സഹയാത്രികര്‍

Sunday, January 18, 2009

മറക്കാത്ത മാറാട്

കടല്‍കാറ്റിനും
മണല്‍ചൂടിനും ഇടയില്‍
വേവറിഞ്ഞ പകലുകള്‍.
പിറവിയെടുത്ത ജീവനും
കടല്‍ചൂരിലമര്‍ന്ന വികാരങ്ങള്‍ക്കും
പച്ചക്ക് തീ കൊളുത്തി
രണ്ടായി പിരിഞ്ഞ രാവുകള്‍.
രാത്രികളും, പകലുകളും
കൂട്ടി കിഴിച്ചപ്പോള്‍
ചേതനക്ക്‌ നഷ്ടമായ
ഉള്ളറിവ് പരതുന്നു ഞങ്ങള്‍.
പതിമൂന്നും, അറുപത്തിരണ്ടും
കൂട്ടിയാല്‍ ഒരു ജന്മ്മമാവുമോ ?
ജന്മ്മങ്ങളിലെ അവസാനത്തെ നോവറിവ് ?
പിടിവാശിയുടെ അത്യുംഗശ്രുംഗങ്ങളില്‍ ,
കാരണമറിയാത്ത കൂട്ട് ചേരലില്‍ ,
പിടഞ്ഞുണരാത്ത മനസ്സാക്ഷിവേദികളില്‍ ,
ആടിയുലയുന്ന പകല്‍സ്വപ്നങ്ങളില്‍ ,
നീരുറവയില്‍ കിനിയുന്ന സൂക്ഷ്മാണുക്കളും
ചേര്‍ന്ന് വീറോടെ കത്തിയത് ....
ഞങ്ങള്‍ അറിയുന്നു... എല്ലാം...
ഇത്തിള്‍ക്കണ്ണികളെ പോറ്റുന്ന യുവത്വം
മാറോടണച്ചത്
പൊട്ടിയൊലിച്ച തലച്ചോറില്‍ നിന്നും ,
വിങ്ങിയടര്‍ന്ന ഹൃദയങ്ങളില്‍ നിന്നും ,
രാകിയെടുത്തതും ,
ആകാശരാജാക്കന്മ്മാര്‍
പകര്‍ന്നു കൊടുത്ത
രസക്കൂട്ടും ചേര്‍ന്ന
പൊതിചോറ്.
കാരിരുമ്പിന്‍റെ കാഠിന്യം
മറന്ന ജേതാവിനെ പോലെ
ആരുടെ ഹൃദയങ്ങളാണ് അവര്‍ പോറ്റുന്നത് ?
ഇരുമ്പാണി പറിഞ്ഞ യക്ഷിയെപോലെ ,
കുടം തുറന്നു വിട്ട ഭൂതത്തെപോലെ ,
പിടിയമര്‍ന്ന,
പിണഞ്ഞു കയറിയ നാഗങ്ങള്‍ .
തേടിയലയുകയാണ് ഭൂതാത്മാവുകള്‍ ..
ശരീരങ്ങള്‍ രക്ഷയാക്കിയവര്‍.
രക്ഷയില്ലാത്തത് ശരീരങ്ങള്‍ക്കല്ല.
ആത്മാവുകള്‍ക്കാണ്.
ഒന്നും പറഞ്ഞു തീരാതെ പോയ
മടങ്ങി വരാത്ത ആത്മാക്കള്‍ക്ക് .
കടല്‍ കടന്ന യൌവനങ്ങള്‍ക്കും..

No comments: