സഹയാത്രികര്‍

Thursday, December 30, 2010

ആസക്തി

ഉറങ്ങാത്ത ഒരു രാത്രിയിലാണ് ഞാന്‍
നിലാവില്‍ പിണയുന്ന
നിഴലുകളെ ശ്രദ്ധിച്ചത്.

എന്റെ നഗ്ന ശരീരത്തിന്റെ
ദുഷിച്ച ഗന്ധം
നിലാവിലലിയിക്കുകയായിരുന്നു.

പിടഞ്ഞു മാറിയ നിഴലുകളില്‍
ഒന്ന് എന്തിനോ
തേങ്ങികൊണ്ടിരുന്നു.

ഏതോ മൃഗത്തിന്റെ
രൂക്ഷഗന്ധം .
വിയര്‍പ്പിന്റെ
ഒട്ടിചേരലില്‍
മനസ്സിന് എന്നേ
കാലിടറിയിരുന്നു.
എന്നിട്ടും
ഉറപ്പില്ലാത്ത സദാചാരത്തിന്റെ
ആണിക്കല്ലില്‍ വൃഥാ
തടവികൊണ്ടേയിരുന്നു .

മൃഗത്തിന്റെ ഒടുങ്ങാത്ത
കിതപ്പും,
ക്രിയകളിലെ
അവസാനത്തെ നെടുനിശ്വാസവും
എനിക്ക് മാത്രം സ്വന്തം.
എങ്ങിനെ പിണഞ്ഞാലുമുണ്ട്
അവസാനമൊരു
പുറം തിരിയല്‍.
അവിടെ ഞാനെന്നെ തൃപ്തനാക്കുന്നുണ്ട്.

ഓരോ മൃദു മന്ത്രണത്തിലും
ഒരുഗ്ര താപത്തിന്റെ
ഏറ്റകുറച്ചിലുകള്‍ .
ഓരോ പ്രതിജ്ഞയിലും
നിറവേറ്റാത്ത
കള്ള പെരുക്കങ്ങള്‍ .

അവസാനം
എന്റെ തൃപ്തിയ്കായ്
ഞാനെന്നെ തന്നെ
ഭോഗിച്ച്
തൃപ്തിയടയുന്നു.

Thursday, December 23, 2010

യേശുവേ ...

സര്‍വാംഗം വേദന തിങ്ങിയെങ്കിലും
പ്രാര്‍ത്ഥനയൊന്നിത് മാത്രം .
ക്ഷമിക്കണേ, മറക്കണേയിവര്‍
ചെയ്യുന്നതെന്തെന്നിവരറിയുന്നില്ല .

അറിയാതെ പോകുന്ന മഹാ -
പരാധങ്ങള്‍ ,കാണാതെ പോകുന്ന
കൈപ്പിഴകള്‍ , കൈ കഴുകലുകള്‍ ,
പിഴക്കാതെ തൊടുക്കുന്ന കൂരമ്പുകള്‍ .

നീ തന്നെ സര്‍വ്വവും ജന്മമേ , മനുഷ്യനെ ....
എന്തിനിത് ചൊല്ലുന്നു മഹാനുഭാവാ....
പ്രണാമമീ കാല്‍ക്കല്‍ , ശിരസ്
ചേര്‍ക്കട്ടെ പാപിയാമീ ഞാനും...
എന്‍ മോഹങ്ങളും....

ആരോട് കലഹിക്കണം ? പറയൂ ..

ഒരു ചേര്‍ന്നെഴുത്ത്
-------------------

(ശുദ്ധമായ നരവര്‍ഗ്ഗം ഇന്ന് ലോകത്തില്‍ ഒരിടത്തുമില്ലല്ലോ . (എസ് കെ പൊറ്റെക്കാട്‌ )

ഇരുട്ടില്‍ തിളങ്ങുന്ന

എന്റെ മുഖത്തിന്
ഞാന്‍ ഏത് രാജ്യത്തിന്റെ

പേരിടും?
അതിന് കാപട്യമോ?
വിഹ്വലതയോ ?

2
വാരഫലം

-----------


ഞങ്ങള്‍ ഏതില്‍

അടിയുറച്ചു വിശ്വസിക്കുന്നുവോ

അതിലൂന്നിയാണ്

പത്രങ്ങള്‍

അവരുടെ കോളങ്ങള്‍

പൂരിപ്പിക്കുന്നത്‌ .
സത്യത്തില്‍

അപ്പോഴാണറിയുന്നത്‌

നിന്റെ നാളില്‍ നിന്ന്

എന്റെ നാളിലേയ്ക്കുള്ള
അവിശുദ്ധ ദൂരം...
അവിടെയാണല്ലോ

നമ്മളുടെ പിണക്കത്തിന്റെ

തുടക്കവും...

Tuesday, December 21, 2010

എന്‍ഡോസള്‍ഫാന്‍ ചിത്രങ്ങള്‍

ജീവിതം പൂക്കുന്നവര്‍ക്കിടയില്‍
മാവുകള്‍
പൂക്കുകയും , കരിയുകയും ചെയ്തു .

ചിത്രങ്ങള്‍ തേടിയുള്ള
യാത്രയില്‍
ശരീരം പൂക്കുന്ന
ഒരു കുഞ്ഞിനെ കണ്ടു.
വെന്ത ശരീരമുള്ള
മാമ്പൂ.

പഴുപ്പിച്ച ശരീരങ്ങള്‍
ഇനി ചുറ്റിക കൊണ്ട്
പരത്തിയെടുക്കയെ വേണ്ടൂ .

ചെന്തീക്കനലുകള്‍
പൂപോലെ ചിതറുന്നുണ്ട്.

പണിയന്റെ ആലയിലെ
ഉലയില്‍ രൂപാന്തരം
പ്രാപിച്ചവയെ
കടലാസ്സില്‍ നിരത്തിയിട്ടുണ്ട്.

ഒരു അഗ്നിപര്‍വ്വതം
ലാവയൊഴുക്കുമ്പോള്‍
കാലങ്ങളായി
അടക്കിവെച്ച
നിര്‍വൃതിയുണ്ട് .

സമതലങ്ങളില്‍
ലാവയൊഴുക്കാന്‍
ആരൊക്കെയിനി
കനിവ് മരങ്ങള്‍
പിഴുതെറിയേണ്ടി വരും !!

എന്റെ ചൂടാറിയ
മനസ്സില്‍
നഗ്ന ശരീരങ്ങള്‍
ആളിപ്പടരുന്നുണ്ട്.

ഒരു പുനര്‍ജനിയിലും
ഒടുങ്ങാത്ത പാപങ്ങള്‍ ?

ഞാനിനി ആരുടെ
നിഴലായെങ്കിലും
സഞ്ചരിക്കും?

Saturday, December 11, 2010

കവികളോട് കൂട്ട് കൂടുന്ന സ്ത്രീകളോട്

കൂട്ടുകൂടുമ്പോള്‍
എഴുത്തുകാരോട് ,
പ്രത്യേകിച്ച്
കവികളോട്
നിങ്ങള്‍ ചോദിക്കുക .
നിങ്ങള്‍ ആത്മകഥ എഴുതുമോയെന്ന്...?

ഉണ്ടെങ്കില്‍
ഉറപ്പായും
അവര്‍ നിങ്ങളെ
പലതിന്റെയും
പ്രതീകങ്ങളാക്കും..

പിന്നീട് മാനത്തിന്
പുറകെ ഓടാന്‍
നിങ്ങള്‍ക്കാവില്ല...
അച്ചടി മഷി
നിങ്ങളുടെ മുഖം വരെ
പടര്‍ന്നിരിക്കും ..

കൌമാരത്തിന്റെയും ,
കുതൂഹലത്തിന്റെയും ,
നേര്‍ത്ത ഉള്‍ നിറവുകള്‍ വരെ
വിടര്‍ത്തുമവര്‍....

Monday, December 6, 2010

നന്നങ്ങാടികള്‍

പൂര്‍ണ്ണമാവാത്ത
കവിതകളില്‍ നിന്നാണ്
ഞാന്‍ വികൃതമായ ഭ്രൂണത്തെ
ചുരണ്ടിയെടുത്തത്.

ഒരു സൂക്ഷ്മാണുവിന്റെ
പതനം.
ഞാനറിവിന്റെ
പൊന്നറയ്ക്ക് മുകളില്‍
എഴുതി ചേര്‍ത്തു .

ഇലക്കുമ്പിളോടെ
അത് നെഞ്ചോട്‌ ചേര്‍ത്തു .
ദര്‍ഭപ്പുല്ലോട്കൂടെ
സ്വര്‍ഗ്ഗം കാണിച്ചു കൊടുത്തു.

ഈ ഭ്രൂണഹത്യയില്‍
കവിയ്ക്ക് പങ്കില്ല.

കൈ കഴുകി പിരിഞ്ഞുപോയ
കവിയും,
തെരുവില്‍ ഒറ്റപ്പെട്ട
മനുഷ്യനും
ദൂരങ്ങളിലേക്ക്
അകറ്റപ്പെട്ടിരുന്നു.

കവി അപ്പോഴേക്കും
ഞെക്കിപ്പിഴിഞ്ഞെടുത്ത
കവിതയില്‍
ഇടറി വീണുകഴിഞ്ഞിരുന്നു .

Monday, November 22, 2010

എന്റെ ഇരുമുഖങ്ങളും തേങ്ങുന്നു


പൂജയും സ്നാനവും

പൂജക്ക്‌ മുന്‍പ്
സ്നാനം നിര്‍ബന്ധമാണ്‌ .
പക്ഷെ ..
ദൂരങ്ങളില്‍
പന്ടകള്‍
നിലവിളിക്കുകയാണ്.
വിലപിടിച്ച കടലാസിലെ
ഗാന്ധിയെ
സ്വീകരിക്കാന്‍
ഇതോഴിവാക്കികൂടെയെന്നു...

2


ഒരവസാനം

ആര്‍ക്കുവേണ്ടിയായാലും
ഞാനെന്റെ ജീവിതം
അവസാനിപ്പിച്ചേക്കാം ..
പക്ഷെ അപ്പോഴും..
ഒരു വിടര്‍ന്ന പൂവും ,
അതിന്റെ സുഗന്ധവും ,
വിറകൊണ്ടൊരാ
നയനവും
മറക്കുവാനോ!!
കഴിയില്ല
കഴിയില്ല

ഞാനിപ്പോഴന്ധനായി ,
ബധിരനായി ,
മൂകനായി....

(പന്ടകള്‍ ...അക്ഷരതെറ്റ് ഉണ്ട്..... ശരിക്കും , ചേര്‍ത്തു എഴുതണം... ക്ഷമിക്കുക . എന്നാല്‍ആവുംവിധം നോക്കി . ആയില്ല )

Tuesday, November 16, 2010

വിലാപങ്ങള്‍

ജയ്‌ ശ്രീരാം .
അത് ശൂലമുനയിലെ വിലാപം .
വളച്ചൊടിച്ചത്.
പിരിച്ചകറ്റിയത് .
വാളിന്‍ തുമ്പിലെ പിടയുന്ന
തത്വ ശാസ്ത്രം.

അള്ളാഹു അക്ബര്‍ .
ഇത് ബോംബിന്റെ
റിമോട്ടിന്റെ പതിഞ്ഞ താളം.
വായുവില്‍ രക്തക്കറ ചാലിക്കുന്നത്‌.

കൂട്ടം തെറ്റി മേയുന്നവര്‍ക്കിടയില്‍
അലോസരപ്പെടുത്തുന്ന
വാക്ക് സഞ്ചാരങ്ങളുമായ്
വിടാതെ പിന്തുടരുകയാണ്
ശബ്ദങ്ങള്‍....

Monday, November 15, 2010

പലായനത്തിന്റെ പൊരുള്‍


പലായനങ്ങളുടെ അവസാനം
നിന്റെ ഊഴമായിരുന്നു.

നിന്റെ വിടപറയലിന്റെ
കാഠിന്യത്തില്‍
ഖുറൈശിക്കൂട്ടങ്ങള്‍
മരുഭൂമിയില്‍ എന്നേയ്ക്കുമായി
തളച്ചിടപ്പെടുകയായിരുന്നു .

ഒഴിഞ്ഞയിടങ്ങള്‍
നിറയുകയാണിന്ന് .
മരുഭൂമിയില്‍ വീണ
നിന്റെ കണ്ണുനീരിലും,
ചക്രവാളത്തോളം നീണ്ട
പാലായനയാത്രകളിലും,
നിന്റെ വിട പറച്ചില്‍
പ്രതിധ്വനിക്കുന്നു.

മരുക്കാറ്റ് വീശുന്ന
ഏകാന്ത തുരുത്തില്‍
ഞാനെന്നും തനിച്ചായിരുന്നു.

പ്രദക്ഷിണ വഴികളില്‍
ഞാനുമിപ്പോള്‍
മനുഷ്യ പ്രളയ ജലത്തോടൊപ്പം .
അതെന്തൊരുഴുക്കായിരുന്നു!!!


എന്റെ ഏകാന്ത തുരുത്തും
മരുക്കാറ്റും
എന്നോട് പറയാത്ത
എന്തോ ഒന്ന് ....
ഇവിടെ കണ്ടെത്തുകയായിരുന്നു.

ഈ പ്രളയ ജലത്തില്‍ ഞാന്‍ മുങ്ങി താഴട്ടെ .
തുടര്‍ച്ചയായ
സങ്കീര്‍ത്തനങ്ങളോടൊപ്പം
നിന്റെ വേവലാതി സ്വരവും
എനിക്ക് കേള്‍ക്കാം.
ഞാന്‍ കേള്‍ക്കാതെ പോയ
സ്വരം.

ഇപ്പോള്‍ എന്റെ മനസ്സില്‍
നിന്റെ മുഖം തെളിഞ്ഞു വരുന്നുണ്ട്.

Thursday, November 11, 2010

എന്‍ഡോസള്‍ഫാന്‍

പറങ്കിമാവിന്‍തോട്ടത്തില്‍
നീളന്‍ നിഴലുകള്‍
കുടിയിരിക്കുന്നു

ശരീരം കുറുകി
തല വീര്‍ത്തവ ..

ആരോ ,
പെയ്തുവീഴുന്ന
വിഷധൂളികളിലേക്ക്
മുഖം ചേര്‍ക്കുന്നു.

കൈകാല്‍ പിടഞ്ഞ്
നുരയൊലിപ്പിച്ച്
ജീവിതം
കരയ്കണയുന്നു !

വായുവിനും
മണ്ണിനും
പേയിളകിയിരിക്കുന്നു.

മരുന്ന് തളിച്ച
ഹെലികോപ്റ്റര്‍
പറന്നകന്നിരിക്കുന്നു.

കണ്ണടയ്ക്കാത്ത
ക്രൌര്യങ്ങള്‍ക്കൊടുവില്‍
അടിവരയിട്ട്,
പൂക്കള്‍ അര്‍പ്പിച്ച്
മൌന ജാഥ നടത്താന്‍
സമയമായോ !?

ലക്ക് കെട്ട സഞ്ചാരത്തിന്
ലാക്കറിയാന്‍
ഇനി ഞാന്‍
മരുന്നടിക്കേണ്ട കാര്യമില്ല ..

ഉണര്‍വിലേക്ക്
ഒരു തുള്ളി ഉത്തേജക മരുന്നും ,
കുതിപ്പിലേക്ക്
ഒരു പിടിച്ചു തള്ളലും.
ഇത്രയും മതി
ഒരു ജനതയ്ക്ക്
സംഘബല മുണ്ടാകാന്‍ .
ഓര്‍ക്കുക ..
ഒരു രാജ്യം കീഴ്പ്പെടാനും ,
അരാജകത്വത്തിലേക്ക്
തെന്നി മാറാനും....

Wednesday, October 27, 2010

എന്റെ മരണം ഒരാഘോഷമാക്കുക


ഞാന്‍ മരിച്ചു കഴിഞ്ഞിരിക്കുന്നു .
വൈകിയെങ്കിലും
എന്റെ തിരിച്ചയക്കലും
കഴിഞ്ഞിരിക്കുന്നു.

ഹാ... തിരിച്ചയക്കപ്പെട്ടത്‌
ഞാനല്ലല്ലോ!!
അതൊരു ശവമല്ലെ !!
എന്നെയെങ്ങിനെയവര്‍
തിരിച്ചയക്കും !!
ഞാന്‍ മരിച്ചിട്ടില്ലല്ലോ !!!

പൂ ആരും ഇറുത്തെടുത്തിട്ടുമില്ലല്ലോ .


നോക്കൂ ..
ഞാനിതാ ... നിന്റെ മുന്‍പില്‍..

Friday, October 22, 2010

കവല

നാല്‍ക്കവലകള്‍
ത്രസ്സിക്കുകയാണ്.
രാവിന്റെ അന്ത്യയാമത്തില്‍
മഞ്ഞിലേക്ക് ചോരതുപ്പി.
അതായിരുന്നു തുടക്കം.


രക്തത്തിനേത് വര്‍ണ്ണമെന്ന്
ഒരു ബുദ്ധിമാന്‍ ചോദിച്ചു .
എനിക്ക് ഒരു വര്‍ണ്ണമെന്ന്
അയാള്‍ സ്വകാര്യം പറഞ്ഞു.
അയാള്‍ പീ എച്ച് ഡി
എടുത്തതാണത്രേ അതില്‍.


ഞാന്‍ പകുത്തെടുത്ത
വര്‍ണ്ണ രേണുക്കളില്‍,
അനന്തതയിലേക്ക്
നീളുന്ന എന്റെ ഞരമ്പുകളില്‍,
നീയറിയാത്ത ഒരു
നീല ഞരമ്പുണ്ട് .
കവല പറഞ്ഞു.


ഞാന്‍ പീ എച്ച് ഡി
എടുത്തതാണ്.
ബുദ്ധിമാന്‍ വീണ്ടും.


മനുഷ്യാ നീ മണ്ണാകുന്നു.
മണ്ണ് മാത്രം .
കവല പിറുപിറുത്തു .

Saturday, October 16, 2010

അഭിമാനഹത്യ

ഞങ്ങള്‍ സംതൃപ്തരാണ് .
അമ്മ പറഞ്ഞു:
അവള്‍ തകര്‍ത്തെറിഞ്ഞ
മംഗല്ല്യ കുങ്കുമ ചെപ്പ്
ഞങ്ങള്‍ തിരിച്ചെടുത്തിരിയ്കയാണ് .

അച്ഛന്‍ പറഞ്ഞു:
അചാരങ്ങളോടെ
അവളെ സംസ്കരിച്ചിരിക്കുന്നു.

സഹോദരര്‍ പറഞ്ഞു:
അഭിമാനം തിരികെ
വന്നു ചേര്‍ന്നിരിക്കുന്നു.

പക്ഷെ---
ആദ്യരാത്രിലെ മയക്കവും
ഭ്രൂണ സഞ്ചാരവും ,
പിളര്‍ന്ന യോനിയും ,
കണികണ്ട
ചുവന്നോരിളം പൂവും,
കിലുകിലുക്കങ്ങളും
ഒരമ്മ മറന്നുവോ??

ചെവിയിലാദ്യമായോതിയതും ,
പിഞ്ചിളം കൈയേറ്റി നടന്നതും,
അച്ചനെന്നാദ്യമായ് വിളിച്ചതും,
കൊഞ്ചലും, പിണങ്ങലും, ഓടിയൊളിക്കലും
ഒരച്ഛന്‍ മറന്നുവോ??

ഇത് നിന്‍ കുഞ്ഞു പെങ്ങള്‍
നിന്റെ സ്വന്തം നിന്റെ മാത്രം
കൈകുടന്നയില്‍ സൂക്ഷിക്കേണ്ടവള്‍
ഒരു സഹോദരന്‍ ഇത് മറക്കുമോ?

മറവിയിലേക്ക് പൂഴ്ത്തിവെച്ച
മൂല്ല്യമേറിയെതെല്ലാമിന്ന്
ഉയര്‍ത്തിക്കാട്ടി
എന്റെയിന്ത്യ കുതിക്കുകയാണ്.
മുന്നോട്ട്... മുന്നോട്ട് ....

Friday, October 15, 2010

ആകര്‍ഷണ വികര്‍ഷണങ്ങള്‍

ജ്വലിക്കുന്നൊരാകര്‍ഷണ
വലയമായിരുന്നു
അവളെ ചൂഴ്ന്ന് നിന്നിരുന്നത് .
ഒരു പൂമ്പാറ്റയായ്
ഞാനതില്‍ കരിഞ്ഞലിഞ്ഞുപോയ് ..

വിദ്യുത് തരംഗമായവന്റെ
വിസരണം .
ഉയര്‍ന്ന പ്രസരണ ശക്തിയാല്‍
ഞാനുരുകിയമര്‍ന്നുപോയ്‌ ..

കാറ്റടിച്ചുലഞ്ഞുയര്‍ന്നൊരു
തീമരമായിരുന്നച്ഛന്‍ .
അടുക്കുന്തോറുമകറ്റുന്ന
വേവലില്‍ ഞാനകന്നകന്നുപോയ് ..

മൌനങ്ങളില്‍ കൊടിമരം നാട്ടി-
യീണങ്ങളില്‍ കയ്പ്പുനീര്‍ ചാര്‍ത്തി-
യുറങ്ങാതെ ഉണര്‍ന്നെണീറ്റയമ്മതന്‍
വിണ്ടകന്ന കാല്‍പാദങ്ങളില്‍
പുതുജന്മമായ് ഞാന്‍ മിഴി തുറന്നു..

Saturday, October 9, 2010

നൊബേല്‍

സമ്മാനങ്ങള്‍ വാരിക്കൂട്ടും
അതുറപ്പ്‌.
കാലത്തെ അടിച്ചു പുറത്താക്കുന്ന
ചൂരല്‍ വടിയേന്തുന്നവര്‍ക്ക്.
ചുവപ്പിന്റെ പരവതാനി
വലിച്ചു കീറുന്നവര്‍ക്ക്.
സാഹിത്യവും , സമാധാനവും
ഒരേ ദിശയിലേക്കു
ഒഴുക്കുന്നവര്‍ക്ക്.

Wednesday, October 6, 2010

കാലം സാക്ഷി



ഏകാന്തതയുടെ അവസാന ഘട്ടം കഴിയാറായി.
പാകപ്പെടുത്തിയെടുത്ത യാത്രാനേരങ്ങളില്‍
പകലിന്റെ വഴിയൊതുങ്ങലും, പിന്‍വാങ്ങലും..


എന്റെ നിശബ്ദ യാത്രകള്‍ വാരികൂട്ടിയ
വാക്കുകളും, മന്ദസ്മിതങ്ങളും
ഒഴുക്കിന്റെ നനഞ്ഞ വിരിമാറിലേക്ക്.

കാലം എന്നും അന്വേഷിച്ചു കൊണ്ടിരിക്കുകയാണ് .
പാകപ്പെട്ട ഒരു ജീവിതം ,
വഴിയില്‍ പരുങ്ങി നില്‍ക്കാത്തത് ,
അസ്വസ്ഥതയില്‍ പിടയാത്തത് ,
യാത്രാന്ത്യത്തെ ഭയക്കാത്തത് .


അസ്വസ്ഥതയുടെ മുള്‍ക്കിരീടം ചൂടുന്ന ,
യാത്രാ വേളകളില്‍ പിറുപിറുക്കുന്ന,
തണുപ്പന്‍ കാറ്റില്‍ വിതുമ്പിപോകുന്ന,
ഈറന്‍ ദേഹങ്ങളാണൊ നിങ്ങള്‍.


ഞാനെന്നെ മയക്കിക്കിടത്തി
സ്വര്‍ഗ്ഗലോകത്ത് സഞ്ചരിക്കുകയാണ് .
യാത്രാന്ത്യത്തില്‍ ഉണരരുതെ എന്ന് പ്രാര്‍ത്ഥന .


ഞാനും കാലവും കാത്തിരിക്കുന്ന
ഒരു അവസാന വിധിയുണ്ട് .
അതെങ്കിലും അനുകൂലമാവാന്‍ .....

Sunday, October 3, 2010

മുറിവുകള്‍

കാണാത്തിടത്തെ മുറിവും
കാട്ടിക്കൊണ്ട് നടക്കുന്ന
മുറിവും രണ്ടാണത്രെ !!

രക്തം കല്ലിച്ചത്
ഉള്ളിലെ മുറിവിലാണ്.

പഴുത്തൊലിക്കുന്ന മുറിവിന്
ഒരു കഠാരതുമ്പിന്റെ
രഹസ്യങ്ങളറിയാം .

വെളിപ്പെടെണ്ടതായിട്ടും
പറഞ്ഞു വെച്ച് പോകുന്നില്ലോന്നും .

ഒരു രാത്രിയിലെ പകയായി
മറന്നേക്കാം .

ഉള്ളിലെ പഴുക്കാതെ
വിങ്ങുന്ന മുറിവും
ശത്രുവിന്റെ നേട്ടമാവാതെ
മിത്രത്തിന്റെ
മറക്കാത്ത സമ്മാനമായ്ക്കോട്ടേ....

വേഗത

എന്റെ ചിന്തകള്‍ക്കും , കാറ്റിനും
ഒരേ വേഗതയാണ്.

ഇലക്കൂട്ടങ്ങളിലൂടെ
ഊളിയിട്ടിറങ്ങി
ശക്തി കുറയുമ്പോഴും
കാറ്ററിയുന്നില്ല
കടന്നുപോയ വഴികളി-
ലുപേക്ഷിച്ചു പോയ
നിശ്വാസങ്ങളും, മുറിപ്പാടുകളും.

ഞാനുമറിയുന്നില്ല
കഴിഞ്ഞ രാത്രിയിലും
മുറിപ്പെട്ട
വാക്കുകളും,
തുടര്‍ന്നുണ്ടായ വിലാപങ്ങളും.

ചിന്തകളേറ്റി നടക്കുകയാണ് .
ഒരു വിലാപത്തിലും
ചെവി കൊടുക്കാതെ....

Thursday, September 30, 2010

അഭിവാദ്യങ്ങള്‍

അതിര്‍ത്തികള്‍ ഭേദിക്കുന്നു
-----------------------------
മുള്ള് വേലിയ്ക്കപ്പുറം
അതിര്‍ത്തിയിടാത്ത
ഒരു നദിയുണ്ട്.
നിന്നില്‍ നിന്ന് എന്നിലേക്ക്‌
ഒഴുകിയെത്തുന്നത് .
ഇന്നന്നെ കൂച്ച് വിലങ്ങണിയിച്ച
നിന്നോടുള്ള
എന്റെ ദാഹത്തിന്
ഒരിയ്കലും അത് മതിയാവുന്നില്ലല്ലോ !


മിടുക്ക്
------
ആരുടെ മിടുക്കായാലും
സഹോദരാ ,
നീയകറ്റപ്പെട്ടെന്ന
യാഥാര്‍ത്ഥ്യം മാത്രം
എന്നോടെന്നും കളവുകള്‍ പറയുന്നു.

എന്നാലും
ഗോതമ്പ് മണമുള്ള
നിന്റെ കാറ്റിന്
പിഴയടക്കാതെ ,
വിസയില്ലാതെ
എന്നിലൂടെ നിര്‍ഭയം സഞ്ചരിക്കാം .

Wednesday, September 29, 2010

എഴുതാത്ത വിധി

ഏതൊരു വിധിയ്ക്കാണ്
ഇനി കാത്തിരിക്കേണ്ടത്?
നൂറ്റാണ്ടുകള്‍ക്കു മുന്‍പേ
വിധിച്ചതാണ് .
ഇപ്പോള്‍ പുതിയൊരു
വിധിക്കും മുന്‍പേ
പ്രതിവിധി അറിയാതെ
ഉഴറുകയാണ് ഞങ്ങള്‍ .

Saturday, September 25, 2010

ഔപാസനം

ഒരു തിരി തെളിയുന്നു.
രണ്ടാത്മാക്കളുടെ
അന്തരാളത്തിന്റെ
കെടാത്ത തീ.

കര്‍മ്മങ്ങള്‍ക്കൊടുവില്‍
അന്ത്യയാത്രയില്‍
കൂട്ടായ് വരേണ്ടത്.

ഉലയാത്ത നാളവും
ഉണ്മ തേടുന്ന ജീവിതങ്ങളും
കെടാത്ത നാളത്തിന്റെ
വിശപ്പിന്റെ അവസാനത്തെ രുചി .

എരിഞ്ഞു തീരുന്ന ചിതാഗ്നിയോടൊപ്പം
കൂടെ കരുതിയ നെഞ്ചിലെ തീയും.

പ്രാര്‍ത്ഥനയാണ്
അവസാനം വരെ.
ദു:ഖങ്ങള്‍ക്ക് മേല്‍
അടയിരിക്കുന്ന ,
കര്‍മ്മങ്ങള്‍ക്ക് അന്ത്യവിധിയാകുന്ന,
പാപങ്ങള്‍ക്ക്‌ നീരൊഴുക്കാവുന്ന,
ജലസമാധിയില്‍ മുങ്ങിയമരുന്ന,
മോക്ഷ വഴികളിലേയ്ക്കുള്ള
അവസാന പടികളിലെ
വിഘ്നമില്ലാത്ത കാത്തുനില്‍പ്പിന് ....
അതിനു മാത്രം.

Sunday, September 19, 2010

ഉജ്വല കവിത

അക്ഷര ശ്ലോകങ്ങളെഴുതി നിറയ്ക്കുന്നു
തല്‍ക്ഷണമിവിടെയിവര്‍ മിടുക്കന്മാര്‍ മിടുക്കികളും
ഉഷ്ണിച്ചിട്ടോ ഞാനുമെഴുതിയിടട്ടെയിവിടെ
കഷ്ണം കഷ്ണമായ് വാക്കുകളമ്പൊത്തൊന്നക്ഷരങ്ങള്‍......

Monday, August 23, 2010

എന്റെതായിട്ടുള്ള നമസ്കാരങ്ങള്‍

ഹൃദയമുള്ളവരെ
നമസ്കരിക്കുന്നവന്‍ ഞാന്‍ .
അപ്പോള്‍ ഞാന്‍
ഒരു ഹിന്ദുവിനെയും
മുസ്ലീമിനെയും
തീര്‍ച്ചയായും
നമസ്കരിച്ചിരിക്കാനിടയില്ല .
അടിഞ്ഞുകൂടിയിടത്തായിരുന്നു
എന്റെ വന്ദനങ്ങളും
നമസ്കാരങ്ങളും .
അവിടെ ആരായിരുന്നു
എന്നതല്ല ,
എന്തായിരുന്നു എന്നതായിരിക്കും....

Saturday, August 21, 2010

ആര്‍ ആരുടെ കീഴില്‍

മടക്കി വെച്ച പുസ്തകം
ഒരിക്കലും സംസാരിക്കാറില്ല .
പുസ്തകം സംസാരിക്കുന്നത്
എപ്പോഴാ?
അത് വായനക്കാരനോട്...?
അത് എപ്പോഴും
വായനക്കാരനോടെ
മനസ്സ് തുറക്കൂ....
അപ്പോള്‍ പിന്നെ....
ഞാന്‍ ഒരേ പോലെ വായിച്ച
എസ്‌.കെ യും ... ബഷീറും
എന്നോട് പിണങ്ങിയത് ?


അവരല്ല പിണങ്ങിയത് എന്ന്
ആരാണ് ഏറ്റെടുത്ത്‌
അവരുടെ വഴിക്കാക്കിയത് !!!!

ചാണക പുഴുക്കളാണെത്രെ...........

Saturday, August 14, 2010

ഇസ്ലാം-കുറിപ്പുകള്‍

ചരിത്രത്തിന്റെ
ഇടനാഴികകളില്‍
വലിച്ചിഴക്കപ്പെടുന്നു നീ.
**** **** ****

ഒരു വന പുഷ്പത്തിന്റെ
ഗന്ധം വഹിച്ച മന്ദമാരുതന്‍
നീ .
നിന്റെ നിര്‍മ്മല തലങ്ങള്‍
അനുഭവിച്ചറിയേണ്ടത് .
**** **** ****

കൈകൊള്ളേണ്ടതും
കൈയൊഴിയെണ്ടതും
പിറന്ന മണ്ണിനോട് ചേര്‍ന്ന് .
*** **** ****

അയല്‍ക്കാരന്റെ
ദു:സ്വപ്നങ്ങളില്‍
നീ വിട്ടയക്കപ്പെട്ട
ദൂതനാവാതിരിക്കുക.
*** *** ***

ചെന്നായ്ക്കളുടെ കണ്ണിന്
വിരുന്നായ്‌ നിലകൊണ്ടും
ഒരു ജന്മം
നീ പിഴുതെറിയുകയാണ്.
ഇപ്പോള്‍
നിന്നിലേക്ക്‌
സംക്രമിക്കുന്ന
നികൃഷ്ട സിദ്ധാന്തങ്ങള്‍
കാരണം
ഒരു സുവര്‍ണ്ണ ഗോളം
ചിതറി തെറിച്ച്
തന്മാത്രകള്‍
സ്വയം ചുറ്റുകയാണ്.
ചുറ്റികൊണ്ടിരിക്കുകയാണ്.

പൊടിഞ്ഞു തീരുന്നതും
അലിഞ്ഞു ചേരുന്നതും
പിന്നെയൊന്നായ്
കുതിക്കുന്നതും
നമ്മളൊന്നായൊറ്റക്കുടക്കീഴിലാവാം .

Sunday, August 8, 2010

ബ്രിട്ടന്‍

അധിനിവേശത്തിന്റെ
പേകൂത്തുകളിലാണ്
നിന്റെ വംശം
വ്യാപരിച്ചിരുന്നത്...
( നിന്റെ ഒരു കച്ചവട
മ:നസ്ഥിതിയേ..!!!)

അധമ വികാരങ്ങളില്‍
നീ പീഠമുറപ്പിച്ചു.
കാട്ടു സീമകളില്‍
ഉറച്ച താവളവും...

ഗ്രാമാന്തരീക്ഷങ്ങളില്‍
നീ മനുഷ്യ ഗോറില്ലകളെ
പാറാവുകാരാക്കി.

സ്വപ്നങ്ങളില്ലാത്ത
നിന്റെ തരിശുഭൂവില്‍
നീ തണല്‍ വൃക്ഷം വരെ
നട്ടു പിടിപ്പിക്കാന്‍ ശ്രമിച്ചു .
വൃഥാ ...

സ്വപ്നങ്ങളില്ലാതാവുന്നത്
പലപ്പോഴും
ചിന്തകള്‍ മൃഗീയമാവുമ്പോഴോ?

എന്റെയിന്ത്യ സ്വീകരിച്ചതോ
നീ പടര്‍ത്തിയ
ജാതീയതയിലെ വേരൂന്നല്‍ ...

കാലങ്ങള്‍
കഴിഞ്ഞിട്ടും
ഒരു വേര് പോലും
അറ്റിട്ടില്ലന്നോ?

നീയാര് ?
നിന്നെ ഞാന്‍ നമിച്ചോട്ടെ !!!!

Tuesday, August 3, 2010

സഞ്ചാരം

എന്റെ ചടഞ്ഞിരുത്തം

കണ്ടിട്ടാണ്

എസ്.കെ .പൊറ്റെക്കാട്‌

എന്നോട് ചോദിച്ചത്.

കാപ്പിരികളുടെ നാട്ടിലേക്ക്

പറഞ്ഞു വിടണമോ ?

ഞാന്‍ പറഞ്ഞു:

എന്നെ പാതിരാസൂര്യന്റെ നാട്ടിലേക്ക് ....

നിന്നെ ക്ലിയോപാട്രയുടെ

നാട്ടിലേക്ക് നാട് കടത്തിയിരിക്കുന്നു ....

ഉടനടി ഉത്തരവും വന്നു..

ഞാനപ്പോള്‍ മലയായിലെ

അലസന്മാരുടെ കൂടെയായിരുന്നു.

Tuesday, July 27, 2010

സിംഹം

വേട്ടയുടെ കുതിപ്പില്‍
അടിയറവ് പറയുന്ന ഇര.

തീറ്റ തുടങ്ങുമ്പോഴറിയാം
അത് വാലറ്റം മുതലേ തുടങ്ങൂ...

കടുത്ത കാമാസക്തി മൂലമാണോ?
വിശപ്പിന്റെ മാത്രം വിളിയോ?

പക്ഷെ വാരിയെല്ലിന്റെ
ഭാഗം വരുമ്പോള്‍
തരളിതനായിപ്പോകും .

ഹൃദയം മിടിക്കുന്നത്‌ അതിനടുത്താണല്ലോ!

ഒരു സീല്‍ക്കാരത്തോടെ സിംഹം
കാട്ടിലേക്ക് മറയുന്നതീസമയത്താണ് ..

Sunday, July 25, 2010

ചിതറി തെറിക്കുകയാണ് ഞാന്‍

എഴുതാനറയ്കുന്നതും
പറയാനുഴറുന്നതും
ഒരേ വാചകങ്ങള്‍.

കൂട്ടി കെട്ടിയ പായ്‌ വഞ്ചികള്‍
സഞ്ചാരങ്ങളുടെ
തുഴച്ചില്‍ ദൂരങ്ങളുടെ
അളവുകോലുകളില്‍
വിസ്മയപ്പെട്ടിരുന്നു.

കെട്ടുറപ്പിന്റെ ആഴങ്ങളില്‍
കഴുക്കോലുകള്‍ ഊന്നാനാവാതെ
ഓളപ്പരപ്പില്‍ ഒഴുകി നടന്നിരുന്നു.

ഒരു സ്വര്‍ഗ്ഗത്തില്‍ ഒരു ദേവന്‍.
ഒരു സൂര്യനില്‍ ഒരു പുണ്യോദയം .
ഒരു പകലില്‍ ഒരേയൊരു നിഴല്‍.
ഓരോ രാത്രിയിലും
ഒരേ മിഴിയനക്കങ്ങളും...

പുഷ്പഹാരങ്ങളില്‍
പുഴുക്കുത്തേല്ക്കാത്ത സൂക്ഷ്മത .
അനിവാര്യതയില്‍ പോലും
മിഴിയടഞ്ഞ മൌനം .

സമ്പാദ്യങ്ങളുടെ നീക്കിയിരിപ്പില്‍
കാത്തുസൂക്ഷിപ്പിന്റെ
പതിവ് തെറ്റാത്ത ശ്രദ്ധ .

ജനന മരണ വേളകളില്‍
കര്‍ത്തവ്യപ്പെരുമയില്‍
കൂട്ടുത്തരവാദിത്വം
വെണ്‍കൊറ്റകുട ചൂടി നിന്നിരുന്നു.

തീരങ്ങളിലുയര്‍ന്ന
ജനിതക സംസ്കാരത്തിന്റെ
സുവര്‍ണ്ണ ലിപികള്‍.
മാറ്റുരക്കുമ്പോള്‍
കണ്ണിമയടയുന്ന
വെണ്‍ നിറവ്.

എന്നിട്ടും..
അസ്തമനത്തിന്റെ
നേരറിവില്‍ ,
വിങ്ങിയടരുന്ന
അസ്വാസ്ത്യങ്ങളില്‍ ,
ചാവേറുകളായി
ജീവിതം പെരുപ്പിക്കുന്ന ,
ജീവ സന്താനങ്ങളുടെ
നിലയില്ലാ തുഴച്ചിലില്‍
വേറിട്ട്‌ വേറിട്ട്‌ പോകുന്ന
തന്മാത്ര സ്പോടനങ്ങളില്‍
മിടിക്കുന്ന ഒരു ഹൃദയമെങ്കിലും ...


ഞാനും ഇന്ന് കോടാനുകോടി
കഷ്ണങ്ങളായി ചിതറി തെറിക്കാന്‍
വെമ്പുകയാണ്....

Thursday, July 22, 2010

നിഴലുകള്‍

മരണം
------
അപരിചിതന്റെ
കാല്‍പ്പെരുമാറ്റത്തില്‍
മരണവീടിനുമേല്‍ പതിഞ്ഞ
അലസമായ താളം.

തേങ്ങലുകള്‍ക്കു മേല്‍
ഇരുളിലൂടെ
ഏങ്ങി വന്ന നിഴല്‍ .

സഞ്ചാരങ്ങളുടെ
കുതിപ്പുകള്‍ അടങ്ങിയ
നനഞ്ഞ മണ്ണിലേക്ക് തന്നെ.
വീണ്ടും..

കണ്ണീരിലൂടെ
എന്റെ ചിതയെരിയുകയാണ്.
നിലാവും മുറിഞ്ഞ നിഴലുകളും ..
കാഴ്ചകള്‍ അന്യമാവുകയാണിനി..

കര്‍ക്കിടകം
---------
പതുങ്ങി വന്ന
കര്‍ക്കിടക രാത്രിമഴയില്‍
ഈറനണിഞ്ഞ
കനവുകളോടോപ്പം
പടിഞ്ഞാറ്റയുടെ
വാതില്‍ തുറന്നു വന്ന്
എന്നെ പുല്‍കിയ
നിഴല്‍ ആരുടേതാണ് ?
ഒരു വിരല്‍തുമ്പ്‌
എന്റെ ശിരസ്സിലൂടെ ..
കരിമ്പന്‍ തോര്‍ത്തിന്റെ
എണ്ണ ഇഴുകിയ മണം.

തെക്കേ പറമ്പില്‍ ,
വാഴത്തോപ്പില്‍
നനഞ്ഞൊട്ടിയ ഒരു രൂപം.
കൊള്ളിയാന്‍ മിന്നി.
നീല ജാക്കറ്റ് , ചുവന്ന കരയുള്ള വേഷ്ടി ..

Sunday, July 4, 2010

അവള്‍ അനാമിക -- രണ്ട്


യാത്രകള്‍ക്കിടയില്‍
കണ്ട ഓരോ മുഖങ്ങളിലും
നിറഞ്ഞ് നിന്ന മൌനം
എന്നിലേക്ക്‌ വാക്കുകള്‍
ചൊരിഞ്ഞിട്ടത് കുമിഞ്ഞുകൂടുകയായിരുന്നു .

ഇടറിയ പാദങ്ങളാലും
തളര്‍ന്ന നോട്ടങ്ങളാലും
ഉള്‍ത്തരിപ്പാര്‍ന്ന ഉടലുകളോടെയും
യാന്ത്രികമായ ജീവിതത്തിന്റെ
അടിവാരങ്ങളില്‍
ഉപേക്ഷിച്ചു പോകുന്ന
കൈവെള്ളയില്‍ സൂക്ഷിച്ചതെന്തൊക്കെയോ...

ഒരിക്കല്‍ യാത്ര പറഞ്ഞപ്പോഴും
വീടകങ്ങള്‍ കൈനീട്ടി കരയുകയായിരുന്നു.
നീയായിനി തിരിച്ചുവരുമോ?
ഒരു പടര്‍വള്ളിയായി
നീ അള്ളിപ്പിടിക്കുമ്പോഴും
നിന്നെ കുടഞ്ഞെറിയുന്നതാരാണ്?

ഇരുളില്‍ തനിച്ചായോ നീ ?
പകര്‍ന്നുകിട്ടിയതെല്ലാം
മറവിയിലേക്ക് കമഴ്ത്തുന്നതോടെ
നിന്നകം ശൂന്യമാവുന്നതെന്തേ !

നിന്നിലെ ദിവ്യമായ സത്യത്തെ
പുലര്‍വെളിച്ചം ചേര്‍ത്ത് നേദിച്ച്
അര്‍പ്പിക്കുമ്പോള്‍
ഏറ്റുവാങ്ങാന്‍
പരിശുദ്ധമായ കൈകള്‍
ഇല്ലാതെ പോകുന്നല്ലോ!!

Tuesday, June 29, 2010

പൂര്‍ണ്ണ സുഷുപ്തി



ഉറക്കത്തിന്റെ
പിരിയന്‍ ഗോവണികള്‍
കയറി പൂര്‍ണ്ണ സുഷുപ്തിയിലേക്ക് .

പതിവ് മന:സഞ്ചാരങ്ങളില്‍
ഉത്തരങ്ങളെനിക്ക് ചുറ്റും
മൂളിപ്പറക്കുന്നു.

മനസ്സുണങ്ങുകയാണ്.

ഒരു താരകത്തിന്റെ
ദൂരകാഴ്ചയില്‍
കണ്ണുകള്‍ പാതിയടയുന്നു.

നിശബ്ദതയില്‍
ഈയ്യലുകളുടെ
മര്‍മ്മരം തിരിച്ചറിയാം.

ഒരു രാത്രിഗാനത്തിന്റെ
അവസാന വരിയില്‍
അപൂര്‍ണ്ണത കലര്‍ത്തി ,
നിറങ്ങള്‍ പടരാത്ത
ചിന്തകളോടൊപ്പം
പൂര്‍ണ്ണ സുഷുപ്തിയിലേക്ക്.....

Thursday, June 17, 2010

മഹദ് വ്യക്തി പറയുന്നത്


എന്റെ ചേരിതിരിവ് ,
സ്വത്വ ബോധം,
എല്ലാം ഞാന്‍ തെളിയിച്ചു കൊണ്ടേയിരിക്കും.

കാളയിറച്ചിയില്‍
കാളന്‍ ചേര്‍ത്ത് കഴിക്കും.

ഇര വിഴുങ്ങിയവനെ,
സാധുവായ മനുഷ്യനില്‍
മ്രുദു ഹിന്ദുത്വം
ഞാന്‍ പൊന്നാട പോലെ ചാര്‍ത്തും.

ഇരട്ട വള്ളത്തിലായാലും
എന്റെ ഒരു കാല്‍ ശക്തിയായ്
ഊന്നികൊണ്ട് ഞാന്‍ നില്‍ക്കും.

സംവാദങ്ങളെ
വിവാദങ്ങളാക്കാനും തെയ്യാര്‍ .

ഞാന്‍ ഒരു ഇരയാണല്ലൊ..
ഇര മാത്രം.

Wednesday, June 9, 2010

പ്രണയത്തിനു നടുവിലെ വിശുദ്ധയുദ്ധം


ഉള്‍ചേര്‍ന്നിരുന്നത്
മനസ്സുകളായിരുന്നു.
പറഞ്ഞവസാനിപ്പിച്ചിരുന്നത്
തീരുമാനങ്ങളായിരുന്നു.

എന്റെയും അവളുടേയും
പ്രണയത്തിനു മേല്‍
ശൂലമുനയാല്‍ കോറി വരച്ചതാരാണ്.
അവിശ്വാസത്തിന്റെ ഇണചേരലില്‍
പിറവി കൊണ്ടത്
കൊടുങ്കാറ്റായിരുന്നു.
തീവ്ര പ്രണയത്തിന്റെ
നീല വിതാനങ്ങളില്‍
കടന്നുകയറ്റത്തിന്റെ
കറുത്ത മുദ്ര.

ഒരച്ചുതണ്ടില്‍ കറങ്ങിയവയെ
അസ്വസ്തതയുടെ കടലാഴങ്ങളിലേക്ക്.

പ്രണയത്തിനു മാത്രം
പുറമ്പോക്ക് ഭൂമിയില്ല .
എന്നിട്ടും
അതിര്‍ത്തി തിരിക്കാത്ത
സ്വര്‍ഗ്ഗ കാമനകളില്‍
ഞങ്ങള്‍ ഇല്ലാത്ത പുറമ്പോക്കിലേക്ക് .

കാവി കലരുന്ന പ്രണയ വര്‍ണ്ണങ്ങളില്‍
ചേരി തിരിയുന്ന കളങ്കം .

ചവിട്ടി മെതിക്കുന്ന
സ്വകാര്യതയിലേക്ക്
വീണ്ടും പിണഞ്ഞു കയറുകയാണ്
എന്റെ പ്രണയം..
ഞങ്ങളൊന്നാവുകയാണ്.
രണ്ടാത്മാക്കളുടെ
ശരീര ബന്ധനത്തില്‍
ഞങ്ങള്‍ കിതപ്പാറ്റുകയാണ്.
കാഴ്ച മറയ്കുന്ന
അസുന്ദര ലോകത്തില്‍
പ്രണയത്തിന്റെ
അലംഘിത നിര്‍വ്വചനം
അരക്കിട്ടുറപ്പിക്കുകയാണ്.

Friday, June 4, 2010

വഴി തെളിഞ്ഞപ്പോള്‍


സ്നേഹോഷ്മള ചിന്തകള്‍ക്കും
കരുത്തിന്റെ ഗാഥകള്‍ക്കുമിടയില്‍
എന്നിലാദ്യം

വേദനാത്മകമായി
വരള്‍ച്ച സൃഷ്ടിച്ചതാരാണ് .
ഓര്‍മ്മകളിലെ
തെക്കേ മച്ചില്‍ നിന്ന്
എണ്ണ വീണ് കറുപ്പിഴുകിയ
നിലത്തിന്റെ മണം ഉയരുന്നു.
പ്രഹേളികകളിലൂടെ,
കണ്ടുപിടുത്തങ്ങളിലൂടെ
ഒടുവില്‍ ശൂന്യത മാത്രം.
മടക്കത്തില്‍ കാണാത്ത രൂപങ്ങള്‍ ..
അതോ ആദ്യം കാണാതെ ഭാവിച്ചതോ?
അനുഭവങ്ങള്‍, പുസ്തകങ്ങള്‍ ...
ഒടുവില്‍
വളഞ്ഞ ആയുധത്തിന്റെ ശാസ്ത്രസത്യം
മിഥ്യകള്‍ക്കപ്പുറം
അലറുന്ന അഗ്നിവളയമായിരിക്കുന്നത് കണ്ടു.
അപ്പോള്‍ ഉയര്‍ന്നു കേള്‍ക്കുന്നു,
മുന്നേറ്റത്തിന്റെ സ്വരങ്ങള്‍,
ആത്മവിശ്വാസത്തിന്റെ
ചിലമ്പൊലികള്‍ ഉണര്‍ത്തിയവര്‍ .
ഞാന്‍ നിങ്ങളില്‍ അലിയുന്നു.

Wednesday, June 2, 2010

മധുരം മലയാളം മാഗസിന്‍

മധുരം മലയാളം മാഗസിന്‍ രണ്ടാം ലക്കം (ജൂണ്‍) തുറന്നിരിക്കയാണ്.

പ്രാവശ്യത്തെ സൃഷ്ടികള്‍ വായിക്കുക. അവയില്‍ ചിലത്.

പ്രാവശ്യത്തെ കേരള സാഹിത്യ അകാദമി അവാര്‍ഡ് നേടിയ ശ്രീ ബെന്യാമിനുമായ് ശ്രീ ഷംസ് ബാലുശ്ശേരി നടത്തിയ ഇന്റര്‍വ്യൂ.

മൌമൂദീസത്തിന്റെ കിനാലൂര്‍ പാത- ശ്രീ കെ. ടി കുഞ്ഞിക്കണ്ണന്‍ .

മുഖംമൂടി അണിഞ്ഞ വര്‍ത്തമാന കാല വര്‍ഗീയ കോമരങ്ങളെ പറ്റി ശ്രീ എം കെ ഖരീംപത്രാധിപകുറിപ്പില്‍.

ഉടല്‍ വെടിഞ്ഞ പ്രണയ ഗുല്‍മോഹറിനെ ഓര്‍മ്മിച്ചു കൊണ്ട് ശ്രീമതി സലില, ഖരീം, ഗിരിഷ് വര്‍മതുടങ്ങിയവര്‍.

വായനമുറിയില്‍ ഒതുങ്ങി പോകുന്ന ചിന്തകള്‍ കോര്‍ത്തിണക്കി വായന എന്ന പംക്തിയിലൂടെരണ്ടിടങ്ങഴി' എന്ന നോവല്‍ ഉയര്‍ത്തികാട്ടികൊണ്ട് ഗിരിഷ് വര്‍മ്മ .

ആരാഷ്ട്രീയക്കാരന്റെ യഥാര്‍ത്ഥ മുഖം വെളിച്ചത്തു കൊണ്ട് വരുന്ന ഷംസ് ബാലുശ്ശേരി യുടെഅരാഷ്ടീയക്കാരുടെ ഫാഷന്‍ പരേഡ്.'

പ്രവാസികളുടെ പ്രശ്നങ്ങളുമായ് ശ്രീ എന്‍ ഡി പ്രജീഷ് .

' ' സത്യചന്ദ്രന്‍ പൊയില്‍ക്കാവിന്റെ കവിതകളിലൂടെ ശ്രീ സീ പി അബൂബക്കര്‍.

കവിതയിലെ
ഇന്റര്‍നെറ്റ്‌ തിളക്കം എന്ന് വിശേഷിപ്പിക്കാവുന്ന ശ്രീ ഹന്‍ല്ലലത്തിന്റെ അമ്മ ദിനം എന്നകവിത .

ഷംസ്
ബാലുശേരിയുടെ കിനാലൂര്‍ - മനുഷ്യക്കൊട്ട എന്ന കവിത .

സീ പി അബൂബക്കറിന്റെ ക്ഷൌരം എന്ന കവിത.

ഷിറാസ് ഖാദറിന്റെ ആള്‍ദൈവങ്ങള്‍ .....

കഥകളില്‍
തെളിച്ചമായി അനില്‍ സോപനത്തിന്റെ കഥ.

തുടങ്ങിയവയോടൊപ്പം സ്ഥിരം പംക്തികളും, വായിക്കുക
www.madhurammalayalammagazine.com

Friday, May 28, 2010

വീണ്ടും ജനിക്കാന്‍ മോഹം


എന്റെതാം അഹങ്കാരത്തിന്‍
നൂലിഴകളില്‍ കുടുങ്ങിയ ഒരു ഉറുമ്പ് ആണ് ഞാന്‍ ...
പിടഞ്ഞു വീഴുമ്പോഴും കുരുക്കുകള്‍ മുറുകുന്നു ........

ഒരു സാമ്രാജ്യത്തിന്‍ തകരലില്‍
എന്റെതാം ചെയ്തികള്‍?

പിടയുന്ന രൂപങ്ങള്‍ ....
ശ്വാസ നാളങ്ങളില്‍ നിശ്വാസത്തിന്‍
കുറുകല്‍ ,
ഒരു വിരല്‍ തുമ്പിന്‍
നൂലിഴ സ്പര്‍ശം ബാക്കിയാവുന്നു ...

അറിയുന്നീലോന്നും .
കുളിരോലും കൊച്ചു വളകള്‍ തന്‍ കിലുക്കം ,
നടുവിരലില്‍ പതിഞ്ഞ അണിയാത്ത
കുങ്കുമം,
ദൂരെയാം ഗ്രാമത്തില്‍ ,
ഓര്‍ത്തോര്‍ത്ത് ചിണുങ്ങും മഴയില്‍,
കൂരയില്‍ , ഒരന്തിതിരി വെട്ടത്തില്‍
നിഴല്‍രൂപമായ് നാട്ടുവഴിയില്‍
പടര്‍ന്നലിഞ്ഞു ഞാന്‍ ,
ഒരു വയര്‍ തേങ്ങി,
പിറവിയില്‍ ഒതുങ്ങുന്ന ഒരു വിലാപം ....

നാട്ടുവഴികള്‍ കത്തിയമര്‍ന്നു.
പിടിക്കപെടാത്ത തെറ്റുകള്‍ ബാക്കിയാവുന്നു .
ഇന്നും...
ശിക്ഷകളുടെ കാലവര്‍ഷ കാറ്റില്‍
പൊന്നിന്‍ തിളക്കം അറിയുന്നു ഞാന്‍ .

വീണ്ടും ഒരു പകല്‍ ..
തെളിഞ്ഞു ഉണരും വിചിന്തനങ്ങള്‍ .
പക്ഷെ.
തിരിച്ചു പിടിക്കാന്‍
ബാക്കിയെന്ത്‌ ?
കാണാപൊന്ന് തേടി പോയ
ഗുഹാ തീരങ്ങള്‍ ....!!!
മഞ്ഞിലലിഞ്ഞ കനല്‍ വഴികള്‍ ..!!
കാനനങ്ങളിലെ ഇരുള്‍ ,
വഴിയോരങ്ങളിലെ
വിറങ്ങലിച്ച ജീവിതങ്ങള്‍ ,
ഒരു കാറ്റു വീശുന്നു .
ഈ തുലാവര്‍ഷ കാറ്റില്‍
ഞാനലിയുന്നു. അലിഞ്ഞലിഞ്ഞ് ..
വീണ്ടും .. ജനിക്കാന്‍ .

Wednesday, May 26, 2010

അവസാനം സൌഹൃദവേദിയില്‍ സംഭവിക്കുന്നത്‌


ലക്‌ഷ്യം
-------
പുറംവേലി പൊളിച്ചകത്ത്
കടന്നവനും ,
ഹൃദയഭിത്തി തകര്‍ത്തകത്ത്
കടന്നവള്‍ക്കും
ലക്‌ഷ്യം ഒന്നായിരുന്നു.
ഉന്മൂലനം.

സംഘബലം
----------

കടുത്ത നിയമങ്ങളും
അയഞ്ഞ സമീപനവും
ചേരുമ്പോള്‍
ഒരുവശത്തേക്ക്‌ വീര്‍ക്കുന്ന
ബലൂണ്‍ പോലെയാവും
സംഘബലം .
ഒരു സൂചിമുനയ്ക്ക്.......

തൂവലുകള്‍ കൊഴിയുമ്പോള്‍
----------------------
ഓരോ തൂവലുകള്‍ കൊഴിയുമ്പോഴും
പുതിയവ പൊട്ടിമുളക്കുന്നു .
പഴയവയുടെ സൌകുമാര്യം
ആരും വാഴ്ത്തിപാടാറില്ല.
അവരിരുന്നയിടം കിളയ്കുകയാണ്....

Sunday, May 23, 2010

എഴുത്തിലെ സഞ്ചാരം


എഴുത്തിന്റെ സഞ്ചാര പഥങ്ങളില്‍
ദിക്കുകള്‍ കാണാതെയലയുന്ന
രാത്രിഞ്ചരന്മാര്‍ .
മഷി പരന്ന വികലമായ മനസ്സുകള്‍.
മതേതരത്വത്തിന്റെ
പ്ലേകാര്‍ഡുകളില്‍
മുഖമൊളിപ്പിച്ച്,
അയല്‍ക്കാരന്റെ
രഹസ്യങ്ങളില്‍
ചിലന്തിയെപ്പോലെയവന്‍
ഇഴയുന്നു.
സഞ്ചാരപഥങ്ങള്‍ മങ്ങുന്നു.
കാഴ്ചകള്‍ എരിപൊരികൊള്ളുമ്പോള്‍
മുഖം തിരിച്ച് മടങ്ങി
ജാലകങ്ങള്‍ കൊട്ടിയടച്ചുറങ്ങുന്നു .
ഒരു ചോദ്യത്തിന്
മറുചോദ്യം ഉത്തരം .
മഷിയുണങ്ങിയ പേനകള്‍ കാട്ടി
നിര്‍വ്വികാരനായ്
കുറ്റസമ്മതം നടത്തുന്നു.
പോയ കാലങ്ങളെ
വഴി മറന്നുപോയ
സ്വപ്ന ഗൃഹം പോലെ
വൃഥാ പരതികൊണ്ടിരിക്കുന്നു.
കലക്ക വെള്ളത്തില്‍
പ്രതിബിംബം നോക്കിയും,
കാട്ടുപന്നികളുടെ
കുതിപ്പുപോല്‍
തട്ടകം കിളച്ചു മറിച്ചും,
രാത്രികളിലൂടെ
ഊളിയിട്ട്
പ്രഭാതസവാരിക്കിറങ്ങുന്നു.
ഇന്നിന്റെ കൂലിയെഴുത്തുകാര്‍...

Saturday, May 22, 2010

അന്ധനായ്‌ ഞാന്‍


പ്രാകൃതനാകുന്നുണ്ട് ഞാന്‍ .
ആകൃതിയില്‍ തന്നെ
ചെറുതാകുന്നത് പോലെ ..
ഏറെ ഇഷ്ടപെട്ടവരുടെ
ചെറുവാചകങ്ങള്‍ക്ക് പോലും
ചെവികൊടുക്കാതെ മാന്യനാവുന്നത്.
എന്നെ കീഴ്പെടുത്തിയ വാചകങ്ങള്‍ക്കും ,
എന്നെ ഉയിര്‍ത്തെഴുന്നേല്‍പ്പിച്ച കാഴ്ചകള്‍ക്കും ,
നടുവില്‍
എന്നെ വിരല്‍ കാണിച്ചു നടത്തിയിരുന്ന
സൃഷ്ടി സ്ഥിതി സംഹാര മൂര്‍ത്തിയുടെ
നിഴല്‍ വീണ വഴികളില്‍
ഇന്നും അന്ധനായി തന്നെ.....

Thursday, May 20, 2010

അരക്കവിതകള്‍


ഒതുക്കുകല്ലുകള്‍
----------------
ചവിട്ടടികളിലെ താളം
ചിലപ്പോള്‍ രൌദ്രം
ചിലപ്പോള്‍ സൌമ്യം ..
മഴപ്പെയ്ത്തു കഴിഞ്ഞ സന്ധ്യയില്‍
പതിഞ്ഞ കാലൊച്ചയില്‍
ആരോ വിറപൂണ്ടിറങ്ങിപ്പോയി ..
പിന്നാലെ എന്‍റെ നനവിലേക്ക്
ചൂടുള്ള അശ്രുകണങ്ങള്‍
മഴയോടൊപ്പം മത്സരിച്ചു പെയ്തു ...

അടുക്കളയില്‍ നിന്ന്
-------------------
അരങ്ങത്തേക്ക് വന്നവള്‍
ഇന്നടുക്കളയില്‍ .
അടുക്കളയില്‍ പുക വിഴുങ്ങിയവള്‍
ഇന്നമരത്തും...
ചിലത് കെട്ട് ചീഞ്ഞും പോയി...

ഞാന്‍ നിന്നിലേക്ക്‌
------------------
നീ എന്നിലേക്ക്‌ പ്രവഹിച്ച നാള്‍
ഞാനൊരഗ്നിപര്‍വ്വതലാവയായിരുന്നു .
ഇന്നു ഞാന്‍ തണുത്തുറഞ്ഞൊരു ശിലാഖണ്ഡം .
നീയെന്നില്‍ തഴുകുന്നൊരു കാട്ടരുവിയും...

Wednesday, May 12, 2010

കവി വാക്യം


കവി പറയുന്നു
കഴുത്തിനു ഊഞ്ഞാലാടാന്‍
കിണറ്റിന്‍ കരയിലെ കയര്‍
ഞാന്‍ മുറിക്കുന്നു.
കൂട്ടിച്ചേര്‍ക്കാതെ
പിന്തിരിഞ്ഞു നടന്നു പോയ
സത്യവും , സ്നേഹവും ,
എന്നോട് ചൊല്ലിയ പോലെ.
ഞാനും ഇനി തീര്‍ത്തും ഒരു അന്വേഷി ആവട്ടെ.

അസ്വസ്ഥത


പിറവിയില്‍ തുടങ്ങി
മറവിയില്‍ അമരുന്ന
വ്യാകുലതകളും, വിലാപങ്ങളും.

മറവിയില്‍ ഒടുങ്ങിപ്പോയ
വാക്കുകളുടെ അഗ്നിസ്ഫുലിംഗങ്ങള്‍
വേരറുത്തു മാറ്റിയ
ബോണ്‍സായി മരത്തിന്റെ
ജീവതടസ്സം ഓര്‍മ്മിപ്പിക്കുന്നു.

കാഴ്ച്ചയുടെ തുറന്ന വിതാനങ്ങളില്‍ ,
അമര്‍ത്തിപിടിച്ച വായുവേഗങ്ങളില്‍,
പിറവിയിലും, യാത്രകളിലും
വിടാതെ പിന്തുടരുന്ന ,
എന്നെ വിരല്‍ ചൂണ്ടി നടത്തുന്ന
നിഴല്‍ സഞ്ചാരി.

അവന്‍റെ ജീവ ശ്വാസം ഏറ്റു
തണുക്കുന്നു എന്‍റെ ഉടല്‍,മനം...

ഒരു പിന്തിരിഞ്ഞു നോട്ടത്തില്‍ ,
നിഴല്‍ മറഞ്ഞ നേരത്തില്‍ ,
കൂട്ടിനായ് വീണ്ടും വന്നുചേര്‍ന്നു
വ്യാകുലതകളും, വിലാപങ്ങളും.

Wednesday, May 5, 2010

പറയാതിരുന്നത് .. പറയേണ്ടതും..


പറയേണ്ടത് പറയാതെ പോകുമ്പോഴാണ് ,
വാക്കുകളുടെ ചിലമ്പല്‍ ഉള്ളില്‍ പിടഞ്ഞുതീരുമ്പോഴാണ് ,
ഗ്രഹിക്കപെടാതെ പോയ പ്രവര്‍ത്തികളുടെ
മൂല്ല്യം നമ്മെ പിന്തുടരുന്നത്.

മുനയൊടിഞ്ഞ കത്തിയുമായി ആദ്യം
തറവാട് കുളംതോണ്ടാനിറങ്ങിത്തിരിച്ചത്
പഴംകഥയിലെ പടുകിഴവന്‍ .
കാവല്‍ക്കാരില്ലാത്ത അതിര്‍ത്തികളില്‍
നൂണ്ടുകയറ്റം.
അല്ലെങ്കില്‍ വേദപുസ്തകത്തിലൂടെയെങ്കിലും.
കാരണം അവിടം പിശാച് കാവലാളാണല്ലോ ..

കര്‍ത്തവ്യത്തിന്റെ ലേബല്‍ ഒട്ടിച്ച
ചലിക്കുന്ന വിഷ സസ്യങ്ങള്‍ .
നരകത്തില്‍ നിന്നും പറിച്ചു നടപ്പെട്ടത്.
കറുക നാമ്പിന്റെ നാട്ടുപച്ചയിലേക്കുള്ള
കടന്നുകയറ്റം .

ശിക്ഷകള്‍ ചിറക് അരിയാത്ത
തുടര്‍പ്രവര്‍ത്തികളില്‍ ,
വേപഥു പൂണ്ടു കരയുന്നവര്‍ക്ക് നേരെ
കോടാലികള്‍ വീണ്ടുമുയര്‍ന്നേക്കാം .
ഇവരിനി
പ്രധിരോധത്തിന്റെ ഏതിടം വരെ പോകേണ്ടിവരും?

Thursday, April 29, 2010

ഒഴുകിപ്പോയത്

ഒഴുക്കിലെ ഇല
-------------
കുത്തിയൊഴുകിപ്പോയതൊക്കെ
കൈയെത്തിപ്പിടിച്ചിരുന്നെങ്കില്‍
ഞാനിന്ന് പ്രപഞ്ചനാഥനായേനെ ..
പക്ഷെ ഒഴുക്കിലെ ഒരിലയുടെ
ഗദ്ഗദം പോലും എനിക്ക് കേള്‍ക്കാം.
ഇടിഞ്ഞു തീരുന്ന തീരത്തിന്റെ
അസ്തിത്വ ദുഃഖം പോലെ ...
അനിവാര്യമായ
ഒരു മലവെള്ളപ്പൊക്കം പ്രതീക്ഷിച്ച് ഞാനിന്നും...

ജന്മം
----
ഹൃദയത്തിലേക്കായിരുന്നു
ആദ്യത്തെ പ്രളയം കടന്നുവന്നത് .
ഒരു യാത്രമൊഴിയില്‍ ഒതുക്കി
പടിയിറങ്ങിയപ്പോള്‍ ..
എന്നിട്ടും ഹൃദയങ്ങള്‍
ശുദ്ധീകരിക്കപ്പെട്ടോ എന്ന് സംശയം !!

ഭാഷ
-----
ഇടുങ്ങിയ കടവിലെ
കല്‍പ്പടവുകളില്‍
വഴുതി വീഴുന്നു ,
പാഴായിപോവുന്നു ,
വാക്കുകളുടെ ഉച്ചാരണശുദ്ധി .
പക്ഷെ ഒഴുകിപ്പോവാതെ അത്
പാടകെട്ടികിടക്കുകയാണ് ...

Friday, April 23, 2010

ഇടറിയ പാദങ്ങള്‍


സുഹൃത്ത് എറിഞ്ഞിട്ടുപോയ
വാക്കുകള്‍ പെറുക്കികൂട്ടി
ഒരു ജപമാലയില്‍ കോര്‍ത്ത്‌
ഞാനവന് തിരിച്ച് നല്‍കി .

ജീവിതയാത്രയില്‍ ഒരു വരമായി ,
മന്ത്രമായി , അനുഗ്രഹമായി
അതവനില്‍ ജീര്‍ണിച്ചു ചേര്‍ന്നു .

ഒരിക്കല്‍ പോലും പുറത്തെടുക്കാത്ത
കുന്നിമണികള്‍ , ബാല്യത്തിന്റെ
അടുക്കുപാത്രത്തില്‍ സൂക്ഷ്മതയോടെ...

കുന്നിമണികളും , ജപമാലയും
ചങ്ങാതിയുടെ കളഞ്ഞുപോയ സമ്പാദ്യം .

പിടിച്ചുപറിച്ചു നേടിയതും ചേര്‍ത്ത്
അവന്‍ ഒരിക്കല്‍ കൂടി
എന്നെ തേടി വന്നു.

അന്ന് കുന്നിമണികളും
ജപമാലയും ചേര്‍ന്നു
അവനെ കളിയാക്കി ചിരിച്ചു.

തിരിച്ച് പോകുമ്പോള്‍ അവന്‍
എന്നോട് ചോദിച്ചു :
എന്‍റെ സമ്പാദ്യങ്ങള്‍ കണ്ടിട്ടാവും
അവറ്റകള്‍ ചിരിച്ചത് അല്ലേ?

Monday, April 12, 2010

ഇല്ലാത്ത കല്ലത്താണികള്‍


അലയടിക്കുകയാണ്.
മനസ്സില്‍
വേര്‍പിരിഞ്ഞു ചിതറുകയാണ്
സൃഷ്ടിയുടെ ദുരൂഹതകള്‍ .
കണ്ണുനീരിന്റെ
കുമിഞ്ഞു കൂടുന്ന ഉപ്പുപാടങ്ങള്‍.
ചോരയുടെ
ചൂരുള്ള ഗന്ധവാഹിനികള്‍ .
കൂര്‍ത്ത നോട്ടങ്ങളില്‍
കുരുങ്ങിയ നേരിന്റെ പരല്‍മീനുകള്‍ .
ഓരോ യാത്രയിലും
പകര്‍ന്നു കിട്ടുന്ന
വരണ്ട ശ്വാസവേഗത്തിന്റെ
വേനല്‍കുറിപ്പുകള്‍.
കരിഞ്ഞ പുല്‍നാമ്പും ,
നാവുറഞ്ഞ മാന്‍പേടയും .
ഒരേ ശൂലത്തില്‍
തറഞ്ഞു കിടക്കുകയാണ് നാമിന്നും.
വേദനകള്‍ വഴിമാറി പോവുമ്പോള്‍ ,
വഴിയോരങ്ങളിലെ കല്ലത്താണികള്‍
ഭാരമേറ്റ് വളയുമ്പോള്‍,
വാക്കുകളുടെ ചാട്ടവാറടിയാല്‍
ഇന്നും നമ്മള്‍ മുതുകുതാങ്ങികള്‍ മാത്രം .
ഓരോ യാത്രയിലും
എനിക്ക് വേണ്ടത് കിട്ടുന്നുണ്ട്‌.
മനസ്സിലാക്കാനുള്ളത് ...
എന്നേക്കും
ഓര്‍ത്തുവെക്കാനുള്ളത്...

Sunday, April 11, 2010

ചാന്തുമുത്തുവും ഫെമിനിസ്റ്റുകളും


"ഞാന്‍ മറന്നുപോയി. നാളെ ചാന്തുമുത്തൂനു പാവാട തയ്പിച്ചു തരാട്ട്വോ "
"മാണ്ട" അവള്‍ പറഞ്ഞു.
"തെക്കന് *കൊട്ത്താ മതി "
"അതെന്താ ചാന്തുമുത്തൂനു കുപ്പായം വേണ്ടേ?"
"തെക്കമ്പല്താവട്ടെ "**

NB : ഫെമിനിസ്റ്റുകള്‍ ഇളകിമറിഞ്ഞു.
ജടമുടിയില്‍ തഴുകി എഴുത്തുകാരി.
ആണ്‍വര്‍ഗ്ഗത്തിന്റെ പിന്നാമ്പുറത്തു
കടിച്ചുതൂങ്ങുന്നവള്‍.
വളര്‍ച്ചയും, രുചിയും വരെ
തീറെഴുതി കൊടുത്തവള്‍ .
അവനു ഉയരങ്ങള്‍ താണ്ടാന്‍
വഴിയോതുങ്ങി പോയവള്‍.
ചാന്തുമുത്തു കരിങ്കാലീ ..
പറയുക പറയുക...
ചാന്തുമുത്തു മൊഴിഞ്ഞു.
"ഞാന്‍ ജനിച്ചിട്ടേ ഇല്ല "
ഫെമിനിസ്റ്റുകള്‍ വിധിയെഴുതി .
നപുംസകം.
നിറവിന്റെ സുഖലഹരിയില്‍ ഞാനൊന്നുകൂടി
അമര്‍ന്നിരുന്നു .


*ചെക്കന്‍
** ചെക്കന്‍ വലുതാവട്ടെ


Tuesday, April 6, 2010

ശിവരാമന്നായരുടെ ഞാറ്റുപുര


രക്തസമ്മര്‍ദത്തിന്റെ
കുതിച്ചു കയറ്റം
ഞാറ്റുപുരയിലെ
ഞരമ്പിറക്കത്തിന്‍റെ കൂടെ ....
ചെതലിമലയിലെ
സായന്തനത്തിലെ
ഇരുണ്ട മാനം
വീണ്ടും ഒരു സങ്കടകടലാവുന്നു..
ഒറ്റ ഈരഴത്തോര്‍ത്തും
പച്ചമഞ്ഞളും .
അപ്പോള്‍ ...
ഞാറ്റുപുര ഒരു സമ്മാനമാണ് ..
ഞാന്‍ കനിഞ്ഞു നെല്കിയത് .
കാട്ടുതേനാട്ടികളില്‍ പൊതിഞ്ഞ മേഘം
എന്‍റെ വാസനകളില്‍ നിറഞ്ഞത്‌ .
എനിക്കറിയാമായിരുന്നുവല്ലോ .. എല്ലാം

Friday, April 2, 2010

നാന്തകം വിറയ്ക്കുന്നു


ഒന്ന്
------
ചിതറിത്തെറിച്ച ചോറും, ചോരയും .
കാല്‍ക്കരുത്തിന്റെ ഉഗ്രത
പെണ്ണടിവയറിനു നേരെ .
മുഷ്ടിചുരുട്ടി കുതിപ്പ്
കുഴിഞ്ഞ മുഖത്തിനു നേരെ .
തലയിലെ വിദ്യുത് തരംഗങ്ങള്‍
കീഴ്പ്പെടുത്താന്‍ മാത്രം .
വൃഥാവിലാവുന്ന ആണ്‍കരുത്ത്...

രണ്ട്
------
കാളിയാട്ട മഹോത്സവം കെങ്കേമം .
*നാന്തകം എഴുന്നള്ളിപ്പ് അതി സുന്ദരം .
ലോകമാതാവിന്റെ നിറഞ്ഞ മൌനത്തില്‍
നാന്തകം വിറക്കുകയാണ്.
ചോരയുടെ ഗന്ധം നുകരാന്‍ .
ചോരയില്‍ മുങ്ങി നിവരാന്‍ .

* ഭദ്രകാളിയുടെ വാള്‍.

Wednesday, March 31, 2010

ജയം


എനിക്കായ് അവനെപ്പോഴും ഒരു മറുപടി
തെയ്യാറാക്കി വെക്കുന്നു.
ചിലപ്പോള്‍ അതെന്നെ എന്നേക്കും
ഇല്ലാതാക്കുന്നതാവാം ..
പക്ഷെ തൃപ്തി ആണ് എനിക്കെപ്പോഴും പ്രിയം.
അപ്പോള്‍ ഞാന്‍ സംതൃപ്തനല്ലേ ?
ഒളിവിലും മറവിലും എയ്തുവീഴ്ത്തുകയാണ് .
സീല്‍ക്കാര ശബ്ദം ഉയരുന്നുണ്ട് .
അത് അവന്‍റെ ജയഘോഷം അല്ലേ .?
അപ്പോഴും ഞാന്‍ തൃപ്തനായി ..
അതവന്റെ ജയമല്ലേ . ?

Friday, March 26, 2010

നീര്‍മാതളവും... ഗുല്‍മോഹറും...

1
കടല്‍ക്കാറ്റടിച്ച് കയറുന്ന വീട്ടിലെ
ഏകാന്തതയില്‍
കടല്‍ മയൂരങ്ങളുടെ ജനനം ,

ഉപ്പുകാറ്റമര്‍ന്ന ചുണ്ടുകളില്‍
പ്രണയ ഗുല്‍മോഹര്‍ പൂവിന്റെ
സൂര്യതേജസ്സ് .

അസംതൃപ്തിയുടെ ഇരുളകറ്റാന്‍
പിടഞ്ഞു തീരുന്ന കാമനകള്‍ .

നീയും പിടഞ്ഞു തീരുകയായിരുന്നു.
2
നീര്‍ മാതളത്തിന്റെ ചുവട്ടിലെ
ഇളം തണുപ്പില്‍ നിന്നും
ഗുല്‍മോഹറിന്റെ കീഴിലെ
അന്ത്യ നിദ്രയിലക്ക് .
3
തലമുറകള്‍ക്ക് മേല്‍
നീ ഉണര്‍ത്തിയ ഉടല്‍ സ്വാതത്ര്യം .
അല്ലെങ്കില്‍
നഗ്നമായ ഉടലില്‍
നിന്റെതായ ഒരു പച്ചകുത്ത്.
നീ എന്നേക്കും നല്‍കിയ തിരിച്ചറിവ് .
4
അവ്യക്തമാവുന്ന ഏതോ
ചിത്രങ്ങളില്‍ ,
മനസ്സുകളുടെ തുടര്‍ സഞ്ചാരങ്ങളില്‍,
ഗഹനതയില്‍ നിന്ന് ഗഹനതയിലേക്ക് .
അസംതൃപ്തിയുടെ
ഗോവണിപ്പടികള്‍ ചവിട്ടി കടന്ന്
മട്ടുപ്പാവിന്റെ അടഞ്ഞ ലോകത്തേക്ക്
നിന്റെ അവസാന യാത്രകള്‍.
ഘനീഭവിച്ച നിശബ്ദതയില്‍
സര്‍പ്പക്കാവിന്റെ ഇരുളില്‍ നിന്നും
സര്‍പ്പ ഗന്ധിപ്പൂക്കളുടെ തുടിപ്പില്‍ നിന്നും
ഊര്‍ന്നിറങ്ങി
പ്രകാശയാനങ്ങളുടെ കുതിപ്പില്‍
നിയന്ത്രണം നഷ്ടപെട്ട തേരാളിയായ്‌
ഒടുവില്‍ തളര്‍ന്നു മയങ്ങിയവള്‍.
ഗുല്‍മോഹറിന്റെ ചുവട്ടിലെ
തണുത്ത നിശബ്ദതയില്‍
അനേകരോടൊപ്പം ,
അവരെപ്പോലെ നീയും....

Tuesday, March 23, 2010

പിടയുന്ന നാട്ടുവഴികള്‍


ഓരോ നാട്ടുവഴികളും പിടയുകയാണ്.
ഇടവഴികള്‍ കയറി ചെല്ലുന്ന
പരുപരുത്ത നാട്ടുവഴികളില്‍
യാത്രക്കാരന്റെ കാലടികള്‍ പതിയുന്നില്ല.
കാലങ്ങളായി ചരലുകള്‍ നിറഞ്ഞ
ഈ ഗ്രാമ പാതയില്‍ .
കാളവണ്ടികളിഴഞ്ഞതും ,
ഓ ഓ വിളികളില്‍ കീഴാളര്‍
മയങ്ങി വീണതും ,
ഒറ്റമുണ്ടുടുത്ത ,
മാറ്മറയ്കാത്ത നീലിപെണ്ണ്
വിരണ്ടോടിയതും ...
ഒടുവിലായ് വന്നത് നീലിയുടെയും ,
കേളന്റെയും, ചാത്തന്റെയും നേതൃത്വത്തില്‍
വിളംബരജാഥ ആയിരുന്നു.
ചരല്‍ ചുവന്ന ദിനം...
എന്‍റെ മാറില്‍ പതിഞ്ഞ കളങ്കം
ഇന്നും തേച്ചു കഴുകാതെ .....
ആ ചുവപ്പില്‍ ഞാനിന്നും ... കഴുകപെടാതെ...

Monday, March 22, 2010

അവസാനത്തെ യാത്ര





ഓര്‍ത്തുവെച്ചതൊക്കെ
പഴങ്കഥകളിലെ
പതിരുകളാവുന്നു.

പ്രണയലാവയൊഴുകിപ്പരന്ന്
ഹൃദയവടിവുകള്‍ നഷ്ടമായ
ഒരു വെറും പരുത്ത പ്രതലം !!

ഞരമ്പുണര്‍വിന്റെ
കഴിഞ്ഞകാലങ്ങളില്‍ നിന്ന്
മുറിവൊലിച്ച് പറക്കുന്നൊരു
തൂവല്‍ കൊഴിയും പക്ഷിയുണരുന്നു .

വിരല്‍ തൊടുന്ന
ഗദ്ഗദങ്ങളുടെ
അവശേഷിപ്പുകളില്‍
കാലം വീര്‍പ്പടക്കി
കമഴ്ത്തിയൊഴിക്കുന്ന കാനല്‍ജലം .

നഷ്ടങ്ങളുടെ ഉറവയില്‍ കിനിയുന്നതും,
നിറവിന്റെ വ്യാപ്തിയില്‍ കുമിളകള്‍ ചിലമ്പുന്നതും,
പിരിമുറുക്കത്തിന്റെ മഹാമേരുക്കളില്‍
വിറങ്ങലിച്ചു തീരുകയാണ്.

പച്ചപ്പിന്റെ ഒരു കണികയും
ഈ ഭൂമിയിലില്ലന്നോ?

ഇളകുന്ന പ്രതിഛായയില്‍
എന്‍റെ മുഖം
വിറങ്ങലിച്ച പ്രതിരൂപം.

ഇനിയും യാത്ര .
മടുപ്പിക്കുന്നത്.
അവസാനിക്കാത്തത് .

Wednesday, March 17, 2010

പുക


അവസാനത്തെ പുകയില്‍
അവശേഷിച്ച രസവും കലരുന്നു.
തുടര്‍ന്ന് കയ്പ്പ് രസം ആണെന്നറിയാം ...
അത് കഴിഞ്ഞു രസമില്ലായ്മയും.
രുചിയുടെ ഈ കലര്‍പ്പില്‍
ഉമിനീരില്‍ , രസമുകുളങ്ങളില്‍
പിടഞ്ഞു തീരുന്ന മാധുര്യമുണ്ട്‌ ...
കയ്പ്പിന്റെ അധിനിവേശത്തില്‍
ഒതുങ്ങിപോകുന്നത് .
തീരാത്ത ഭാവരസങ്ങളുടെ കുത്തൊഴുക്കില്‍
ഒഴുകിപോയത്‌.
എനിക്കുവേണ്ടി മാത്രം കടഞ്ഞെടുക്കാന്‍
ഒരു കടകോല്‍ അന്വേഷിക്കുകയാണ് ഞാന്‍ .

Wednesday, March 10, 2010

കുറുങ്കവിതകള്‍


പട്ടുനൂല്‍പുഴുക്കള്‍
------------------

വാക്കുകള്‍ തനിക്ക്
പട്ടുനൂല്പുഴുക്കളെ പോലെയെന്ന്
സുഹൃത്ത്.
വാക്കുകള്‍ കച്ചവടചരക്കോയെന്ന്
ഞാന്‍ .
പക്ഷെ എന്നിട്ടും..
അവയുടെ സില്‍ക്ക് നൂലുകള്‍
ഞാന്‍ മറ്റാരും അറിയാതെ
നെയ്തു സൂക്ഷിച്ചിരുന്നു .

അവള്‍
-------
രാത്രിയുടെ പുളപ്പില്‍
സൌഗന്ധികങ്ങള്‍ പൂത്ത രാവില്‍ ,
ഒന്നായ് തുന്നി ചേര്‍ത്ത
ഒറ്റപുതപ്പിന്നുള്ളില്‍ ....

രാവിന്റെ മറ്റൊരു യാമത്തില്‍
പൂവിതള്‍ കൂമ്പിയ മൌനത്തില്‍
അവള്‍ മറ്റൊരുവളുടെ രൂപത്തില്‍ .
എന്നിലേക്ക്‌ പുല്‍കിയിറങ്ങാന്‍ ... വീണ്ടും...
അവളുടെ ദാഹം നിറഞ്ഞ ശബ്ദം ...
" എന്നെ വിട്ടു പോകരുതേ "

യക്ഷി
------
പാലപൂവിന്‍ സുഗന്ധത്തില്‍ ,
വെറ്റില നീരിന്‍ തുടിപ്പില്‍ ,
എന്നിലേക്ക്‌ പല്ലുകളാഴ്ത്തിയവള്‍ .
ഒരിക്കല്‍
ഈ പാലച്ചുവടില്‍
ഞാനും എല്ലിന്‍ തുണ്ടുകളാവും ....

ബാല്ല്യം
--------
അനാഥമാം ബാല്യങ്ങള്‍
വളര്‍ന്നേറും അസ്ഥിപഞ്ചരങ്ങള്‍ .
പകര്‍ന്നാടുമീ താളമേളങ്ങളില്‍
ജീവനില്‍ കുരുങ്ങുമുഷ്ണസഞ്ചാരം നീ .

കാട്ടുമരങ്ങളില്‍ വള്ളിയൂഞ്ഞാലില്‍
കാഴ്ചകള്‍ തേടും വനസ്ഥലികളില്‍
കാട്ടാറിലൊഴുകും വന പുഷ്പങ്ങളില്‍
വേട്ടനായ്ക്കള്‍ പടര്‍ന്നമരും നേരങ്ങളില്‍ .......
( നിന്‍ വഴികളില്‍ തടസ്സമാരാണ്

Tuesday, March 9, 2010

പ്രണയമാണ് പോലും


പ്രണയമാണ് പോലും..

പിടലി തിരിച്ച് കടന്നു പോയത്‌,
പ്രതിമ കണക്കെ നിന്നു കൊടുത്തത്,

പ്രവാഹമായ് തുടങ്ങിയതും,
പ്രഹേളികയായ്‌ അടങ്ങിയതും,

ഇടുങ്ങിയ വഴികളില്‍ തിങ്ങി ഞരുങ്ങിയത് ,
ഇരുളില്‍ പതുങ്ങി പിടിച്ചടക്കിയത് ,
ഇത്രമേല്‍ മധുരമെന്നു വെറുതെ മൊഴിഞ്ഞത് ,
ഇതളുകള്‍ കൊഴിഞ്ഞ മന്ദാരമായത് ,

അലകടല്‍ പോലെയിളകി മറിഞ്ഞത് ,
അരമതില്‍ കടന്നു കവര്‍ന്നു പോയത്‌ ,
അഴകുമാഗ്രഹവും ചേര്‍ന്ന് പിഴ നല്‍കിയത്,
അഭിനയം കണ്ട് മനം മാഴ്കിയത് ....

എന്നിട്ടും പ്രണയമാണ് പോലും..പ്രണയം...

Saturday, March 6, 2010

കല്‍വിളക്ക്‌



(നിഴലുകളോട് മത്സരിക്കുകയാണ്
കല്‍വിളക്കിലെ നാളം.)
നിഴലുകളുടെ ഒളിച്ചുകളി
മാത്രമാണെന്നറിയാം .

കടന്നുകയറ്റത്തിന്റെ
അനിവാര്യമാം
തുടര്‍ക്കഥകളില്‍
ഇരുട്ടിന്റെ ഇളിഞ്ഞ മുഖം കാണാം .

പകലുറക്കത്തിന്റെ
ദീനതയില്‍ പിറന്ന
ജളത്വം.

ഗുഹാമുഖങ്ങളില്‍ നിന്നും,
ഇരുട്ടറകള്‍ തുറന്നും,
ഈയ്യലുകള്‍ നിറഞ്ഞ മാളങ്ങളില്‍ നിന്നു പോലും
ബഹിര്‍ഗമനം.

നിലനില്‍പ്പിന്റെ അങ്കം
തുടക്കംമുതലേ...

കാറ്റാണ് സഹായി .
എരിയും നാളങ്ങളെ ഉലക്കുന്നവന്‍ .
പക്ഷെ എന്നാലും
ഒരു കരിന്തിരി കാണുമ്പോള്‍
ഉള്ളമറാന്‍ തുടങ്ങും.
അടുത്ത നിമിഷം തന്നെ പ്രവേശം
ഉറപ്പാകുകയാണല്ലോ !!

Tuesday, March 2, 2010

ഒരു ജന്മം പഴകുമ്പോള്‍



മറ്റെന്താണ് ഞാന്‍
പഴകിപ്പോയ ഒരു
ജന്മത്തെ ക്കുറിച്ച് പറയുക ?
പാതി വഴിയില്‍
കരിഞ്ഞു പോയതെന്നോ ?
ക്ലീഷേ .....
സുഹൃത്ത് അലറി ചിരിച്ചു ..
ഞാന്‍ നിശബ്ദനായി ..
ആയിരമായിരമവതാരങ്ങള്‍
പിറവിയെടുത്തവന്‍
സുഹൃത്ത് !!!!!!
എന്‍റെ മുന്നില്‍ തെളിയുന്ന ദീപങ്ങള്‍
തല്ലിക്കെടുത്തി
ഞാന്‍ പറയും.....
കരഞ്ഞെങ്കിലും പറയും....
അല്ല .. അല്ല...
പക്ഷെ ......
നിങ്ങളോ?

Monday, February 22, 2010

തറവാട്



കിഴക്കിനി
-------------
ജാലകത്തിനപ്പുറം
കാത്തിരിപ്പിന്റെ ശങ്കയും
ആശങ്കയും ഇഴ ചേര്‍ന്നത്‌ .
ഇരുളും വെളിച്ചവും
ഇണ ചേര്‍ന്നത്‌ .
കൊട്ടിയടച്ച മരപ്പാളികളില്‍
കാറ്റ് തലതല്ലികരയുന്നത്...

തെക്കിനി
------------
ചാരുകസേരയിലും
ചാവടിയിലും
അലസതയുടെ
ഉച്ചമയക്കം .
അധികാരത്തിന്റെ
പൂണൂല്‍ച്ചരടില്‍
ഞരടുന്ന സമത്വം .

വടക്കിനി
-----------
വേരറുത്ത കൂട്ട് വ്യവസ്ഥക്ക്
ആദ്യമായ് മറ്റൊരു
അടുപ്പ് പൂട്ടിയത് .
ശിഥിലതയിലേക്ക്
ജന്മങ്ങളെ
വലിച്ചെറിഞ്ഞയിടം.

പടിഞ്ഞാറ്റ
-------------
തൃസന്ധ്യകള്‍
പൂവിളക്കിനു ചുറ്റും
നിറഞ്ഞാടുന്നത് .
സുഗന്ധപൂരിതം .
നാമജപനിമ്നോന്നതങ്ങള്‍ .

വടക്കേ മച്ച്
---------------
തണുപ്പൂറും നിലം .
മയക്കത്തിനൊടുവില്‍
അമ്മൂമ്മയുടെ തണുത്ത ജഡം
പുല്‍കിയുണര്‍ന്നയിടം .
എങ്കിലുമൊരു വിളിയുണ്ട്
പുറകില്‍.....
"ആരൂല്ലേ .. ന്ന്യോന്നെണീപ്പിക്കാന്‍ "....

വടക്കേ കെട്ട്
-----------------
പതം പറയുന്ന
ഉഷ്ണ സഞ്ചാരങ്ങളുടെ
ദാസി മുഖങ്ങള്‍ .
വിയര്‍പ്പിന്റെ
ഉപ്പുനിലങ്ങള്‍ ..
വിരല്‍ഞൊടിക്ക് പുറകില്‍
അഴിഞ്ഞു വീഴുന്ന
സമര്‍പ്പണത്തിന്റെ
നിശാ വസ്ത്രങ്ങള്‍ ....

പത്തായപ്പുര
----------------
ഒരു പുനര്‍ജനിയില്‍
അമ്മയുടെ മുഖവും ,
കത്തിച്ച നിലവിളക്കും.

സര്‍പ്പക്കാവ്
-----------------
സ്വപ്നങ്ങളുടെ
നിഴല്‍സന്ധ്യകളില്‍
ഇരുളില്‍ തെളിയുന്നത് .
കാട്ടുവള്ളികളില്‍
പിണയുന്ന നാഗം .
പിണയുന്ന നിഴലുകളും ...

ശിഷ്ടം
----------
ഓര്‍മ്മകളില്‍
അടയിരിക്കുന്നു
മച്ചിലെ അമ്പലപ്രാവും , ഞാനും ...

Saturday, February 20, 2010

ഞാന്‍ ആരോ....?



ഞങ്ങള്‍ ഒരേ മുറിയില്‍ ആയിരുന്നത്രെ
ഒന്നിച്ചു കിടന്നിരുന്നത്...
ഇന്നീ ജാലകവിരികള്‍ വകഞ്ഞുമാറ്റുമ്പോഴും ,
നീലവിരി മാറ്റുമ്പോഴും ,
ആരും പറഞ്ഞിരുന്നില്ല..
അവള്‍ എനിക്കന്ന്യയായിരുന്നു എന്ന്...

മുല്ലപ്പെരിയാര്‍



പൊള്ളയായ ഒരു കരാറിന്റെ
ബലത്തില്‍
ഒരു ജനതയുടെ
ആക്രോശം .

പൊള്ളയായ ഒരു അണക്കെട്ടിന്റെ
ബലത്തില്‍
ഒരു ജനതയുടെ
ആശങ്കയും.

Sunday, February 14, 2010

മഹാപഥത്തിലേക്കുള്ള വഴി


ഇരുണ്ട പഥങ്ങള്‍ക്കൊടുവില്‍
വെണ്മയാര്‍ന്ന മഹാപഥം.
മുമുക്ഷുക്കളുടെ കേദാരം .
സ്നാനഘട്ടങ്ങള്‍ ഏറ്റുവാങ്ങിയ
പാപ സഞ്ചയങ്ങളുടെ
വിടുതലില്‍ നിന്ന്
സത്യപഥത്തിലേക്ക് ,
മഹാ പഥത്തിലേക്ക് .
പുകമറയില്‍ വഴിയടഞ്ഞ
പിന്‍ താഴ്വരകളില്‍ നിന്നും ,
ഹിമക്കാറ്റില്‍
ഒരു ചുടു നിശ്വാസം വന്നുവോ ?
ഉപേക്ഷിച്ചു പോവുന്ന ആത്മാവും ,
പിന്നിട്ട കര്‍മ്മപഥങ്ങളും
തികട്ടിയെറിഞ്ഞ ഒരു സത്യമുണ്ട് .
ഉഴറിപിടഞ്ഞത്‌ .
ഉയിര്‍ത്തെഴുന്നേറ്റ്
സ്നാനഘട്ടങ്ങള്‍ തോറുമലയാന്‍
വിധിക്കപ്പെട്ട പേ പിടിച്ച നരന്‍ .
കവാടത്തില്‍ കാത്തുനില്‍പ്പിന്റെ
നീളം അളന്ന വെറും ശരീരങ്ങളും .
സ്നാനഘട്ടങ്ങള്‍ തിളച്ചുമറിയുകയാണ് .
മഹാപഥത്തിന്റെ കവാടങ്ങള്‍
അടഞ്ഞേ കിടക്കുകയാണ് .
ശരീരവും , ആത്മാവും
വേറിട്ട കാഴ്ചകള്‍ .
മോക്ഷഘട്ടങ്ങള്‍
ശാന്തമാവുന്നതും,
കവാടങ്ങള്‍ തുറക്കുന്നതും കാത്ത് കാത്ത്
ആത്മാക്കളുടെ നീളുന്ന വരികള്‍ ...

Sunday, February 7, 2010

ഇടറി വീണപ്പോള്‍


അടരുവാന്‍ വയ്യ...
ആരോ പാടുന്നു.
കനല്‍മാരി പെയ്തിറങ്ങുന്നു .
കടവത്തൊരു തോണി യാത്രയാവുന്നു.
കനലെരിയും മുന്‍പ് ,
കടവിയിടിയും മുന്‍പ് ,
ഇടവപ്പാതിയുടെ ഇരുണ്ട മുഖം മറന്ന്
കനവില്‍ നിന്നൊരു മടക്ക യാത്ര ...

ചോരയില്‍ മണക്കുന്നത്

യാത്രക്കിടയിലെപ്പോഴോ
വിപ്ലവകാരിയായി.
കരളില്‍ കൊടി നാട്ടി ,
തീപ്പന്തങ്ങളില്‍ പുതുസൂര്യനെ കണ്ടു .
ജ്വാലാമുഖിയായി .
ഇടറിയ പദ ചലനങ്ങള്‍ക്ക്
വേഗതയുടെ വിശേഷണമായി .
നിറം ചേര്‍ക്കാത്ത ചിന്തകളില്‍
ഒറ്റ മനുഷ്യനായി .
എന്നിട്ടും..
ഒരമ്പില്‍ തന്നെ അയാളിലെ
വിപ്ലവകാരിയുടെ പടം പൊഴിഞ്ഞു .
നഗ്നനായ ദൈവത്തെ കൂട്ട് പിടിച്ച്
അയാള്‍ വര്‍ഗീയ വാദിയായി
യാത്ര തുടര്‍ന്നു..........

Friday, February 5, 2010

രണ്ടു കവിതകള്‍-- സൌഹൃദം , കവികള്‍


സൌഹൃദം
--------------
ഹൃദയങ്ങള്‍ സംസാരിച്ചിരുന്നില്ലത്രേ !
തള്ളിയകറ്റുമ്പോഴും
മണ്ണോടു ചേര്‍ന്ന്
യാചിച്ചിരുന്നു.
ഹൃദയങ്ങള്‍ പറിച്ച് മാറ്റരുതെന്ന്!
പ്രസവത്തില്‍ വീണ്ടും ചാപ്പിള്ള തന്നെ !
ഉത്തരം മുട്ടിക്കുന്ന ഒരു ചോദ്യമായ്
സൌഹൃദം .


കവികള്‍
------------
കള്ളിന്റെ കലിപ്പില്‍
തെറിയും, കവിതകളും.
സംസ്കാര ഭണ്ഡാരം
കട്ടില്‍ ചുവട്ടില്‍ .
മലര്‍ന്നു കിടന്നൊരു കവിത .
കാര്‍ക്കിച്ചൊരു തുപ്പും.
ഗന്ധര്‍വനാണോ കവി ?
അതോ
ജലപ്പിശാച്ജന്മമോ ?

Friday, January 29, 2010

മൂന്നു കവിതകള്‍


രാത്രി സഞ്ചാരിയുടെ നിഴല്‍
-------------------------------------

നിഴലിനു പാകമായ വസ്ത്രം.
കറുപ്പിന്റെ പശിമയില്‍
ഇഴചേര്‍ന്ന ഒറ്റയുടുപ്പ്.
ആക്രോശിക്കുമ്പോള്‍ വായില്ല,
വീശിയടിക്കുമ്പോള്‍ കൈകളില്ല,
ഓടിയടുക്കുമ്പോള്‍ കാല്‍കളില്ല.
എന്നാലും
എന്നിലേക്ക്‌ താഴ്ത്തിയിറക്കുന്ന
കത്തിമുനക്ക് തിളക്കമുണ്ട് .
കര്‍മ്മകാണ്ഡം കഴിഞ്ഞു.
അവന്റെയും, എന്റെയും.

ഒറ്റയാന്‍
-----------
ചിന്നംവിളിച്ചലറുന്നോരുടല്‍ കാണാം
ഉന്നംതെറ്റാതിമകള്‍ കൊയ്യും കരുത്തറിയാം
തെന്നിതെറിച്ചമറും മനസ്സിന്‍ വിങ്ങലുകള്‍
മണ്ണിലിന്നിതാരറിവൂ സ്വയം ഹത്യകള്‍ .

ജാലക വിരികള്‍
----------------------
കാഴ്ച നഷ്ടപ്പെടുത്തികൊണ്ട് ,
വായു സഞ്ചാരം തടസ്സപ്പെടുത്തികൊണ്ട് ,
ജാലക വിരികള്‍ .
വകഞ്ഞു മാറ്റിയാല്‍
ഓര്‍മ്മകളുടെ തുലാവര്‍ഷം .
ഞാനാകെ നനയുകയാണ്‌ .
വിരികള്‍ താഴ്ത്തിക്കോട്ടേ ?

Friday, January 22, 2010

മഞ്ഞ ലോഹം സംസാരിക്കുമ്പോള്‍

ഒരു പ്രദര്‍ശന വസ്തുവിന്റെ
അസ്ഥിത്വം പേറുന്ന
യാഥാര്‍ത്യങ്ങള്‍ എന്നെ
കളങ്കപ്പെടുത്തിയിരിക്കുകയാണ് .
കാലങ്ങളായി തുടര്‍ന്ന്കൊണ്ടേയിരിക്കുന്നത് .
കണ്ണീരുപ്പു വീണു കറുത്ത
എന്റെ ഉടല്‍.
കണ്ണുള്ളവര്‍ കാണാത്തത്.
നിറം മങ്ങിയ
അല്ലെങ്കില്‍
കടുത്ത യാതനകള്‍ എനിക്ക്
ഇന്നും നിത്യ കാഴ്ചകളാണ് .
താലോലിക്കപ്പെടുമ്പോഴും,
ഭ്രാന്തമായ് എന്നേ വാരിപ്പുണരുമ്പോഴും
പൊട്ടിച്ചിരികള്‍ക്കിടയിലെ
പടര്‍ന്നുകയറുന്ന ദീനത
എനിക്ക് മാത്രമറിയാം.
രാഷ്ട്രങ്ങള്‍ നിധികുംഭമായ്
എന്നെ നിലനില്‍പ്പിന്റെ അടയാളമാക്കുന്നു .
കുടുംബങ്ങള്‍ പറിച്ചു ചീന്തിയ
സ്നേഹ രഹിത വിപ്ലവത്തിലും
എന്നെ മുന്നില്‍ നിര്‍ത്തുന്നു.
പടിയിറങ്ങുന്ന പെണ്‍കുട്ടികളുടെ മാനം
എന്നില്‍ തട്ടി പിടഞ്ഞു തീരുന്നു.
ഞാന്‍ തീര്‍ത്തുമൊരനാവശ്യ വസ്തുവാണെന്ന്
എന്നാണീ വിഡ്ഢികള്‍ മനസ്സിലാക്കുന്നത് ?
എന്നിലേല്‍ക്കുന്ന തീരാ കളങ്കങ്ങള്‍ ,
ശാപ വചനങ്ങള്‍ , എല്ലാം...
കണ്ണിയടര്‍ന്ന മനുഷ്യ ബന്ധം പോലെ
ചിതറി പടരുകയാണ്.
വീര്‍പ്പുമുട്ടലിന്റെ
അത്യുംഗശ്രുംഗങ്ങളില്‍ ഞാന്‍ .
പിടഞ്ഞുണരാത്ത മനുഷ്യ മനസ്സാക്ഷി കൂടുകളില്‍ നിന്ന്
ഇനി ഒരിക്കലും നീതി ലഭിക്കുകയില്ല .
മലിനയായിരിക്കുന്നു ഞാന്‍ .
ഭൂമിയുടെ ഉള്‍ച്ചൂട് ഇപ്പോഴും എനിക്കറിയാം.
രൂപമില്ലാത്ത ആ പ്രാകൃതനാളുകള്‍
മതിയെനിക്ക് .
എനിക്ക് തിരിച്ചുപോവണം.
മണ്ണിന്റെ ഊഷ്മളതയിലേക്ക് .
എന്റെ ലോകത്തേക്ക് .

Friday, January 15, 2010

കാമം ക്രോധം മോഹം


-1-
വെടികൊണ്ട ചെന്നായ പോലു-
ഴറിപാഞ്ഞു നടക്കുന്നു മനം .
ചുവന്ന നാക്കിന്‍ തുമ്പില്‍
രക്തത്തുള്ളികള്‍ , വളഞ്ഞ ദ്രുംഷ്ടങ്ങള്‍ .

മലര്‍ന്നു തൂങ്ങും തുറിച്ച കണ്ണില്‍
കലര്‍ന്നു ജഗത്തിന്‍ സര്‍വ്വ പാപങ്ങളും .
തളര്‍ന്നു വീഴും നേരമായല്ലോ
വിളര്‍ത്തു മയങ്ങും വിറച്ചോരുടലും .
-2-
പിന്നാമ്പുറത്തു മയങ്ങും മനസ്സും
മുന്നിലായ് തിളങ്ങും വജ്രായുധങ്ങളും ,
കോപ്പുകൂട്ടി പടക്കിറങ്ങുന്നു
രാത്രിഞ്ചരന്മാരിരുള്‍ഗുഹാജീവികള്‍ .

പടവെട്ടുന്നു സ്വയം നെഞ്ചിലാഴ്ത്തുന്നു ഖഡ്ഗം
വിരല്‍ താഴ്ത്തുന്നു കടുംനിറമുറിപ്പാടുകളില്‍ .
അത്യുഗ്രമാം വിറയലില്‍
ക്രോധാഗ്നി ജ്വാലയില്‍
എരിഞ്ഞമരുന്നു സ്വയം
പിടഞ്ഞു തീരുന്നു സ്വരവും.
-3-
വിളറും മൃഗതൃഷ്ണപോല്‍ പുളയും ,
വിരല്‍തുമ്പിനാലുഴറി പരതും,
നെഞ്ചകത്തില്‍ പിടഞ്ഞുണരും കിളി
മയങ്ങും ക്ഷണനേരങ്ങളില്‍ .

മലരും തേനൂറും സുഗന്ധപുഷ്പങ്ങള്‍
ചാന്ദ്ര രാവില്‍ തേടും പ്രണയ സന്ദേശങ്ങള്‍ .
കൊഴിയും വരണ്ട വിഷാദ പുഷ്പങ്ങ-
ളറിയുമിരുളിന്‍ തീരാകളങ്കങ്ങള്‍

Thursday, January 14, 2010

ഒളിവിലെ ലൈംഗികത


ഒളിവിലെ ലൈംഗികതയെപ്പറ്റി
കാമാത്തിപ്പുരയില്‍ നിന്നാരോ ...
ഉണ്ടിരിക്കുമ്പോള്‍ ഉള്‍വിളിയായോ
ചടഞ്ഞിരിക്കുമ്പോള്‍ പിടഞ്ഞുണര്‍ന്നോ
ഉയിര്‍ കൊണ്ടതാവാം .
അക്ഷരങ്ങള്‍ കലപില കൂട്ടി
അഗ്നിവളയങ്ങളായി.
അക്ഷരങ്ങളുടെ പിറകിലൊളിച്ചത്
സല്‍ക്കര്‍മങ്ങള്‍ അറിയാത്തവന്‍ .
വര്‍ഷാവര്‍ഷം വാക്കുകളുടെ ശേഖരം
തെമ്മാടിക്കുഴിയില്‍ നിക്ഷേപിക്കുന്നവന്‍ .
പുറകിലെ ശൂന്യതയും ,
മുന്നിലെ വന്യതയും
കണ്ടു ഭയന്നവന്‍ .
ആള്‍കൂട്ടത്തെ വിലയ്ക്ക് വാങ്ങാനാവില്ലല്ലോ !!
കാറ്റ് പറത്തിവിട്ട വാക്കുകളുടെ
വിഷധൂളികള്‍ ജോലി ലഘൂകരിക്കും .
പുരസ്കാരങ്ങള്‍ ഇനിയും വേണം.
ആശംസകള്‍ നിറയെ വേണം .
വരും കാലങ്ങളില്‍ എന്റെ മാവ് ആദ്യം പൂക്കണം .
ഞാനുമൊരു തേന്മാവാവണം .
അതിനിന്നേ തുടങ്ങണം.
ഇതിനൊക്കെ ഞാനെന്റെ
കര്‍മ്മങ്ങളിലെ സത്യസന്ധത
വിളിച്ചു പറഞ്ഞേ പറ്റൂ..
ഒളിവിലെ കര്‍മ്മഫലം ..