സഹയാത്രികര്‍

Friday, July 20, 2012

കടല്‍ക്കവിത



ഒരു മുത്തു കളയാതെ സൂക്ഷിക്കാനാണീ
പെരുങ്കളിയാട്ടങ്ങളും , നിലയില്ലാച്ചുഴികളും .

ആര്‍ത്തലക്കുമ്പോഴും ഉള്ളിലുലഞ്ഞാടുന്നൊരു മുത്ത്‌.

തോണിക്കാരന്റെ തുഴ സ്പര്‍ശിച്ചുപോവുന്നു.
കപ്പല്‍പങ്കകളുടെ ചുംബനമേല്ക്കാതെ വഴുതുന്നു.

പായല്‍വനങ്ങളില്‍ ഈറന്‍കാറ്റിനൊപ്പം സഞ്ചാരം.


ചുഴികളില്‍ കാറ്റാവാഹിക്കപ്പെടുന്നു.

അകമ്പടിയായ് കാറ്റ് .
കടലിലെ രാജവീഥികളില്‍ ,
തണല്‍മരങ്ങളുടെ  സുഖസ്പര്‍ശത്തില്‍ ,
രാത്രികള്‍ മാത്രമുണരുന്ന അടിത്തട്ടില്‍ ,
ഞാനൊളിച്ചും  പതുങ്ങിയുമങ്ങിനെ  ....

അപഹരിക്കപ്പെടുന്ന മാത്രയില്‍

കടല്‍ വറ്റിയൊരു നീര്‍ച്ചാലാകും.
തിരമാലകളാഹൂതി ചെയ്കയാണ്
കാലങ്ങളായെന്റെ നിലനില്‍പ്പിനായ്‌..