സഹയാത്രികര്‍

Thursday, December 30, 2010

ആസക്തി

ഉറങ്ങാത്ത ഒരു രാത്രിയിലാണ് ഞാന്‍
നിലാവില്‍ പിണയുന്ന
നിഴലുകളെ ശ്രദ്ധിച്ചത്.

എന്റെ നഗ്ന ശരീരത്തിന്റെ
ദുഷിച്ച ഗന്ധം
നിലാവിലലിയിക്കുകയായിരുന്നു.

പിടഞ്ഞു മാറിയ നിഴലുകളില്‍
ഒന്ന് എന്തിനോ
തേങ്ങികൊണ്ടിരുന്നു.

ഏതോ മൃഗത്തിന്റെ
രൂക്ഷഗന്ധം .
വിയര്‍പ്പിന്റെ
ഒട്ടിചേരലില്‍
മനസ്സിന് എന്നേ
കാലിടറിയിരുന്നു.
എന്നിട്ടും
ഉറപ്പില്ലാത്ത സദാചാരത്തിന്റെ
ആണിക്കല്ലില്‍ വൃഥാ
തടവികൊണ്ടേയിരുന്നു .

മൃഗത്തിന്റെ ഒടുങ്ങാത്ത
കിതപ്പും,
ക്രിയകളിലെ
അവസാനത്തെ നെടുനിശ്വാസവും
എനിക്ക് മാത്രം സ്വന്തം.
എങ്ങിനെ പിണഞ്ഞാലുമുണ്ട്
അവസാനമൊരു
പുറം തിരിയല്‍.
അവിടെ ഞാനെന്നെ തൃപ്തനാക്കുന്നുണ്ട്.

ഓരോ മൃദു മന്ത്രണത്തിലും
ഒരുഗ്ര താപത്തിന്റെ
ഏറ്റകുറച്ചിലുകള്‍ .
ഓരോ പ്രതിജ്ഞയിലും
നിറവേറ്റാത്ത
കള്ള പെരുക്കങ്ങള്‍ .

അവസാനം
എന്റെ തൃപ്തിയ്കായ്
ഞാനെന്നെ തന്നെ
ഭോഗിച്ച്
തൃപ്തിയടയുന്നു.

Thursday, December 23, 2010

യേശുവേ ...

സര്‍വാംഗം വേദന തിങ്ങിയെങ്കിലും
പ്രാര്‍ത്ഥനയൊന്നിത് മാത്രം .
ക്ഷമിക്കണേ, മറക്കണേയിവര്‍
ചെയ്യുന്നതെന്തെന്നിവരറിയുന്നില്ല .

അറിയാതെ പോകുന്ന മഹാ -
പരാധങ്ങള്‍ ,കാണാതെ പോകുന്ന
കൈപ്പിഴകള്‍ , കൈ കഴുകലുകള്‍ ,
പിഴക്കാതെ തൊടുക്കുന്ന കൂരമ്പുകള്‍ .

നീ തന്നെ സര്‍വ്വവും ജന്മമേ , മനുഷ്യനെ ....
എന്തിനിത് ചൊല്ലുന്നു മഹാനുഭാവാ....
പ്രണാമമീ കാല്‍ക്കല്‍ , ശിരസ്
ചേര്‍ക്കട്ടെ പാപിയാമീ ഞാനും...
എന്‍ മോഹങ്ങളും....

ആരോട് കലഹിക്കണം ? പറയൂ ..

ഒരു ചേര്‍ന്നെഴുത്ത്
-------------------

(ശുദ്ധമായ നരവര്‍ഗ്ഗം ഇന്ന് ലോകത്തില്‍ ഒരിടത്തുമില്ലല്ലോ . (എസ് കെ പൊറ്റെക്കാട്‌ )

ഇരുട്ടില്‍ തിളങ്ങുന്ന

എന്റെ മുഖത്തിന്
ഞാന്‍ ഏത് രാജ്യത്തിന്റെ

പേരിടും?
അതിന് കാപട്യമോ?
വിഹ്വലതയോ ?

2
വാരഫലം

-----------


ഞങ്ങള്‍ ഏതില്‍

അടിയുറച്ചു വിശ്വസിക്കുന്നുവോ

അതിലൂന്നിയാണ്

പത്രങ്ങള്‍

അവരുടെ കോളങ്ങള്‍

പൂരിപ്പിക്കുന്നത്‌ .
സത്യത്തില്‍

അപ്പോഴാണറിയുന്നത്‌

നിന്റെ നാളില്‍ നിന്ന്

എന്റെ നാളിലേയ്ക്കുള്ള
അവിശുദ്ധ ദൂരം...
അവിടെയാണല്ലോ

നമ്മളുടെ പിണക്കത്തിന്റെ

തുടക്കവും...

Tuesday, December 21, 2010

എന്‍ഡോസള്‍ഫാന്‍ ചിത്രങ്ങള്‍

ജീവിതം പൂക്കുന്നവര്‍ക്കിടയില്‍
മാവുകള്‍
പൂക്കുകയും , കരിയുകയും ചെയ്തു .

ചിത്രങ്ങള്‍ തേടിയുള്ള
യാത്രയില്‍
ശരീരം പൂക്കുന്ന
ഒരു കുഞ്ഞിനെ കണ്ടു.
വെന്ത ശരീരമുള്ള
മാമ്പൂ.

പഴുപ്പിച്ച ശരീരങ്ങള്‍
ഇനി ചുറ്റിക കൊണ്ട്
പരത്തിയെടുക്കയെ വേണ്ടൂ .

ചെന്തീക്കനലുകള്‍
പൂപോലെ ചിതറുന്നുണ്ട്.

പണിയന്റെ ആലയിലെ
ഉലയില്‍ രൂപാന്തരം
പ്രാപിച്ചവയെ
കടലാസ്സില്‍ നിരത്തിയിട്ടുണ്ട്.

ഒരു അഗ്നിപര്‍വ്വതം
ലാവയൊഴുക്കുമ്പോള്‍
കാലങ്ങളായി
അടക്കിവെച്ച
നിര്‍വൃതിയുണ്ട് .

സമതലങ്ങളില്‍
ലാവയൊഴുക്കാന്‍
ആരൊക്കെയിനി
കനിവ് മരങ്ങള്‍
പിഴുതെറിയേണ്ടി വരും !!

എന്റെ ചൂടാറിയ
മനസ്സില്‍
നഗ്ന ശരീരങ്ങള്‍
ആളിപ്പടരുന്നുണ്ട്.

ഒരു പുനര്‍ജനിയിലും
ഒടുങ്ങാത്ത പാപങ്ങള്‍ ?

ഞാനിനി ആരുടെ
നിഴലായെങ്കിലും
സഞ്ചരിക്കും?

Saturday, December 11, 2010

കവികളോട് കൂട്ട് കൂടുന്ന സ്ത്രീകളോട്

കൂട്ടുകൂടുമ്പോള്‍
എഴുത്തുകാരോട് ,
പ്രത്യേകിച്ച്
കവികളോട്
നിങ്ങള്‍ ചോദിക്കുക .
നിങ്ങള്‍ ആത്മകഥ എഴുതുമോയെന്ന്...?

ഉണ്ടെങ്കില്‍
ഉറപ്പായും
അവര്‍ നിങ്ങളെ
പലതിന്റെയും
പ്രതീകങ്ങളാക്കും..

പിന്നീട് മാനത്തിന്
പുറകെ ഓടാന്‍
നിങ്ങള്‍ക്കാവില്ല...
അച്ചടി മഷി
നിങ്ങളുടെ മുഖം വരെ
പടര്‍ന്നിരിക്കും ..

കൌമാരത്തിന്റെയും ,
കുതൂഹലത്തിന്റെയും ,
നേര്‍ത്ത ഉള്‍ നിറവുകള്‍ വരെ
വിടര്‍ത്തുമവര്‍....

Monday, December 6, 2010

നന്നങ്ങാടികള്‍

പൂര്‍ണ്ണമാവാത്ത
കവിതകളില്‍ നിന്നാണ്
ഞാന്‍ വികൃതമായ ഭ്രൂണത്തെ
ചുരണ്ടിയെടുത്തത്.

ഒരു സൂക്ഷ്മാണുവിന്റെ
പതനം.
ഞാനറിവിന്റെ
പൊന്നറയ്ക്ക് മുകളില്‍
എഴുതി ചേര്‍ത്തു .

ഇലക്കുമ്പിളോടെ
അത് നെഞ്ചോട്‌ ചേര്‍ത്തു .
ദര്‍ഭപ്പുല്ലോട്കൂടെ
സ്വര്‍ഗ്ഗം കാണിച്ചു കൊടുത്തു.

ഈ ഭ്രൂണഹത്യയില്‍
കവിയ്ക്ക് പങ്കില്ല.

കൈ കഴുകി പിരിഞ്ഞുപോയ
കവിയും,
തെരുവില്‍ ഒറ്റപ്പെട്ട
മനുഷ്യനും
ദൂരങ്ങളിലേക്ക്
അകറ്റപ്പെട്ടിരുന്നു.

കവി അപ്പോഴേക്കും
ഞെക്കിപ്പിഴിഞ്ഞെടുത്ത
കവിതയില്‍
ഇടറി വീണുകഴിഞ്ഞിരുന്നു .