്റുവാങ്ങിയ ,
നോവറിവിന്റെ തീരകാഴ്ചകള്‍ .
പഴന്തുണിമണമൂറും മുറിയില്‍ ,
വേവുകട്ടിലില്‍ മയങ്ങുന്ന ,
അഴിയാകുരുക്കില്‍ പിടയുന്ന
എണ്ണിയാലോടുങ്ങാത്ത നിഴല്‍കാഴ്ചകള്‍ .


കാറ്റ് കൊണ്ടുപോകുന്ന വീഥികളില്‍,
പൊടിമണ്ണമര്‍ന്ന വയലോരങ്ങളില്‍ ,
ജീവനമര്‍ന്ന നഗരപ്രാന്തങ്ങളില്‍ ,
അറിവിലും, പൊരുളിലും
അമര്‍ത്തിയടച്ച വാക്കിന്റെ പിടച്ചിലുകള്‍.
എവിടെയോ തുടങ്ങിയ
ഒരിക്കലും അവസാനിക്കാത്ത
ഉള്ളടഞ്ഞ ശബ്ദവിന്യാസം .


ആവിയില്‍ പുഴുങ്ങിയ
ജീവനാഡികളില്‍ കൂടി ,
വിയര്‍പ്പും, രക്തവും ഊറുന്ന,
പരിണാമമില്ലാത്ത നിലക്കാത്ത ഒഴുക്കില്‍ ,
ആദിയില്‍ നിന്ന് തികട്ടിവരുന്ന ജീവഗന്ധം .
കാല്‍കീഴില്‍ ,പശിമമണ്ണില്‍
ഇതള്‍ വിരിയാത്ത കുരുന്നുചെടിയുടെ
നിശ്വാസഗന്ധം.

തെരുവോരമുറങ്ങാത്ത രാവ്.
നനഞ്ഞൊട്ടിയ മാറിലമര്‍ന്ന
കുഞ്ഞധരങ്ങളില്‍ മദ്യരുചി .
പിഞ്ഞാണങ്ങള്‍ കലമ്പിയതും ,
കല്‍ച്ചട്ടികളില്‍ പൂച്ച പെറ്റതും ,
വറവുമണങ്ങള്‍ രുചികൂട്ട് തേടിയതും ,
എല്ലാം..
പ്രതിവാര ചിന്തകള്‍ക്ക് മുതല്‍കൂട്ട് ..


കൂട്ടിപിടിച്ച കൈവിരലുകളില്‍
ഊര്‍ന്നു വീഴുന്ന കുന്നിമണികള്‍ .
കുന്നിമണികള്‍ക്കിടയില്‍ ഒരു തുള്ളി രക്തം.
കാഴ്ചയും, കേള്‍വിയും , രുചിയും, ശ്വാസവും മറികടന്ന്
പിടിച്ചടക്കിയ സ്പര്‍ശന വേഗം .


കാറ്റട്ടഹസിക്കുന്നു .....
പെരുംമഴയലച്ചു പെയ്യുന്നു ...
തകര്‍ന്നടിഞ്ഞ കരിങ്കല്‍ ഭിത്തികളില്‍ ഒട്ടിപിടിച്ച....
പറിഞ്ഞു കീറിയ ഹൃദയം ..
എന്റെ ആറാമിന്ദ്രിയം .

അറിഞ്ഞ സത്യം

ഒരിക്കല്‍പോലും നീ
തിരിഞ്ഞുനോക്കിയില്ല.
ഉരുളടഞ്ഞതും,
നനവൂറുന്നതുമായ
ഇടനാഴികകളിലൂടെ
നടന്നകന്ന
പ്രാണന്റെ നിഴലിനെ നീ അളന്നില്ല.
മഴപ്പാറലുകളില്‍
മുഖം തുടച്ച് നിവര്‍ന്ന ആ
അരുണിമയാര്‍ന്ന മുഖം നീ
മറവിയില്‍ കുതിര്‍ത്ത് കളഞ്ഞു .
നീ തേടിയലഞ്ഞ രാവുകളില്‍,
ഉറങ്ങാതെയിരുന്ന രാവാന്ത്യത്തില്‍ ,
ഒരു ഇടിമിന്നല്‍ പോലെ
നീ തിരിച്ചറിഞ്ഞ സത്യം...
നിന്റെ മാത്രം സത്യം..
നീ പൊരുതി നേടിയ ,
നിന്റെതെന്നു മാത്രം അവകാശപ്പെടാവുന്നത് ..
അതൊന്നുമാത്രം മതിയായിരുന്നു
നിനക്ക് നിന്റെ തൂലികയില്‍
നിറം പകരുവാനും..
വീണ്ടും തിരിച്ച് വരാനും.. പക്ഷെ...

Sunday, January 18, 2009

നിക്കാഹ്

അറബി കല്യാണങ്ങള്‍
അണിയറയില്‍
മയങ്ങുമ്പോള്‍
മംഗലാപുരത്ത് നിന്നൊരു മാരന്‍.
ഏതൊരു യാതനക്കുമൊടുവില്‍
കനവിന് ചുറ്റും
മതിലുകള്‍ കെട്ടാന്‍ വന്നവന്‍.
മരുഭൂവില്‍ ചിതറിയ
പഴകിയ മീസാന്‍ കല്ലുകള്‍ .
അത് നെഞ്ചില്‍ പാകിയാണ്
അവള്‍ അന്ന് കടല്‍ കടന്നത്......
ഇന്നും .. ആര്‍ക്കു വേണ്ടിയാണ്
ഞാന്‍ ഈ അതിര്‍ത്തി കടന്നു വന്നത്.
അഞ്ചില്‍ ഒരുവള്‍ ആയിരിക്കുന്നു ഞാന്‍.

വിശുദ്ധിയില്‍,
ഉള്‍ക്കരുത്തില്‍,
ബലി സമര്‍പ്പണങ്ങളില്‍,
മരുക്കാറ്റിലെ ഉള്‍ചൂടില്‍ ,
പ്രദക്ഷിണ വഴികളില്‍ ,
കല്ലേറിന്‍റെ മാഹാത്മ്യത്തില്‍ ,
അതിലേറെ ..
എന്‍റെ വയലോരങ്ങളില്‍
ഉഷസ്സിലും ,
മധ്യാഹ്നത്തിലും,
പ്രദോഷത്തിലും,
പഞ്ചാക്ഷരങ്ങള്‍ ഓതിയവര്‍...
ഒരിക്കല്‍ പോലും എന്നെ തേടിയില്ല.
എന്നെ കണ്ടത് പോലുമില്ല .!!
പിറവിക്കു മേലെ മറ്റെന്താണ് ഉള്ളത് ?
ഉണ്ടെങ്കില്‍ എനിക്കുള്ള ഉത്തരവും
ഞാന്‍ തന്നെ തേടേണ്ടിയിരിക്കുന്നു.
പറങ്കിമാവിന്‍റെ ശിഖരങ്ങള്‍ തഴുകുന്ന ,
മഞ്ഞപ്പുല്‍ക്കാടിന്നിടയില്‍,
എന്നും വിഹ്വലതയില്‍ കഴിഞ്ഞൊരെന്നെ ,
കൂര്‍മ്പിച്ച കല്ലിന്‍റെ അടയാളത്തില്‍
ഉറക്കികിടത്തുമോ നിങ്ങള്‍. ?
നിങ്ങളില്‍ നിന്ന് എന്‍റെ പ്രതീക്ഷ
ഇത് മാത്രം ..

മറക്കാത്ത മാറാട്

കടല്‍കാറ്റിനും
മണല്‍ചൂടിനും ഇടയില്‍
വേവറിഞ്ഞ പകലുകള്‍.
പിറവിയെടുത്ത ജീവനും
കടല്‍ചൂരിലമര്‍ന്ന വികാരങ്ങള്‍ക്കും
പച്ചക്ക് തീ കൊളുത്തി
രണ്ടായി പിരിഞ്ഞ രാവുകള്‍.
രാത്രികളും, പകലുകളും
കൂട്ടി കിഴിച്ചപ്പോള്‍
ചേതനക്ക്‌ നഷ്ടമായ
ഉള്ളറിവ് പരതുന്നു ഞങ്ങള്‍.
പതിമൂന്നും, അറുപത്തിരണ്ടും
കൂട്ടിയാല്‍ ഒരു ജന്മ്മമാവുമോ ?
ജന്മ്മങ്ങളിലെ അവസാനത്തെ നോവറിവ് ?
പിടിവാശിയുടെ അത്യുംഗശ്രുംഗങ്ങളില്‍ ,
കാരണമറിയാത്ത കൂട്ട് ചേരലില്‍ ,
പിടഞ്ഞുണരാത്ത മനസ്സാക്ഷിവേദികളില്‍ ,
ആടിയുലയുന്ന പകല്‍സ്വപ്നങ്ങളില്‍ ,
നീരുറവയില്‍ കിനിയുന്ന സൂക്ഷ്മാണുക്കളും
ചേര്‍ന്ന് വീറോടെ കത്തിയത് ....
ഞങ്ങള്‍ അറിയുന്നു... എല്ലാം...
ഇത്തിള്‍ക്കണ്ണികളെ പോറ്റുന്ന യുവത്വം
മാറോടണച്ചത്
പൊട്ടിയൊലിച്ച തലച്ചോറില്‍ നിന്നും ,
വിങ്ങിയടര്‍ന്ന ഹൃദയങ്ങളില്‍ നിന്നും ,
രാകിയെടുത്തതും ,
ആകാശരാജാക്കന്മ്മാര്‍
പകര്‍ന്നു കൊടുത്ത
രസക്കൂട്ടും ചേര്‍ന്ന
പൊതിചോറ്.
കാരിരുമ്പിന്‍റെ കാഠിന്യം
മറന്ന ജേതാവിനെ പോലെ
ആരുടെ ഹൃദയങ്ങളാണ് അവര്‍ പോറ്റുന്നത് ?
ഇരുമ്പാണി പറിഞ്ഞ യക്ഷിയെപോലെ ,
കുടം തുറന്നു വിട്ട ഭൂതത്തെപോലെ ,
പിടിയമര്‍ന്ന,
പിണഞ്ഞു കയറിയ നാഗങ്ങള്‍ .
തേടിയലയുകയാണ് ഭൂതാത്മാവുകള്‍ ..
ശരീരങ്ങള്‍ രക്ഷയാക്കിയവര്‍.
രക്ഷയില്ലാത്തത് ശരീരങ്ങള്‍ക്കല്ല.
ആത്മാവുകള്‍ക്കാണ്.
ഒന്നും പറഞ്ഞു തീരാതെ പോയ
മടങ്ങി വരാത്ത ആത്മാക്കള്‍ക്ക് .
കടല്‍ കടന്ന യൌവനങ്ങള്‍ക്കും..

Sunday, January 4, 2009

ഉഷ്ണ സന്ധ്യകള്‍ III

അടിചേല്‍പ്പിക്കപെട്ട
കര്‍ത്തവ്യബോധത്തിന്‍റെ
ആളുന്ന ചിതയില്‍
ആദ്യം മുകുളിക.
പിന്നീട് അളക.
എന്നിട്ടും മധുചുംബനത്തിന്റെ
രസക്രീഡകള്‍
അയവിറക്കുവാന്‍ മാത്രം യോഗ്യന്‍ എന്നോ ഞാന്‍?
അതോ വിധിക്കപെട്ടവനോ ?
അന്ത്യനിമിഷത്തിലെങ്കിലും
ഒരാര്‍ത്തനാദം ഞാന്‍ കേട്ടല്ലോ !!
എല്ലാം കേള്‍ക്കേണ്ടവന്‍ എങ്കിലും ....
പദചലനങ്ങളിലെ
ഉണരാതെ പോയ
ആദിമ നാദം ഞാന്‍ കേട്ടില്ല.
പിടിച്ചുണര്‍ത്തിയ
ലാളനകളിലെ
അലിഞ്ഞു ചേരല്‍...
ഒന്നും..??
ആര്യാവര്‍ത്തത്തിനപ്പുറം
കാനനങ്ങളില്‍
കാല്‍പ്പാടുകള്‍ പോലും അവശേഷിപ്പിക്കാതെ
വിരസതയിലേക്ക്‌
നടന്നു പോയ എന്‍റെ യതി...
ഉത്തരം തന്നത് അവന്‍ മാത്രം .
എനിക്ക് വേണ്ടി പിടയപെട്ടത്‌ ..
ജീവിതം ഹോമിച്ചത് അവന്‍ മാത്രം..
അവള്‍ ..?
ആദിയിലും , അന്ത്യത്തിലും
പിടയുന്ന ഒരു ജീവനായ് ..
പിടി തരാത്ത ഒരു ജന്മ്മമായ് ..
അമാനുഷികതയില്‍ തുടങ്ങി
" എന്നെ മറക്കരുതേ " യെന്നു
പുലമ്പി...
കേള്‍വിക്കാരില്ലാതെ...
കാര്‍മേഘങ്ങള്‍ ഒടുങ്ങാതെ..
അയവിറക്കലില്‍ പിടയാതെ...
നീ ഇന്നും അശോകവനിയില്‍ തന്നെ..
നീ എന്നും കാരാഗൃഹത്തില്‍ തന്നെ..

( വി. എസ്. ഖണ്ടേക്കറിന്റെ യയാതി എന്ന നോവല്‍ വായിച്ചിട്ട്.