സഹയാത്രികര്‍

Sunday, January 18, 2009

നിക്കാഹ്

അറബി കല്യാണങ്ങള്‍
അണിയറയില്‍
മയങ്ങുമ്പോള്‍
മംഗലാപുരത്ത് നിന്നൊരു മാരന്‍.
ഏതൊരു യാതനക്കുമൊടുവില്‍
കനവിന് ചുറ്റും
മതിലുകള്‍ കെട്ടാന്‍ വന്നവന്‍.
മരുഭൂവില്‍ ചിതറിയ
പഴകിയ മീസാന്‍ കല്ലുകള്‍ .
അത് നെഞ്ചില്‍ പാകിയാണ്
അവള്‍ അന്ന് കടല്‍ കടന്നത്......
ഇന്നും .. ആര്‍ക്കു വേണ്ടിയാണ്
ഞാന്‍ ഈ അതിര്‍ത്തി കടന്നു വന്നത്.
അഞ്ചില്‍ ഒരുവള്‍ ആയിരിക്കുന്നു ഞാന്‍.

വിശുദ്ധിയില്‍,
ഉള്‍ക്കരുത്തില്‍,
ബലി സമര്‍പ്പണങ്ങളില്‍,
മരുക്കാറ്റിലെ ഉള്‍ചൂടില്‍ ,
പ്രദക്ഷിണ വഴികളില്‍ ,
കല്ലേറിന്‍റെ മാഹാത്മ്യത്തില്‍ ,
അതിലേറെ ..
എന്‍റെ വയലോരങ്ങളില്‍
ഉഷസ്സിലും ,
മധ്യാഹ്നത്തിലും,
പ്രദോഷത്തിലും,
പഞ്ചാക്ഷരങ്ങള്‍ ഓതിയവര്‍...
ഒരിക്കല്‍ പോലും എന്നെ തേടിയില്ല.
എന്നെ കണ്ടത് പോലുമില്ല .!!
പിറവിക്കു മേലെ മറ്റെന്താണ് ഉള്ളത് ?
ഉണ്ടെങ്കില്‍ എനിക്കുള്ള ഉത്തരവും
ഞാന്‍ തന്നെ തേടേണ്ടിയിരിക്കുന്നു.
പറങ്കിമാവിന്‍റെ ശിഖരങ്ങള്‍ തഴുകുന്ന ,
മഞ്ഞപ്പുല്‍ക്കാടിന്നിടയില്‍,
എന്നും വിഹ്വലതയില്‍ കഴിഞ്ഞൊരെന്നെ ,
കൂര്‍മ്പിച്ച കല്ലിന്‍റെ അടയാളത്തില്‍
ഉറക്കികിടത്തുമോ നിങ്ങള്‍. ?
നിങ്ങളില്‍ നിന്ന് എന്‍റെ പ്രതീക്ഷ
ഇത് മാത്രം ..

1 comment:

ഗൗരി നന്ദന said...

അറബിക്കല്യാണങ്ങള്‍,അതിന്‍റെ അരക്ഷിതത്വം ഒക്കെ വായിച്ചു അറിഞ്ഞിരിക്കുന്നു. ഇപ്പോള്‍ ആ കൂടെ ഈ വരികളും,നന്നായിരിക്കുന്നു ഗിരീഷേട്ടാ....