സഹയാത്രികര്‍

Thursday, July 10, 2008

ഒഴിയാബാധ

കരഞ്ഞും, ചിരിച്ചും, പിറുപിറുത്തും
പെയ്തൊഴിയുന്ന മഴയുടെ മനസ്സിനെ അവള്‍ മറന്നു....
ഒരിക്കല്‍ മഴ അവളുടെ സ്വന്തമായിരുന്നു...
പകല്‍ സ്വപ്നങ്ങളില്‍ പേടിപെടുത്തുന്ന

വാതില്‍പ്പടിയിലെ അരൂപിയുടെ നിഴല്‍ മറന്നു അവള്‍ ...
കാരണം പകലിനെ തന്നെ അവള്‍ മറന്നിരുന്നു...
അഗ്രഹാരത്തിലെ നട്ട് നനച്ചു വളര്‍ത്തിയ തുളസിയെ ...

പടിയിറങ്ങിയ നാള്‍ മുതല്‍മനസ്സില്‍ പേറിയവയൊക്കെയും ....
അഴുക്കു വസ്ത്രങ്ങള്‍ ,
കലപില കൂട്ടും അടുക്കള പാത്രങ്ങള്‍ ,
ചിതല്‍ കയറും വാതില്‍ പാളികള്‍ ‍,
കടല്‍ കടന്നെത്തുന്ന വിയര്‍പ്പിന്റെ ഉപ്പു പറ്റിയ
മണിയോര്‍ഡറുകള്‍ .....
ഇലകളനങ്ങാത്ത നട്ടുച്ച നേരങ്ങളില്‍ ,

സായന്തനത്തിന്റെ വിളറിയ സമയങ്ങളില്‍
അവള്‍ കവിതകള്‍ കുറിച്ചിരുന്നു .... പണ്ട്....
ചുവരലമാരയിലെ ഒട്ടിച്ചേര്‍ന്ന പുസ്തകങ്ങള്‍
മറ്റൊരു ദുരന്ത കഥ രചിക്കുകയായിരുന്നു ...
അവളുടെ പ്രിയ പുസ്തകങ്ങള്‍ ...

യാഥാര്‍ത്യങ്ങളുമായി
പൊരുത്തപെടാനാവാതെ
വേരിറങ്ങിയ കാലുകളുമായി അവള്‍ സോഫയില്‍ ...
മെഗാ സീരിയലുകളുടെ പ്രളയത്തില്‍
അവള്‍ പുളകിതയായി..
കണ്ണീര്‍പാടുകള്‍ തുടച്ചു മാറ്റി..
കഥാപാത്രങ്ങളെയും ...
സ്ഥലങ്ങളെയും, കാലങ്ങളെയും മറന്നു..
അടുത്ത അധ്യായങ്ങളെ കാത്തിരുന്നു അവ‍ള്‍ ...
നായകനും, പ്രതിനായകനും,
നായികയും ഇടകലര്‍ന്ന
ജീവിത പ്രയാണങ്ങള്‍ ...
അതില്‍ അവളുടെ റോള്‍ എന്തായിരുന്നു...?
സ്വയം മറവിയിലേക്ക് ചുരുങ്ങിയിരുന്ന
അവളുടെ മസ്തിഷ്കം ...പക്ഷെ ... പ്രതികരിച്ചില്ല ......