സഹയാത്രികര്‍

Saturday, January 5, 2013

ആലിംഗനത്തിലെ വിറയല്‍



നിതാന്തജാഗ്രതയുടെ
കണ്‍ചിമ്മാത്ത
സംഗമവേദികളില്‍
ശിരസ്സുയര്‍ത്തി
യുവമിഥുനങ്ങള്‍ ഞങ്ങള്‍ .

വിശുദ്ധ ജീവിതം

കരളിലെഴുതിയത്
ഏത് മഷിയുപയോഗിച്ചാണ് !

ഇളംതൂവല്‍ മഷിയില്‍ മുക്കി
കരളില്‍ തൊടുമ്പോള്‍
ഉരുകി ചേരുകയായിരുന്നു ദേഹങ്ങള്‍ .

" കാടിറങ്ങുമ്പോഴെടുത്ത
പ്രതിജ്ഞയോര്‍ത്തോ നീ "
ഒരേ നിമിഷം ഒരുമിച്ചു ചോദിച്ചങ്ങള്‍ ചിരിച്ചു.

കാട്ടുതീയിന്റെ
അക്കരയും ഇക്കരയും..
വേവുന്ന ഹൃദയങ്ങള്‍ കാരണം
തീച്ചൂടറിഞ്ഞില്ല.
കനലുകളാറാത്തിടത്തൂടെയോടി
തമ്മില്‍ പുണര്‍ന്നു നിന്നൂ
ഒരു യുഗമങ്ങിനെ.

വര്‍ത്തമാന കാലത്തില്‍
നേരിന്റെ ആവിയേറ്റ്
പൊള്ളിയ മുഖം മറച്ചവള്‍.
" പകയൊടുങ്ങാത്ത കാട്ടുമൃഗം "
സ്വപ്നത്തില്‍ ഇളംപുഞ്ചിരിയോടെ
നീയെന്തോ പറഞ്ഞവസാനിപ്പിച്ചപ്പോള്‍
നിന്നെ പുണര്‍ന്നു തന്നെയായിരുന്നു
ഞാന്‍ .
എന്നത്തെയും പോലെത്തന്നെ.