സഹയാത്രികര്‍

Saturday, May 16, 2009

ഇനിയും വൈകിയിട്ടില്ല...

പച്ച മണ്ണിന്റെയും
ചന്ദനതിരിയുടെയും
ഗന്ധം പേറുന്ന ഖബറുകള്‍ ..
വഴികാട്ടികളെ പോലെ....

വായ്താരികളൊടുങ്ങാത്ത ,
യുദ്ധക്കളങ്ങള്‍ മാത്രം സൃഷ്ട്ടിക്കപെടുന്ന
ഈ ഭൂമിയില്‍
ഞാന്‍ ഒരു പ്രവാസിയായോ?

അന്ന്
സാക്ഷാത്ക്കാരത്തിന്റെ
നിര്‍വൃതിയില്‍ ,
മണല്‍ മേടുകളില്‍
വിരിഞ്ഞ
ഇതള്‍ കൊഴിയാത്ത പുഷ്പം.
നൂറ്റാണ്ടുകളായ്
കനല്‍ എരിയുന്ന
പ്രകാശ നാളം .

ഇന്ന്
എരിഞ്ഞമരുന്ന ജനസഞ്ചയങ്ങള്‍ .
പിറവി തൊട്ടേ
ചെയ്യാത്ത കര്‍മ്മങ്ങളാല്‍
ചരിത്രത്തിലേക്ക്
മുദ്ര ചാര്‍ത്തപെട്ടവര്‍ .
പെരും കളങ്കങ്ങളുടെ
ചെറിയ കൂട്ടായ്മയില്‍
വലിചിഴക്കപെട്ട ജനതതി .

സംരക്ഷകന്റെ സിദ്ധാന്തങ്ങളില്‍
പുരുഷപ്രജ ശക്തിയുടെ മാര്‍ഗത്തില്‍ ,
മരയഴികള്‍ക്കപുറത്തു
ഇരുണ്ട തുണിയില്‍ പൊതിഞ്ഞ
മജ്ജയില്‍ തീനാളങ്ങളുള്ളവളും ...
ഇവരെ വേര്‍തിരിക്കാനാര്‍ക്കും കഴിയരുതെ...

തോളോട് തോള്‍ ചേര്‍ക്കട്ടെ ..
ഭൂതവും , ഭാവിയും മറന്ന്
വര്‍ത്തമാനത്തിന്റെ
ദശാസന്ധിയില്‍
ഞങ്ങള്‍
പുതുചേരിയില്‍ അണി നിരക്കട്ടെ.
നാളേക്ക് നേരെ തിരിയുന്ന
സത്യം പറയുന്ന
ഘടികാര സൂചി പോലെ ..

1 comment:

M.K.KHAREEM said...

പള്ളി പറമ്പിലൂടെ നടക്കുമ്പോള്‍ ഖബറുകള്‍ . മീസാന്‍ കല്ലുകള്‍ നെഞ്ചു വിരിച്ചു ആകാശം നോക്കി അങ്ങനെ നില്‍ക്കുന്നത് കാണാം.എന്‍റെ ചിന്തകള്‍ പതറുന്നു. കാലത്തോട് രാജിയായി പോയവര്‍. ജീവിച്ചിരുന്ന കാലത്ത് അവര്‍ ആരൊക്കെ, ഏതെല്ലാം തലത്തില്‍ ഞെളിഞ്ഞിരിക്കാം. നെഞ്ചു വിരിച്ചു പടച്ചവനെ പോലും വെല്ലുവിളിച്ചു... നാല് ചക്രം കയ്യില്‍ വന്നു പെട്ടപ്പോള്‍ എന്തൊക്കെ കാട്ടികൂട്ടിയിരിക്കാം, എത്രമേല്‍ അഹങ്കരിചിരിക്കാം... ആ അഹങ്കരാത്തിനു വിരാമം ഇട്ടുകൊണ്ട്‌ മരണം. കുബേരന് ആയാലും കുചേലന് ആയാലും മയ്യത്ത് പൊതിയാന്‍ മാത്രം തുണി, ഒടുക്കത്തെ സമ്മാനമായി മൂന്നു പിടി മണ്ണും. ആ മൂന്നു പിടി മണ്ണ് ആ ഖബറിലേക്ക് വലിച്ചെറിയുമ്പോള്‍ ഉള്ളാലെ ആരും പറയണമെന്നില്ല " മനുഷ്യാ, നീ വെറും മണ്ണ്... നിനക്ക് സമ്മാനം മണ്ണ് മാത്രം... നാളെ എനിക്കും കിട്ടാവുന്നത് ഇത് മാത്രം... " നടക്കുമ്പോള്‍ ഖബറുകള്‍ എന്തെല്ലാം പറയുന്നു. അതിന്‍റെ ഭാഷ നമുക്ക് അറിയാത്തതുകൊണ്ട് ഒന്നും അറിയില്ലെന്ന് മാത്രം...
ഈ വരികള്‍ ഒന്ന് ശ്രദ്ധിക്കുക. ജീവിതം അറിഞ്ഞവന് മാത്രം കുറിക്കാന്‍ കഴിയുന്നത്‌:
"പച്ച മണ്ണിന്റെയും
ചന്ദനതിരിയുടെയും
ഗന്ധം പേറുന്ന ഖബറുകള്‍ ..
വഴികാട്ടികളെ പോലെ...."
അത് നമുക്ക് വഴികാട്ടിയാണ്. ഇന്നലെയിലെക്കും നാളെയിലെക്കും ആ മീസാന്‍ കല്ലുകള്‍ വിരല്‍ ചൂണ്ടുന്നു :" മനുഷ്യാ നീ ഒന്നുമല്ല, ഒരിക്കല്‍ നീ എന്നിലേക്ക്‌ എത്തേണ്ടതുണ്ട്... ഈ മണ്ണില്‍ നിന്‍റെ അത്തര്‍ പുരണ്ട ശരീരം പുഴുവരിച്ചു നാറും... അതുകൊണ്ട് അഹങ്കാരം വെടിഞ്ഞു ഭൂമിയിലൂടെ വിനീതനായി ചരിക്കുക..."
ലോകാം ഇങ്ങനെഒക്കെയാണ്... ജനിച്ച അന്ന് മുതല്‍ നാം മരണത്തിലേക്ക് എണ്ണം പിടിക്കുകയാണ്. കാല്‍ വളരാന്‍ കൈ വളരാന്‍ കാത്തിരിക്കുന്ന മാതാപിതാക്കള്‍. അവര്‍ പോലും അറിയുന്നില്ലല്ലോ ആ വളര്‍ച്ച മരണത്തിലെക്കെന്നു... ജീവിതത്തില്‍ നിന്നും ആയുസിനെ വെട്ടി കുറച്ചുകൊണ്ട് രാപകലുകള്‍ കടന്നു പോകുന്നു...
ഈ കവിത ജീവിതത്തിലേക്കും മരണത്തിലേക്കും ഒരു പോലെ വിരല്‍ ചൂണ്ടുന്നു... ഒരു യോഗിയുടെ നീറുന്ന ആത്മാവ് ഇതില്‍ ദര്‍ശിച്ചുപോകുന്നു...
ഒരു പാതിരാത്രിയില്‍ എന്നെ ഫോണില്‍ വിളിച്ചു സങ്കടപ്പെട്ട ഗിരീഷ്‌ വര്‍മ... ആ തേങ്ങല്‍ ഇതിനു തന്നെ ആയിരുന്നു... ആ തേങ്ങലും അശാന്തിയും ഇല്ലെങ്കില്‍ ഇത് പോലെ ഒന്ന് സൃഷ്ട്ടിക്കാനാവില്ല എനോര്‍ക്കുക. ഒരിക്കല്‍ കൂടി എന്‍റെ പ്രിയ സഹോദരന് ആശംസകള്‍...