സഹയാത്രികര്‍

Wednesday, June 29, 2011

റിമോട്ട് അഥവാ അജ്ഞാതകരങ്ങളിലൂടെ


ഒരു വിഴുപ്പുഭാണ്ഡം പോലെ
ഞാനെന്താണെന്റെ
ഹൃദയത്തില്‍ പേറി നടക്കുന്നത്!!

ധമനികളിലൂടെയുള്ള
ഓരോ തള്ളലിലും
രക്തത്തിലതിന്റെ
നിശ്വാസം കലരുന്നുണ്ടായിരുന്നു.

ഓരോ കലരലിലും
ഞാന്‍ ഉന്മത്തനാവുന്നുണ്ടായിരുന്നു .

പിന്നീടെപ്പോഴോ
ഞാനൊറ്റയായ ഒരു സന്ധ്യയില്‍
അതെന്റെ മൂക്കിലൂടെ
വേരിറക്കി , പുറത്തേയ്ക്ക് .

ഹൃദയത്തിലെ
ലവണങ്ങള്‍ കലര്‍ന്ന
നനവോടെ
അതെന്റെ മുഖത്ത്
ഉരസ്സിക്കൊണ്ടിരുന്നു.

ഒടുവില്‍
കണ്ണിലൂടെ
ഒരു വേരിറങ്ങിയപ്പോള്‍
ഞാനത് മനസ്സിലാക്കുകയായിരുന്നു.

ഒരു ജീവന്റെ പൊടിപ്പ്
ഹൃദയത്തില്‍ വീണതും ,
വളര്‍ന്നതും, ഉണര്‍ന്നതും... എല്ലാം...

അപ്പോഴേയ്ക്കും
ഒരദൃശ്യനായ ശത്രുവിനെ
എനിയ്ക്ക് കാണാന്‍ കഴിഞ്ഞിരുന്നു.

അവന്റെ നാശത്തിനുള്ള
തിട്ടൂരവും
ഞാന്‍ കൈപ്പറ്റിയിരുന്നു.

1 comment:

നിരീക്ഷകന്‍ said...

ഞാനിപ്പോഴും ഈ കവിതയുടെ പകുതിയില്‍ നില്‍ക്കുന്നതെയുള്ളൂ .........