സഹയാത്രികര്‍

Saturday, October 22, 2016

കവിവേദം ( സുഗതകുമാരിടീച്ചർക്ക് )


പ്രിയമുള്ളതെല്ലാമലിവുള്ളതല്ലേ
കനവിന്റെ തുണിതൊട്ടിലല്ലേ
മൃദുസ്വനമോടെ നീയാട്ടുന്നതല്ലേ
ഒരു മൃദുമന്ത്രമായ് മനസ്സേറിയില്ലേ !

കാലങ്ങളേറെയായുരുകിയമരുന്നു
കാണുന്ന കണ്ണുകൾ ചിമ്മിത്തുറക്കുന്നു
വാക്കുകൾ കണ്‍ശരമാവുന്നുവോ നിന്നിൽ
നോക്കുകൾ വിഷമാരി പെയ്യിച്ചുവോ !

അങ്ങു ദൂരെയൊരു കൃഷ്ണവനം തേങ്ങുന്നു
നിന്നെയോർത്തെന്ന് പറയുന്നൂ പുളകം
നിന്റെ പതനം കൊതിക്കുന്നാരോയിവിടെ
പറയുന്നീലവൻ തൻ പേർ ,ക്ഷമിക്കുക.

അമ്മേ , കവിതേ , എൻ സഹയാത്രികേ
എന്നുമീ കൈപ്പിടിച്ചേ ഞാൻ നടപ്പൂ

കവിത നിൻ തുറുപ്പുചീട്ടല്ല
കരുതലാണത് , ജീവനാളത്തിൻ
നേർക്ക്‌ പിടിച്ചൊരു കരതലമാണത്
പതിഞ്ഞ ശ്വാസത്തിൻ മുറിവിലേയ്ക്കായി
ഇടറിയ താളത്തിൻ കവിവേദമാണത് ..

ഭാരം കുറയ്ക്കുന്നവർ


പോയവരെ ഓർത്താണ് എന്നും പുളകം .
അവരെന്നിലേൽപ്പിച്ച
തലോടലുകളും , സാന്ത്വനങ്ങളും കൂടി
ചിലപ്പോഴൊരു ശരീരയാത്ര നടത്തും.

ഓർമ്മകളുടെ തിരുമുറ്റത്തവരൊത്തു കൂടും.
പോയവരാണെപ്പോഴും വരാറ് .
കൈപ്പുണ്യമേറിയ കൈകൾ കൊണ്ട്
നെഞ്ച് തടവിത്തരും .
ഉറങ്ങിക്കോളൂ എന്ന് പറഞ്ഞ്
അരികിലിരിക്കും .
ഭാരം കുറയുന്നത് വരെ .

ദീർഘനിശ്വാസത്തോടെ
എഴുന്നേൽക്കുമ്പോൾ
ഞെട്ടി കൺതുറക്കുമ്പോൾ
ഒരു മിന്നായം പോലെ ആരോ ..
പുകമറയായി .

സ്വപ്നങ്ങളായിരുന്നല്ലോ എന്നുമിഷ്ടം !!

ഇനിയും തീർപ്പ് കൽപ്പിക്കാത്തത്


എത്ര സുന്ദരമായിരുന്നു ജീവിതമെന്ന്
ജീവിതമവസാനിപ്പിക്കുന്നവർ ചിന്തിക്കുന്നില്ല .
അത്രമേൽ ദുരിതമെന്നായിരിക്കും !

എത്ര സുന്ദരമായിരുന്നു ജീവിതമെന്ന്
ജീവിച്ചു മരിക്കുന്നവർ ചിന്തിക്കുന്നില്ല .

എത്ര സുന്ദരമായിരുന്നു ജീവിതമെന്ന്
ആരാവും തീർപ്പ് കൽപ്പിക്കുന്നത് !

ഇമയനക്കങ്ങൾ


ഇമയനക്കങ്ങൾ
നിർവൃതിയുടെ
സൂചകങ്ങളാണ് .
സ്നേഹലാളനങ്ങളുടെ ,
കരുണയുടെ ,
കടമയുടെ ,.
വൈരത്തിന്റെ ,
പുച്ഛത്തിന്റെ ,
വെറുപ്പിന്റെ
കണ്ണിമയനക്കങ്ങൾ .
കൺപോളകളിലെ
രക്തയോട്ടത്തിന്റെ
അഗ്നിനിറവ് .
അനക്കങ്ങൾ
നിന്നുപോയ
ജഡത്തിന്റെ .
തുറന്ന കണ്ണുകൾ
എന്നോട് രഹസ്യമായി
പറഞ്ഞതാണിതൊക്കെ !

വീണ്ടും


നമ്മളുള്ള ദിക്കില്‍
എനിക്കൊന്ന് പെയ്യണം .
ഞാന്‍ പെയ്തു തീരുമ്പോള്‍
നമ്മള്‍ക്കൊന്നായൊഴുകാം

ഗുരുവിന്റെ ചതി


ഇന്നവധി .
കുറേയോടി .
ഒരിടത്തുമില്ല.
വീടകം പൂകുന്നു.
"ഇന്നെന്തേ നേർത്തേ "
മിണ്ടിയില്ല.
കുഞ്ഞുങ്ങൾ പഠിക്കുന്നു.
മിണ്ടിയില്ല.
മീൻ വറുക്കും മണം.
"എന്ത് പറ്റി"
പിന്നെയും....
"ഭക്ഷണമെടുക്കട്ടെ "
"ഉം.."
പേടിയോടെ പിന്നെയും...
"എന്താ "
ഭീതിയോടൊരു നോട്ടം.
"സുഖമില്ലേ "
അവളെ കെട്ടിപ്പിടിച്ചൊരു ഉമ്മ കൊടുക്കുമ്പോൾ
ആകെ മഞ്ഞൾ മണം , മീൻമണം , മുഷിഞ്ഞ മണം ..........
"എന്തിനാ കരയുന്നേ"
" അറിയില്ല."

ക്രൂരനല്ല ഞാൻ


എന്നിലെ ഭാഷയ്ക്കൊരർഥമെങ്കിലും
നിന്നിലതെത്തുന്നതപൂർണ്ണമായും .
എന്നെ ഞാൻ വിവർത്തനം ചെയ്തിടട്ടെ
എന്റെ സ്നേഹത്തെ നീയറിയും വരെ.

.............

ഉടലുകളുപേക്ഷിച്ചുയിരുകളൊന്നാവുന്നു
തടവിൽ നിന്നും ജീവിതമുണരുന്നു .
കടവത്തൊരു തോണിയെത്തീടുന്നു
കടലുകൾ തേടിയവർ പോയീടുന്നു.

ഞങ്ങൾ വൃദ്ധമാനസങ്ങൾ പിറുപിറുക്കുന്നത് ...


വിളി കേട്ടെന്നൊന്ന് നടിക്കുക.
തെളിമയോടൊന്ന് നോക്കുക.
വിരൽത്തുമ്പിലൊന്നു പിടിക്കുക.
ചരൽ കല്ല്‌ താണ്ടാൻ സഹായിക്കുക.

അരികിലൊന്നിരിക്കുക.
ഉറങ്ങുംവരെയെങ്കിലും ..
നെറ്റിയിലോന്ന് തലോടുക .
സ്വർഗം കാണും സുഖമറിയട്ടെ.

ഒഴുകും കണ്ണീർ കണ്ടു ചിരിക്കാതെ ,
തഴുകും കരങ്ങൾ പിൻവലിക്കാതെ,
വിഴുപ്പുഭാണ്ഡം പോലെറിയാതെ
പുഴുക്കുത്തേറ്റൊരീ ദേഹങ്ങളെ.

പഴകും ജന്മങ്ങൾ കണ്മുൻപിൽ പിടയവേ
അഴുകും ഓർമ്മകൾ മനസ്സിൽ മരിക്കവേ .
പറയുന്നു യാത്രാമൊഴി
കേൾക്കുന്നുവോ നിങ്ങൾ ..
എവിടെന്റെ കുഞ്ഞുങ്ങൾ.. കുഞ്ഞുങ്ങൾ ... !!

...........

അക്ഷരങ്ങളെയാണല്ലേ നീയിഷ്ടപ്പെട്ടത്‌ .
അതെപ്പോഴാണ്‌ ഞാന്‍ അറിഞ്ഞത്.!!

ഈ ഹൃദയവും , ശരീരവും
നിന്നെ ഉന്മത്തയാക്കിയില്ലെന്നോ .

നീ ചുരണ്ടിയെടുത്തതെന്റെയക്ഷരങ്ങളെ .
എനിക്കനുഭവപ്പെട്ടതെന്റെ
ഹൃദയത്തില്‍ .
ഒരു പോറലില്‍ ഒരായിരം വിലാപങ്ങള്‍ .

മടക്കയാത്രയില്‍
ഒതുക്കുകല്ലില്‍
ഇടറിവീണയെന്റെ
അക്ഷരത്തുണ്ട്
ഞാന്‍ കൊടുത്തുവിടുന്നു .
എന്റെ ശ്വാസം അതില്‍ പുരളാതിരിക്കാന്‍
ഞാന്‍ ശ്രദ്ധിക്കുന്നുണ്ട്..........

ഒരിക്കലുമെഴുതാത്ത കവിത


എഴുതാൻ പറ്റാത്ത വരികളുണ്ട് മനസ്സിൽ .
ദീർഘനിശ്വാസത്തോടൊപ്പം എന്നുമെഴുതുന്നത് .
എന്റെ മനസ്സ് വായിക്കുന്നത്.
മറ്റാരും വായിക്കാത്തത് .

എന്റെ ആദ്യത്തേതും അവസാനത്തേതും ആയ കവിത.

ആരിൽ നിന്നും രക്ഷതേടി !!


ഏകാന്തതയിൽ
വാക്കുകളെന്റെ ഓരം ചേർന്നുറങ്ങുകയാണ് .
കളിയരഞ്ഞാണങ്ങളഴിഞ്ഞവ ,
വിദ്യുത് തരംഗങ്ങളൊഴിഞ്ഞവ ,
തളർന്ന, വിയർപ്പുണങ്ങുന്ന നിമിഷങ്ങൾ .

കാറ്റിന്റെ മൃദുതലോടലിലും ശീൽക്കാരം .
വരണ്ട ചുണ്ടിലും
മിടിപ്പ് നിലച്ച ഹൃദയവടിവുകളിലും
കാറ്റിന്റെ കടന്നുകയറ്റങ്ങൾ .

ഏകാന്തതയിൽ പോലും ഞാനുലയുകയാണ് .
പരുഷസ്വരങ്ങളിൽ നിന്നും
എത്രയോ അകലെയെങ്കിലും
ആരോ പറഞ്ഞുവിട്ട വാക്കുകളെന്റെ ചുറ്റിനും
പെയ്തു തീരാതെ വിങ്ങുകയാണ് .

എന്റെ മറുവാക്കുകൾ വിശ്രമത്തിലാണെന്നു പറഞ്ഞല്ലോ!!
ഇനിയുമുള്ളോട്ടു പോകണം.
നിന്റെ സ്വരങ്ങളെന്നെ കണ്ടെത്താത്ത , കേൾക്കാത്ത , പറയാത്ത
ഇടത്തിലേക്ക് ...

............

കാറ്റ് കൊണ്ടുപോയ മഴയപ്പോൾ
ചുരം കയറുകയായിരുന്നു.
കാറ്റും മഴയും കൂടി
കൈകോർത്തുപിടിച്ചു കൊണ്ട് ഓടി .
പശ്ചിമഘട്ടത്തിലെ
ഏതോ കൊടുമുടിയിൽ തട്ടി തളർന്നു വീണു .

താഴ്‌വാരത്തിലൂടെ ഒഴുകിപ്പോയ
മഴയും,
മഴക്കാടുകളിൽ തളർന്നു വീണ
കാറ്റും
പിന്നീടിന്നേ വരെ കണ്ടിട്ടില്ലത്രേ !!

ഇഷ്ടങ്ങൾ

കാൽക്കീഴിലെ
മണ്ണൊലിച്ചു പോവുമ്പോഴും
ഒറ്റക്കാലിൽ തപസ്സു
ചെയ്യാനാണിഷ്ടം .

ഋതുക്കൾ വന്നുപോവുമ്പോഴും
ഒരേ വികാരത്തോടെ
നിൽക്കാനാണിഷ്ടം

മുഷ്ടിചുരുട്ടി വരുന്നവന് നേരെ
ഒന്ന് പുഞ്ചിരിക്കാനാണിഷ്ടം

പെയ്തു നിറയുന്ന
കർക്കിടകരാത്രിയിൽ
നിന്നോടൊത്തുചേരാനാണിഷ്ടം

യാത്രാനേരങ്ങളിൽ
ശബ്ദങ്ങൾ കടന്നുവരാത്ത
നിമിഷങ്ങളാണിഷ്ടം

ആർത്തലയ്ക്കുന്ന
ഒരു നീണ്ട മഴയോടൊപ്പം
കുടയൊന്നും ചൂടാതെ
ഒരു യാത്രയും കൂടെ പോവണം...
ആ ഒരു പോക്ക്
ഇഷ്ടങ്ങളുടെ അവസാനമായിരിക്കണം...


 

യാത്ര പോവണം ഇനിയും ദൂരേക്ക്


പുറപ്പെട്ടുപോയീന്നൊക്കെ
കേട്ടിട്ടുണ്ട് ..കുട്ടിക്കാലത്ത് .
ചിലർ .
പക്ഷെ അതൊരിക്കലും
തിരിച്ചുവരാത്തൊരു പോക്കായിരുന്നു.
വാഗ്മൊഴികൾ അങ്ങിനെയാണ് പറഞ്ഞുതന്നതും.
സത്യത്തിനൊരിപ്പിടവുമായിരുന്നു ആ വാക്കുകൾ.
അവരൊരിക്കലും വരാതിരുന്നപ്പോൾ .

പുറപ്പെട്ടു പോയവരുടെ കൂടെയാണ്
ഇന്നുമെന്റെ കുട്ടിക്കാലം.
അതുകൊണ്ടു അതാദ്യകാമ്യം .

ഇന്നും യാത്രകളെന്നെ കൊണ്ടുപോവുന്നത്
ആ ഒരു പുറപ്പെട്ടുപോവൽ കാലത്തേക്കാണ്.

പക്ഷെ ഓരോ യാത്രകളും കഴിയുമ്പോൾ
എന്നെ പുറപ്പെട്ടയിടം തിരിച്ചു വിളിക്കും.

എന്റെ പഴയ ആ യാത്രികരെ അങ്ങിനെ ഒന്നും വിളിച്ചിരുന്നില്ലയോ ആവോ !!

അവള്‍ അനാമിക -- നാല്


ചിന്തകളെരിഞ്ഞമരുമ്പോള്‍
ചാരത്തോടുകൂടി നിമഞ്ജനം ചെയ്യപ്പെടാനോ !
ചോദിച്ചു വാങ്ങിയ ജന്മമല്ല.
കനിഞ്ഞരുളിയതാണ് .
എരിവു കൂട്ടുന്ന സുഖപ്രദായിനി.
എന്‍ പേര്‍.
എഴുതി കൂട്ടിയ പുസ്തകങ്ങളിലൊക്കെ
എനിക്ക് സുമലാസ്യഭാവങ്ങള്‍ .
കശക്കിയെറിയുന്നവയിലൊക്കെ എന്റെ ചോരയും.
എന്റെ ഗര്‍ഭപാത്രത്തില്‍ വരെ നിന്റെ
കടന്നുകയറ്റം.
എന്റെ നിശാന്ത താഴ്വരകളില്‍ വരെ നിന്റെ നിഷേധങ്ങള്‍ .
നീയില്ലാതെ ഒരു നിലനില്‍പ്പ്‌ ..
ഞാനില്ലാത്ത നിന്റെ അവസ്ഥ ...
ശൂന്യാവസ്ഥയില്‍ നിന്റെ തൃശങ്കു .

നിനക്കെതിരെ ആയിരിക്കും ഇനി എന്റെ സംസാരം,
പ്രവര്‍ത്തി.
കാരണം എനിക്ക് നിന്നെ വീണ്ടെടുക്കണം.

തുലാവർഷ മിന്നൽ


ആ വെളിച്ചം മതി
ജീവനെടുക്കാൻ ...

നിന്റെ കൺവെളിച്ചം .
എന്നെ എത്ര നാൾ
വഴിതെറ്റിയലച്ചു.

നിന്റെ വാക്കുകളേക്കാൾ മുൻപേ
നിന്റെ നോട്ടം അറിഞ്ഞിരുന്നുവെങ്കിൽ ....!!

....

നിലാവിൻ നീരെടുത്തോരു
ചെരാത് തെളിയിക്കുന്നുണ്ട് ഞാൻ.
നീ വരുമോ അതിൻ നിഴലായ്
എന്നോടൊത്തോതുവാൻ
എന്നോടൊത്താടുവാൻ ...

ഞാനില്ലാതാവും നാൾ..


നിലാവേ ,നിഴലേ ,നീലരാവേ
നീയെന്നെയോർക്കുമോ .
പ്രണയമേ,പ്രപഞ്ചമേ,പ്രദോഷമേ
നീയെന്നെയറിയുമോ
അക്ഷരമേയമൃതകുംഭമേയപാരതേ
ഞാനെന്ന് നീയറിയുമോ .

തുറക്കാതെ .. അടയ്ക്കാതെ


ജാലകങ്ങൾ തുറക്കട്ടെ.
ശുദ്ധവായു .
ഒരു കവിൾ നുകരുന്നു.
അടയ്ക്കട്ടെ .
ഞാനെന്നിൽ ഉരുകട്ടെ.
അടയ്ക്കലിലും
തുറക്കലിലും
ഒരു ജീവിതം പിടയ്ക്കുന്നു.
തുറക്കാതെയും
അടയ്ക്കാതെയും
ഉള്ളിലിരുന്നുറങ്ങുന്ന
ജീവിതം....

എന്തിനാണ് ചിലരൊക്കെ ആത്മഹത്യചെയ്യുന്നത് !!


ആത്മഹത്യ, മരണത്തോടുള്ള ഇഷ്ടമാണോ !
എങ്കിൽ ചിരിച്ചുകൊണ്ടായിരിക്കും
മരണത്തെ സ്വീകരിക്കുന്നത്..

ജീവിതത്തോടുള്ള വെറുപ്പാണോ !
അതുകൊണ്ടാവും കണ്ണുതുറിച്ച്
പകയോടെ നോക്കിയിരിക്കുന്നത്.

ആത്മാവ് മരിച്ച ശരീരങ്ങൾ
ജീവനുള്ളവയെന്ന് നിങ്ങൾ പറയുന്നവ
എന്നോ ആത്മത്യ ചെയ്തവരാണ്.

പിന്നീടൊരു മരണത്തിനുമവരെ
കീഴ്പ്പെടുത്താനാവില്ല.!!!

..........

ഈണം മറന്നപ്പോൾ
കവിത മടങ്ങി .
കവിത പോയപ്പോൾ
മനസ്സ് മങ്ങി.
മനസ്സ് മങ്ങിയപ്പോൾ
ജീവിതം ചുരുങ്ങി.

ചിന്ത


നിന്നില്‍ നിന്നും നീ ഊര്‍ന്നുപോയപ്പോള്‍
നീ യോഗിയായി .
എന്നില്‍ നിന്നും നീ പടിയിറങ്ങിയപ്പോള്‍
ഞാന്‍ ഭ്രാന്തനുമായി .
------ 2 -------
സൂര്യനും ചന്ദ്രനും
അഹങ്കരിച്ചോട്ടെ .
ഒരസ്തമയം
അവര്‍ക്കുമുണ്ടല്ലോ നിശ്ചയം.

-------3 ----------
ഞാന്‍ പറഞ്ഞു ഞാന്‍ കേട്ടു.
നീ പറഞ്ഞു ഞങ്ങള്‍ കേട്ടറിഞ്ഞു.

---4-----
ജീവിതം

ഒരു ഹൃദയമിടിപ്പിന്റെ
ബലത്തിൽ
അഹങ്കരിച്ചുജീവിക്കുന്നു.

യഥാർത്ഥ ഇഷ്ടങ്ങൾ


ജഡത്തിനും കിട്ടുമിഷ്ടങ്ങൾ
അരിമണികളുടെ
ജലത്തിന്റെ
പൂക്കളുടെ

ജീവിതത്തിലെ പിന്മാറ്റങ്ങൾ പോലെയല്ല
ഈയിഷ്ടങ്ങൾ
തന്നോടൊപ്പം തന്നെ ദഹനം.

Friday, July 8, 2016

നൈൽ നദി അഥവാ മനുഷ്യജീവിതം


അതൊരുഴുക്കായിരുന്നു…
നിശ്ചലതയിൽ നിന്നൊരു ചാട്ടം .
ഉൾനിറവിലൂടെ
ഉൾക്കാടിലൂടെ
ഉണർന്നുലഞ്ഞൊരു യാത്ര.
അതിനുഗാണ്ടയെന്ന് പേർ .

ഒരു കൂടിച്ചേരൽ
ആദ്യാനുഭൂതി .
അനർവചനീയം .
എങ്കിലും മറ്റൊരിടത്ത് വെച്ചായിരുന്നു
ആ സംഗമം
എന്നിലേക്ക്‌ നീ നീലമഴയായി
പെയ്തിറങ്ങിയ ഖാർത്തൂം .
പിന്നീടായിരുന്നു ഒഴുക്ക്.
ഒഴുകിയൊഴുകി നമ്മൾ
എത്ര നിബിഡ വനങ്ങൾ
എത്ര പാറക്കെട്ടുകൾ
എത്ര നിശബ്ദ…
സമതല..നിലങ്ങൾ .
നൂബിയാ മരുനിലങ്ങളിലൂടെ ..
എങ്കിലും ജീവന്റെ തുടിപ്പറിഞ്ഞു .
നമ്മുടെ വിയർപ്പണിഞ്ഞ
മണലാരണ്യം
നമ്മെ പഠിപ്പിക്ക്കുകയായിരുന്നു .
ജീവന്റെ നന്മകൾ
ചോർന്നു പൊകുന്നത് .
ഒരു ഹൃദയം കീറി പിളർന്നു കൊണ്ട്
എത്ര ദൂരം…
ദൂരങ്ങൾ പിന്നെയും…
എന്നിട്ടും നമ്മൾ അവിടെയൊരു തുരുത്ത് നിർമ്മിച്ചിരുന്നു .
പിന്നെയൊരു സംഗമമായിരുന്നു .
അതൊരുഴുക്കായിരുന്നു .
വീണ്ടുമൊന്നാവൽ
വല്ലാത്തൊരു ശബ്ദത്തോടുകൂടിയായായിരുന്നു
ഞങ്ങൾ ഒന്നായി സമുദ്രത്തിൽ ലയിച്ചതും

സദാചാരപോലീസ്

ഇന്നലെ
ഇടവഴിയിലൂടെ
മാനംനോക്കി നടന്ന
എന്നെ
ഞാനെന്ന
സദാചാരപോലീസ്
പിടിച്ചു. 


തല്ലിക്കൊന്ന്
പെരുവഴിയിലിട്ടു .

എന്നെ
ഇല്ലാതാക്കിയപ്പോൾ
ഞാൻ സ്വതന്ത്രനായി .
ഇനി
ഞാൻ
ഇടവഴികൾ
നിരങ്ങട്ടെ ...
എന്നെ പേടിക്കാതെ...

അവളുടെ ജീവചരിത്രം


1980 ൽ ജനിച്ചു
1998 ൽ വിവാഹിതയായി
2000 ത്തിൽ ഗ്യാസടുപ്പിലെരിഞ്ഞു തീർന്നു .

കളി

നിമിഷങ്ങൾ
പൊട്ടിയടരുന്ന
കുമിളകൾ .
ഹൃദയ മിടിപ്പുകൾ .


പെട്ടെന്ന്
തീരുന്ന
ജീവിതകളിയാട്ടം.

ഇമയനക്കങ്ങൾ

ഇമയനക്കങ്ങൾ
നിർവൃതിയുടെ
സൂചകങ്ങളാണ് .

സ്നേഹലാളനങ്ങളുടെ ,
കരുണയുടെ ,
കടമയുടെ ,.
വൈരത്തിന്റെ ,
പുച്ഛത്തിന്റെ ,
വെറുപ്പിന്റെ
കണ്ണിമയനക്കങ്ങൾ .

കൺപോളകളിലെ
രക്തയോട്ടത്തിന്റെ
അഗ്നിനിറവ് .

അനക്കങ്ങൾ
നിന്നുപോയ
ജഡത്തിന്റെ .
തുറന്ന കണ്ണുകൾ
എന്നോട് രഹസ്യമായി
പറഞ്ഞതാണിതൊക്കെ !!

ഉറക്കകവിതകൾ

റീത്ത്

ആരൊക്കെ വരും.
ഞാനുണർന്നിരിക്കുമ്പോൾ .
ഒരു രാവ് കഴിഞ്ഞൊരു
പകലും കഴിഞ്ഞു.
ആരും വന്നില്ലാരും.

ആരൊക്കെ വരും.
ഞാനുറങ്ങുമ്പോൾ .
അവസാനമായുറങ്ങുമ്പോൾ .
പ്രകൃതിയിലേക്ക് ചേർന്നുറങ്ങുമ്പോൾ .

ഒരായിരം പൂക്കുടയുമായ്
വട്ടപൂക്കുടയുമായ്
നിങ്ങൾ വന്നു..

എത്ര വണ്ടുകൾ
എത്ര ചിത്രശലഭങ്ങൾ

നന്ദി ... നന്ദി...
----------------------------------------------------
ഉറക്കം


ഉറങ്ങുന്നുണ്ട് രാത്രിയിൽ .
കിടന്നയുടനെയുറക്ക-
മെന്റെ രീതി.
പതുപതുത്തതാം മെത്തയിൽ
നിനക്കുറക്കമില്ലെന്നോ !!
അറിയാം നിൻ തിരിച്ചിൽ
മറിച്ചിൽ നിശ്വാസജ്വാലകൾ .
കണ്ണിലൊരു ദീപം തെളിയുമന്നേരം .
"എന്നെ മറന്നുവോ"യെന്നൊരു ചോദ്യം
--------------------------------------------------------------
ഉറങ്ങുന്നുണ്ട് ഞാൻ .


ഒരു മഴ പെയ്ത് പെയ്ത് നടക്കുന്നുണ്ട്.
ഇടയ്ക്ക് ചാറും.
ഒറ്റ കുതിപ്പോടെ വരും...
( ഒറ്റ ഓട്ടം ഓടും ഞാൻ അകത്തേക്ക്
പിന്നെ പയ്യെ പയ്യെ വന്ന്
ചോദിക്കും... "എന്താ ഉദ്ദേശം ")
ഒരു കുളിർമ കിട്ടിയില്ലേ .
അതെ ഉദ്ദേശിച്ചുള്ളൂ ..

ഇന്നൊരു നല്ല മഴ പെയ്തു..
മനസ്സിൽ .
കണ്ണടച്ചുറങ്ങുന്നുണ്ട് ഞാൻ .

വഴികാട്ടിയാവാത്ത ഗുഹകൾ


എന്റെ കാലത്തിലെ
കവിതകളിലൂടെ കടന്നുപോവുമ്പോൾ
ഞാനേതോയിരുണ്ട
ഗുഹയിലൂടെ സഞ്ചരിച്ചിടുമ്പോലെ.

വാക്കുകളുടെ കൂർത്ത
പാറച്ചില്ലുകളെന്നെ
മുറിപ്പെടുത്തുന്നു.

വെളിച്ചമില്ലാത്ത
അറ്റം കാണാത്ത
ഒരു ഇരുണ്ട ഗുഹയാണോ
ഇന്നത്തെ കവിത !

എന്റെ ശബ്ദം
എന്നിലേയ്ക്ക് തന്നെ തിരിച്ചെത്തുന്നു.

ഈ ഗുഹയ്ക്ക് ഒരൊറ്റ
പാതയെ ഉള്ളൂ...
നീണ്ടൊരു കറുത്ത പാത.
വളവുകളില്ലാത്തത് ,
കൈവഴികൾ പിരിഞ്ഞു പോവാത്തത്.

നനവില്ലാത്ത
ചൂടസഹ്യമായ ഗുഹ.
എത്രയും പെട്ടെന്നീ ഗുഹയിൽ
നിന്ന് രക്ഷപ്പെടണം.

ഒരു ഗുഹാമുനമ്പ്
തേടിയുള്ള യാത്രയിലാണ് ഞാൻ.
അവിടെ വെച്ചെങ്കിലും
ഇതിന്റെ ഒരളവെങ്കിലും
എനിക്ക് പറയാമല്ലോ !

അല്ലാതെയീ ഗുഹയെപ്പറ്റി
മറ്റെന്തു പറയാൻ !

ഒന്നുമില്ല.
ഇരുട്ടായത് കൊണ്ട്
മറ്റെവിടെയാണെന്ന് പറഞ്ഞാലും
ഒരു തെറ്റിധാരണയുണ്ടാവുകയുമില്ല...

Friday, June 10, 2016

വായിക്കാതെ പോയ മനസ്സുകൾ


നിലാവിലിറങ്ങി വരും.
നിഴൽ വീണു കിടക്കുന്ന
ഒളിവിടങ്ങളിൽ ഒളിഞ്ഞിരുന്ന് നോക്കും.

വായിക്കാതെ പോയ മനസ്സിനെ കുറിച്ചോർക്കും ,
ആരും കാണാതെ പോയ നോട്ടങ്ങളെ ,
കേൾക്കാതെ ഒടുങ്ങിപ്പോയ വാക്കുകളെ ,
എന്തിനെന്നറിയാതെ നടന്ന പാതകളെ,
ഉറങ്ങാതെ ഉണർന്നിരുന്ന നീലരാവുകളെ ,
ഞെട്ടിയുണർന്ന പുലരികളെ .
ഉരുകിയൊലിച്ച മധ്യാഹ്നങ്ങളിൽ
കൺപീലിയടയാതെ കാത്ത ജീവിതങ്ങളെ ....

എല്ലാമോർക്കുമ്പോഴേക്കും
തിരികെ പോവാറായിട്ടുണ്ടാവും.
പുലരി തുടുക്കുന്നുണ്ടാവും ...

എന്നാലും വരും എല്ലാ രാവിലും..
നിലാവില്ലാത്ത രാത്രികളിലും ....
എന്റെ അടിത്തട്ടിലെ വേവ് നിങ്ങളറിയുന്നുണ്ടോ ,

എന്നിലേയ്ക്ക് കൂപ്പുകുത്തിയ ബാല്യങ്ങൾക്കതറിയാം ,


ഇന്ന് പായൽ മൂടിയ നിശ്ചലത .

ആകാശം കാണാനാവാത്ത ദൈന്യം .


ഒരിക്കലല്ല, പലവട്ടം.
പുലർകാലത്തിന്റെ അകമ്പടിയോടെ
തുടിച്ചു പാടിയ തരുണികൾ .


ഒരു പുടവയെന്നപോലെ എന്നെയവർ
വാരിയണിഞ്ഞിരുന്നു . 


തൂവിതെറിപ്പിച്ചിരുന്നു . 


കൽപ്പടവിലിരുന്നവർ പൂ ചൂടിയിരുന്നു. 


ഈ കരിഞ്ഞ വേനലിൽ
ഉണങ്ങിയ ചെമ്പകപൂക്കളെന്റെ മാറിൽ 

പായലിൽ വിശ്രമിക്കുന്നു. 

പ്രതീക്ഷയുടെ ഓളങ്ങളില്ല .

കാറ്റിന് പോലും ചലനം മറന്നത് പോലെ....


ഇനിയമ്മേ ...
മാറ് പിളർന്നെന്നിലെ അവശേഷിച്ച നീരും
നിന്നിലേയ്ക്ക് ഊറ്റുക .

ഒരിയ്ക്കലൊരു മഴയായെങ്കിലും പെയ്യാലോ....!!!
ഞാനിനിയില്ലെന്ന് പറഞ്ഞ്
നടത്തം നിർത്താൻ തുടങ്ങിയപ്പോഴാണ്
ഞാനുണ്ടിനിയുമെന്നുമെന്ന് നീ മൊഴിയുന്നതും .


തുടരാം നടത്തമെന്നു ചൊല്ലി നീ
മൃദുവിരൽസ്പർശം നല്കിയതും.


ഇത്ര നാളൊന്നും പറഞ്ഞില്ല നീ.
ഞാനൊറ്റയായിരുന്നല്ലോയെന്നും 


അത് നിന്റെ തോന്നലെന്നവൾ
എന്നുമുണ്ടായിരുന്നു ഞാൻ കൂടെ

ഒന്നുമറിഞ്ഞില്ല നീയൊന്നുമറിഞീല
എന്നെയുമെന്റെ കിനാക്കളെയും .


കൈനീട്ടുന്നു ഞാനിനി നടക്കാമിനി
കാലം കുറച്ചേയുള്ളുവെങ്കിലും

നടക്കാം നടക്കാം നമുക്ക്
നടന്നേ മരിയ്ക്കാം.

അത്യാപത്ത്


മത്ത് പിടിച്ച വാക്ക്
നാൽക്കവലയിൽ കാലിടറി വീണു.


ആരോ ചുരണ്ടിയെടുത്ത്
കടത്തിണ്ണയിൽ കിടത്തി.


മയക്കമുണർന്ന വാക്കിനു ചുറ്റും
നെഞ്ചിടിപ്പോടെ ആരൊക്കെയോ !!


അല്പജ്ഞാനികളും , അരസികരും കൂടെ
വാക്കിനെ പങ്കിട്ടെടുത്തു.


ആ നാൽക്കവല അന്ന് ചോരക്കളമായി.

മുറിഞ്ഞ വീണ ഒരു വാക്കിൻ തുണ്ട്
അപ്പോഴും ഒരു ജ്ഞാനിയെ ഓർത്ത്‌
കണ്ണീർ വാർക്കുന്നുണ്ടായിരുന്നു.

ജീവൻ


നിലനിൽക്കുമ്പോഴറിയുന്നില്ല
അതിന്റെ പിടച്ചിൽ .


കൂട്ടത്തിൽ ചുമ്മാ കൂടിയൊരു
യാത്രക്കാരനെ പോലെ. 


യാത്രക്കാരൻ കൈയിൽ തൊട്ടൊരു
കഥ പറയുമ്പോലെ .


അതിലേറെ അനുഭവിക്കാറില്ല .


രാത്രിമയക്കങ്ങളുടെ
ഉഷ്ണസഞ്ചാരങ്ങളിൽ
ഒരു നോവായി പിടഞ്ഞത്
നീയായിരുന്നോ !


പടയൊരുക്കത്തിന്റെ നാളുകളിൽ
ഒരിക്കൽ നീയെന്നിൽ
പിടഞ്ഞുപിടഞ്ഞുണർന്നതായ്
ഞാനോർക്കുന്നു .


അന്ന് ഞാൻ നിന്നെ പരിഹസിച്ചതും ,
അടങ്ങിക്കിടക്കാൻ കൽപ്പിച്ചതും ..


നീണ്ടൊരു യാത്രയുടെ ഇടയിലെ
പിരിമുറുക്കങ്ങൾക്കിടയിൽ
നീ നിന്റെ സാന്നിധ്യമറിയിച്ചതും
യാത്രാന്ത്യത്തിന്റെ ശുഭപര്യവസായിയിൽ
നീ ദീർഘം നിശ്വസിച്ചതും
ഞാൻ കണ്ടില്ലെന്നു നടിച്ചു. 


ഞാനും നീയും ചേർന്ന
ഒരു ഹൃദയമിടിപ്പിന്റെ നേരറിവിൽ,
ദ്രുതചലനത്തിന്റെ
കൈകാൽകുഴച്ചിലിൽ
നിന്റെ നിതാന്തമായ
അകൈതവ നൈർമ്മല്ല്യം ..

ഞാൻ ഒരിക്കലെ തിരിച്ചറിഞ്ഞുള്ളൂ .

അപ്പോഴേക്കും ഞാൻ നിന്നെ വിട്ടുള്ള
യാത്ര തുടങ്ങിക്കഴിഞ്ഞിരുന്നല്ലോ !!

തിരികെ തരാത്തത് .


വലിച്ചെറിഞ്ഞതാണെന്നും
തിരികെ കിട്ടണമെന്ന് മോഹിക്കുന്നത് .


ഏതൊരു വാശിപ്പുറത്തായാലും
പ്രിയപ്പെട്ടതാണെന്നും
ഉപേക്ഷിക്കുന്നതും .


അത്രമേൽ പ്രിയമായതെന്തോ
ജീവിതത്തിന്റെ
ഇരുൾനിലങ്ങളിൽ
തിളങ്ങിക്കൊണ്ടേയിരിക്കയാണ് .


എന്നെ കൊതിപ്പിച്ചുകൊണ്ടും
വിഷമിപ്പിച്ചുകൊണ്ടും ...

ശ്വാസം



നിർമ്മലമായ സ്നേഹത്തിനു മുൻപിൽ
നിശബ്ദശ്വാസം .



അപമാനത്തിന്
പിടിച്ചമർത്തിയത് .


കോപത്തിന്
കൊടുങ്കാറ്റ് വേഗം .


പ്രണയത്തിന്
രണ്ടൊന്നാവുന്നത് .


മരണനിമിഷങ്ങളിൽ
വേർപെട്ടു പോയത് .


എന്റെ ശ്വാസം നിലയ്ക്കുമ്പോൾ
ഞാനിതൊന്നുമറിയുന്നില്ല .

എല്ലാം അറിഞ്ഞിട്ടും...!!


എന്നെയെങ്ങിനെ അറിയുന്നു നീയെന്നൊർത്തു ഞാൻ
വേവലാതിപ്പെടാറുണ്ട് പലപ്പോഴും...


ഇന്ന് നീയെന്നെയറിയാതെയല്ലെങ്കിൽകാണാതെ
കണ്ടെന്നു നടിക്കാതെ പോയതും 


പിറകിൽനിന്നൊന്നു വിളിക്കാനാഞ്ഞതും ,നിശബ്ദം
നിന്റെ നടത്തം നോക്കി ഞാൻ നിന്നതും 


പഴയകാലത്തല്ല ,ഇന്നിന്റെ പുറമ്പോക്കിൽ നിന്ന്
വെറുതെ വന്നൊന്നു പോയി നീ . 


എങ്ങിനെ ഓർക്കുന്നു നീ ,എങ്ങിനെ അറിയുന്നു നീ
എന്നെയെന്റെയെല്ലാമെന്നു ചോദിക്കുന്നാരോ !!

വാക്കിരമ്പൽ


കവിതേ, കനവ്‌ നെയ്യുന്ന കനലൊളിപ്പാതയിൽ
കരവിരുതെന്ന് കരുതുന്ന കഥയില്ലായ്മ ഞാൻ . 


കടവിലേയ്ക്കെത്തി നില്ക്കുന്നു ഞാൻ
പകച്ചൊന്നു കാലൂന്നാതെ ,പതറിയോ !


കനവിലെ തോണി നീങ്ങുന്നു പതിയെ വീണ്ടും
കടവകന്നെങ്ങോ മറയുന്നു ,തളരുന്നു. 


വരവ് വെയ്ക്കാനെത്തുന്നുവോ പകൽക്കിളികൾ
പതിര് കൊത്തി മടങ്ങുന്നുവോ വെറുതെ !


ഇരവിലേയ്ക്കെന്നോ , വിതുമ്പുന്നു സന്ധ്യയും
നിനവിലെന്നും നിനയ്ക്കാത്തറിവുകൾ , കാഴ്ചകൾ


പിറുപിറുക്കുന്നു കുരുന്നിണക്കിളികൾ , വാകപ്പൂവുകൾ
കരഞ്ഞൊട്ടി വിളിക്കുന്നു മെയ്മാസപ്പുലരികൾ .


സന്ധ്യ മയങ്ങുന്നു , നിഴലുകൾ കുറുകുന്നു
മഴപ്പാറ്റകൾ ചിറകുകൾ മാറ്റിയിഴയുന്നു .


അസംഖ്യം മാംസഭോജികളെത്തിടുന്നു ഞാനെന്നെ-
ത്തന്നെ ബലി നല്കീടുന്നു ,നിർവൃതി പുൽകുന്നു .


കവിതേ, കരള് പിളരുന്ന വരമൊഴിക്കാഴ്ച്ചയിൽ
കനകവാക്കിന്റെ കാവലാൾ ദുഃഖം ഞാൻ.

നിന്നിലേയ്ക്ക്


അന്ന് കാട്ടുചെമ്പകമാണെന്ന് പറഞ്ഞപ്പോൾ
ചെത്തിക്കോരി വെളിമ്പറമ്പാക്കിക്കോളാൻ .


ചെമ്പരത്തിയാണെന്ന് പറഞ്ഞപ്പോൾ
ചെവിയിൽ ചൂടിക്കോളാൻ .


മല്ലികപ്പൂവായിത്തീരാമെന്നു പറഞ്ഞപ്പോൾ
ചവിട്ടിയരച്ചു കളയുമെന്ന് .


അരളിപ്പൂവെങ്കിലുമെന്ന് കേണപ്പോൾ
പരിസരത്തെങ്ങും വന്നുപോവരുതെന്നും .


കുഞ്ഞു മുക്കുറ്റിയാവാം
പൂവായി ജന്മമൊടുക്കുന്ന
ഓടപ്പൂവെങ്കിലുമാവാം ..


ഒന്നിനുമനുവദിക്കാതെ നീയൊരു
കൊടിത്തൂവയെന്നപോലെന്നെ
പറിച്ചു ദൂരെയെറിഞ്ഞു..


ഇന്നും ഞാനൊരു താരകപ്പൂവായി
വാനിൽ,നിന്നെയെന്നും കണികണ്ട് കണ്ട് ...

കാലവർഷം ഒരു പൈങ്കിളി പെയ്ത്ത്


ആർത്തലച്ചു വരുന്നുണ്ട്.
കഴിഞ്ഞ കാലങ്ങളിലെ എല്ലാ വേനലിലേയ്ക്കും
പെയ്തിറങ്ങാനായി .


മേഘഗർജ്ജനങ്ങൾ .
നിലാവിനെ തോൽപ്പിക്കുന്ന
ഒളിമിന്നൽപ്പിണരുകൾ .


നിന്റെയോരോ ഇടിമിന്നലുമെന്റെ
മാറിലേറ്റ ശരപ്പാടുകൾ .


കാലവർഷമെന്റെ ദാഹശമിനി
നീയെന്റെ ഉൾത്താപമേറ്റുന്നവൻ .


പേര് നിനക്ക് വേനൽമഴയെങ്കിലു-
മെന്റെ പുറംതൊലിയിൽ നീ പെയ്തൊഴിയുന്നു.

വൃഥാ പെയ്തൊഴിയുന്നു.

ഇന്നെന്നിലേയ്ക്കൊരു യാത്രയുണ്ട്.
വർഷമിന്നാണ് ,കാലവർഷം .
മാനമിരുണ്ടു,ദിക്കുകൾ മറഞ്ഞു.
ഞാൻ മലരുന്നു,നിന്നെയാവാഹിക്കാനായ് .

പെയ്തിറങ്ങുന്ന ഓരോ മഴത്തുള്ളിയ്ക്കുമായ് , ദാഹാർത്തയായ് .

അറിയുന്നുണ്ട് എല്ലാം

അറിയുന്നുണ്ട് എല്ലാം 

ചുണ്ടിലെ നീരൊലിപ്പു പോലും
തടയാൻ കൈ ഉയരുന്നില്ല.


അശക്തൻ..


നിന്റെ സ്നേഹാധിക്യം ഞാനിപ്പോൾ
അനുഭവിക്കുന്നു....


സത്യം..
അനുഭവിക്കുന്നു.


നിന്റെ വിറയാർന്ന ചുണ്ടുകൾ
എന്റെ ചെവിടരുകിലും
ചുണ്ടോരങ്ങളിലും
മർമ്മരമുതിർക്കുന്നു.


നീയെന്താണ് പറയുന്നത്.
എനിക്ക് ഓർമ്മകളില്ലെന്നോ!!!

ശരിയാണ് ...
ഓർമ്മപ്പൂക്കൾ വിടരുന്നില്ല!


സ്മൃതികൾ ശവന്നാറിപ്പൂക്കൾ ! 


ഇന്നൊരു മഴ പെയ്തില്ലേ ?
ഇന്നലത്തെ നിലാവിൽ
നീ മുറ്റത്തിറങ്ങി നടന്നില്ലേ....
ഏതോ അക്ഷരം തെറ്റിയപ്പോൾ
നീയെന്റെ കുഞ്ഞിനെ..
അല്ല നമ്മുടെ കുഞ്ഞിനെ..


( ഞാനോർക്കുന്നെല്ലാം ) 


ഇപ്പോൾ നീ ശാന്തമായി
ഉറങ്ങുകയാണ്.
കണ്ണീരുണങ്ങിയ നിന്റെ കവിൾത്തടം...
ഓർമ്മകൾ പോയെന്നു മാത്രം നീ പറയരുത്.... 


NB : ഒരു അൽഷിമേർസ് ദിനത്തിൽ എഴുതിയത്....

ഞാനൊന്ന് കറുപ്പിക്കട്ടെ


ഏത് ചായം തേച്ചാലാണ് ഞാനൊന്ന് കറുക്കുന്നത് .!
ഏത് തെരുവിൽ . എങ്ങിനെ നിന്നാലാണ്
ഞാനൊന്നു ശ്രദ്ധിക്കപ്പെടുന്നത് !


എന്റെ നിറം കറുപ്പാവണം !
കളറിലാണ് ജീവിതം എന്നവർ പറയണം !


ചായം തേയ്ക്കാത്ത
കറുപ്പിഴുകിയ
നിങ്ങൾ കാണാത്തിടത്ത്
വെളുപ്പ്‌ തേയ്ക്കാനാവില്ല.!


അതിന് മനസ്സ് വെയ്ക്കണം .
കൃത്രിമ ചായങ്ങൾ ഉപേക്ഷിച്ച്
ഞാൻ മനുഷ്യനാവണം !

അതാവാനാവില്ലല്ലോ !!!
എനിക്ക് കാറ്റാകാനാണിഷ്ടം
എന്ന് നീ പറഞ്ഞപ്പോൾ
ഞാൻ പതിയെ പറഞ്ഞു.

എനിക്ക് കരിയിലയാവാനാണിഷ്ടം

നീ വീശിയടിച്ചെന്നെ
പറത്തിപറത്തി
കാട്ടുതീയിൽ പെടുത്തുമെന്ന്
ഞാൻ കരുതിയില്ല....

മനുഷ്യപ്രണയം


കാറ്റിനോട്
കടലിനോട്
മരങ്ങളോട്
വിണ്ണിനോട്
വണ്ണാത്തിപ്പുള്ളിനോട്
പ്രണയം . 


അരയിൽ
കത്തി തിരുകി
അവനെതേടുന്ന
നിന്റെ കണ്ണിൽ
ചോരയോടും പ്രണയം.

ഗൂഗിൾ നീ മാത്രം...


ഗൂഗിൾ...
നിന്നിൽ തിരഞ്ഞപ്പോൾ
എന്നെപ്പറ്റി കുറെയേറെ അറിവുകൾ.
ഞാൻ പകർന്നതെങ്കിലും
നീയത് സൂക്ഷിച്ചല്ലോ.

പക്ഷെ..
എന്നിട്ടും
പ്രിയ സുഹൃത്തുക്കളിൽ
എത്രമാത്രം പരതിയിട്ടും
എന്നെപ്പറ്റി ഒരറിവുമില്ല...

ഗൂഗിൾ നീ മാത്രം..
ചുമ്മാ...