സഹയാത്രികര്‍

Friday, June 10, 2016

വാക്കിരമ്പൽ


കവിതേ, കനവ്‌ നെയ്യുന്ന കനലൊളിപ്പാതയിൽ
കരവിരുതെന്ന് കരുതുന്ന കഥയില്ലായ്മ ഞാൻ . 


കടവിലേയ്ക്കെത്തി നില്ക്കുന്നു ഞാൻ
പകച്ചൊന്നു കാലൂന്നാതെ ,പതറിയോ !


കനവിലെ തോണി നീങ്ങുന്നു പതിയെ വീണ്ടും
കടവകന്നെങ്ങോ മറയുന്നു ,തളരുന്നു. 


വരവ് വെയ്ക്കാനെത്തുന്നുവോ പകൽക്കിളികൾ
പതിര് കൊത്തി മടങ്ങുന്നുവോ വെറുതെ !


ഇരവിലേയ്ക്കെന്നോ , വിതുമ്പുന്നു സന്ധ്യയും
നിനവിലെന്നും നിനയ്ക്കാത്തറിവുകൾ , കാഴ്ചകൾ


പിറുപിറുക്കുന്നു കുരുന്നിണക്കിളികൾ , വാകപ്പൂവുകൾ
കരഞ്ഞൊട്ടി വിളിക്കുന്നു മെയ്മാസപ്പുലരികൾ .


സന്ധ്യ മയങ്ങുന്നു , നിഴലുകൾ കുറുകുന്നു
മഴപ്പാറ്റകൾ ചിറകുകൾ മാറ്റിയിഴയുന്നു .


അസംഖ്യം മാംസഭോജികളെത്തിടുന്നു ഞാനെന്നെ-
ത്തന്നെ ബലി നല്കീടുന്നു ,നിർവൃതി പുൽകുന്നു .


കവിതേ, കരള് പിളരുന്ന വരമൊഴിക്കാഴ്ച്ചയിൽ
കനകവാക്കിന്റെ കാവലാൾ ദുഃഖം ഞാൻ.

No comments: