സഹയാത്രികര്‍

Wednesday, December 24, 2014

എഴുത്തില്ല




ദളിതെഴുത്ത്‌ ,
പെണ്ണെഴുത്ത്‌ ,
സവര്‍ണ്ണയെഴുത്ത് ,
ഉളുപ്പില്ലാത്ത കൂലിയെഴുത്ത്.
ഇവയൊക്കെ കടലാസുകളില്‍
ചീന്തകോണകമുടുത്ത്
ഇളിച്ചുകാട്ടി നടക്കുന്നു .

വരദാനം കിട്ടിയ എഴുത്തുകള്‍
വര്‍ണ്ണമറകള്‍ക്കിപ്പുറമിപ്പോഴും
ഊഴം കാത്തു കിടക്കുന്നു.
 ---------------------------------------------------------------------------------------  

നിങ്ങള്‍ ഉറങ്ങുമ്പോള്‍ ഞാന്‍
മൂകമായ് തേങ്ങികൊണ്ടിരുന്നു.
അതൊരു താളമായ് ഉള്‍ക്കൊണ്ട്
നിങ്ങള്‍ ഉറങ്ങി.
എന്നില്‍ നിനൂര്‍ന്ന നിശ്വാസത്തിന്‍ തണുപ്പില്‍
പുതപ്പേറ്റി നിങ്ങള്‍ പരസ്പരം സ്നേഹിച്ചു.
രാത്രി മുഴുവന്‍ ഞാന്‍ ഇടതടവില്ലാതെ കരഞ്ഞു.
പുലര്‍ച്ചെ ഞാനൊന്നു മയങ്ങി .
പുതുസൂര്യന്‍ കണ്ണീരുണങ്ങിയ എന്റെ മുഖത്തുമ്മവെച്ചു.
കൂടുതല്‍ ഉശിരോടെ നിങ്ങളെഴുന്നേറ്റു .
ജനലില്‍ പതിഞ്ഞ എന്റെ കണങ്ങള്‍ തുടച്ചു മാറ്റി
നിങ്ങള്‍ പറഞ്ഞു....
" എന്തൊരു മഴ "

തനിയെ

ആരുമിറങ്ങാത്ത ,
ആരും കയറാൻ ഇല്ലാത്ത ,
ഒരു സ്റ്റേഷൻ .

കുതിച്ചു പായുന്ന വണ്ടികൾ .
കാറ്റടിച്ചു കയറുമപ്പോൾ .
തുരുമ്പിച്ച ജനലുകൾ അടഞ്ഞു തുറക്കും.

ഇവിടെ ഒറ്റ ജോലിക്കാരൻ .
ഏകാന്തതയുടെ പാറാവുകാരൻ .

ഓടിയകലുന്ന
യാത്രാവണ്ടികൾക്കും ,
ചരക്കുവണ്ടികൾക്കും
പച്ചക്കൊടി വീശുന്ന ഏകൻ .

മറുകയ്യിൽ
മറച്ചു വെച്ച
ചുവപ്പുകൊടി വീശാൻ
ഒരിക്കലുമാവാതെ..
കഴിയെരുതെന്ന പ്രാർഥനയോടെ ....