സഹയാത്രികര്‍

Saturday, September 26, 2009

മേല്‍കൂരയില്ലാത്തവര്‍

(ഇത് കവിതയില്‍ ഒരു പരീക്ഷണം ആണ്. രണ്ടു പേര്‍ ചേര്‍ന്ന് എഴുതിയത്. സ്വീകരിക്കുക. അനുഗ്രഹിക്കുക. ഞാന്‍ ഗിരിഷ് വര്‍മ ആന്‍ഡ്‌ ഡോക്ടര്‍ സലില മുല്ലന്‍.)

പരസ്പര വിശ്വാസത്തിന്‍
സാധാരണ കരാറില്‍
വിളങ്ങി ചേരുന്ന ചോതന .
ചതി മണക്കുന്ന കരാറില്‍
പങ്കുകച്ചവടത്തിന്റെ
ശേഷിപ്പുകള്‍
വിഴുപ്പായ്‌ ചുമക്കേണ്ടുന്ന ദീനത...

മുതുകില്‍ നികുതിഭാരം കെട്ടിവച്ച്
ചാട്ടവാറോങ്ങി
കഴുത്തില്‍ കുരുക്കിട്ടു വലിച്ച്
ആസിയാനെന്ന വാള്‍മൂര്ച്ചയിലേക്ക് .

മുന്നിലും പിന്നിലും കണ്ണാടി വച്ച്
ചീര്‍ത്ത ഉടല് പ്രദര്‍ശിപ്പിച്ച്
അത് ഞാനെന്നു വിശ്വസിപ്പിച്ചു .
അല്ലെയോ കണ്കെട്ടുകാരാ ,
അവസാന തുള്ളി ചോരയും
വാര്‍ന്നു പോകുമ്പൊള്‍
പിന്നെ നീ എന്തിനാകും
നാവുനീട്ടുക ?

കളകള്‍ നിറഞ്ഞ വയലുകള്‍ .
ഇത്തിള്‍ക്കണ്ണികള്‍ നീരൂറ്റുന്ന
നാട്ടുമരങ്ങള്‍.
പന്നികൂറ്റന്മാര്‍ ഉഴുത് മറിക്കുന്ന
സമതലങ്ങള്‍ .
കാകന്മാര്‍ കൂടുപേക്ഷിക്കുന്ന
തെങ്ങിന്‍മണ്ടകള്‍.
അവശേഷിച്ച ചാരക്കൂനയില്‍ നിന്നു
പെറുക്കിയടുക്കിയ അസ്ഥിഖണ്ഡങ്ങളില്‍ നിന്ന്
നീ എന്താണ്‌ പടുത്തുയര്‍ത്താന്‍
വ്യാമോഹിക്കുന്നത് ?

അടഞ്ഞ പീടികയുടെ വരാന്ത
ഓരോ രാത്രിയിലും സാമ്രാജ്യമാക്കി
നായയോടൊപ്പം,
തല ചായ്ക്കാന്‍ ഇടമില്ലാതെ
തെരുവില്‍ അലയുന്നവന്‍.
ഏന്തിവലിഞ്ഞു നീങ്ങുമ്പോഴും
പാദങ്ങള്‍ തേയുമ്പോഴും
ഓരോ ചോദ്യവും മരിച്ചു വീഴുന്നു,
ഇനിയുമെത്ര ദൂരം,
എവിടേക്ക്?

9 comments:

Stultus said...

“ഇനിയുമെത്ര ദൂരം,
എവിടേക്ക്?“


ആർക്കറിയാം...?
അല്ലെങ്കിൽ ആരിഞ്ഞിട്ടെന്ത്?

ഷിനില്‍ നെടുങ്ങാട് said...

കവിത വായിക്കുകയായിരുന്നില്ല കാണുകയായിരുന്നു...! കണ്ണില്‍ ഓരോ ചിത്രവും ഒരു ഫ്രയിമിലെന്നതുപോലെ തെളിഞ്ഞു. ലളിതമായ വരികള്‍..സുന്ദരം, അതിലുപരി ആനുകാലികപ്രസക്തമായ വിഷയം.

നന്നായിട്ടുണ്ട്

Anonymous said...

Gireesh saarinum salila doctorkkum......ashamsakal.....

ഗീത said...

കണ്ടാലറിയില്ല, കൊണ്ടാലേ പഠിക്കൂന്നു വച്ചാല്‍ പിന്നെന്തു ചെയ്യാന്‍!

യുഗ്മകവിത കൊള്ളാം കേട്ടോ, ഗിരീഷ്, സലില.

ശ്രദ്ധേയന്‍ | shradheyan said...

അതെ... പുതുമ ഒപ്പം തെളിമയും.... നന്നായി പരീക്ഷണം.

താരകൻ said...

ശ്ലഥ ബിംബങ്ങളാൽ സമ്പന്നം ....

M.K.KHAREEM said...
This comment has been removed by the author.
M.K.KHAREEM said...

നോവലില്‍, സിനിമയില്‍ ഒക്കെ ഇങ്ങനെ പരീക്ഷണം നടന്നിട്ടുണ്ട്; രണ്ടു പേര്‍ ചേര്‍ന്ന് എഴ്തുക. സിനിമയില്‍ അത് വിജയം കണ്ടിട്ടുണ്ടെങ്കിലും നോവലില്‍ അത് അംഗീകരിക്കപ്പെട്ടില്ല. രണ്ടു പശ്ചാത്തലത്തില്‍ നിന്നും എത്തിയവര്‍ ഒരേ ഭാഷ തന്നെ രണ്ടായി എഴുതുന്നവര്‍ കവിതയില്‍ ഒരുമിച്ചു ചേരുന്നത് ആദ്യമായി. ഇതിന്റെ വിജയം വായനക്കാര്‍ തന്നെയാണ് തീരുമാനിക്കുക. എങ്കിലും യാതൊരു ഉപാധികളുമില്ലാതെ ഇങ്ങനെ ഒരു പരീക്ഷണത്തിന് ഇറങ്ങിയ ഇവരെ അഭിനന്ദിക്കാതെ വയ്യ. കണ്ടാല്‍ ചിരിച്ചു, സ്നേഹമെന്ന് നടിക്കുന്ന കലാ സാഹിത്യ ലോകത്ത് നിസ്വാര്‍ഥമായ ഈ കൂടി ചേരല്‍ മറ്റുള്ളവര്‍ക്കും മാതൃക ആക്കാവുന്നതാണ്....


ഗാട്ട് വന്നപ്പോള്‍ നാം ലോകം നമ്മുടെ വീട്ടു മുറ്റത്തു എത്തിയതായി പ്രഖ്യാപിച്ചു. നരസിംഹ റാവുവും കുഞ്ഞു മക്കളും ഇന്ത്യയെ വന്‍കിട കുത്തകകള്‍ക്ക് തീറെഴുതി വിറ്റു. അന്ന് ധനകാര്യ മന്ത്രിയായിരുന്ന മന്‍മോഹന്‍ സിംഹ് ആഘോഷിക്കപ്പെട്ടു. അക്കാലത്ത് ഗാട്ടിനെതിരെ പുസ്തകം ( ഗാട്ടും കാണാ ചരടും ) രചിച്ചു വീരേന്ദ്ര കുമാര്‍ വിറ്റു. ഇന്ന് വീരന്‍ കോണ്ഗ്രസ്സിന്റെ തൊഴുത്തില്‍ എന്നത് മറ്റൊരു കാര്യം. റിച്ചാര്‍ഡ് ഫ്രാങ്കിയും തോമസ് ഐസക്കും കൂട്ട് കച്ചവടത്തിലൂടെ എന്ത് നേടിയെന്ന് ആര്‍ക്കറിയാം. എങ്കിലും ഐസക്ക് സഖാവും ആ ഇനത്തില്‍ കുറെ പുസ്തകം വിറ്റു. എന്‍.ആര്‍.ഐ. പണം, ബാങ്കില്‍ കെട്ടി കിടക്കുന്ന പണം എല്ലാം സ്വരൂപിച്ചാല്‍ മതി ഏ.ഡി.ബി യുടെ നക്കാപിച്ച നമുക്ക് വേണ്ടെന്നു ആധുനീക സാമ്പത്തിക ബുദ്ധി ജീവിയായ ആ മാന്യന്‍ കണക്കു സഹിതം നമ്മെ ബോധ്യപ്പെടുത്തി. അന്ന് തല്ലു കൊണ്ടവര്‍ ഇന്ന് എഡി.ബിക്കു ജയ് വിളിക്കുന്നു. ഗാട്ടിനു ശേഷം നമ്മുടെ പച്ച ഈര്ക്കിലിക്ക് വരെ അമേരിക്കയും ഇംഗ്ലണ്ടും മത്സരിച്ചു പേറ്റണ്ട് എടുത്തു . പത്തു രൂപയില്‍ കിടന്ന അരിക്ക് ഇന്ന് ഇരുപത്തഞ്ചു രൂപ. ഉപ്പിനും കടുകിനും വില കൂടിയാലെന്ത്, ഭൂമിക്കു വില കൂടിയല്ലോ. തൊഴിലാളിക്ക് കൂലി വര്ധിച്ചല്ലോ എന്നൊക്കെ സമാധാനിക്കുന്നവര്‍ ധാരാളം. ആ ഇനത്തില്‍ ഭൂമാഫിയ മുതല്‍ സാധാരണ ബ്രോക്കര്‍ വരെ ചില്വാനം ഉണ്ടാക്കി. എല്ലാത്തിനും വില കൂടുന്നു. പക്ഷെ മനുഷ്യന്? ഇന്ന് ലോകത്ത് ഏറ്റവും വില കുറഞ്ഞ ഒന്ന് മനുഷ്യന്‍. ... തെരുവില്‍ നിന്നും തെരുവിലേക്ക് നടന്നു നീങ്ങുന്ന നാം തെണ്ടി എന്ന് വിളിക്കുന്ന അയാള്‍ ഒന്ന് തല ചായ്ക്കാന്‍ പോലും ഇടം കിട്ടാതെ തുടരെ ആട്ടിയോടിക്കപ്പെടുന്നു. നാം ഇന്ന് ആസിയാന്‍ കരാറിനെ ആഘോഷിക്കുന്നു. നാളെ ഏതു നരകമാകും നമ്മുടെ തലയില്‍ വന്നു പതിക്കുക?

സൈനുദ്ധീന്‍ ഖുറൈഷി said...

Nalla kavitha.
Well done!!