സഹയാത്രികര്‍

Friday, July 31, 2009

വഴികണ്ണുമായ്‌

കാഴ്ചക്ക് നേരെ വരുന്നതെന്തും
പ്രതീക്ഷയ്ക്ക് ജീവന്‍ പകരുന്നത്,
കേള്‍വിയുടെ ആഴങ്ങളില്‍
പെരുമ്പറ കൊട്ടുന്നത്
കേള്‍ക്കാന്‍ കൊതിച്ചതും ...

യാഥാര്‍ത്യങ്ങളുടെ ഇളിഞ്ഞ മുഖങ്ങളില്‍
തുരുമ്പു കൈകള്‍ തടവിയും ,
മാറാലകണ്ണുകള്‍ ഉഴിഞ്ഞും ,
അടഞ്ഞ ചെവികള്‍ വിടര്‍ത്തിയും ,
കാത്തിരിപ്പില്‍ വിരല്‍ പാകി ,
ഒരിക്കല്‍ കൂടി ... അല്ലെങ്കില്‍ എന്നേക്കും ...

ജനലഴിയുടെ ചതുരകാഴ്ച്ചകളില്‍
കാത്തിരിപ്പിന്റെ ശനിദശ .
ഒരമ്മയുടെ മുഷിഞ്ഞ മണമുള്ള
കാത്തിരിപ്പ്‌ .

ചോരപ്രളയത്തില്‍ മുങ്ങിതപ്പി ...
ശ്വാസം നിലച്ച മുഖം ...
ആദ്യം എന്റെ ചോരയില്‍ നിന്ന്
തുടച്ച് മിനുക്കിയ മുഖം കാട്ടി..
ഇരുപത്തൊന്നു വര്‍ഷം മുന്‍പ് ... നഴ്സ് ..
കാഴ്ചക്ക് മിഴിവേകിയത് ..

അവന്‍ ,
ഇന്നിന്റെ ദുരന്തങ്ങളിലേക്ക്‌ ,
ഉഴുതു മറിച്ച നേരിന്റെ തരിശുപാടത്തിലേക്ക് ,
കുടപിടിച്ച വിശ്വാസങ്ങളോടൊപ്പം ,
അറിവിന്റെ മഹാദുരന്തങ്ങളിലേക്ക്‌ ,
അറിവില്ലായ്മയുടെ മഹാഗര്‍ത്തത്തിലേക്കും ...

തുരുമ്പു കൈകള്‍ കുടഞ്ഞും ,
മാറാല കണ്ണുകള്‍ തുറന്നും ,
അടഞ്ഞ ചെവികള്‍ മലര്‍ന്നും ,
ഉള്ളിമണം നിറഞ്ഞ അടുക്കളയിലേക്കു വീണ്ടും ..
വെന്ത ചോറും, കണ്ണീരും ചേര്‍ത്ത
ഒരുരുള .
ഒരു ബലിക്കാക്കയുടെ
വിശപ്പിലേക്ക് ....

Thursday, July 2, 2009

പിറവിയില്‍ സംഭവിച്ചത്

മടങ്ങി വരുന്നവരെയൊന്നും
ഞാന്‍ ഒരിക്കലും മടക്കിയയക്കാറില്ല .
എന്നില്‍ നിന്ന് മടങ്ങി പോയവര്‍ ...

എനിക്ക് ചുറ്റും പെയ്തു തീരുന്ന
രാമഴ പോല്‍ ...
കിതപ്പാറ്റി ,പിറുപിറുത്ത് ,
കൂനികൂടി
ചുറ്റും വലയം തീര്‍ക്കുന്നു
അവര്‍ ..
വീണ്ടും എന്നില്‍ കുരുക്കിടുമ്പോള്‍ ..
തലകുനിച്ചു കൊടുക്കുന്ന
എന്റെ വികാരത്തോട് ,
എന്റെ പ്രജ്ഞയോട് പോലും
അവര്‍ കാണിക്കുന്ന നിരാസം ..
വേരുകള്‍ പോലും
ഒരിക്കലും തളിര്‍ക്കാതിരിക്കാന്‍
പിഴുതെറിയുന്നിടത്ത് വരെ ..

തെറ്റുകള്‍ ചൂണ്ടികാണിച്ചതിനല്ല
കൊടും ശിക്ഷ .
ഞാന്‍ മനുഷ്യനായ്‌ പിറന്നതാണത്രെ
തെറ്റ്.